Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കട്ടിക്കണ്ണട വച്ചു മുടി പുറകിലോട്ട് നീട്ടിയ വിദ്യാർത്ഥിയെ തേടിയെത്തിയ ഗുണ്ടകൾ കൊന്നത് സമാനലക്ഷണമുണ്ടായിരുന്ന ലക്ഷദ്വീപുകാരനായ മുത്തുകോയയെ; അന്ന് ഗുണ്ടകളുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടത് ഇന്നത്തെ മന്ത്രി തോമസ് ഐസക്; 45 കൊല്ലം മുമ്പ് മഹാരാജാസിന് മുമ്പിൽ ഭാഗ്യം കൊണ്ട് ജീവിൻ തിരിച്ചു കിട്ടിയ അനുഭവം ഓർമിച്ച് ധനമന്ത്രി

കട്ടിക്കണ്ണട വച്ചു മുടി പുറകിലോട്ട് നീട്ടിയ വിദ്യാർത്ഥിയെ തേടിയെത്തിയ ഗുണ്ടകൾ കൊന്നത് സമാനലക്ഷണമുണ്ടായിരുന്ന ലക്ഷദ്വീപുകാരനായ മുത്തുകോയയെ; അന്ന് ഗുണ്ടകളുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടത് ഇന്നത്തെ മന്ത്രി തോമസ് ഐസക്; 45 കൊല്ലം മുമ്പ് മഹാരാജാസിന് മുമ്പിൽ ഭാഗ്യം കൊണ്ട് ജീവിൻ തിരിച്ചു കിട്ടിയ അനുഭവം ഓർമിച്ച് ധനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഭിമന്യുവിന്റെ മൃതദേഹം പൊതുദർശനത്തിനു കൊണ്ടുവരുമ്പോൾ മഹാരാജാസ് നെഞ്ചിലടിച്ചു നിലവിളിക്കുകയായിരുന്നു. അവനിനി ഇല്ല എന്ന സത്യവുമായി പൊരുത്തപ്പെടാൻ കൂട്ടുകാർക്കും അദ്ധ്യാപകർക്കും സഖാക്കൾക്കുമൊക്കെ ഇനിയും ദിവസങ്ങൾ വേണ്ടിവരും. അത്രയ്ക്ക് നിഷ്‌കളങ്കനും പ്രിയപ്പെട്ടവനുമായിരുന്നു അവൻ. മികച്ച പ്രസംഗകനും സംഘാടകനുമായി കാമ്പസിന്റെ ഹൃദയം കവർന്നവൻ. ആരായിരുന്നു അവനെന്ന്, സൈമൺ ബ്രിട്ടോ എഴുതിയ ചെറിയ കുറിപ്പിലുണ്ട്. ദരിദ്രരിൽ ദരിദ്രനും മിടുക്കരിൽ മിടുക്കനുമായ ആ പാവം കുട്ടിയെയാണ് പരിശീലനം ലഭിച്ച പോപ്പുലർ ഫ്രണ്ട് കൊലയാളികൾ നിസാരമായി കൊന്നു തള്ളിയത്. മോർച്ചറിക്കു പുറത്തു നിന്നപ്പോൾ ഞാനോർത്തത് മുത്തുക്കോയയെയാണ്. 1973ൽ ഇതുപോലൊരു പ്രഭാതത്തിലാണ് മുത്തുക്കോയയുടെ മൃതദേഹം ഞങ്ങളേറ്റു വാങ്ങിയത്. കാമ്പസിൽ മരിച്ചു വീഴുന്ന എസ്എഫ്‌ഐയുടെ മുപ്പത്തിമൂന്നാം രക്തസാക്ഷിയാണ് അഭിമന്യു.-ധനമന്ത്രി തോമസ് ഐസക് ഇന്നലെ ഫെയ്‌സ് ബുക്കിൽ എഴുതിയ കുറിപ്പായിരുന്നു ഇത്.

രാഷ്ട്രീയ സംഘർഷങ്ങൾ ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും അതിലൊരു വിദ്യാർത്ഥിയുടെ ജീവൻ നഷ്ടമാകുന്നത് എറണാകുളം മഹാരാജാസിൽ ഇതാദ്യമായിരുന്നു. അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിത കൊലപാതകമാണെന്നാണു തോമസ് ഐസക്കും കരുതുന്നു. ഇതേ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു തോമസ് ഐസക്. സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയുടെ എഴുപതുകളിലെ മുന്നണി പോരാളി. ഇതിനിടെയിൽ തോമസ് ഐസക്കും എതിരാളികളുടെ നോട്ടപ്പുള്ളിയായി. വിദ്യാർത്ഥി സംഘട്ടനത്തെത്തുടർന്നു മഹാരാജാസ് ആദ്യം ചേര വീഴുന്നത് 1973ലാണ്. അന്ന് എതിരാളികൾ ലക്ഷ്യമിട്ടത് തോമസ് ഐസക്കിനേയും. ജീവൻ നഷ്ടമായതു വിദ്യാർത്ഥി പോലുമല്ലാതിരുന്ന ലക്ഷദ്വീപുകാരൻ മുത്തുക്കോയയ്ക്കും.

വിദ്യാർത്ഥി സംഘട്ടനം നടന്ന ദിവസം എസ്എഫ്‌ഐക്കാരനായ തോമസ് ഐസക്കിനെ ലക്ഷ്യമിട്ടു പശ്ചിമകൊച്ചിയിൽനിന്നു ഗുണ്ടാസംഘമെത്തിയിരുന്നു. കട്ടിക്കണ്ണട വച്ച, മുടി പുറകിലോട്ടു നീട്ടിവളർത്തിയ വിദ്യാർത്ഥിയെയായിരുന്നു ലക്ഷണം പറഞ്ഞത്. ലക്ഷദ്വീപിൽനിന്നു നഗരത്തിലെത്തിയ മുത്തുക്കോയ നാട്ടുകാരായ വിദ്യാർത്ഥികളെ കാണാൻ കോളജ് ഹോസ്റ്റലിൽ വന്നതാണ്. ക്യാംപസിലൂടെ നടന്നുപോയ മുത്തുക്കോയയ്ക്കും സമാന ലക്ഷണം. ഹോസ്പിറ്റൽ റോഡിൽവച്ചു പുറകിൽനിന്നെത്തിയ അക്രമികൾ മുത്തുക്കോയയെ കുത്തിക്കൊന്നു. ഇതാണ് മഹാരാജാസിലെ രാഷ്ട്രീയ കൊലപതാകങ്ങളുടെ തുടക്കത്തിന്റെ ചരിത്രം.

പിന്നേയും ആക്രമങ്ങൾ പലതുണ്ടായി. അപ്പോഴും കത്തിക്കുത്തുകളിൽ ആരുടേയും ജീവൻ പൊലിഞ്ഞില്ല. എന്നാൽ കഴിഞ്ഞ ദിവസം അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് കുത്തി വീഴ്‌ത്തി. അതറിഞ്ഞ് തോമസ് ഐസക് വീണ്ടും തന്റെ കലാലയത്തിലേക്ക് ഓടിയെത്തി. ്അഭിമന്യുവിന്റെ മൃതദേഹത്തിന് മുമ്പിൽ പഴയെതെല്ലാം ഓർത്തെടുത്തു. 1971-ൽ എസ്.എഫ്.ഐ. പ്രവർത്തകനായിട്ടാണ് തോമസ് ഐസക് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1973-1974 കാലഘട്ടത്തിൽ അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജിലെ യൂണിയൻ ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ടു.

1974 തൊട്ട് 1980 വരെ എസ്.എഫ്.ഐ.-യുടെ എറണാകുളം ജില്ലാ പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലയളവിൽ തന്നെ, 1979-ൽ എസ്.എസ്‌ഐ. സംസ്ഥാന പ്രസിഡന്റുമായി. അതിന് ശേഷം ശാസ്ത്രസാഹിത്യ പരിഷത്തിലൂടെ സിപിഎമ്മിന്റെ നേതൃത്വത്തിലേക്കും.

മഹാരാജാസിലെ അഭിമന്യുവിന്റെ കൊലയിൽ തോമസ് ഐസക്കിന്റെ പോസ്റ്റ് ഇങ്ങനെ

അഭിമന്യുവിന്റെ മൃതദേഹം പൊതുദർശനത്തിനു കൊണ്ടുവരുമ്പോൾ മഹാരാജാസ് നെഞ്ചിലടിച്ചു നിലവിളിക്കുകയായിരുന്നു. അവനിനി ഇല്ല എന്ന സത്യവുമായി പൊരുത്തപ്പെടാൻ കൂട്ടുകാർക്കും അദ്ധ്യാപകർക്കും സഖാക്കൾക്കുമൊക്കെ ഇനിയും ദിവസങ്ങൾ വേണ്ടിവരും. അത്രയ്ക്ക് നിഷ്‌കളങ്കനും പ്രിയപ്പെട്ടവനുമായിരുന്നു അവൻ. മികച്ച പ്രസംഗകനും സംഘാടകനുമായി കാമ്പസിന്റെ ഹൃദയം കവർന്നവൻ. ആരായിരുന്നു അവനെന്ന്, സൈമൺ ബ്രിട്ടോ എഴുതിയ ചെറിയ കുറിപ്പിലുണ്ട്.

ദരിദ്രരിൽ ദരിദ്രനും മിടുക്കരിൽ മിടുക്കനുമായ ആ പാവം കുട്ടിയെയാണ് പരിശീലനം ലഭിച്ച പോപ്പുലർ ഫ്രണ്ട് കൊലയാളികൾ നിസാരമായി കൊന്നു തള്ളിയത്.

മോർച്ചറിക്കു പുറത്തു നിന്നപ്പോൾ ഞാനോർത്തത് മുത്തുക്കോയയെയാണ്. 1973ൽ ഇതുപോലൊരു പ്രഭാതത്തിലാണ് മുത്തുക്കോയയുടെ മൃതദേഹം ഞങ്ങളേറ്റുവാങ്ങിയത്. കാമ്പസിൽ മരിച്ചു വീഴുന്ന എസ്എഫ്‌ഐയുടെ മുപ്പത്തിമൂന്നാം രക്തസാക്ഷിയാണ് അഭിമന്യു. എന്നാൽ എസ്എഫ്‌ഐ പ്രതിസ്ഥാനത്തു വരുന്ന ഒരു കൊലപാതകം കേരളത്തിൽ നടന്നത് ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാനാവില്ല. എങ്കിലും എല്ലാവർക്കും കാമ്പസ് അക്രമത്തെക്കുറിച്ചു പൊതുവേ പറയുന്നതിനാണ് താൽപര്യം.

പൊതുദർശനത്തിനു ശേഷം കോളജിൽ നിന്നു പുറത്തിറങ്ങുമ്പോൾ ഒരു പത്രപ്രവർത്തകയുടെ ഫോൺ. മഹാരാജാസിന്റെ (Gory Past) ഭീകര ഭൂതകാലത്തെക്കുറിച്ചൊരു ഫീച്ചർ ചെയ്യുന്നു. സാറിനും ഇതുപോലൊരു അനുഭവമുണ്ടായല്ലോ അതേക്കുറിച്ചു പറയാമോ?

എഴുപത്തിമൂന്നിൽ മുത്തുക്കോയയ്ക്കു പകരം ഞാനായിരുന്നു കൊല്ലപ്പെടേണ്ടിയിരുന്നത്. അതേക്കുറിച്ചാണ് ചോദ്യം.

ഇതൊന്നുമല്ല മഹാരാജാസെന്ന് ആ പത്രപ്രവർത്തകയെ ആർക്കു പറഞ്ഞു മനസിലാക്കാൻ കഴിയും? പഠിക്കാൻ മിടുക്കുള്ളവർ, കലയും സാഹിത്യവും തലയ്ക്കു പിടിച്ചവർ, സ്വതന്ത്രചിന്തയുടെ മറുകരകളിലേയ്ക്കു തുഴയുന്നവർ... അവരുടെയൊക്കെ വിഹാരകേന്ദ്രമായിരുന്നു മഹാരാജാസ്. അതിനിടയിൽ ഉണ്ടായ ചില അപവാദങ്ങൾ മാത്രമാണ് ഈ അക്രമങ്ങളും കൊലപാതകങ്ങളും.

അഭിമന്യുവിനൊപ്പം കുത്തേറ്റ അർജുൻ കൃഷ്ണയെ വെന്റിലേറ്ററിൽ നിന്ന് നീക്കം ചെയ്തതേയുള്ളൂ. ചാരുംമൂട് ഒരു പാർട്ടി കുടുംബത്തിലെ അംഗമാണ് അർജുൻകൃഷ്ണ. മഹാരാജാസിൽ പോകണമെന്നു അർജുൻ കൃഷ്ണയ്ക്കു ശാഠ്യമായിരുന്നു. അവന്റെ സ്വപ്നമായിരുന്നു മഹാരാജാസിലെ പഠനം. മരണത്തിന്റെ വക്കിൽ നിന്നാണ് അർജുൻ കൃഷ്ണ രക്ഷപെട്ടത്. കുത്തേറ്റു രണ്ടു മണിക്കൂറിനുള്ളിൽ ഓപ്പറേഷൻ നടത്തിയിതുകൊണ്ട് ജീവൻ നിലനിൽക്കുന്നു.

ഭാഗ്യം കൊണ്ടാണ് അർജുൻ ഇപ്പോഴും ജീവനോടിരിക്കുന്നത്. അല്ലെങ്കിൽ കാമ്പസിനുള്ളിൽ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിലായിരുന്നേനെ ഇപ്പോൾ കേരളം. എന്തിനാണ് പോപ്പുലർ ഫ്രണ്ടുകാർ ഈ അക്രമം നടത്തിയത്? ഇവരെ കൊന്നുവീഴ്‌ത്താൻ തക്ക എന്തു പ്രകോപനമാണ് ആ കാമ്പസിലുണ്ടായിരുന്നത്? പോസ്റ്റർ ഒട്ടിച്ചതിലെ തർക്കമോ? അതോ ചുവരെഴുത്തിന് സ്ഥലം കിട്ടാത്തതിന് പ്രതികാരമോ? ഇത്രയ്ക്കു നിസാരമായ കാരണം മതിയോ ഈ ഗുണ്ടകൾക്ക് ഒന്നോ രണ്ടോ പേരെ കൊല്ലാൻ? കൊല്ലാൻ വേണ്ടിത്തന്നെയാണ് കുത്തിയത്. ഒരാളുടെ ചങ്കിന്, മറ്റെയാളിന്റെ കരളിന്. കുത്തി അറപ്പു തീർന്നവർ.

ഭയം വിതയ്ക്കാൻ നടത്തിയ കൊലപാതകമാണിത്. ഐഎസിന്റെ മാതൃകയിൽ കേരളത്തിൽ ഭീകരത സൃഷ്ടിക്കുകയാണിവർ. കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് തീരാക്കളങ്കം. കാമ്പസുകളിൽ ആകെയുള്ളത് ഒന്നോ രണ്ടോ പേരാണ്. ഒരു ക്ലാസ് റെപ്പിനെപ്പോലും ഒറ്റയ്ക്കു ജയിപ്പിക്കാൻ കഴിയാത്തവർ. കൊലപാതക പരിശീലനം നേടിയ കൊടുംക്രിമിനലുകളുടെ സഹായത്തോടെ കാമ്പസിനകത്തും പുറത്തും ഭീതി വിതയ്ക്കുകയാണവർ.

ഇവരോടാണ് എസ്എഫ്‌ഐയെ തുലനപ്പെടുത്തുന്നത്. അങ്ങനെ ചെയ്യുന്ന ലളിതബുദ്ധികൾ അറിയുന്നില്ല, ഇക്കൂട്ടരുണ്ടാക്കുന്ന ആപത്ത്. ഇവർ ആർഎസ്എസിനും ആർഎസ്എസ് ഇവർക്കും വളമാണ്. ഇതൊരു പരസ്പര സഹായ സംഘമാണ്. ഇവരെ രാഷ്ട്രീയമായി നേരിടുക തന്നെ ചെയ്യും.

കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ഐഎസ് കൊലയാളികളുടെ സഹായം വേണ്ട. നൂറ്റാണ്ടുകളായി കേരളത്തിൽ ന്യൂനപക്ഷം സുരക്ഷിതരായി ജീവിച്ചത് ഇവരുടെ സഹായമില്ലാതെ തന്നെയാണ്. ഇനിയും അങ്ങനെതന്നെ ജീവിക്കും. കാമ്പസിൽ നിന്ന് കാമ്പസ് ഫ്രണ്ടിനെ രാഷ്ട്രീയമായി തുടച്ചു നീക്കുക തന്നെ വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP