Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞൻ കളിയല്ല ട്വന്റി-20; ഡബിൾ ബെല്ലടിച്ച് കിഴക്കമ്പലംകാരുടെ പൊന്നോമനഭരണസമിതി മുന്നോട്ട് കുതിക്കുമ്പോൾ തലയ്ക്ക് കൈവച്ച് രാഷ്ട്രീയ പാർട്ടികൾ; അഞ്ചുരൂപയ്ക്ക് പാലും 10 രൂപയ്ക്ക് അരിയും മാത്രമല്ല വീടില്ലാത്തവർക്കെല്ലാം വീടും; മാതൃകാപദ്ധതിയെന്ന് ഗഡ്കരി പ്രശംസിക്കുമ്പോൾ ജനാധിപത്യത്തിന് വൻഭീഷണിയെന്ന് സി.പി.എം; ട്വന്റി-20 പദ്ധതിക്ക് പച്ചക്കൊടി വീശാൻ മറ്റുപഞ്ചായത്തുകളും

കുഞ്ഞൻ കളിയല്ല ട്വന്റി-20; ഡബിൾ ബെല്ലടിച്ച് കിഴക്കമ്പലംകാരുടെ പൊന്നോമനഭരണസമിതി മുന്നോട്ട് കുതിക്കുമ്പോൾ തലയ്ക്ക് കൈവച്ച് രാഷ്ട്രീയ പാർട്ടികൾ; അഞ്ചുരൂപയ്ക്ക്  പാലും 10 രൂപയ്ക്ക് അരിയും മാത്രമല്ല വീടില്ലാത്തവർക്കെല്ലാം വീടും; മാതൃകാപദ്ധതിയെന്ന് ഗഡ്കരി പ്രശംസിക്കുമ്പോൾ ജനാധിപത്യത്തിന് വൻഭീഷണിയെന്ന് സി.പി.എം; ട്വന്റി-20 പദ്ധതിക്ക് പച്ചക്കൊടി വീശാൻ മറ്റുപഞ്ചായത്തുകളും

മറുനാടൻ മലയാളി ഡസ്‌ക്‌

കൊച്ചി: ട്വന്റി-20 കുഞ്ഞൻ കളിയായി ക്രിക്കറ്റിലെ അതിഥിയായി എത്തിയപ്പോൾ പണ്ഡിതന്മാരെല്ലാം നെറ്റിചുളിച്ചു. ഇത് ഏകദിനത്തെയും, ടെസ്റ്റിനെയും നശിപ്പിക്കും. ക്രിക്കറ്റിന് ആകെ തന്നെ ദോഷം ചെയ്യും. കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും,ട്വന്റി-20 ഇപ്പോഴും ഹരമായി തുടരുന്നു.ഏകദിനത്തിനും,ടെസ്റ്റിനും അതിന്റേതായ അന്തസുണ്ട് താനും.

കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി-20 എന്ന രാഷ്ട്രീയേതര കക്ഷിയുടെ വരവും ഇതുപോലെയായിരുന്നു.പരമ്പരാഗത രാഷ്ട്രീയ കക്ഷികളെല്ലാം നെറ്റി ചുളിച്ചു.ഈ 'അരാഷ്ട്രീയവാദി'കളെ പടിയടച്ച് പിണ്ഡം വയ്ക്കണമെന്ന് പറഞ്ഞു. പാരകൾ പണിതു. എന്നിട്ടെന്തായി? രണ്ടുവർഷം മുമ്പ് 69 ശതമാനം വോട്ടോടെ, ട്വന്റി-20 കിഴക്കമ്പലം പഞ്ചായത്ത് പിടിക്കുമ്പോൾ,രാഷ്ട്രീയ കക്ഷികളെല്ലാം ജനപിന്തുണ കണ്ട് തലയിൽ കൈവച്ചുപോയി. രാഷ്ട്രീയത്തിലെ കോർപറേറ്റവൽകരണം എന്ന് ആക്ഷേപിച്ചു. എന്നാൽ, രണ്ടുവർഷം പിന്നിടുമ്പോൾ വികസനത്തിന്റെ പുത്തൻ മാതൃകകളുമായി ട്വന്റി-20 കുതിക്കുകയാണ്.36,000 വരുന്ന ജനങ്ങളുടെ പൊന്നോമനയായി തുടരുന്നു.

വികസനത്തിന്റെ പുത്തൻ മാതൃക

പഞ്ചായത്തിലുള്ള മുഴുവൻ സ്ഥിരതാമസക്കാർക്കും അഞ്ചു രൂപയ്ക്കു പാലും 10 രൂപയ്ക്ക് അരിയും 10 രൂപയ്ക്ക് അര ലിറ്റർ പാലും മൂന്നു രൂപയ്ക്കു മുട്ടയും നൽകി വരുന്ന ട്വന്റി-20 യുടെ പുതിയ സംരംഭം എന്തെന്ന് കേട്ടപ്പോൾ തന്നെ രാഷ്ട്രീയ കക്ഷികൾക്ക് മുട്ടിടിച്ചു. പഞ്ചായത്തിൽ സ്വന്തമായി വീടില്ലാത്ത എല്ലാവർക്കും വീടുവച്ചു കൊടുക്കുന്ന സ്വപ്ന പദ്ധതി.ചെറുതെങ്കിലും പ്ലാനിലും ഡിസൈനിലുമെല്ലാം മികച്ചു നിൽക്കുന്ന നല്ല ഒന്നാന്തരം വീടുകൾ.

കഴിഞ്ഞ ആഴ്ച കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കിഴക്കമ്പലം പഞ്ചായത്തിലെ ഭക്ഷ്യസുരക്ഷാ വിപണി ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ വികസന പ്രവർത്തനങ്ങളുടെ നീണ്ട നിര കണ്ട് അന്തം വിട്ടുപോയി.വിപണിയിലെ പകുതി വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണ് ഗഡ്്കരി ജനങ്ങൾക്ക് തുറന്നുകൊടുത്തത്. ട്വന്റി-20 യുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ മന്ത്രി ഉടൻ പഞ്ചായത്തിന് വേണ്ടി പ്രഖ്യാപിച്ചത് 42 കോടിയുടെ റോഡ് വികസന പദ്ധതിയാണ്.കിഴക്കമ്പലം ഒരു മാതൃകാ പദ്ധതിയാണെന്നും ഇത് രാജ്യമൊട്ടാകെ വ്യാപിപ്പിക്കണമെന്നും ആഹ്വാനം ചെയ്ത ശേഷമാണ് ഗഡ്കരി മടങ്ങിയത്.

കിഴക്കമ്പലത്തിന്റെ സ്വന്തം ട്വന്റി-20

കിഴക്കമ്പലത്തിന്റെ സ്വന്തം കിറ്റെക്‌സ് എന്ന പ്രസ്ഥാനം രൂപം കൊടുത്ത പാർട്ടിയാണ് ടി20. പഞ്ചായത്തിലെ 36000 പേരെ നാലു വിഭാഗമായി തിരിച്ച് കാർഡ് നൽകിയാണ് പഞ്ചായത്ത് ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നത്. ചുവപ്പു കാർഡുള്ളവർക്ക് എല്ലാം സൗജന്യമാണ്. അഞ്ചു രൂപയ്ക്കു പാലും 10 രൂപയ്ക്ക് അരിയും 10 രൂപയ്ക്ക് അര ലിറ്റർ പാലും മൂന്നു രൂപയ്ക്കു മുട്ടയും 90 രൂപയ്ക്ക് ഒരു കിലോ വെളിച്ചെണ്ണയും 15 രൂപയ്ക്ക പഞ്ചസാരയും വാങ്ങുന്ന കിഴക്കമ്പലം സ്വദേശികൾക്ക് ട്വന്റി20 അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. വീടില്ലാത്തവർക്ക് സൗജന്യമായി വീടു പണിതു നൽകുന്നതാണ് ഏറ്റവും ഒടുവിലായി പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന പദ്ധതി. സൗജന്യ ആരോഗ്യ പദ്ധതി, പഞ്ചായത്തിൽ സൗജന്യ വൈ ഫൈ, ഗർഭിണികൾക്ക് പോഷകാഹാരം തുടങ്ങിയ പദ്ധതികളും 36,000 പേരുള്ള കിഴക്കമ്പലം പഞ്ചായത്തിലെ മാത്രം പ്രത്യേകതകളാണ്.

വെറും അഞ്ചു കോടി രൂപ മാത്രം വാർഷിക വരുമാനമുള്ള പഞ്ചായത്തിലേക്ക് പണം ഒഴുക്കുന്നത് കിറ്റെക്‌സാണ്. കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതി പ്രകാരം പഞ്ചായത്തിനെ കിറ്റെക്‌സ് ഏറ്റെടുത്തിരിക്കുകയാണ്. സിഎസ്ആർ പദ്ധതിയിൽ സ്ഥാപനങ്ങൾ ലാഭത്തിന്റെ രണ്ടു ശതമാനം ചെലവഴിക്കണമെന്നാണ് നിയമം. എന്നാൽ തങ്ങൾ 6-8 ശതമാനം പണമാണ് ചെലവഴിക്കുന്നതെന്ന് കിറ്റെക്‌സ് എംഡിയും ആശയത്തിനു പിന്നിലെ ബുദ്ധികേന്ദ്രവുമായ സാബു എം. ജേക്കബ് പറഞ്ഞു.

രാഷ്ട്രീയം തൊഴിലല്ല, സേവനം

ടി20 പാർട്ടിയുടെ പ്രവർത്തകർക്ക് രാഷ്ട്രീയം ഒരു തൊഴിലല്ല. സേവനമാണ്. 2020 ആകുമ്പോഴത്തേക്ക് രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്ത് ആവുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ് പറയുന്നു.

അധികാരത്തിലെത്തി ടി20 ആദ്യം ചെയ്തത് പഞ്ചായത്തിലുണ്ടായിരുന്ന ഏക മദ്യവിൽപന കേന്ദ്രം അടച്ചു പൂട്ടി. ദിവസം 12 ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്ന ഔട്ട്‌ലെറ്റ് അടച്ചു പൂട്ടിയത് വരുമാനത്തെ ബാധിക്കുമെന്ന് അറിഞ്ഞു കൊണ്ടുതന്നെയുള്ള തീരുമാനം. പഞ്ചായത്തിലെ പേരുകേട്ട കുടിയന്മാരെ ഡീ അഡിക്ഷൻ സെന്ററിൽ ചേർത്തു നേർവഴിക്കു നയിച്ചു.

ഇതിനിടയിൽ ട്വന്റി20 യെ എതിർക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു. പക്ഷേ ജനങ്ങൾ തങ്ങളോടൊപ്പമുണ്ടെന്നാണ് ജേക്കബ് അവകാശപ്പെടുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ എംഎസ്ഡബ്ല്യു ബിരുദധാരികളെ നിയോഗിച്ച് നിവിലുള്ള പദ്ധതികളുടെ മേൽനോട്ടം കാര്യക്ഷമമാക്കാനും ട്വന്റി-20യ്ക്ക് കഴിഞ്ഞുവെന്ന ്‌വൈസ് പ്രസിഡന്റ് ജിൻസി അജി പറഞ്ഞു.

മുഖം കറുപ്പിച്ച് പ്രമുഖ രാഷ്ട്രീയ കക്ഷികൾ

1000 കോടി മൂലധനമുള്ള കിറ്റക്‌സ് ഗ്രൂപ്പിന്റെ ട്വന്റി-20 യോട് പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം മുഖം തിരിച്ചിരിക്കുകയാണ്.ഇതൊരുആരോഗ്യകരമായ പ്രവണതയല്ലെന്നും ഇത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നുമണെന്ന ്‌സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവ് പറഞ്ഞു.ഇത് എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഒരു മുന്നറിയിപ്പാണെന്നാണ് കോൺഗ്രസിന്റെ അഭിപ്രായം.

അതേസമയം തങ്ങളുടെ ജോലി സംസ്‌കാരത്തിൽ മാറ്റം വരുത്താൻ ട്വന്റി-20 യ്ക്ക് കഴിഞ്ഞുവെന്നാണ് സർക്കാർ ഉദ്യോഗസ്ഥരുടെ അഭിപ്രായം.തങ്ങൾ എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കുകയാണെന്നാണ് കുന്നത്ത്‌നാട് താലൂക്ക് ഉദ്യോഗസ്ഥർ പറയുന്നത്.എന്നാൽ, രാഷ്ട്രീയ കക്ഷികളെ ആശങ്കപ്പെടുത്തുന്നത് ഇതൊന്നുമല്ല. കിഴക്കമ്പലത്തിന് സമീപമുള്ള മറ്റുപഞ്ചായത്തുവാസികളും ഇത്തരം സംരംഭങ്ങൾ അവിടെ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ട്വന്റി-20 യെ സമീപിച്ചിരിക്കുകയാണ്. എതിർപ്പുകളെ അലിയിച്ചുകൊണ്ടുള്ള ഈ മുന്നേറ്റത്തെയാണ് രാഷ്ട്രീയ കക്ഷികൾ ഭയപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP