Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നേഴ്‌സിങ് പഠിച്ച് സൗദിയിൽ പോയത് സ്വന്തംകാലിൽ നിൽക്കാമെന്ന മോഹവുമായി; ട്രാൻസ് ജെൻഡറായതു കൊണ്ട് കാത്തിരുന്നത് പിരിച്ചുവിടലും; നാട്ടിലും ആരും ജോലി കൊടുത്തില്ല; അച്ഛനും അമ്മയും മരിച്ചപ്പോൾ സഹോദരങ്ങളും കൈവിട്ടു; ആകെ കിട്ടിയ അംഗീകാരം 'വോട്ട്' മാത്രം; അന്തസായി ജീവിക്കാൻ കഴിയാത്തതുകൊണ്ട് ദയാവധത്തിന് അനുമതി തേടി; കണ്ണീരു തുടയ്ക്കാൻ ഗാന്ധിഭവനും; ഭിന്ന ലിംഗക്കാരുടെ ജീവിത ദുരിതത്തിന് ഉദാഹരണമായി സുജിയുടെ ജീവിതം

നേഴ്‌സിങ് പഠിച്ച് സൗദിയിൽ പോയത് സ്വന്തംകാലിൽ നിൽക്കാമെന്ന മോഹവുമായി; ട്രാൻസ് ജെൻഡറായതു കൊണ്ട് കാത്തിരുന്നത് പിരിച്ചുവിടലും; നാട്ടിലും ആരും ജോലി കൊടുത്തില്ല; അച്ഛനും അമ്മയും മരിച്ചപ്പോൾ സഹോദരങ്ങളും കൈവിട്ടു; ആകെ കിട്ടിയ അംഗീകാരം 'വോട്ട്' മാത്രം; അന്തസായി ജീവിക്കാൻ കഴിയാത്തതുകൊണ്ട് ദയാവധത്തിന് അനുമതി തേടി; കണ്ണീരു തുടയ്ക്കാൻ ഗാന്ധിഭവനും; ഭിന്ന ലിംഗക്കാരുടെ ജീവിത ദുരിതത്തിന് ഉദാഹരണമായി സുജിയുടെ ജീവിതം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അന്തസായി ജീവിക്കാൻ മാർഗമില്ലാത്തതിനാൽ അന്തസായി മരിക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി കലക്ടർക്കു മുന്നിൽ ട്രാൻസ്ജെൻഡർ. ദയാവധത്തിന് നിയമസാധുത നൽകി അടുത്തിടെ സുപ്രീംകോടതി ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് മരിക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി കളക്ടറെ ഒരിക്കൽക്കൂടി സമീപിക്കാൻ സുജിയെന്ന ട്രാൻസ്‌ജെൻഡർ തീരുമാനിച്ചത്. ഇതോടെ ട്രാൻസ് ജെൻഡർമാരുടെ ജീവിത ദുരിതങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.

ബി.എസ്.സി. നഴ്സിങ് ബിരുദദാരിയും നാലുവർഷത്തിലേറെ സൗദി അറേബ്യയിൽ ജോലി നോക്കുകയും ചെയ്ത എടമുട്ടം സ്വദേശിയായ സുജിയാണ് അപേക്ഷ നൽകിയത്. മറ്റുമാർഗങ്ങളില്ലാത്തതിനാൽ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം. രണ്ടുദിവസത്തിനുള്ളിൽ പരിഹാരമുണ്ടാക്കാം എന്നാണ് അപേക്ഷ സ്വീകരിച്ച തൃശൂർ ജില്ലാ കലക്ടർ എ. കൗശികൻ കൊടുത്ത ഉറപ്പ്. ഇതിലാണ് പ്രതീക്ഷ. കേരളത്തിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ട്രാൻസ്ജെൻഡർമാരിൽ ഒരാൾ കൂടിയാണ് സുജി. അതിനിടെ സുജിയെ സാഹയിക്കാൻ പല സംഘടനകളും രംഗത്ത് എത്തുകയാണ്.

സുജിയെ ഏറ്റെടുക്കാമെന്നും തൊഴിൽ നൽകുമെന്നും കൊല്ലം പത്താനപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനും അറിയിച്ചു. തൊഴിൽ സൗകര്യമൊരുക്കുമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻഷ അറിയിച്ചു. സാമ്പത്തിക സഹായം എത്തിക്കാൻ ശ്രമിച്ചുവെങ്കിലും തൊഴിലാണ് വേണ്ടതെന്ന് സുജി അറിയിക്കുകയായിരുന്നു. വിവിധ ആശുപത്രികളുമായി സംസാരിച്ചതിൽ പലരും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ജാസ്മിൻ പറഞ്ഞു.

ബി.എസ് സി നഴ്‌സിങ് പൂർത്തിയാക്കി സൗദി പോയെങ്കിലും ട്രാൻസ്‌ജെൻഡർ ആയതിനാൽ സുജിയെ ജോലിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നു. നാട്ടിലെത്തിയെങ്കിലും അച്ഛനും അമ്മയും മരിച്ചതിനാൽ സഹോദരങ്ങൾക്കൊപ്പമാണ്. ട്രാൻസ്‌ജെൻഡറായതുകൊണ്ട് ഇവരും ഒറ്റപ്പെടുത്തി. ആരും തൊഴിൽ നൽകാത്തതിനാൽ പട്ടിണികിടന്ന് മടുത്തതിനാൽ അന്തസ്സോടെ മരിക്കാൻ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വലപ്പാട് എടമുട്ടം സ്വദേശി സുജി കലക്ടർക്ക് അപേക്ഷ നൽകിയത്.

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ഇക്കാലമത്രയും അകറ്റി നിർത്തപ്പെട്ടവരായിരുന്നു സുജിയടങ്ങുന്ന മൂന്നാം ലിഗക്കാർ. എവിടെയും അവഗണനയും പരിഹാസവും. ആണിനും പെണ്ണിനുമൊപ്പം മൂന്നാം ലിംഗക്കാരെ അംഗീകരിക്കുന്നതിനുള്ള സുപ്രീം കോടതി വിധിയെത്തിയത് 2014 ലാണ് . ഈ വിഭാഗത്തിൽപ്പെട്ടവർക്ക് വോട്ടവകാശം ലഭിച്ചശേഷം കേരള നിയമസഭയിലേക്ക് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ സുദി വോട്ടും ചെയ്തു. തൃശൂരിൽ നിന്ന് വോട്ട് ചെയ്ത് ഏക ട്രാൻസ്‌ജെൻഡർ. അതിനപ്പുറം ഒരു അംഗീകാരമോ പരിഗണനയോ സമൂഹമോ സർക്കാരോ സുജിക്ക് നൽകിയില്ല. ഇതാണ് ആത്മഹത്യയെന്ന വഴിയിലേക്ക് എത്താൻ സുജിയെ നിർബന്ധിതമാക്കുന്നത്.

1989ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ് സുജി ബി.എസ്.സി. നഴ്സിങ് പാസാകുന്നത്. വിസ പുതുക്കാത്തതിനെത്തുടർന്നാണു സൗദിയിൽനിന്നു മടങ്ങിയെത്തിയത്. നാട്ടിൽ ജോലി ലഭിച്ചില്ല. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടയാളെ നഴ്സാക്കാൻ ആശുപത്രി അധികൃതർ ആരും തയാറായില്ല. 51 വയസു പിന്നിട്ടതിനാൽ സർക്കാർ ജോലിക്കും സാധ്യതയില്ല. വീട്ടുകാരും കൈവിട്ടു. ഇതോടെയാണ് ജീവിതം ദുരിതത്തിലായത്. ഈ സാഹചര്യത്തിലാണ് അപേക്ഷയുമായി സുജി കളക്ടറെ സമീപിച്ചത്.

തറവാടിനുസമീപം പണിത ഒറ്റമുറി വീട്ടിൽ ഒറ്റയ്ക്കാണ് സുജിയുടെ താമസം.സൗദിയിൽ നിന്നുള്ള ജോലിയിൽനിന്നു മിച്ചം പിടിച്ച തുകകൊണ്ടാണ് ഈ വീട് വച്ചത്. തന്റെ നിസഹായത വിവരിച്ച് ഒരു ജോലി നൽകി സഹായിക്കണമെന്നഭ്യർഥിച്ച് രണ്ടുമാസം മുമ്പ് ജില്ലാ കലക്ടർക്ക് ഒരു അപേക്ഷ നൽകി. അതിനും പ്രതികരണമില്ലാതെവന്നതോടെയാണ് സുജി കടുത്ത തീരുമാനത്തിനു മുതിർന്നത്. ദയാവധത്തിനുള്ള അപേക്ഷ എന്ന തലക്കെട്ടിലാണ് കലക്ടർക്ക് അപേക്ഷ നൽകിയത്.

ആരുടേയും മുന്നിൽ കൈനീട്ടാനാവില്ല. അതിജീവനത്തിനാണ് താൻ അപേക്ഷിച്ചത്. അന്തസോടെ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ മരിക്കുക. അതും തനിക്ക് സംരക്ഷണം നൽകാൻ ബാധ്യതയുള്ള വ്യവസ്ഥിതിയുടെ അനുമതിയോടെ തന്നെയാവണം-സുജി പറയുന്നു. ട്രാൻസ് ജെൻഡ് നേഴ്‌സിന് ജോലി നൽകാൻ ആരും തയ്യാറാകാത്തതാണ് സുജിയുടെ പ്രശ്‌നങ്ങൾക്ക് കാരണം.

ട്രാൻസ് ജെൻഡേഴ്‌സിനോട് സമൂഹം കാട്ടുന്ന അവഗണനയ്ക്ക് തെളിവ്. ഇവരെ മുഖ്യധാരയിലെത്തിച്ചെന്ന് അവകാശപ്പെടുന്ന സർക്കാരിന് മുമ്പിൽ വലിയൊരു ചോദ്യ ചിഹ്നമാണ് ഈ നേഴ്‌സിന്റെ ജീവിത ദുരിതം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP