ആദ്യ വിവാഹ ശേഷം രണ്ടാഴ്ചയോളം തന്നെയും സഹോദരിയേയും ഭർത്താവ് സംരക്ഷിച്ചു; വിവാഹം കഴിഞ്ഞത് ചുരുങ്ങിയ സമയത്തെ ചടങ്ങുകളിലായിരുന്നു; കാർമികൻ തന്നെക്കൊണ്ട് ചില കടലാസുകൾ ഒപ്പിടീച്ചു; അത് എന്താണെന്ന് മനസിലായത് ഭർത്താവിനെ കാണാതായതോടെ; ഷിയ ഇസ്ലാമിലെ സന്തോഷത്തിന് വേണ്ടിയുള്ള വിവാഹ കരാർ ആയിരുന്നു അത്; മതപരമായി ലൈംഗിക ബന്ധം അനുവദിക്കുന്ന ഒരുരീതി; രണ്ടു വർഷത്തിനിടെ കിടക്ക പങ്കിടേണ്ടി വന്നത് 12പേരുമായി; ബിബിസിയുടെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൗമാരക്കാരി
October 09, 2019 | 06:45 PM IST | Permalink

മറുനാടൻ ഡെസ്ക്
ബാഗ്ദാദ്; ഷിയ മുസ്ലിംകൾക്കിടയിൽ നടക്കുന്ന വിചിത്രമായ വിവാഹങ്ങളെക്കുറിച്ച് ബിബിസി നടത്തിയ അന്വേഷണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൗമാരക്കാരിയാണ് വിവാഹമെന്ന പേരിൽ നടക്കുന്ന ക്രൂരതകളുടെ വിവരങ്ങൾ പുറം ലോകവുമായി പങ്കുവച്ചത്.സുഖത്തിന് വേണ്ടി നടത്തുന്ന വിവാഹത്തിന്റെ ഇരയാക്കപ്പെട്ടതിന്റെ വേദനയാണ് ബാഗ്ദാദ് സ്വദേശിനിയായ ഈ കൗമാരക്കാരി പുറത്തുവിടുന്നത്.ഇപ്പോൾ എന്നെ വിവാഹം ചെയ്തിരിക്കുന്നത് പന്ത്രണ്ടാമത്തെ ആളാണ്. ഉത്തരവാദിത്തപ്പെട്ടവർ തന്നെയാണ് ഈ ചതിയിൽ തന്നെ പെടുത്തിയതും. തന്റെ പ്രായത്തിലുള്ള പെൺകുട്ടികൾ മുതിർന്ന ആളുകൾക്കൊപ്പം പോയി പണം സമ്പാദിക്കുന്ന രീതിയോട് അവൾക്ക് അൽപം പോലും താൽപര്യമുണ്ടായിരുന്നുമില്ല. ഒരുപെൺകുട്ടി തന്നെ വിൽക്കുന്ന സാഹചര്യത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല റസൂലിന്.
ഒരു അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടതോടെയാണ് റസൂലിന്റെയും സഹോദരിയുടേയും ജീവിതം കഷ്ടപ്പാടിലായത്. ചെറിയ ജോലികൾ ചെയ്ത് ദൈനം ദിന ചെലവുകൾ നടത്തിയിരുന്നെങ്കിലും അനിയത്തിക്കും തനിക്കും മാന്യമായി ജീവിക്കാനുള്ള വക കണ്ടെത്താൻ റസൂലിന് സാധിച്ചില്ല. എങ്കിലും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കണമെന്ന് ആ പതിനാറുകാരിക്ക് നിശ്ചയമുണ്ടായിരുന്നു.അതിനിടയിലാണ് ജോലി സ്ഥലത്ത് വച്ച് ഒരു യുവാവ് റസൂലിനോട് താൽപര്യം കാണിച്ചത്. ആദ്യം അവഗണിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ കരുതലിൽ ഒരു വിശ്വാസം തോന്നിത്തുടങ്ങി. മാസങ്ങൾക്ക് ശേഷം തനിക്കും സഹോദരിക്കും അയാൾ താങ്ങാവുമെന്ന് കരുതിയതാണ് തനിക്ക് സംഭവിച്ച അബദ്ധമെന്ന് റസൂൽ വ്യക്തമാക്കുന്നു.
വിവാഹം കഴിക്കാനായി അയാൾ ബാഗ്ദാദിലെ ഒരു മോസ്കിലെത്തി. മതപ്രകാരമുള്ള വിവാഹം ചെയ്യാനായിരുന്നു അതെന്നായിരുന്നു റസൂൽ കരുതിയത്. വളരെ ചുരുങ്ങിയ സമയത്തെ ചടങ്ങുകളിൽ വിവാഹം കഴിഞ്ഞു. എന്നാൽ അതിന് മുൻപ് ആത്മീയ നേതാവ് കൂടിയായ കാർമികൻ തന്നെക്കൊണ്ട് ചില കടലാസുകൾ ഒപ്പിടീച്ചു. വായിക്കാൻ അറിയാത്ത തനിക്ക് യുവാവിൽ നിന്ന് 250 ഡോളർ(17749രൂപ) വധുവിനുള്ള ഉപഹാരമായും വാങ്ങിതന്നുവെന്നും റസൂൽ പറയുന്നു.വിവാഹ ശേഷം രണ്ടാഴ്ചയോളം തന്നെയും സഹോദരിയേയും മാന്യമായി സംരക്ഷിച്ച ഭർത്താവിനെ ഒരുദിവസം രാവിലെ കാണാതാവുകയായിരുന്നു. രണ്ട് മൂന്ന് ദിവസത്തിന് ശേഷം ഭർത്താവിനെ കാണാതെ പള്ളിയിലെത്തി വിവരം പറഞ്ഞ തന്നെ കാത്തിരിക്കുകയായിരുന്നുവെന്ന മറുപടി തന്നെ ഞെട്ടിച്ചെന്ന് റസൂൽ പറയുന്നു.
പിന്നീടാണ് താൻ അപകപ്പെട്ടിരിക്കുന്ന ചതിയെക്കുറിച്ച് റസൂലിന് മനസിലാവുന്നത്. ഷിയ ഇസ്ലാം രീതിയിലുള്ള സന്തോഷത്തിന് വേണ്ടിയുള്ള വിവാഹ കരാർ ആയിരുന്നു റസൂൽ ഒപ്പിട്ടത്. മതപരമായി ലൈംഗിക ബന്ധം അനുവദിക്കുന്ന ഒരുരീതിയായിരുന്നു ഈ വിവാഹമെന്നും റസൂൽ തിരിച്ചറിഞ്ഞത് കാർമികനിൽ നിന്നുമായിരുന്നു. കരാർ കാലാവധി കഴിഞ്ഞതോടെയാണ് ഭർത്താവായ യുവാവ് സ്ഥലം വിട്ടതെന്നും യുവതി തിരിച്ചറിഞ്ഞു.
യുവതിയോട് വീണ്ടും ഇത്തരം കരാർ വിവാഹത്തേക്കുറിച്ച് കാർമികൻ പറയുകയും ചെയ്തു. മുട്ടാ വിവാഹങ്ങൾ എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഇറാനിൽ ഷിയ മുസ്ലിംകൾക്കിടയിൽ പിന്തുടർന്ന് പോന്നിരുന്ന ഈ രീതി അടുത്ത കാലത്താണ് ഇറാഖിലും വ്യാപകമായത്. ദൂരദേശങ്ങളിൽ തനിയെ സഞ്ചരിക്കേണ്ടി വരുന്ന ആളുകൾക്ക് കൂട്ടിന് യുവതികളെ അനുവദിക്കുന്നതിനായാണ് ഈ രീതി അവലംബിച്ചിരുന്നത്. നൽകുന്ന പണത്തിന് അനസരിച്ചാണ് കരാർ കാലാവധിയുടെ ദൈർഘ്യം. കരാർ കാർമികന്റെ സാന്നിധ്യത്തിലോ അതോ വാക്കാൽ പറഞ്ഞ് ഉറപ്പിക്കുന്നതോ ആയ ഒന്നാണ്. ഈ സാധ്യതയാണ് റസൂലിനെ കുടുക്കിയത്. ഇത്തരം കരാർ വിവാഹങ്ങളിൽ ഏർപ്പെടുന്നവർക്ക് ജീവനാംശം നൽകേണ്ട ഉത്തരവാദിത്തം പുരുഷന് ഇല്ല.
മറ്റ് ഇസ്ലാം മത വിശ്വാസികൾ തെറ്റായി കാണുന്ന ഈ രീതിയുപയോഗിച്ചാണ് കൗമാരക്കാരിയായ റസൂലിനെ യുവാവ് വഞ്ചിച്ചത്. സ്ത്രീകളെ ദുരുപയഗം ചെയ്യാൻ ഈ രീതി ഉപയോഗിക്കുന്നുവെന്ന് ഏറെ വിമർശനം കേട്ടിട്ടുള്ളതാണ്. ഏറെ താമസിയാതെ തന്നെ ഇത്തരം കരാർ വിവാഹങ്ങളിൽ താൻ മാത്രമല്ല ചതിക്കപ്പെട്ടതെന്ന് റസൂലിന് മനസിലായി. ഉണ്ടായിരുന്ന ജോലി ആദ്യ വിവാഹത്തോടെ ഉപേക്ഷിച്ച റസൂൽ ഇപ്പോൾ ദിവസങ്ങൾ മാത്രം നീളുന്ന പന്ത്രണ്ടിലധികം വിവാഹങ്ങളാണ് കഴിച്ചിട്ടുള്ളത്.
ഈ വിവാഹങ്ങളിൽ നിന്ന് സ്ത്രീധനമായി ലഭിക്കുന്ന തുകയുപയോഗിച്ചാണ് റസൂലും സഹോദരിയും ജീവിതച്ചെലവുകൾ മുന്നോട്ട് കൊണ്ടുപോവുന്നത്. ഇറാഖിലെ നിയമ സംവിധാനങ്ങളിൽ ഇത്തരം വിവാഹങ്ങളിലെ ഇരകൾ ഏറിയ പങ്കും കൗമാരക്കാർ ആയതിനാൽ തിരിച്ചറിയപ്പെടാതെ പോവുന്നുവെന്നാണ് ബിബിസിയുടെ റിപ്പോർട്ട്. പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ള പെൺകുട്ടികളാണ് ഈ കരാർ വിവാഹത്തിന്റെ ഇരകളിൽ ഏറിയ പങ്കും. ഇറാഖിലെ ക്രിമിനൽ നിയമം അനുസരിച്ച് 15നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുമായി വിവാഹത്തിന് പുറത്ത് ലൈംഗിക ബന്ധം പുലർത്തുന്നത് ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
കരാർ വിവാഹങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതിഫലത്തുകയിൽ ജീവിതം തള്ളി നീക്കാൻ സാധിക്കാതെ വരുന്നതോടെ ഇരകളാക്കപ്പെട്ടവർ വീണ്ടും ഇത്തരം വിവാഹങ്ങൾക്ക് ഒരുങ്ങുന്നുവെന്നാണ് ബിബിസിയോട് റസൂൽ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം വിവാഹങ്ങൾക്ക് കാർമികൻ ഇടനിലക്കാരനാവും, പ്രതിഫലത്തിൽ ഒരു പങ്ക് കാർമികനും അവകാശപ്പെടും. മണിക്കൂറുകൾ മുതൽ ആഴ്ചകൾ നീളുന്ന ഒരു ഡസനിലേറെ വിവാഹങ്ങൾ താൻ ചെയ്തിട്ടുണ്ടെന്ന് റസൂൽ ബിബിസിയോട് വ്യക്തമാക്കി. ആത്മീയ നേതാവ് കൂടിയായ കാർമികൻ തന്നെയാണ് തനിക്ക് ഗർഭനിരോധന ഗുളികകൾ നൽകുന്നതെന്നും റസൂൽ പറയുന്നു. ഇത്തരം വിവാഹങ്ങളിൽ ഏർപ്പെടാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ച് മോസ്കുകളിലെത്തുന്നവരെ സമീപിക്കുന്ന ആത്മീയ നേതാക്കളെയും അന്തർദേശീയ മാധ്യമമായ ബിബിസിക്ക് അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞു.
