Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിദംബരത്തിന് പിന്നാലെ ശശി തരൂരും കേസിൽ കുടുങ്ങുമോ? സുനന്ദ പുഷ്‌ക്കർ കേസിൽ നിർണായക വിവരങ്ങളുമായി ഡൽഹി പൊലീസ് കോടതിയിൽ; സുനന്ദയുടെ ദേഹത്ത് മുറിവേറ്റ പാടുകൾ; അവരെ മാനസികമായി തകർത്തത് പാക് മാധ്യമപ്രവർത്തകയുമായുള്ള ബന്ധമെന്നും പൊലീസ് കണ്ടെത്തൽ; പൊലീസ് കോടതിയിൽ സമർപ്പിച്ചത് സുനന്ദ പുഷ്‌കർ നളിനി സിങുമായി ഫോണിൽ സംസാരിച്ചതിന്റെ വിശദാംശങ്ങൾ

ചിദംബരത്തിന് പിന്നാലെ ശശി തരൂരും കേസിൽ കുടുങ്ങുമോ? സുനന്ദ പുഷ്‌ക്കർ കേസിൽ നിർണായക വിവരങ്ങളുമായി ഡൽഹി പൊലീസ് കോടതിയിൽ; സുനന്ദയുടെ ദേഹത്ത് മുറിവേറ്റ പാടുകൾ; അവരെ മാനസികമായി തകർത്തത് പാക് മാധ്യമപ്രവർത്തകയുമായുള്ള ബന്ധമെന്നും പൊലീസ് കണ്ടെത്തൽ; പൊലീസ് കോടതിയിൽ സമർപ്പിച്ചത് സുനന്ദ പുഷ്‌കർ നളിനി സിങുമായി ഫോണിൽ സംസാരിച്ചതിന്റെ വിശദാംശങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എയർസെൽ - മാക്‌സിസ് കേസിൽ മുൻധനമന്ത്രിയും കോൺഗ്രസ് നേതാവുമായി പി ചിദംബരത്തെ കുരുക്കാൻ ഉറപ്പിച്ചു തന്നെയാണ് ബിജെപി സർക്കാരിന്റെ നീക്കങ്ങൾ. സിബിഐയെ ഉപയോഗിച്ചു ചിദംബരത്തെ കത്രികപൂട്ടിട്ടതിന് പിന്നാലെ മറ്റൊരു കോൺഗ്ര്‌സ് നേതാവിനെയും ബിജെപി ലക്ഷ്യം വെക്കുന്നതായള്ള ആശങ്ക ശക്തമാകുന്നു. സുനന്ദ പുഷ്‌ക്കർ കേസ് വീണ്ടും പൊടിതട്ടിയെടുത്ത് ലോക്‌സഭയിൽ കോൺഗ്രസിന്റെ ശബ്ദമായി മാറിയ ശശി തരൂരിനെ മെരുക്കാനാണ് ശ്രമം ശക്തമായി നടക്കുന്നത്.

ചൊവ്വാഴ്ച കോടതിയിൽ നടന്ന വാദത്തിനിടെയാണ് കേസിലെ സുപ്രധാന വിവരങ്ങൾ പൊലീസ് കോടതിയെ അറിയിച്ചത്. ശശി തരൂരിന്റെ മാനസിക പീഡനങ്ങളും പാക് മാധ്യമപ്രവർത്തക മെഹർ തരാറുമായുള്ള ബന്ധവുമാണ് സുനന്ദയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിനെ തുടർന്ന് സുനന്ദ പുഷ്‌കർ ഏറെനാൾ മാനസിക പ്രയാസം അനുഭവിച്ചിരുന്നതായും പൊലീസ് പറയുന്നു. പാക് മാധ്യമപ്രവർത്തക മെഹർ തരാറുമായുള്ള ശശി തരൂരിന്റെ ബന്ധമാണ് തരൂർ- സുനന്ദ ദാമ്പത്യത്തിൽ പ്രശ്നങ്ങൾക്ക് വഴിവെച്ചത്. ഇതിനു തെളിവായി സുനന്ദയുടെ സുഹൃത്തും മാധ്യമപ്രവർത്തകയുമായ നളിനി സിങ് നൽകിയ മൊഴിയും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.

സുനന്ദ പുഷ്‌കർ നളിനി സിങുമായി ഫോണിൽ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് പൊലീസ് കോടതിയിൽ നൽകിയത്. കരഞ്ഞുകൊണ്ടാണ് സുനന്ദ തന്നെ വിളിച്ചതെന്നും ശശി തരൂരും മെഹർ തരാറുമായുള്ള ബന്ധത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നതായും നളിനി വ്യക്തമാക്കുന്നു. എന്നാൽ ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, തരൂരിനോടും തരാറിനോടും പകരം ചോദിക്കണമെന്നായിരുന്നു അവളുടെ ആവശ്യം. തരൂരും മെഹർ തരാരും തമ്മിൽ കൈമാറിയ ചില സന്ദേശങ്ങളും സുനന്ദയ്ക്ക് ലഭിച്ചിരുന്നു. സുനന്ദ വീട്ടിലേക്ക് പോകാൻ തയ്യാറായിരുന്നില്ല. പകരം ലീല ഹോട്ടലിലേക്കാണ് പോയത്. തരൂർസുനന്ദ ദാമ്പത്യജീവിതം വളരെമോശമായ അവസ്ഥയിലായിരുന്നു നളിനി സിങ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

സുനന്ദയുടെ സുഹൃത്തിന്റെ മൊഴിക്കൊപ്പം ശശി തരൂർ മെഹർ തരാറിന് അയച്ച ഇമെയിൽ സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഏറെ പ്രിയപ്പെട്ടവളെന്ന് തരൂർ അഭിസംബോധന ചെയ്തതും പ്രോസിക്യൂഷൻ പ്രത്യേകം ചൂണ്ടിക്കാണിച്ചു. ഇത്തരത്തിൽ അഭിസംബോധന ചെയ്തതിലൂടെ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ പ്രോസിക്യൂഷൻ വാദങ്ങൾ തരൂരിന്റെ അഭിഭാഷകൻ നിഷേധിച്ചു.

സുനന്ദയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കി. വിഷാംശം ഉള്ളിൽച്ചെന്നാണ് സുനന്ദ പുഷ്‌കറിന്റെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ. അതേസമയം, അവരുടെ ശരീരത്തിൽ 15ഓളം മുറിവേറ്റ പാടുകൾ കണ്ടെത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കൈകളിലും കാലിലും കൈമുട്ടിലുമാണ് മുറിവുകൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. കേസിൽ ഇനി ഓഗസ്റ്റ് 31നും വാദം തുടരും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവയും ശശി തരൂരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വയും ഹാജരായി. കേസിൽ പ്രതിചേർക്കപ്പെട്ട ശശി തരൂർ നിലവിൽ ജാമ്യത്തിലാണ്.

നിലവിൽ തിരുവനന്തപുരം എംപിയായ ശശി തരൂർ കേസിൽ ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ്. ഇദ്ദേഹത്തിനെതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി 498എ (ഭർത്താവോ ബന്ധുവോ ഒരു സ്ത്രീയെ ക്രൂരതയ്ക്ക് വിധേയമാക്കുന്നു), 306 (ആത്മഹത്യാ പ്രേരണ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഡൽഹി പൊലീസ് കേസെടുത്തത്. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തെത്തുടർന്ന് സുനന്ദ ഏറെ അസ്വസ്ഥയായിരുന്നു. അവർ കടുത്ത മാനസിക വ്യഥ അനുഭവിച്ചിരുന്നതായും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയെ അറിയിച്ചു. പാക് മാധ്യമപ്രവർത്തക മെഹർ തരാറുമായുള്ള തരൂരിന്റെ ബന്ധവും മാനസികാസ്വസ്ഥതയ്ക്കു കാരണമായിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള ബന്ധം മോശമായിരുന്നുവെന്ന് സുനന്ദ പുഷ്‌കറുടെ സുഹൃത്തും മാധ്യമപ്രവർത്തകയുമായ നളിനി സിങ് മൊഴി നൽകിയിട്ടുണ്ടെന്ന കുറ്റപത്രത്തിലെ ഭാഗവും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. സുനന്ദ പുഷ്‌കർ കരയുകയും വേദനിക്കുകയും ചെയ്യുന്നുവെന്ന് ബോധ്യപ്പെടുന്ന വിധത്തിൽ ഒരു ഫോൺ കോൾ ലഭിച്ചിരുന്നു. മെഹർ തരാർ ആരുമല്ലെന്നും സുനന്ദയാണ് എല്ലാമെന്നും ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇരുവരോടും പ്രതികാരം ചെയ്യണമെന്ന് അവൾക്കുണ്ടായിരുന്നു. മാധ്യമങ്ങളിൽ വിവിധ തരത്തിൽ പ്രചാരണങ്ങളുണ്ടായി. ഐപിഎൽ വിഷയത്തിലൊക്കെ തരൂറിനെ ഒരുപാട് താൻ സഹായിച്ചിരുന്നുവെന്ന് സുനന്ദ പറഞ്ഞിരുന്നു. തരൂറും മെഹർ തരാറും തമ്മിലുള്ള ചില സന്ദേശങ്ങൾ സുനന്ദ കണ്ടിരുന്നു. ഇതോടെ വീട്ടിൽ പോവാൻ അവർ വിസമ്മതിച്ചു. പകരം ലീല ഹോട്ടലിൽ പോവുകയായിരുന്നു. ദമ്പതികൾ തമ്മിലുള്ള ബന്ധം വളരെ മോശമായിരുന്നുവെന്നും റിപോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

'എന്റെ പ്രിയപ്പെട്ടവൾ' എന്ന് അഭിസംബോധന ചെയ്ത് തരൂർ മെഹർ തരാറിനു എഴുതിയ ഇ-മെയിൽ കണ്ടെത്തിയതായും പ്രോസിക്യൂട്ടർ അറിയിച്ചു. ഇത്തരത്തിലുള്ള ഭാഷയാണ് ഉപയോഗിച്ചിരുന്നത്. തരൂറും തരാറും തമ്മിൽ എത്ര അടുപ്പമുള്ളവരായിരുന്നുവെന്ന് കാണിക്കുന്ന വാകക്കുകളാണിതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ, അത്തരം ഇ-മെയിൽ സന്ദേശങ്ങളെ കുറിച്ച് അറിയില്ലെന്ന് ശശി തരൂരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ പറഞ്ഞു. കേസിൽ അടുത്ത വാദം ഓഗസ്റ്റ് 31നു കേൾക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP