Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോമസ് ചാണ്ടിയെ പിടിക്കാൻ ഐബിയെ നിയോഗിച്ച് മോദി സർക്കാർ; വേമ്പനാട്ടു കായലിൽ നടന്ന കയ്യേറ്റത്തിലെ കേന്ദ്ര അന്വേഷണം നിർണ്ണായകമാകും; എംപി ഫണ്ട് ദുരൂപയോഗം ചർച്ചയാക്കിയും ഇടത് മന്ത്രിയെ പ്രതിരോധത്തിലാക്കാൻ ഉറച്ച് ബിജെപി കേന്ദ്ര നേതൃത്വം; മന്ത്രിയുടെ കൈയേറ്റത്തിൽ പ്രതിഷേധം ചർച്ചയാക്കാൻ അമിത് ഷായുടെ നിർദ്ദേശവും; ലേക് പാലസിലെ പാർക്കിങ് സ്ഥലം ചാണ്ടിയുടേതല്ലെന്ന രേഖകളിലും അവ്യക്തത

തോമസ് ചാണ്ടിയെ പിടിക്കാൻ ഐബിയെ നിയോഗിച്ച് മോദി സർക്കാർ; വേമ്പനാട്ടു കായലിൽ നടന്ന കയ്യേറ്റത്തിലെ കേന്ദ്ര അന്വേഷണം നിർണ്ണായകമാകും; എംപി ഫണ്ട് ദുരൂപയോഗം ചർച്ചയാക്കിയും ഇടത് മന്ത്രിയെ പ്രതിരോധത്തിലാക്കാൻ ഉറച്ച് ബിജെപി കേന്ദ്ര നേതൃത്വം; മന്ത്രിയുടെ കൈയേറ്റത്തിൽ പ്രതിഷേധം ചർച്ചയാക്കാൻ അമിത് ഷായുടെ നിർദ്ദേശവും; ലേക് പാലസിലെ പാർക്കിങ് സ്ഥലം ചാണ്ടിയുടേതല്ലെന്ന രേഖകളിലും അവ്യക്തത

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയെ രക്ഷിച്ചെടുക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ഒരു മനസ്സുമായി മുന്നോട്ട് നീങ്ങുകയാണ്. എല്ലാവർക്കും തോമസ് ചാണ്ടി മന്ത്രിയായി ഉണ്ടാകണം. പണക്കൊഴുപ്പിൽ എല്ലാവരേയും ഒപ്പം നിർത്തിയതിന്റെ ആഹ്ലാദത്തിലാണ് മന്ത്രിയും. കളക്ടർ അനുപമയെ സമ്മർദ്ദത്തിലാക്കി എല്ലാം ശരിയാക്കാനായിരുന്നു നീക്കം. അത് ഫലിക്കുമെന്ന് വരുമ്പോൾ പുതിയ അന്വേഷണം എത്തുന്നു. തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ചു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) അന്വേഷണം ആരംഭിച്ചു. പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട്ടു കായലിൽ നടന്ന കയ്യേറ്റം, കേന്ദ്ര സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചു നടത്തിയ പ്രവൃത്തികളിലെ അപാകതകൾ എന്നിവ കണക്കിലെടുത്താണു കേന്ദ്ര ഏജൻസി വിവര ശേഖരണം നടത്തുന്നത്. ഐബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ തുടർ നടപടി എടുക്കും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്വേഷണം അടക്കം തീരുമാനിക്കുന്നതിൽ ഐബി റിപ്പോർട്ട് നിർണായക പങ്കു വഹിക്കും.

മന്ത്രി തോമസ് ചാണ്ടിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന പരാതികളിൽ നടപടിക്കു സാധ്യതയില്ലെന്ന സൂചനകൾ പുറത്തുവന്നിരുന്നു. വാഹനങ്ങളുടെ പാർക്കിങ്ങിന് നിയമവിരുദ്ധമായി നികത്തിയ നിലം റിസോർട്ടിന്റെ പേരിലല്ലെന്ന കണ്ടെത്തലാണ് ഇതിന് കാരണം. ഇത് മനസ്സിലാക്കിയാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടൽ. പിണറായി സർക്കാരിനെതിരെ ആയുധമാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണ് ഈ പരിശോധനയെന്ന് സൂചനയുണ്ട്. കേരളത്തിലെ ബിജെപി നേതാക്കളോട് വിഷയം ചർച്ചയാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.എം സർക്കാരിനെതിരെ ആഞ്ഞടിക്കാൻ കിട്ടുന്ന അവസരമൊന്നും പാഴാക്കരുതെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ജില്ലയിൽ എത്തിയ സംഘം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കണ്ടു വിവരങ്ങൾ കേന്ദ്ര ഏജൻസിയിൽ നിന്നുള്ളവർ ശേഖരിച്ചു. നഗരസഭാ ഓഫിസിലും ഹാർബർ എൻജിനീയറിങ്, റവന്യു ഓഫിസുകളിലും രേഖകൾ പരിശോധിച്ചു. ഏതാനും ദിവസത്തെ അന്വേഷണത്തിനു ശേഷം ഇന്റലിജൻസ് ബ്യൂറോ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിവ്. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ബന്ധപ്പെട്ട വകുപ്പുകളിലൂടെ വിശദ അന്വേഷണം നടത്തും. ഇതോടെ കേന്ദ്ര സർക്കാരിനേയും സ്വാധീനിക്കണ്ട അവസ്ഥയിലാണ് തോമസ് ചാണ്ടി. ലേക്ക് പാലസ് റിസോർട്ടിലേക്കു റോഡ് നിർമ്മിക്കാൻ കേന്ദ്ര സർക്കാർ ഫണ്ട് ചെലവഴിച്ചതിലെ അപാകതളാണ് തോമസ് ചാണ്ടിക്ക് വിനയാകുന്നത്. അതുകൊണ്ടാണ് കേന്ദ്ര അന്വേഷണം.

എൽഡിഎഫ്, യുഡിഎഫ് പ്രതിനിധികളായ രാജ്യസഭാ എംപിമാരുടെ ഫണ്ടാണു വലിയകുളംസീറോ ജെട്ടി റോഡ് നിർമ്മാണത്തിനു വിനിയോഗിച്ചത്. ഈ റോഡിന്റെ നിർമ്മാണം പൊതു ആവശ്യത്തിനാണോ സ്വകാര്യ വ്യക്തികൾക്കു വേണ്ടിയാണോ എന്ന് അന്വേഷിക്കുന്നുണ്ട്. എംപി ഫണ്ട് ചെലവഴിക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നു. രാജ്യസഭാ എംപിമാർക്ക് എവിടെ വേണമെങ്കിലും പണം ചെലവഴിക്കാമെങ്കിലും രണ്ട് എംപിമാർ ഒരു റോഡിനു പണം അനുവദിച്ചതിന്റെ കാരണവും പരിശോധിക്കും. അതീവ പരിസ്ഥിതിപ്രാധാന്യമുള്ള റാംസാർ മേഖലയായ വേമ്പനാട്ടു കായലിന്റെ സംരക്ഷണം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ തണ്ണീർത്തട അഥോറിറ്റിയുടെ നിയന്ത്രണത്തിലായതിനാൽ സംരക്ഷണ നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന പ്രാഥമിക പരിശോധനയും നടത്തുന്നുണ്ട്.

തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ചു കലക്ടർ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ചു വിമർശനമുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്തിമ റിപ്പോർട്ടിൽ നടപടിക്കു ശുപാർശ ചെയ്യുമെന്നാണു സൂചന. ലേക്ക് പാലസിനു സമീപത്തെ നിലം നികത്തൽ തടയുന്നതിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. ലേക്ക് പാലസ് റിസോർട്ടിലേക്കു നിർമ്മിച്ച റോഡിനു സമീപത്തെ നിലം നികത്തൽ നിർത്തിവയ്ക്കണമെന്നു 2012 ൽ മുല്ലയ്ക്കൽ വില്ലേജ് ഓഫിസർ നിർദ്ദേശം നൽകിയില്ല. ഉടമകൾ നിർദ്ദേശം പാലിച്ചില്ലെങ്കിലും തുടർനടപടി ഉദ്യോഗസ്ഥർ എടുത്തിട്ടില്ല. എന്നിവയാണ് ആക്ഷേപങ്ങൾ. ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും. അതിനിടെ ലേക് പാലസ് റിസോർട്ടിനായി നികത്തിയെടുത്ത പാർക്കിങ് ഗ്രൗണ്ട് വാട്ടർവേൾഡ് ടൂറിസം കമ്പനിയുടേതല്ലെന്ന് രേഖകൾ പുറത്തുവരുന്നു. അതിസമർത്ഥമായ കയ്യേറ്റമാണ് നടന്നതെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

മൂന്ന് സർവേ നമ്പറുകളിൽപെട്ട ഈ ഭൂമിയിൽ കരാർ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതെന്നാണു കമ്പനിയുടെ വിശദീകരണം. നെൽവയൽ നികത്തി പാർക്കിങ് ഗ്രൗണ്ട് നിർമ്മിച്ചെന്നു മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണം ഉയർന്ന ഭൂമിയാണിത്. ഈ സ്ഥലം മന്ത്രിയുടെയോ വാട്ടർവേൾഡ് ടൂറിസം കമ്പനിയുടെയോ പേരിലല്ലെന്നു കമ്പനി അധികൃതർ കലക്ടറെ അറിയിച്ചു. സാങ്കേതികമായി ഇത് ശരിയാണെന്നും വ്യക്തമായി. പോക്കുവരവ് ചെയ്യാത്തതിനാൽ പഴയ രേഖകൾ അനുസരിച്ചു പരിസരവാസികളുടെ പേരിലാണ് ഉടമസ്ഥത. പാർക്കിങ് ഭൂമിയുടെ പുതിയ റീസർവേ പ്രകാരമുള്ള കരം അടച്ചതായി കാണുന്നില്ലെന്നു ലാൻഡ് റവന്യൂ തഹസിൽദാറും അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഭൂമിയുടെ ആധാരം അടക്കമുള്ള കൈമാറ്റ രേഖകൾ പരിശോധിക്കാനും ഭൂവുടമകളെ വിളിച്ചു വരുത്താനും കലക്ടർ ടി.വി.അനുപമ നിർദ്ദേശം നൽകി. ഭൂമി ഉടമകളിൽ വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ പങ്കാളികളോ അവരുമായി ബന്ധപ്പെട്ടവരോ ഉണ്ടോയെന്നും പരിശോധിക്കും.

മറ്റു ചിലരാണ് നിലത്തിന്റെ ഉടമകളെങ്കിൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയാൽ പോലും ലേക് പാലസ് റിസോർട്ട് ഉടമകൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലേക് പാലസിനെതിരെ ഉയർന്ന മറ്റൊരു ആരോപണം കായൽ കൈയേറി ബോയകൾ സ്ഥാപിച്ചു എന്നതാണ്. ഇതിനും ജില്ലാ ഭരണകൂടം നേരത്തെ തന്നെ അനുമതി നൽകിയതായി വ്യക്തമായി. കൂടാതെ റിസോർട്ടിനു സമീപത്തെ കൽക്കെട്ടു നിർമ്മാണത്തിന് അനുമതി നൽകിയില്ലെന്നാണ് ജലവിഭവ വകുപ്പിന്റെ നിലപാട്. എന്നാൽ അനുമതി നൽകുന്നതിനുള്ള പണം വകുപ്പിൽ അടച്ചിരുന്നതായുള്ള രേഖകൾ റിസോർട്ടുകാർ തെളിവെടുപ്പിൽ നൽകി. ഇതിൽ വസ്തുതകൾ പരിശോധിക്കേണ്ടതുണ്ട്. റിസോർട്ടിലേക്കു റോഡുകൾ നിർമ്മിച്ചത് എംപിമാരുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചാണ്, അതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും റിസോർട്ടുകാർ വ്യക്തമാക്കുന്നു.

ഇതോടെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണയും നിർദ്ദേശങ്ങളും തോമസ് ചാണ്ടിക്കും സംഘത്തിനും ലേക് പാലസുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ലഭിച്ചിരുന്നുവെന്ന് വ്യക്തമാകുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും ലഭിക്കുകയും ചെയ്തു. ഇതൊക്കെ ലേക് പാലസുമായി ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ തെളിവെടുപ്പുകളിൽ ചാണ്ടിക്ക് തുണയാകും. മാർത്താണ്ഡം കായൽ നിലത്ത് സർക്കാർ പുറമ്പോക്കു ഭൂമി കൈയേറി നികത്തിയെന്ന് തോമസ് ചാണ്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. എന്നിട്ടും അതിന്മേൽ നടപടി വൈകുകയാണെന്ന് സാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP