Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പഴകിയ ഭക്ഷണം നൽകിയും ജിഎസ്ടിയുടെ പേരിൽ പോക്കറ്റടിച്ചും ഏറെ ചീത്തപ്പേരുള്ള തക്കാരം ഹോട്ടലിന് പൂട്ടുവീണു; ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ 'ചീറിപ്പാഞ്ഞ ചിക്കനെ' പിടിച്ചുകെട്ടി ജപ്തിചെയ്ത് ബാങ്ക് അധികൃതർ; ഭക്ഷണം ഉണ്ടാക്കരുതെന്നും നൽകരുതെന്നും കോടതി ഉത്തരവുണ്ടായിട്ടും വകവയ്ക്കാതെ മുതലാളി; ഞങ്ങളെ അന്യായമായി ഇറക്കിവിടുന്നേ എന്ന് കരഞ്ഞ് എഫ്ബി ലൈവും

പഴകിയ ഭക്ഷണം നൽകിയും ജിഎസ്ടിയുടെ പേരിൽ പോക്കറ്റടിച്ചും ഏറെ ചീത്തപ്പേരുള്ള തക്കാരം ഹോട്ടലിന് പൂട്ടുവീണു; ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ 'ചീറിപ്പാഞ്ഞ ചിക്കനെ' പിടിച്ചുകെട്ടി ജപ്തിചെയ്ത് ബാങ്ക് അധികൃതർ; ഭക്ഷണം ഉണ്ടാക്കരുതെന്നും നൽകരുതെന്നും കോടതി ഉത്തരവുണ്ടായിട്ടും വകവയ്ക്കാതെ മുതലാളി; ഞങ്ങളെ അന്യായമായി ഇറക്കിവിടുന്നേ എന്ന് കരഞ്ഞ് എഫ്ബി ലൈവും

അരുൺ ജയകുമാർ

തിരുവനന്തപുരം: തലസ്ഥാനത്ത് പുളിമൂട് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന മലബാർ ഹോട്ടൽ ശൃംഖലയായ തക്കാരം റെസ്റ്റോറന്റ് അടച്ചുപൂട്ടി. ഇന്ന് ഉച്ചയോടെയാണ് ഹോട്ടൽ പൂട്ടി സീൽ ചെയ്തത്. ഹോട്ടൽ അടച്ച് പൂട്ടി കെട്ടിടം ഒഴിഞ്ഞ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹൈക്കോടതി ഉത്തരവ് ഇന്നലെ വന്നതിന് പിന്നാലെയാണ് ഇന്ന് വൻ പൊലീസ് സന്നാഹത്തിൽ അധികൃതർ എത്തി താഴിട്ട് പൂട്ടി സീൽ ചെയ്തത്. മോശംഭക്ഷണം വിതരണം ചെയ്തതിന് നഗരസഭയുടെ പിടിവീഴുകയും ജിഎസ്ടിയുടെ പേരിൽ വൻ കൊള്ളനടത്തുന്നുവെന്ന് പരാതി ഉയരുകയും ചെയ്ത ഹോട്ടലാണിത്.

'ചീറിപ്പാഞ്ഞ ചിക്കൻ' എന്ന പേരിൽ മലബാർ ഫുഡിന്റെ വിതരണക്കാരായി തലസ്ഥാനത്തെത്തിയ ഹോട്ടൽ ശൃംഖലയ്‌ക്കെതിരെ ഇത്തരത്തിൽ പലപ്പോഴും പരാതി ഉയർന്നിരുന്നു. മൂന്നര വർഷമായി പ്രവർത്തിച്ചിരുന്ന എംജി റോഡിലെ തക്കാരം ഹോട്ടലാണ് ഇന്ന് പൂട്ടിയത്. ഹോട്ടൽ പ്രവർത്തിച്ചിരുന്ന നാസ് ടവർ എന്ന കെട്ടിടത്തിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകൾ കൃത്യമല്ലാതെ വന്നതോടെയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

തക്കാരം എംജി റോഡിലെ ശാഖ പ്രവർത്തിക്കുന്നത് നാസ് എന്ന ബഹുനില കെട്ടിടത്തിലാണ്. കെട്ടിട ഉടമയായ നാസർ തന്റെ പേരിലുള്ള കെട്ടിടം ഈടുവച്ച ശേഷം കോർപ്പറേഷൻ ബാങ്കിൽ നിന്ന് 13 കോടി രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് അധികൃതർ പല തവണ നാസറിനെ സമീപിച്ചെങ്കിലും വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെ ബാങ്ക് അധികൃതർ കോടതിയെ സമീപിക്കുകയായിരുന്നു. കെട്ടിടം ജപ്തി ചെയ്യുമെന്ന് പല തവണ അറിയിച്ചിട്ടും തക്കാരം ഹോട്ടൽ മാറ്റി സ്ഥാപിക്കാതെ ഇവിടെ പ്രവർത്തനം തുടരുകയായിരുന്നു. ഇതിനിടെ അനുകൂല കോടതി ഉത്തരവ് വന്നതോടെ ഉടനെ ബാങ്ക് എത്തി ഹോട്ടൽ പൂട്ടി കെട്ടിടം ജപ്തിചെയ്യുകയും ചെയ്തു.

മൂന്ന് വർഷം മുൻപാണ് 50 ലക്ഷം രൂപ അഡ്വാൻസും മാസം മൂന്നേമുക്കാൽ ലക്ഷം രൂപ വാടകയും എന്ന കരാറിൽ ഹോട്ടൽ ശൃംഖല തിരുവനന്തപുരം എംജി റോഡിൽ പ്രവർത്തനം ആരംഭിച്ചത്. കെട്ടിടം കരാർ അടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്ന തക്കാരം മാനേജ്മെന്റിന് കെട്ടിട ഉടയും ബാങ്കും തമ്മിലുള്ള ഇടപാടുകളെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നു. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്യിക്കണമെന്ന കോർപ്പറേഷൻ ബാങ്കിന്റെ ആവശ്യത്തിനെതിരെ നിരവധി തവണ തക്കാരം അധികൃതർ കോടതിയെ സമീപിച്ചിരുന്നു.

കെട്ടിട ഉടമയ്ക്ക് ബാങ്കിലുള്ള ഇടപാടുകളിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് കാണിച്ചാണ് തക്കാരം കോടതിയെ സമീപിച്ചത്. കെട്ടിടം ജപ്തി ചെയ്യാനുള്ള കോടതി ഉത്തരവിനെക്കുറിച്ചും ബാങ്ക് നടപടികളെകുറിച്ചും വിവരം ലഭിക്കുമ്പോഴെല്ലാം ഇതിനെതിരെ സ്റ്റേ വാങ്ങുന്നതിനായി കോടതിയെ സമീപിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ വന്ന കോടതി ഉത്തരവ് എന്തായാലും ഇന്ന് അധികൃതർ നടപ്പിലാക്കുകയായിരുന്നു. തങ്ങൾക്ക് ബാങ്കുമായി ഇടപാടുകളില്ലെന്നും പണം വാങ്ങിയ നാസറിനെ ആണ് നിങ്ങൾ റിക്കവറിക്ക് സമീപിക്കേണ്ടത് എന്നുമുള്ള തക്കാരത്തിന്റെ വാദം കോടതി തള്ളുകയായിരുന്നു.

അതേസമയം, നാലഞ്ചു ദിവസത്തെ സാവകാശം കൂടി ചോദിച്ചെങ്കിലും അതിന് ബാങ്ക് അനുവദിച്ചില്ലെന്നും ഇന്നുണ്ടാക്കിയ ഭക്ഷണംപോലും നൽകാൻ സമ്മതിക്കാതെ ഇറക്കിവിട്ടെന്നും കാട്ടി ഹോട്ടലുടമ സ്റ്റാഫിനെ അണിനിരത്തി ഫേസ്‌ബുക്ക് ലൈവും നൽകി. പ്രത്യക്ഷത്തിൽ ബാങ്ക് കരുണയില്ലാതെ നടത്തിയ ജപ്തിയെന്ന് വരുത്താനായിരുന്നു ഈ നീക്കം. എന്നാൽ ബാങ്കിന്റെ നടപടികളെ തടഞ്ഞ് കോടതിയിൽ പോയെങ്കിലും അതിൽ യാതൊരു കഴമ്പുമില്ലെന്ന് വ്യക്തമാക്കി കോടതി ഉടമയുടെ നീക്കം തടഞ്ഞതോടെയാണ് ഉടൻതന്നെ ജപ്തി നടപടിയിലേക്ക് ബാങ്ക് കടന്നത്. ഏറെക്കാലമായി നടന്ന കേസിനാണ് ഇപ്പോൾ തീർപ്പുണ്ടായത്. ഇതോടെ ആയിരുന്നു നടപടി.

കെട്ടിടത്തിൽ ഹോട്ടൽ പ്രവർത്തിക്കുന്നത് തടഞ്ഞ കോടതി നേരത്തെ തന്നെ ഇവിടെ ഭക്ഷണം നിർമ്മിച്ച് വിതരണം ചെയ്യുന്നതും തടഞ്ഞിരുന്നു. എന്നാൽ ഇന്നും ഭക്ഷണമുണ്ടാക്കിയായിരുന്നു ഉടമ ഒരു നാടകത്തിന് ഒരുങ്ങിയത്. ഇതുൾപ്പടെ പുറത്തേക്കെടുത്ത ശേഷമാണ് ഹോട്ടൽ പൂട്ടിയത്. ബാങ്ക് അധികൃതർ രാവിലെ മുതൽ തന്നെ ജപ്തി നടപടികൾ ആരംഭിച്ചിരുന്നു. തുടർന്ന് ഹോട്ടൽ ഉടമ ഉൾപ്പടെ സ്ഥലതെത്തി. ഹോട്ടൽ ഇവിടെ നിന്നും മാറ്റാൻ 5 ദിവസത്തെ സാവകാശം നൽകണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അത് നൽകിയില്ല. ജപ്തി നടപടിയെക്കുറിച്ച് തക്കാരത്തിന് അറിയാമായിരുന്നിട്ടും നിയമ നടപടിയുമായി പോയി അതിന് തടയിടാനുള്ള അനാവശ്യശ്രമമാണ് സാവകാശം നൽകാത്തതിന് പിന്നിലെ കാരണം.

മലബാറിലെ വ്യത്യസ്തമായ രുചി വിഭവങ്ങൾ തലസ്ഥാനത്തിന് വിളമ്പുമെന്ന വാഗ്ദാനവുമായെത്തിയ ഹോട്ടൽ നേരത്തെ നഗരസഭയുടെ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ച ശേഷം ആഴ്ചകൾ പഴക്കമുള്ള ഭക്ഷണം പിടിച്ചെടുത്തിരുന്നു. വ്യത്യസ്തമായ അവതരണവും വൈവിധ്യമേറിയ പേരുകളും ഭക്ഷണത്തിന് നൽകിയായിരുന്നു ജനപ്രിയമെന്ന നിലയിൽ ഹോട്ടലിന്റെ വളർച്ച. എന്നാൽ, നഗരസഭ അധികൃതർ ഇവിടെ നിന്നു പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതോടെ സോഷ്യൽ മീഡിയയിലും ഇക്കാര്യം വലിയ ചർച്ചയായി. 'പഴകിയ ഭക്ഷണസാധനങ്ങൾ സംസ്‌കരിക്കാൻ നഗരസഭ മാർഗമൊന്നും ഏർപ്പെടുത്താത്തതിനാൽ അത് ചൂടാക്കി ചൂടാക്കി സൂക്ഷിക്കുകയായിരുന്നെന്നും സംസ്‌കരിക്കാനായി ഭക്ഷണപ്രിയന്മാർക്ക് നൽകുകയായിരുന്നു എന്നുമൊക്കെ നാളെ ഏതെങ്കിലും പത്രത്തിൽ വായിച്ചാൽ അത്ഭുതപ്പെടരുത്' എന്നാണു സോഷ്യൽ മീഡിയ പരിഹസിച്ചിരുന്നത്. ജിഎസ്ടി വന്നപ്പോൾ അതിന്റെ മറവിൽ വിലകൂട്ടിയതും വലിയ ചർച്ചയായി.

ഇന്ന് സഹതാപതരംഗം സൃഷ്ടിക്കാൻ അവസാന ശ്രമവും ഹോട്ടലുടമകൾ നടത്തി. മാനുഷികമായ പരിഗണന നൽകിയില്ലെന്നും ഉണ്ടാക്കിയ ഭക്ഷണം പോലും പാഴാക്കിയെന്നും ഹോട്ടൽ ഉടമകൾ വാദിച്ചെങ്കിലും സാവകാശം ഒക്കെ ഒന്നര വർഷമായി ലഭിക്കുന്നുണ്ടെന്നായിരുന്നു ബാങ്കി അധികൃതരുടെ മറുപടി. ഇവിടെ നിരവധിയാളുകൾ പട്ടിണിയാകുമെന്നും നാളെ മുതൽ അവർ എന്ത് ഭക്ഷിക്കുമെന്നും ചോദ്യമുയർത്തിയായിരുന്നു അടുത്ത നീക്കം. ഹോട്ടലിനുള്ളിൽ തന്നെ ഉടമ കുത്തിയിരിക്കാൻ ശ്രമിച്ചങ്കെിലും തമ്പാനൂർ എസ്ഐ സമ്പത്ത് ഉൾപ്പടെയുള്ള പൊലീസുദ്യോഗസ്ഥർ ഇവരേയും പുറത്തേക്കിറക്കി ഹോട്ടൽ സീൽ ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP