Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയെ രക്ഷിക്കാൻ വേണ്ടി തോക്കെടുത്ത ഹിമവൽ മഹേശ്വര ഭദ്രാനന്ദ എങ്ങനെ തോക്കുസ്വാമിയായി? മഹിജയുടെ സമരത്തിൽ അറസ്റ്റിലായവരെ കാണാൻ ജയിലിലെത്തിയത് ചെന്നിത്തലയും കെ. മുരളീധരനും വി. മുരളീധരനും; പാർട്ടിക്കാരെപ്പോലെ പൊലീസുകാരെ സ്നേഹിച്ചു വിശ്വസിച്ചത് പിണറായിക്കു പറ്റിയ തെറ്റ്; തൊട്ടാൽ പൊട്ടുന്ന തോക്കുസ്വാമി മനസു തുറക്കുമ്പോൾ

അമ്മയെ രക്ഷിക്കാൻ വേണ്ടി തോക്കെടുത്ത ഹിമവൽ മഹേശ്വര ഭദ്രാനന്ദ എങ്ങനെ തോക്കുസ്വാമിയായി? മഹിജയുടെ സമരത്തിൽ അറസ്റ്റിലായവരെ കാണാൻ ജയിലിലെത്തിയത് ചെന്നിത്തലയും കെ. മുരളീധരനും വി. മുരളീധരനും; പാർട്ടിക്കാരെപ്പോലെ പൊലീസുകാരെ സ്നേഹിച്ചു വിശ്വസിച്ചത് പിണറായിക്കു പറ്റിയ തെറ്റ്; തൊട്ടാൽ പൊട്ടുന്ന തോക്കുസ്വാമി മനസു തുറക്കുമ്പോൾ

തിരുവനന്തപുരം: ഹിമവൽ മഹേശ്വര ഭദ്രാനന്ദ എന്ന തോക്കുസ്വാമി വീണ്ടും വാർത്തകളിൽ നിറഞ്ഞത് ജിഷ്ണുവിന് നീതി ലഭിക്കാനായി അമ്മ മഹിജ നടത്തിയ സമരത്തിനിടെ അറസ്റ്റിലായതോടെയാണ്. ഒരു കാര്യവുമില്ലാതെ തന്നെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് അദ്ദേഹം നേരത്തേ വെളിപ്പെടുത്തിയിരുന്നു. ജയിലിനുള്ളിൽ നടന്ന സംഭവവികാസങ്ങളും ഹിമവൽ ഭദ്രാനന്ദ പങ്കുവയ്ക്കുകയാണ്. മഹിജയുടെ സമരവും പൊലീസ് നടപടിയും വിവാദമാക്കിയതിനു പിന്നിൽ ബിജെപിയും യുഡിഎഫുമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് നേതാവ് കെ. മുരളീധരനും ബിജെപിയുടെ വി. മുരളീധരനും ജയിലിലെത്തി തനിക്കൊപ്പം അറസ്റ്റിലായവരെ കണ്ടിരുന്നു. ഇവർ ജയിലിൽ കിടന്നു പറഞ്ഞ കാര്യങ്ങളാണ് പിറ്റേന്ന് ഈ നേതാക്കൾ മാധ്യമങ്ങളിൽ പറഞ്ഞത്. പാർട്ടിക്കാരെപ്പോലെ പൊലീസുകാരെയും സ്‌നേഹിച്ചതും വിശ്വസിച്ചതുമാണ് പിണറായിക്കു പറ്റിയ തെറ്റെന്നും ഹിമവൽ ഭദ്രാനന്ദ അഭിപ്രായപ്പെടുന്നു. ഇതോടൊപ്പം താൻ എങ്ങനെ തോക്കുസ്വാമിയായെന്നും മനോരമ ഓൺലൈനിലെ മറുപുറം പരിപാടിക്കു നല്കിയ അഭിമുഖത്തിൽ അദ്ദേഹം വിവരിക്കുന്നു. അഭിമുഖത്തിൽനിന്ന്:

തോക്കുസ്വാമിയുടെ ജനനം

തോക്കു സ്വാമിയുടെ ജനനം 2008 മെയ്‌ 17നാണ്. മനുഷ്യമനസാക്ഷിയെ വെറുപ്പിക്കുന്നവിധത്തിലുള്ള പൈശാചിക പ്രവർത്തികൾ ആത്മീയതയുടെ മറവിയിൽ ചെയ്ത സന്തോഷ് മാധവന്റെ വിഷയം നടക്കുമ്പോഴാണ് തോക്കുസ്വാമി എന്നുപറയുന്ന ആളുടെ അതായത് ഹിമവൽ മഹേശ്വര ഭദ്രാനന്ദ(ഹിമവൽ ഭദ്രാനന്ദ എന്നല്ല) യെക്കുറിച്ചും വാർത്ത വരുന്നത്. എവിടെ സന്തോഷ് മാധവനുണ്ടോ അവിടെ ഭദ്രാനന്ദയുടെ പേരും ചേർത്ത് വാർത്തയിടാൻ തുടങ്ങി. കുറച്ചു മാധ്യമപ്രവർത്തകർ കാണിച്ച കുരുത്തക്കേടായിരുന്നു അത്. വ്യക്തിവൈരാഗ്യവും അവരുടെ ചില സുഹൃത്തുക്കളുടെ താത്പര്യത്തിനനുസരിച്ചുമാണ് അവർ അങ്ങനെ ചെയ്തത്.

സന്തോഷ് മാധവന്റെ കൂടെ ഒരുപാട് സ്ത്രീകളുണ്ടെന്നു പറഞ്ഞ് അദ്ദേഹത്തെ അങ്ങനെയൊരു മോശം ഇമേജിലെത്തിച്ചു. ഭദ്രാനന്ദന്റെയും കൂടെ ഒരു സ്ത്രീ ഉണ്ടെന്നു പറഞ്ഞു. എന്റെ ഒപ്പം താമസിച്ചിരുന്ന എന്റെ അമ്മയെ എ്‌ന്റെ വെപ്പാട്ടിയായി ചിത്രീകരിച്ചപ്പോൾ എഴുപതോളം വരുന്ന ആൾക്കാർ വീട് ആക്രമിക്കാൻ വന്നു. അവരെ ചെറുച്ച് എന്റെ അമ്മയെ സംരക്ഷിക്കുകയെന്നത് എ്‌ന്റെ ധർമ്മമാണ്.

സമൂഹത്തിന്റെ ഭാഗമായി ചല കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതുകൊണ്ട് ശത്രുകൾ ഒരുപാട് ഉണ്ടായിരുന്നു. മൂന്നു വധശ്രമം നേരിട്ടിട്ടും ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും എനിക്ക് പൊലീസ് പ്രോട്ടക്ഷൻ തന്നിരുന്നില്ല. ആ തോക്കുമായി ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരു മാധ്യമപ്രവർത്തക എന്നെ വിളിച്ച് വിശേഷങ്ങൾ ചോദിച്ചു. അവിടെ നടന്ന വിശേഷങ്ങൾ ഞാൻ പറഞ്ഞു. എന്റെ വീടിന്റെ മുന്നിൽ ഇപ്പോൾ ഇങ്ങനത്തെ ഒരു സാഹചര്യം ഉണ്ടായിരിക്കുകയാണ്. എനിക്കും അമ്മയ്ക്കും ഇവിടെ ജീവിക്കാൻ പറ്റുന്നില്ല എന്നു ഞാൻ പറഞ്ഞു.

എന്നെയും എന്റെ അമ്മയെയും ചേർത്ത് ഇത്തരത്തിലൊരു വാർത്ത കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തിൽ വരുന്നതായി തലേദിവസം തന്നെ എനിക്ക് ഒരു റിപ്പോർട്ട് കിട്ടിയിരുന്നു. ഇക്കാര്യവും ഞാൻ മാധ്യമപ്രവർത്തകയെ അറിയിച്ചു. ഒരു അമ്മയെയും മകനെയും പറ്റി ഇങ്ങനത്തെ ഒരു വാർത്ത വന്നാൽ എങ്ങനെ നമ്മൾക്ക് ഈ ഭൂമിയിൽ ജീവിച്ചിരിക്കാൻ പറ്റുമെന്ന് മാധ്യമപ്രവർത്തകയോട് ഞാൻ ചോദിച്ചു. എന്റെ ഈ വാക്കിനെ സെൻസേഷണലാക്കാൻ വേണ്ടിയിട്ട് അവർ അവരുടെ വാർത്താ ഡെസ്‌കുമായി ഡിസ്‌കസ് ചെയ്തു. ഹിമവൽ ഭദ്രാനന്ദ ആത്മഹത്യാ ഭീഷണി മുഴക്കി തോക്കുമായി വീടിന്റെ മുന്നിൽ നിൽക്കുന്നു എന്നാക്കിമാറ്റിയാണ് അവർ വാർത്ത നല്കിയത്.

ഇതുകേട്ട് പൊലീസ് വന്നു. ഞാനും എന്റെ അമ്മയും എന്തു തെറ്റാണ് ചെയ്തതെന്ന് ഞാൻ പൊലീസിനോടു ചോദിച്ചു. കുഴപ്പമില്ല, സേറ്റേഷനിൽ വരൂ, നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം എന്നുപറഞ്ഞ് അവർ എന്നെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. ആ പരിഹാരം ഉണ്ടാക്കിയത് 31 ദിവസം ജയിലിൽ അടച്ചുകൊണ്ടായിരുന്നു. സിഐയെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചുവെന്ന കള്ളക്കേസാണ്  എനിക്കെതിരേ ചുമത്തിയത്. കേസ് കോടതിയിൽ പൊട്ടിപ്പോളീഷായി.

സിഐയെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചുവെന്നു പറഞ്ഞാൻ, കയ്യിൽ ഒരു മില്ലീമീറ്ററിന്റെ ഒരു മുടിനാരിഴ സ്‌ക്രാച്ചാണ്. അഡീഷണൽ സെഷൻസ് ജഡ്ജിയാണ് കേസ് കേട്ടത്. പൊലീസുകാർ പറഞ്ഞ കഥ ജഡ്ജിക്കു വിശ്വാസമായില്ല. 750 കിലോഗ്രാം ത്രസ്റ്റിൽ വന്നടിക്കുന്ന, 1300 ഫീറ്റ് സ്പീഡിൽ വരുന്ന ഒരു വെടിയുണ്ടയെ കൈകൊണ്ടു തട്ടിക്കളഞ്ഞുവെന്നാണ്. അങ്ങനെ തട്ടിക്കളഞ്ഞപ്പോൾ ഒരു മില്ലീമീറ്ററിന്റെ ഹെയർ സ്‌ക്രാച്ച് വന്നുവെന്നാണ്. ഇത് കേട്ട ജഡ്ജി, വെടിയുണ്ട ഇങ്ങനെ തട്ടിക്കളയാൻ നിങ്ങളാര് രജനീകാന്താണോ എന്നു ചോദിച്ചു. തന്റെ മുറിൽവച്ചാണു വെടി പൊട്ടിയതെന്നാണ് സിഐ മൊഴി കൊടുത്തത്. എസ്‌ഐ പറഞ്ഞത് റൈറ്ററുടെ മുറിയിൽവച്ച് വെടിപൊട്ടിയെന്നാണ്. ഡിവൈഎസ്‌പി പറഞ്ഞത് അങ്ങനെയൊരു സംഭവമേ അവിടെ ഉണ്ടായിട്ടില്ലെന്നാണ്. എനിക്കെതിരെ പൊലീസ് കൊടുത്ത എല്ലാ മൊഴികളും പരസ്പര വിരുദ്ധമായിരുന്നു.

ബ്ലഡ് എന്നു പേരിലുള്ള എന്റെ നായയും എന്റെ തോക്കും എന്റെ വിശ്വസ്തരാണ്. ഇതൊരിക്കലും ചതിക്കത്തില്ല നമ്മളെ. ഒരുപാട് പ്രശ്‌നങ്ങളിൽനിന്നുമാണ് തോക്കുസ്വാമി ജനിച്ചത്. തൊട്ടാൽപൊട്ടും. തോക്കായി തന്നെ ഇരിക്കട്ടെ. എന്റെ അമ്മയും വിളിക്കും, എടാ തോക്കേ....

എക്‌സ്ട്രീമിസ്റ്റുകളും മയക്കുമരുന്നുമാഫിയയും

എക്‌സ്ട്രീമിസ്റ്റുകളുടെ ഒരുപാട് പ്രവർത്തികളെക്കുറിച്ച് ഞാൻ പൊലീസിനെ അറിയിച്ചിരുന്നു. ഇത് സിറിയയൊന്നുമല്ല, ഇവിടെ അങ്ങനത്തെ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പൊലീസുകാർ പറഞ്ഞത്. എനിക്ക് കിട്ടിയ വിവരങ്ങൾ ഞാൻ ദേശീയ അന്വേഷണ ഏജൻസിക്കും(എൻഐഎ) രാജ്‌നാഥ് സിംഗി(കേന്ദ്ര ആഭ്യന്തരമന്ത്രി)നും അയച്ചുകൊടുത്തു. ഇതിനെ തുടർന്ന് അവർ നടത്തിയ അന്വേഷണത്തിലാണ് പത്തിരുപത്തിമൂന്നു പ്രതികൾ പിടിയിലാകുന്നത്. ------(ബീപ് ശബ്ദം) പറയുന്ന അദ്ദേഹത്തിന്റെ അടുത്തും ഞാൻ ഈ പരാതി കൊടുത്തു. അദ്ദേഹം എന്നെ പിടിച്ച് അകത്തിടുകയായിരുന്നു. മയക്കുമരുന്നു മാഫിയയും അദ്ദേഹവും തമ്മിലുള്ള ഞെട്ടിക്കുന്ന ബന്ധം മനസിലാക്കാനാണ് എനിക്കു സാധിച്ചത്. കൊച്ചി നഗരത്തിൽ എനിക്ക് പൊലീസ് പ്രൊട്ടക്ഷൻ തരാതിരിക്കുന്നതിനു പിന്നിൽ മയക്കുമരുന്നു മാഫിയ ആണെന്നാണ് കൊച്ചിയിൽനിന്ന് എനിക്കു മനസിലാക്കാൻ സാധിച്ചത്. ഇത് ഞാൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെയും ഡിജിപിയുടെയും ശ്രദ്ധയിൽപ്പെടുത്തും. എനിക്ക് എറണാകുളം റൂറലിൽ മാത്രമാണ് പ്രൊട്ടക്ഷനുള്ളത്. ഒറ്റയ്ക്ക് നടക്കരുതെന്നും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും എറണാകുളം റൂറൽ പൊലീസ് മേധാവി ഉണ്ണിരാജ എനിക്ക് മുന്നറിയിപ്പു നല്കിയിട്ടുണ്ട്. എന്റെ തോക്കും ഇവർ പിടിച്ചുവച്ചിരിക്കുകയാണ്. പ്രശ്‌നം വന്നുകഴിഞ്ഞാൽ ഡിഫൻസിനു പോലും എന്റെ കയ്യിൽ ഒന്നുമില്ല. ഇത് ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിച്ചു. ഡിജിപി എന്നെക്കുറിച്ച് സിനിമാ സംവിധായകൻ മേജർ രവിയോട് അന്വേഷിച്ചശേഷം എന്നെ ഫോണിൽ വിളിച്ചു. അതിനുശേഷമാണ് പൊലീസ് എന്നെ 59 ദിവസം ജയിലിൽ അടയ്ക്കുന്നത്. മതസ്പർദ്ധയെന്ന കേസാണു ചുമത്തിയത്. തിരുവനന്തപുരത്ത് ദളിത് പെൺകുട്ടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അവന്റെ ലിംഗം മുറിച്ചുകളയണമെന്നു പറഞ്ഞതിനാണ് ഈ കേസ്.

മഹിജയുടെ സമരത്തിനിടെ അറസ്റ്റിലായത് മാധ്യമപ്രവർത്തകനുമായി സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ

ഇതിന്റെയൊക്കെ സത്യാവസ്ഥ ഇങ്ങനെയൊക്കെ ആണെന്ന് ഡിജിപിയെ നേരിട്ടറിയിക്കണമായിരുന്നു. തിരുവനന്തപുരത്തെത്തി രാവിലെ ഡിജിപിയെ വിളിച്ചു. അദ്ദേഹത്തിന്റെ ഗൺമാനാണ് എടുക്കുന്നത്. ഡിജിപിയുമായി അപ്പോയിന്റ്‌മെന്റ് വേണമെന്നു പറഞ്ഞു. അദ്ദേഹം സാറിനോട് ചോദിച്ചിട്ട് 11നും 12നും ഇടയ്ക്ക് വരാൻ പറഞ്ഞു. ഡിജിപിയുടെ സമയം വിലപ്പെട്ടതായതുകൊണ്ട് വെയ്റ്റ് ചെയ്യിപ്പിക്കേണ്ടെന്നു കരുതി പത്തരയ്ക്ക് അവിടെ എത്തി. അവിടെ ചെല്ലുമ്പോൾ കംപ്ലീറ്റ് മീഡിയക്കാർ അവിടെ നിൽക്കുന്നുണ്ട്. മനുഭരത് എന്നു പറയുന്ന എന്റെയൊരു സുഹൃത്ത് ഉണ്ടായിരുന്നു. അദ്ദേഹത്തെ വിളിച്ചിട്ട് വാർത്തയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാൻ വൈകിട്ട് കാണാമെന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞു ഞാൻ ഇവിടെതന്നെയുണ്ട്, നമുക്ക് ഇവിടെവച്ചുതന്നെ കാണാമെന്നു പറഞ്ഞു. അവിടെ ജിഷ്ണുവിന്റെ അമ്മയും സമരക്കാരും കൂടിനിൽക്കുകയാണ്. പൊലിസുമുണ്ട്. ഞാൻ ജയിലിലായിരുന്നതുകൊണ്ട് ജിഷ്ണുവിന്റെ വിഷയം കൂടുതൽ എനിക്കറിയില്ലായിരുന്നു. ഈ വിഷയം എന്താണെന്നറിയാൻ വേണ്ടി മനുവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് അവിടെ സംഘർഷം ഉണ്ടാകുന്നു. മ്യൂസിയം സ്റ്റേഷിനെ എസ്‌ഐ സുനിൽ ഓടി എന്റടുത്തു വന്നിട്ട് എന്താ ഇവിടെ എന്നു ചോദിച്ചു. സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ പറഞ്ഞു. എന്തിനാണ് ഇവിടെ വന്നതെന്നു ചോദിച്ചപ്പോൾ ഡിജിപിയെ കാണാൻ വന്നതാണെന്നും പറഞ്ഞു. അപ്പോൾ, ഇങ്ങുവാ എന്നു പറഞ്ഞിട്ട് എന്റെ കൈപിടിച്ച് വലിച്ചിട്ട് വണ്ടിയിൽ കയറ്റി മ്യൂസിയം സ്റ്റേഷനിലിരുത്തി. പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ അവിടുന്നു നേരേ പൂജപ്പരയിലേക്കു കൊണ്ടുപോയി വൈകിട്ടുവരെ ഇരുത്തി. വീണ്ടും സ്‌റ്റേഷനിൽ കൊണ്ടുവന്നു. 12 മണിക്ക് മജിസ്‌ട്രേറ്റിന്റെ അടുത്തെത്തിച്ചു. മൂന്നു മണിയായപ്പോൾ ജയിലിൽ റിമാൻഡ് ചെയ്യുകയായിരുന്നു. എന്തിനാ ഈ കേസ് എന്നു ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല. പിന്നെ പത്രം നോക്കിയപ്പോൾ, കേസിന് കൂടുതൽ ബലം കിട്ടാൻ വേണ്ടിയാണ് തോക്കു സ്വാമിയെ പിടിച്ചതെന്ന് എഴുതിയിരിക്കുന്നു. മാധ്യമസുഹൃത്തുകൾ അന്ന് അവിടെ കണ്ടില്ലായിരുന്നുവെങ്കിൽ ജനത്തിന്റെ ഇടയിൽ ഞാൻ വീണ്ടും വിവാദനായകനാകുമായിരുന്നു.

നടന്നത് വൻ ഗൂഢാലോചന

കേസുമായി ബന്ധപ്പെട്ട ആൾക്കാരുമായിട്ട് എനിക്ക് യാതൊരു മുൻപരിചയവുമില്ല.അവരുമായി സംസാരിക്കുകയോ നേരിൽ കാണുകയോ ചെയ്തിട്ടില്ല. ഒരേ സെല്ലിൽ ആയിരുന്നിട്ടും കാര്യമായി സംസാരിച്ചില്ല. യുഡിഎഫിന്റെയും ബിജെപിയുടെയും നല്ലൊരു പങ്ക് ഇതിലുണ്ടായിരുന്നു. എന്നാൽ പകുതി ആയപ്പോൾ ബിജെപി പുറന്തള്ളപ്പെട്ടു. തന്റെ ബന്ധുവിനെ ആർഎസ്എസുകാർ വെട്ടിപ്പരിക്കേൽപ്പിച്ച കാര്യം മഹിജയുടെ സഹോദരൻ ശ്രീജിത്ത് വെളിപ്പെടുത്തിയതോടെ ബിജെപി അതിൽനിന്ന് സ്‌കൂട്ട് ചെയ്തു.

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം സൂപ്പർലോട്ടോ അടിച്ചപോലായിരുന്നു. ജയിലിൽ വിഐപികൾ വരുമ്പോൾ അവർ നോർമൽ ഇന്റർവ്യൂ റൂമിലല്ല അവർ കാണുന്നത്. സൂപ്രണ്ടിന്റെ റൂമിലോ, അകത്തു മാറിനിന്നോ ആയിരിക്കും സംസാരിക്കുക. അവിടെ രമേശ് ചെന്നിത്തല വന്നിരുന്നു. കെ. മുരളീധരൻ വന്നിരുന്നു. വി. മുരളീധരൻ വന്നിരുന്നു. ഈ രാഷ്ട്രീയ നേതാക്കൾ ഇവരെ വിളിച്ചു മാറ്റി നിർത്തി സംസാരിച്ചിരുന്നു. ഇവർ സെല്ലിനകത്തു കിടന്നു സംസാരിക്കുന്ന കാര്യങ്ങൾ പിറ്റേന്ന് നേതാക്കൾ മീഡിയയിലൂടെ പറയുന്നു. അതെങ്ങനെ സംഭവിക്കുന്നു. പിണറായി വിജയന്റെ ചോര സ്‌ട്രോ ഇട്ട് കുടിക്കാൻ ശ്രമിക്കുന്ന ചിലർ മാക്‌സിമം ഇതിനെ മുതലെടുക്കാൻ ശ്രമിച്ചു.

പിണറായിക്കും മഹിജയ്ക്കും തെറ്റുപറ്റി

എല്ലാവരുടെയും ഭാഗത്ത് തെറ്റുകളുണ്ടായി. പിണറായിയുടെ ഭാഗത്തും തെറ്റുപറ്റി. സ്വന്തം പാർട്ടി പ്രവർത്തകരോടു കാണിക്കുന്ന സ്‌നേഹം പൊലീസിനോടും കാണിച്ചു വിശ്വസിക്കുന്നതാണ് അദ്ദേഹത്തിനു പറ്റിയ ഏറ്റവും വലിയ തെറ്റ്. ട്രേഡ് യൂണിയൻ സമരം നേരിടുന്ന രീതിയിലാണ് പൊലീസ് മഹിജയുടെ സമരം നേരിട്ടത്. പൊലീസ് അങ്ങനെ ആകരുതായിരുന്നു. ജിഷ്ണുവിന്റെ വീട്ടുകാർക്കും തെറ്റുപറ്റി. ഒരു സമരരീതിയിൽ അവിടെ അവർ വരാൻ പാടില്ലായിരുന്നു. ഡിജിപിയുടെ ഓഫീസിൽ ചർച്ചചെയ്യാൻ വന്നെങ്കിൽ അങ്ങനെ പോകണമായിരുന്നു. പൊലീസിനെ പ്രകോപ്പിക്കുന്ന രീതിയിൽ പെരുമാറിയത് പ്രവർത്തകർക്കും പറ്റിയ തെറ്റാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP