Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൽവെള്ളയിലെ ചുരൽ പ്രയോഗവും റൂൾത്തടി ഉരുട്ടലും; കണ്ണ് മൂടിക്കെട്ടി തുരുതുരാ അടിയും ഇടിയും തൊഴിയും; ഷഡ്ഡിക്കുള്ളിൽ കാന്തരിമുളക് അരച്ചിട്ടും മൂന്നാംമുറ; മുളംകമ്പുകളും തുണി ചുറ്റിയ ഇരുമ്പ് കമ്പികളും ആയുധമാക്കി ചുറ്റം നിന്ന് തുരുതുരാ അടിച്ച് ബോധം കെടുത്തി; മർദ്ദനത്തിന് ശേഷം സുകു എഴുന്നേറ്റ് നിന്നത് മൂന്ന് മാസത്തെ ആശുപത്രി വാസത്തിന് ശേഷം; ആരേയും ഞെട്ടിപ്പിക്കുന്ന വനംവകുപ്പിന്റെ ക്രൂരത തുറന്നു പറഞ്ഞ് സുകു

കാൽവെള്ളയിലെ ചുരൽ പ്രയോഗവും റൂൾത്തടി ഉരുട്ടലും; കണ്ണ് മൂടിക്കെട്ടി തുരുതുരാ അടിയും ഇടിയും തൊഴിയും; ഷഡ്ഡിക്കുള്ളിൽ കാന്തരിമുളക് അരച്ചിട്ടും മൂന്നാംമുറ; മുളംകമ്പുകളും തുണി ചുറ്റിയ ഇരുമ്പ് കമ്പികളും ആയുധമാക്കി ചുറ്റം നിന്ന് തുരുതുരാ അടിച്ച് ബോധം കെടുത്തി; മർദ്ദനത്തിന് ശേഷം സുകു എഴുന്നേറ്റ് നിന്നത് മൂന്ന് മാസത്തെ ആശുപത്രി വാസത്തിന് ശേഷം; ആരേയും ഞെട്ടിപ്പിക്കുന്ന വനംവകുപ്പിന്റെ ക്രൂരത തുറന്നു പറഞ്ഞ് സുകു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ആദ്യം കാൽവെള്ളിൽ ചൂരൽ പ്രയോഗം. പിന്നീട് റൂൾത്തടി കാലിന്റെ മുട്ടിന് താഴ്ഭാഗത്ത് വച്ച് അപ്പുറത്തും ഇപ്പുറത്തും ഓരോരുത്തർ കയറിനിന്ന് ഉരുട്ടൽ. അരമണിക്കൂറോളം കഴിഞ്ഞപ്പോൾ പിന്നിൽ നിന്നും ഒരാൾ തുണി ഉപയോഗിച്ച് കണ്ണുമൂടിക്കെട്ടി. പിന്നെ ചുറ്റും നിന്ന് തുരുതുരാ ഇടിയും തൊഴിയും തുടങ്ങി. ഇതിനിടയിൽ ഒരാൾ ഷഡ്ഡിക്ക് ഉള്ളിലേക്ക് കാന്താരിമുളക് അരച്ചത് ഇട്ടു. തല പലവട്ടം ഭിത്തിയിൽ ഇടിപ്പിച്ചു. ചെവിയിൽ നിന്നും രക്തം ഒഴുകിത്തുടങ്ങിരുന്നെങ്കിലും ഈ സ്ഥിയിൽ തന്നെ സെല്ലിലെ ഹുക്കിൽ കെട്ടിത്തൂക്കി. പിന്നീട് ചുറ്റുംനിന്ന് തലങ്ങുംവിലങ്ങും മർദ്ദിക്കാൻ തുടങ്ങി. മിനിട്ടുകൾക്കുള്ളിൽ ബോധം നഷ്ടമായി ഓർമ്മ തിച്ചെത്തുമ്പോൾ പരസഹായമില്ലാതെ എഴുന്നേൽക്കാൻ പറ്റാത്ത സ്ഥിതി. നിർവർന്ന് നിൽക്കാനായത് മൂന്നുമാസത്തെ ആശുപത്രി വാസത്തിന് ശേഷം.

ഇടമലയാർ ആനവേട്ട കേസിൽ അറസ്റ്റിലായ തനിക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും ഏൽക്കേണ്ടിവന്ന പീഡന മുറകളെക്കുറിച്ച്് കേസിലെ പ്രതികളിലൊരാളായ കുട്ടമ്പുഴ സ്വദേശി സുകുവിന്റെ വിവരണമാണ് മുകളിൽ ചേർത്തിട്ടുള്ളത്. ഈ കേസിലെ മറ്റൊരു പ്രതി തിരുവനന്തപുരം സ്വദേശി അജി ബ്രൈറ്റിനെ മർദ്ദിച്ച സംഭവത്തിൽ ജാമ്യമില്ലാ കുറ്റംചുമത്തി തലസ്ഥാനത്ത് ജോലിചെയ്തിരുന്ന വനിത ഡി എഫ് ഒ , ഭർത്താവായ കൺസർവേറ്റർ എന്നിവരെ അറസ്റ്റുചെയ്യണമെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് സുകുവിന്റെ വെളിപ്പെടുത്തൽ . അജി ബ്രൈറ്റിന്റെ കുടുംബക്കാർ ഇപ്പോൾ ഇക്കാര്യത്തിൽ നടത്തിവരുന്ന നിയമ നടപടികളിൽ സുകുവും കക്ഷി ചേർന്നിട്ടുണ്ട്.

മുൻ മലയാറ്റൂർ ഡി എഫ് ഒ യും ഇദ്ദേഹത്തിന് കീഴിലെ ഏതാനും റെയിഞ്ചോഫീസർമാരുടെയും അറിവോടെയാണ് തന്നെ കൊല്ലാക്കൊല ചെയ്തതെന്നാണ് സുകു വ്യക്തമാക്കുന്നത്. പരാതിയുമായി രംഗത്തിറങ്ങാൻ ലക്ഷ്യമിട്ടിരുന്ന തന്നെ മകനെ കേസിൽ പ്രതി ചേർക്കുമെന്ന് ഉദ്യോഗസ്ഥ സംഘം ഭീഷിണിപ്പെടുത്തിയെന്നും ഇതുമൂലമാണ് ഇക്കാര്യം ഏറെക്കാലം മൂടിവച്ചതെന്നും സുകു കൂട്ടിച്ചേർത്തു. കോതമംഗലം ,കോട്ടയം എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ എത്തിച്ച് ചികത്സ നൽകിയ ശേഷം കോടതിയിൽ ഹാജരാക്കുകയും റിമാന്റിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ ശേഷവും കുട്ടുമ്പുഴ ഫോറസ്റ്റ് റെയിഞ്ചോഫീസിലെത്തിച്ച് ക്രൂരമായ മർദ്ദനമുറകൾക്ക് വിധേയമാക്കിയെന്നും സുകു പറഞ്ഞു.

റിമാന്റിൽ നിന്നും ജാമ്യത്തിലിറങ്ങി മൂന്നുമാസത്തോളം വിവിധ ആശുപത്രികളിൽ ചികത്സ നടത്തിയ ശേഷമാണ് നിവർന്ന് നടക്കാനായതെന്നും ഇയാൾ കൂട്ടിച്ചേർത്തു.

സംഭവത്തെക്കിറിച്ച് സുകുവിന്റെ കൂടുതൽ വെളിപ്പെടുത്തൽ ചുവടെ.

2015 മെയ്യിലാണ് വനപാലകസംഘം കുട്ടംപുഴയിലെ വ്യാപാരസ്ഥാപനത്തിൽ എന്നെ അന്വേഷിച്ചെത്തുന്നത്. ആനവേട്ട കേസിലെ ഒന്നാം പ്രതി വാസുവിന് തോക്ക് വിറ്റതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ജീവനക്കാർ തിരയുന്നതെന്ന് മനസ്സിലാക്കി. താമസിയാതെ വീട്ടിൽ നിന്നും മുങ്ങി. പിന്നെ ഹൈറേഞ്ചിലെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമായി മൂന്നുമാസത്തോളം ഒളിവിൽ കഴിഞ്ഞു. പിന്നീട് മുരിക്കാശ്ശേരിയിലെ കോൺഗ്രസ്സ് നേതാവ് കെ ജെ സെബാസ്റ്റ്യൻ കേസിൽ നിന്നും രക്ഷിക്കാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് കോടനാട് ഡി എഫ് ഒ ക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറായി. സെബാസ്റ്റ്യൻ തന്നെയാണ് എന്നെ ഡി എഫ് ഒ ഓഫീസിലെത്തിച്ചത്. ഈ വകയിൽ ഇയാൾ 30000 രൂപയും കൈപ്പറ്റി.

രാവിലെ എട്ടുമണിയോടെ ഓഫീസിലെത്തിയ ഡി എഫ് ഒ, മൊഴിരേഖപ്പെടുത്തിയ ശേഷം എന്നെ വിട്ടയക്കാമെന്ന് സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്ന എന്റെ ബന്ധുക്കൾക്കും ഉറപ്പുനൽകി. ഇതേത്തുടർന്ന് ഇവർ തിരിച്ചുപോയി. പിന്നീട് ഡി എഫ് ഒ അടക്കമുള്ളവരുടെ രീതിമാറി. ഒളിപ്പിച്ചുവച്ചിട്ടുള്ള തോക്ക് എടുത്തുനൽകാൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥ സംഘം ചീത്ത വിളി തുടങ്ങി. ഉച്ചയോടെ ജീപ്പിൽ കുട്ടംപുഴ മണികണ്ടംചാലിലെത്തിച്ചു. ഇവിടെ പുരയിടത്തിന്റെ അതിർത്തിയിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം ഒരു നാടൻ തോക്ക് കണ്ടെടുത്തു. തോക്ക് ഞാൻ ഒളിപ്പിച്ചതാണെന്നാണ് ഉദ്യോഗസ്ഥ സംഘം പരിസരവാസികളെ ബോധിപ്പിച്ചു. പ്രദേശവാസിയായ യുവാവിനെ സാക്ഷി പട്ടികയിൽ ചേർത്ത് തോക്ക് കണ്ടെടുത്തത് ഉദ്യോഗസ്ഥ സംഘം രേഖയിലാക്കി.

വീണ്ടും എന്നെ കോടനാട്ടേക്കുകൊണ്ടുപോയി ഇവിടെ എത്തിച്ച ശേഷം തോക്ക് കണ്ടെടുത്തത് സംബന്ധിച്ച് ചോദ്യം ചെയ്യൽ തുടർന്നു. തോക്ക് ഞാൻ ഒളിപ്പിച്ചതാണെന്ന് സമ്മതിക്കാതെ വിടില്ലന്ന് ഉദ്യോഗസ്ഥ സംഘം വ്യക്തമാക്കിയതോടൈ നിവൃത്തികെട്ട് കുറ്റം സമ്മതിച്ചു. ഇത്രയുമായപ്പോഴേക്കും സമയം രാത്രി എട്ടുമണിയോടടുത്തിരുന്നു. തുടർന്ന് രാത്രി പത്തുമണിയോടെ ഇവിടെ നിന്നും ജീപ്പിൽ തുണ്ടത്തിൽ റെയ്ഞ്ചോഫീസിലേക്ക് കൊണ്ടുവന്ന് സെല്ലിലാക്കി. ഒരു മെഴുകുതിരി വെട്ടംമാത്രമാായിരുന്നു സെല്ലിലുണ്ടായിരുന്നത്. സെല്ലിനകത്ത് പേനയും പേപ്പറുമായി ഒരാൾ ഇരിക്കുന്നതും കാണാമായിരുന്നു. ചുറ്റും ആറേഴ് പേരുണ്ടെന്നത് അവ്യക്തമായികാണാമായിരുന്നു

പിന്നീടാണ് മേൽവിവിവരിച്ച മർദ്ധനമുറകൾ ഇവർ ഓരോരുത്തരായും കൂട്ടം ചേർന്നും എന്നിൽ പരീക്ഷിച്ചത്. മുളംകമ്പുകളും തുണി ചുറ്റിയ ഇരുമ്പ് കമ്പികളും കൊണ്ടാണ് അടിച്ചതെന്ന് പിന്നീട് മനസ്സിലായി. ചുമയ്ക്കുമ്പോഴും മറ്റും ചങ്കുനുറുങ്ങുന്ന വേദന അനുഭവപ്പെടുന്നതിനാൽ ഇപ്പോഴും ആശുപത്രികൾ കയറി ഇറങ്ങുകയാണെന്ന് വെളിപ്പെടുത്തിയ സുകു താനിനി അധികനാൾ ജിവിക്കുമെന്ന് തോന്നുന്നില്ലന്നും പരിതപിച്ചു. കുറ്റം ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കാൻ തയ്യാറാണ്.അത് നേരാംവണ്ണം തെളിയിക്കാൻ ആധുനീക സംവിധാനങ്ങൾ ഏറെയാണ്.എന്നാൽ ഈ ആനവേട്ട കേസിൽ അന്വേഷക സംഘം ഇല്ലാത്ത കുറ്റങ്ങൾകൂടി പ്രതികളുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു.കേസിൽ പുനരന്വേഷണം നടന്നാൽ ഇക്കാര്യം വെളിച്ചത്താവും. സുകു വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP