Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭീകരാക്രമണങ്ങളുടെ അങ്കതട്ടായി ജമ്മു കശ്മീർ വീണ്ടും ! ഭീകരരെ വധിച്ചതിന് പിന്നാലെ നടന്ന ജനകീയ പ്രക്ഷോഭത്തിന് നേരെയുള്ള സൈനിക നടപടിയിൽ ഏഴ് മരണവും മുപ്പത് പേർക്ക് പരുക്കും; മൂന്ന് പേരുടെ പരുക്ക് ഗുരുതരമെന്നും സൂചന; സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ വിഘടനവാദികൾ

ഭീകരാക്രമണങ്ങളുടെ അങ്കതട്ടായി ജമ്മു കശ്മീർ വീണ്ടും ! ഭീകരരെ വധിച്ചതിന് പിന്നാലെ നടന്ന ജനകീയ പ്രക്ഷോഭത്തിന് നേരെയുള്ള സൈനിക നടപടിയിൽ ഏഴ് മരണവും മുപ്പത് പേർക്ക് പരുക്കും;  മൂന്ന് പേരുടെ പരുക്ക് ഗുരുതരമെന്നും സൂചന; സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ വിഘടനവാദികൾ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: കശ്മീർ വീണ്ടും അക്രങ്ങളുടെ കുരുതിക്കളമായി മാറുന്നുവെന്ന വാർത്തയാണ് ഇപ്പോൽ രാജ്യാതിർത്തിയിൽ നിന്നും വരുന്നത്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ ഭീകരരുടെ കൊലയിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭം നടത്തിയിരുന്നു. ഇത് അക്രമാസക്തമായതിനെ തുടർന്ന് സൈന്യം നടത്തി വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായിരിക്കുകയാണ്. സംഭവത്തിൽ മുപ്പതിലധികം പേർക്ക് പരുക്കേറ്റെന്നും മൂന്നു പേരുടെ ഗുരുതരമാണെന്നുമാണ് സൂചന. ശനിയാഴ്ച രാവിലെയാണ് അക്രമ സംഭവങ്ങൾ രൂക്ഷമായത്. രാജ്യതിർത്തിയിൽ ഭീകര വാദവും അക്രമ സംഭവങ്ങളും പെരുകുന്നത് അധികൃതരെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.

ഇവിടെ സുരക്ഷാസൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരും ഒരു ജവാനും മരിച്ചിരുന്നു. പുൽവാമയിലാണ് താഴ്‌വരയുടെ സമീപകാലചരിത്രത്തിലെ വലിയ രക്തച്ചൊരിച്ചിലുണ്ടായത്. ശനിയാഴ്ച അതിരാവിലെ, ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽവാമയിലെ സിർനൂ ഗ്രാമത്തിലെ ഒരു തോട്ടം സൈന്യം വളഞ്ഞു. തുടർന്ന് ഏറ്റുമുട്ടലുണ്ടായി. ഇതിലാണ് മൂന്നു ഭീകരരും ഒരു ജവാനും കൊല്ലപ്പെട്ടത്. സൈന്യവും പൊലീസും സി.ആർ.പി.എഫും ചേർന്നാണ് ഭീകരരെ നേരിട്ടത്. രാജസ്ഥാനിലെ രത്തൻഗഢ് സ്വദേശിയായ കിഷൻസിങ് രാജ്പുത്താണ് കൊല്ലപ്പെട്ട ജവാൻ.

ഏറ്റുമുട്ടൽ അവസാനിച്ച് നിമിഷങ്ങൾക്കകം പ്രതിഷേധവുമായെത്തിയ നാട്ടുകാരും സൈനികരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. തുടർന്ന് സൈന്യം വെടിയുതിർക്കുകയും പെല്ലറ്റുപയോഗിക്കുകയും ചെയ്തു. നാലുയുവാക്കൾ സംഭവസ്ഥലത്തും മൂന്നുപേർ ആശുപത്രികളിലും മരിച്ചു. സംഘർഷം സമീപഗ്രാമങ്ങളിലേക്കും വ്യാപിച്ചു. ഇതിൽ പ്രതിഷേധിച്ച് വിഘടനവാദികൾ സംസ്ഥാനത്ത് മൂന്നുദിവസത്തെ ബന്ദിന് ആഹ്വാനം ചെയ്തു. കശ്മീരികളുടെ കൂട്ടക്കൊലയെന്നാണ് മുതിർന്ന വിഘടനവാദിനേതാവ് മിർവായിസ് ഉമർ ഫാറൂഖ് സംഭവത്തെ വിശേഷിപ്പിച്ചത്.

അതിനിടെ, പുൽവാമ നഗരത്തിൽ കർഫ്യൂ പ്രഖ്യാപിക്കുകയും കൂടുതൽ സുരക്ഷാസൈനികരെ വിന്യസിക്കുകയും ചെയ്തു. ജില്ലയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി റദ്ദാക്കി. കശ്മീർ താഴ്‌വരയിൽനിന്ന് ബന്നിഹൽ നഗരത്തിലേക്കും തിരിച്ചുമുള്ള തീവണ്ടിസർവീസും റദ്ദാക്കി.

ഉത്തര കശ്മീരിലും ഭീകരരുടെ വിളയാട്ടം

ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിൽ നാലു പൊലീസുകാർ കൊല്ലപ്പെട്ടതിനു തൊട്ടുപിറകെ ബുധനാഴ്ച ഉത്തരകശ്മീരിലെ സോപോർ ജില്ലയിൽ ഏറ്റുമുട്ടലുണ്ടായി. ഇതിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. അതിനു തൊട്ടുപിന്നാലെയാണു പുൽവാമയിൽ ഏറ്റുമുട്ടലുണ്ടായത്.
അവിടെ 25 മിനിറ്റേ ഏറ്റുമുട്ടൽ ഉണ്ടായുള്ളൂ. കൊല്ലപ്പെട്ടവരിൽ സൈന്യത്തിൽനിന്നു ഭീകരവാദത്തിലേക്കു തിരിഞ്ഞ സഹൂർ അഹമ്മദ് ഠാക്കോറിനെ മാത്രമാണു തിരിച്ചറിഞ്ഞത്.

ഏറ്റുമുട്ടലിനുശേഷം പ്രതിഷേധവുമായെത്തിയ നാട്ടുകാർ സൈനികവാഹനങ്ങളിൽ ചാടിക്കയറാൻ തുടങ്ങിയതായി ഉദ്യോഗസ്ഥർ ആരോപിച്ചു. തുടർന്നാണു വെടിവെപ്പുണ്ടായത്. ഷഹ്ബാസ് അലി, സുഹൈൽ അഹമ്മദ്, ലിയാഖത് അഹമ്മദ്, ആമിർ അഹമ്മദ് പല്ല, ആബിദ് ഹുസൈൻ ലോൺ, തൗസീഫ് അഹമ്മദ്, മുർത്താസ ബഷീർ എന്നിവരാണു കൊല്ലപ്പെട്ട നാട്ടുകാർ.

ഈ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് വിഘടനവാദികളായ സയ്യിദ് അലി ഷാ ഗീലാനി, മിർവായിസ് ഉമർ ഫാറൂഖ്, മുഹമ്മദ് യാസിൻ മാലിക് എന്നിവരുടെ നേതൃത്വത്തിലുള്ള വിഘടനവാദ കൂട്ടായ്മയായ ജോയന്റ് റെസിസ്റ്റൻസ് ലീഡർഷിപ്പിന്റെ തീരുമാനം. ശനിയാഴ്ച മുതൽ സംസ്ഥാനത്ത് അവർ മൂന്നുദിവസത്തെ ബന്ദിനാഹ്വാനംചെയ്തു. സൈന്യത്തിന്റെ ബദമിബാഗിലുള്ള ചിനാർ കോറിന്റെ ആസ്ഥാനത്തേക്കു മാർച്ച് ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

അതിനിടെ നൗഹാട്ടയിൽ നാട്ടുകാർ നടത്തിയ പ്രക്ഷോഭത്തിനിടെ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴങ്ങി. കശ്മീർ സർവകലാശാലയിൽ വിദ്യാർത്ഥികളും പ്രതിഷേധിച്ചു. മുന്മന്ത്രിയും പീപ്പിൾസ് കോൺഫറൻസ് നേതാവുമായ സജ്ജദ് ലോൺ, ഡെമോക്രാറ്റിക് പാർട്ടി നാഷണലിസ്റ്റ് നേതാവ് ഗുലാം ഹസൻ മിർ എന്നിവരും പ്രതിഷേധമറിയിച്ചു. അതേസമയം സംഭവസ്ഥലത്തുനിന്നു ജനങ്ങൾ മാറിനിൽക്കണമെന്നു കശ്മീർ പൊലീസ് അഭ്യർത്ഥിച്ചു.

2006-നുശേഷം സംസ്ഥാനത്തു നടന്ന ഏറ്റുമുട്ടലുകളിലും ഭീകരാക്രമണങ്ങളിലും ഏറ്റവുമധികം പൊലീസുകാർ കൊല്ലപ്പെട്ടത് ഈവർഷമാണ്; 44 പേർ. കൂടാതെ 32 ജവാന്മാരും ഏഴു സി.ആർ.പി.എഫുകാരും കൊല്ലപ്പെട്ടു. സിഐ.എസ്.എഫ്., ബി.എസ്.എഫ്., എസ്.എസ്.ബി. എന്നിവയിലുള്ള ഓരോരുത്തരും കൊല്ലപ്പെട്ടിട്ടുണ്ട്. 230 ഭീകരരെ വധിക്കുകയും ചെയ്തു.

ആശങ്കയോടെ നേതാക്കൾ

ഒരന്വേഷണത്തിനും മരിച്ച നിഷ്‌കളങ്കരായ നാട്ടുകാരെ തിരിച്ചുകൊണ്ടുവരാനാവില്ല. ദക്ഷിണകശ്മീർ ആറുമാസമായി ഭീതിയുടെ നിഴലിലാണ്. നാട്ടുകാരുടെ ജീവൻ സംരക്ഷിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. എത്രനാൾ നാം യുവാക്കളുടെ ശവപ്പെട്ടി ചുമക്കും? ഒരുരാജ്യത്തിനും സ്വന്തം ജനങ്ങളെ കൊല്ലുന്നതിലൂടെ യുദ്ധം ജയിക്കാനാവില്ല.

-മെഹബൂബ മുഫ്തി

രക്തത്തിൽ കുതിർന്ന മറ്റൊരു വാരാന്തംകൂടി. ഭയാനകമായ ദിനം. കശ്മീരിലെ ജനങ്ങളുടെ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രശ്‌നബാധിതമായ താഴ്‌വരയിൽ സമാധാനം പുനഃസ്ഥാപിക്കുകയുമാണ് ഗവർണർ ഭരണകൂടത്തിന് ചെയ്യാനുള്ള ഏകകാര്യം. പക്ഷേ, അതുമാത്രം ചെയ്യുന്നില്ല. പ്രശസ്തിയുണ്ടാക്കാനുള്ള പ്രചാരണവും മുഴുനീളപ്പേജിലെ പരസ്യവും സമാധാനം കൊണ്ടുവരില്ല.

- ഒമർ അബ്ദുള്ള മുൻ മുഖ്യമന്ത്രി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP