Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാലിയായ ഖജനാവ് നിറയ്ക്കാൻ കെജ്രിവാളിനെ റോൾ മോഡലാക്കി തോമസ് ഐസക്ക്; ബജറ്റെഴുതാൻ ഇരിക്കുന്നത് ഡൽഹി മാതൃക പഠിച്ച ശേഷം; നികുതി വരുമാനം 24 ശതമാനം വർധിപ്പിച്ച് വിജയം കണ്ട ആംആദ്മിയുടെ സാമ്പത്തിക സൂത്രങ്ങൾ കേരളത്തിലും പരീക്ഷിക്കാൻ ഉറച്ച് ധനമന്ത്രി

കാലിയായ ഖജനാവ് നിറയ്ക്കാൻ കെജ്രിവാളിനെ റോൾ മോഡലാക്കി തോമസ് ഐസക്ക്; ബജറ്റെഴുതാൻ ഇരിക്കുന്നത് ഡൽഹി മാതൃക പഠിച്ച ശേഷം; നികുതി വരുമാനം 24 ശതമാനം വർധിപ്പിച്ച് വിജയം കണ്ട ആംആദ്മിയുടെ സാമ്പത്തിക സൂത്രങ്ങൾ കേരളത്തിലും പരീക്ഷിക്കാൻ ഉറച്ച് ധനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാർ കാലിയാക്കിയ ഖജനാവിനെ കരകയറ്റാൻ പോംവഴികൾ തേടിയ തോമസ് ഐസകിനുമുന്നിൽ രക്ഷാപുരുഷന്മാരായി ഡൽഹിയിലെ കെജ്രിവാളും അദ്ദേഹത്തിന്റെ ധനമന്ത്രി മനീഷ് സിസോഡിയയും. ഡൽഹിയിൽ കെജ്രിവാളിന്റെ ആംആദ്മി സർക്കാർ നടപ്പാക്കിയ നല്ല പരിഷ്‌കാരങ്ങൾ കേരളത്തിലും പരീക്ഷിക്കുമെന്ന് തുറന്നുപറയുകയാണ് തോമസ് ഐസക്.

കഴിഞ്ഞവർഷം ഡൽഹി സർക്കാരിന്റെ നികുതി വരുമാനത്തിൽ 24 ശതമാനം വർദ്ധനവുണ്ടാക്കിയ സിസോഡിയയുടെ മാജിക്കിന്റെ രഹസ്യംതേടി ഡൽഹിയിൽ അദ്ദേഹത്തെ തോമസ് ഐസക് സന്ദർശിക്കുകയും ചെയ്തു. ഈ സന്ദർശനം ഗുണംചെയ്‌തെന്നും നികുതി പിരിവിൽ സിസോഡിയ വരുത്തിയ ചില പരിഷ്‌കാരങ്ങൾ ഇവിടെ പരീക്ഷിക്കുമെന്നും തോമസ് ഐസക് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഡൽഹിയിൽ നിന്ന് തിരിച്ചെത്തി ഇന്നലെ മുതൽ വിഴിഞ്ഞം ഇൻസ്‌പെക്ഷൻ ബംഗഌവിൽ പുതിയ ബജറ്റ് എഴുത്ത് തുടങ്ങിയ തോമസ് ഐസക് നികുതി പരിഷ്‌കരണങ്ങളിൽ പുതുപരീക്ഷണങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. സാധാരണ ഗതിയിൽ സംസ്ഥാന മന്ത്രിമാർ ഡൽഹിയിൽ ചെന്നാൽ കേന്ദ്ര മന്ത്രിമാരേയാണ് കാണുകയെന്നും എന്നാൽ താൻ സന്ദർശിച്ചത് കെജ്രിവാളിനേയും അദ്ദേഹത്തിന്റെ ധനമന്ത്രിയും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷിനെയുമാണെന്നും തോമസ് ഐസക് പറയുന്നു. കഴിഞ്ഞവർഷം ഡൽഹി സർക്കാരിന്റെ നികുതി വരുമാനത്തിൽ 24 ശതമാനം വർധനവുണ്ടായതെങ്ങനെ എന്നറിയാനായിരുന്നു ഈ സന്ദർശനം - തോമസ് ഐസക് വ്യക്തമാക്കുന്നു.

അതൊരു അത്ഭുതമായി എനിക്കു തോന്നി. ഇത്ര വർധനവ് ഉണ്ടാകുന്നതിനൊരു കാരണം കേന്ദ്രത്തിൽ നിന്ന് സിഎസ്ടിയുടെ നഷ്ടപരിഹാരത്തുക ഒരുമിച്ചു കിട്ടിയതുകൊണ്ടാണ്. എങ്കിലും മറ്റെല്ലാ ഭരണമേഖലകളിലുമെന്നപോലെ നികുതിഭരണത്തിലും ഒട്ടേറെ പരിഷ്‌കാരങ്ങൾ കെജ്രിവാൾ കൊണ്ടുവരുന്നുണ്ട്. - ഐസക് തന്റെ പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച കേരളത്തിലെ ലക്കി വാറ്റിന്റെ ഒരു പുതിയ രൂപം ഡൽഹി സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ ബില്ലു വാങ്ങി മൊബൈലിൽ ഫോട്ടോയെടുത്ത് പ്രത്യേക ആപ്പുവഴി നികുതിവകുപ്പിന്റെ സർവ്വറിലേക്ക് അപ്‌ലോഡ് ചെയ്യുക. കിട്ടുന്ന ബില്ലുകളുടെ ഒരു ശതമാനം കംപ്യൂട്ടർതന്നെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകും. ബില്ലിലെ നികുതിയുടെ അഞ്ചു മടങ്ങാണ് സമ്മാനം നൽകുക. ഇതു കേരളത്തിൽ സ്വീകരിക്കാവുന്നതാണെന്നും ബില്ലു വാങ്ങുന്ന ശീലം ഉപഭോക്താക്കൾക്ക് ഉണ്ടെങ്കിൽ നികുതി സമാഹരണം എളുപ്പമാണ്. ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകൾ കണക്കിൽ ചേർത്തില്ലെങ്കിൽ അതു കണ്ടുപിടിക്കാനും കെജ്രിവാൾ സർക്കാരിന്റെ തന്ത്രമുണ്ടെന്നും തോമസ് ഐസക് പറയുന്നു. ഇക്കാര്യവും ഇവിടെ പരീക്ഷിക്കും.

ഇതിനു കെജ്രിവാൾ നൽകിയ ഉത്തരം ഡൽഹിയിൽ നികുതി പിരിവിൽ വരാൻപോകുന്ന അടിസ്ഥാനപരമായ ഒരു മാറ്റത്തിന്റെ സൂചനയാണ്. ഒരു പുതിയ നിയമം കൊണ്ടുവരാൻ പോകുകയാണത്രെ. വ്യാപാരികൾ അവരെഴുതുന്ന ബില്ലുകൾ തൽസമയം തന്നെ നികുതിവകുപ്പിന് അപ്‌ലോഡു ചെയ്യണം. ആദ്യം കംപ്യൂട്ടർ ബില്ലിങ് ഉള്ള വ്യാപാരികൾക്കേ ഇതു നിർബന്ധമാക്കൂ. ഉപഭോക്താക്കൾ അപ്‌ലോഡു ചെയ്യുന്ന ബില്ലുകൾ വ്യാപാരികൾ അപ്‌ലോഡു ചെയ്യുന്ന ബില്ലുകളിൽ കണ്ടേ പറ്റൂ.നികുതി വകുപ്പിൽ കമ്പ്യൂട്ടർ സഹായത്തോടെ ഉപഭോക്താവിന്റെ ബില്ലിന്റെയും വ്യാപാരികൾ നൽകുന്ന ബില്ലിന്റെയും താരതമ്യം ഓട്ടോമാറ്റിക്ക് ആയി നടക്കാവുന്ന സമ്പ്രദായം ആണ് നിലവിൽ വരാൻ പോകുന്നത് . ദിവസാവസാനം കള്ളബിൽ എഴുതി അയക്കുന്ന വ്യാപാരികൾക്ക് ഇനിയത് തുടരാനാകില്ല.

അതോടെ ഇനിമേൽ ഒരു കടയിലും ഒരുദ്യോഗസ്ഥനും പരിശോധനയ്ക്കു പോകേണ്ട ആവശ്യമില്ല. നികുതിച്ചോർച്ചയുടെ പഴുതടയും. പ്രധാന കടക്കാരെല്ലാം കംപ്യൂട്ടർ ഉപയോഗിക്കുന്ന ഡൽഹിയിൽ എളുപ്പമാണ്. കേരളത്തിൽ അത്ര എളുപ്പമാകില്ല. എങ്കിലും ഒന്നു പരീക്ഷിച്ചുനോക്കാം. ഡൽഹിയിലെത്തി കെജ്രിവാളിനെ സന്ദർശിച്ചപ്പോൾ സമയംപോയതറിഞ്ഞില്ലെന്നും തോമസ് ഐസക് തന്റെ പോസ്റ്റിൽ കുറിക്കുന്നു. നികുതിവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരേയും കെജ്രിവാൾ വിളിച്ചുവരുത്തിയിരുന്നു. അദ്ദേഹത്തിന്റെ സ്വരാജ് എന്ന പുസ്തകത്തിന്റെ ഒരു കോപ്പിയും തോമസ് ഐസകിന് സമ്മാനിച്ചു.

അതേസമയം ഈ മാസം അവസാനംതന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി തോമസ് ഐസക് ധവളപത്രം ഇറക്കിയേക്കുമെന്നാണ് സൂചന. ഉമ്മൻ ചാണ്ടി സർക്കാർ നയാപൈസയില്ലാത്ത ഖജനാവാണ് എൽഡിഎഫ് സർക്കാരിനുമുന്നിൽ ബാക്കിവച്ചതെന്നും ഇക്കാര്യത്തിൽ ധവളപത്രം പുറത്തിറക്കുമെന്നും അധികാരമേറ്റയുടൻ തോമസ് ഐസക് തുറന്നുപറഞ്ഞിരുന്നു. അതു നിഷേധിച്ച് ഉമ്മൻ ചാണ്ടിതന്നെ രംഗത്തുവരികയും ചെയ്തു. അതിനു ശേഷം തന്റെ ധനനയം മികച്ചതായിരുന്നെന്നു ചൂണ്ടിക്കാട്ടിയും സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും മുൻ ധനമന്ത്രി കെഎം മാണി എഴുതിയ ലേഖനത്തിനു പിന്നാലെ അതിലെ പരാമർശങ്ങൾ ഭൂരിഭാഗവും തെറ്റാണെന്നും മാണി പറയുന്നതൊന്നും യഥാർത്ഥ നേട്ടങ്ങളല്ലെന്നും മറിച്ച് സംസ്ഥാനത്തിന് ക്ഷീണമാണ് ഉണ്ടായതെന്നും വിമർശിച്ച് തോമസ് ഐസകും രംഗത്തുവന്നിരുന്നു. ഏതായാലും ധവളപത്രം വരുന്നതോടെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വന്നേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP