Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇവിടുന്ന് കഴിക്കാൻ കാശു വേണ്ട! വിശപ്പു മാത്രംമതി; നഗരത്തിൽ വിശന്നിരിക്കുന്നവരുടെ മുന്നിൽ ഉച്ചയൂണിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത് ഒരു സംഘം ചെറുപ്പക്കാർ; സൗജന്യ ഊണു നൽകുന്നത് 100 മുതൽ 150 പേർക്ക്; രണ്ടുവർഷമായി തെരുവിൽ അന്നം വിളമ്പി 'ദൈവമാകുന്നത്' മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജെയ്‌സൺ പോളും കൂട്ടുകാരും; ദിവസേന വേണ്ട ചെലവ് സ്വരൂപിക്കുന്നത് നേരിട്ടും ഫോൺ വിളിച്ചുമൊക്ക തന്നെ

ഇവിടുന്ന് കഴിക്കാൻ കാശു വേണ്ട! വിശപ്പു മാത്രംമതി; നഗരത്തിൽ വിശന്നിരിക്കുന്നവരുടെ മുന്നിൽ ഉച്ചയൂണിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത് ഒരു സംഘം ചെറുപ്പക്കാർ; സൗജന്യ ഊണു നൽകുന്നത് 100 മുതൽ 150 പേർക്ക്; രണ്ടുവർഷമായി തെരുവിൽ അന്നം വിളമ്പി 'ദൈവമാകുന്നത്' മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജെയ്‌സൺ പോളും കൂട്ടുകാരും; ദിവസേന വേണ്ട ചെലവ് സ്വരൂപിക്കുന്നത് നേരിട്ടും ഫോൺ വിളിച്ചുമൊക്ക തന്നെ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ; രണ്ടു മേശയും എട്ടു സ്റ്റൂളുകളും അതിനു ചുറ്റും വിശക്കുന്ന വയറുകളും. പട്ടാളം റോഡിലെ യാത്രക്കാരില്ലാത്ത ബസ് സ്റ്റോപ്പിൽ സ്ഥിരമായി കാണുന്ന കാഴ്ച ഇതായിരിക്കും. ആ വിശക്കുന്ന വയറുകൾക്ക് അന്നം നൽകി പോരുന്ന ഒരു പറ്റം യുവാക്കളെയാണ് അവർ ദൈവമായി കാണുന്നത്. ഒരു നേരമെങ്കിലും അവർക്ക് വയറു നിറച്ച ആഹാരം കഴിക്കാൻ പറ്റുന്നുണ്ടല്ലോ എന്നതിലുപരി തങ്ങൾക്കും ആഹാരം തരാൻ ആരെങ്കിലും എത്തുന്നുണ്ടല്ലോ എന്ന സന്തോഷം അവരുടെ മുഖത്ത് കാണാനാകും.

വടൂക്കരയിലെ മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജെയ്‌സൺ പോളും കൂട്ടുകാരുമാണ് ഊണൊരുക്കി കാത്തിരിക്കുന്നത്. . 100 മുതൽ 150 പേർക്കാണു സൗജന്യ ഊണു വിളമ്പുന്നത്. ഭിക്ഷാടകരോ തെരുവിൽ കഴിയുന്നവരോ ആകണമെന്നില്ല. കയ്യിൽ കാശില്ലാത്തവർക്ക് ഇവിടെ കയറാം. നല്ല വിശപ്പുണ്ടാവണം. എന്നതാണ് യോഗ്യത. പാകം ചെയ്ത് എത്തിക്കുന്ന ആഹാരം കളയാൻ പാടില്ല എന്നതാണ് മാനദണ്ഡം. ഞായറാഴ്ച മാത്രം ഊണില്ല. വടൂക്കര പള്ളിക്കടുത്തുള്ള ജെയ്‌സൺ പോളിന്റെ വീടിനോടു ചേർന്നുള്ള അടുക്കളയിൽ ദിവസവും രാവിലെ ഏഴരയ്ക്കു പാചകം തുടങ്ങും.

പതിനൊന്നരയോടെ ഭക്ഷണം തയ്യാർ. പിന്നെ ഭക്ഷണം കയറ്റിയ ഓട്ടോ പട്ടാളം റോഡിലേക്ക് . അതു കഴിഞ്ഞാൽ ഇലയുൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ചാക്കിലാക്കി ഓട്ടോറിക്ഷയിൽ മടക്കം. അവശിഷ്ടങ്ങൾ പറമ്പിൽ കുഴിച്ചുമൂടും .അതിനാൽ ഊണു വിളമ്പുന്ന ബസ് സ്റ്റോപ്പ് ക്ലീൻ.ഒന്നും രണ്ടും ദിവസമല്ല, കഴിഞ്ഞ രണ്ടു വർഷമായി ഇതാണ് പതിവ്.

മദർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജെയ്‌സൺ പോൾ, ഭാര്യ ബിനു മരിയ, ഒല്ലൂരിലെ ബസ് ഡ്രൈവറായിരുന്ന ഷൈൻ ജയിംസ്, ഇരിങ്ങാലക്കുടയിലെ വർക്ഷോപ് പണിക്കാരനായ വി.ഐ.ഇസ്മായിൽ, അരണാട്ടുകരയിലെ ഓട്ടോ ഡ്രൈവർ ശ്രീജിത്ത്, അമ്മാടത്തെ വീട്ടമ്മ രമ്യ, അദ്ധ്യാപികയായ രമ്യ എന്നിവരെല്ലാമാണു ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകുന്നവർ. വേറെയും ചിലരുണ്ട്, പച്ചക്കറിയായും പണമായും ഇതിനു സഹായമെത്തിക്കുന്നവർ.

4 വർഷം മുന്നേ ജെയ്‌സൺ പോളും കൂട്ടുകാരും നഗരത്തിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം തെരുവോരത്തുള്ളവർക്കു സൗജന്യമായി പൊതിച്ചോറ് നൽകിയിരുന്നു. വാങ്ങുന്നവരിൽ പലരും കറികൾ മാത്രമെടുത്ത് ചോറ് കളയുകയാണെന്നു ശ്രദ്ധയിൽ പെട്ടപ്പോൾ പൊതിച്ചോറ് വിതരണം നിറുത്തി. പിന്നെ കഞ്ഞിയും പുഴുക്കും നേരിട്ടു വിളമ്പി നൽകിയാലോ എന്ന ചിന്തയായി. അങ്ങനെയാണു പട്ടാളം റോഡിലെ യാത്രക്കാരില്ലാത്ത ബസ് സ്റ്റോപ്പിൽ കഞ്ഞിയും പുഴുക്കും വിളമ്പിത്തുടങ്ങിയത്. 6 മാസം പിന്നിട്ടപ്പോൾ അത് ഊണിലേക്കു വഴിമാറി. ദിവസേന 5,000 ത്തോളം രൂപ ഇപ്പോൾ ചെലവുണ്ട്.

നേരിട്ടും ഫോൺ വിളിച്ചുമൊക്കയാണ് സഹായങ്ങൾ സ്വരൂപിക്കുന്നതെന്ന് ചെയർമാൻ ജെയ്‌സൺ പോൾ പറഞ്ഞു. എറണാകുളത്ത് ചെറിയ തോതിൽ പഴക്കച്ചവടമാണ് ജെയ്‌സൺ പോളിന്റെ ഉപജീവനമാർഗം. പണ്ട് എറണാകുളം കോർപറേഷനിലെ അനക്‌സിൽ തങ്ങി സായാഹ്നപത്രവിൽപ്പനയും മറ്റും നടത്തിയായിരുന്നു ഈ അങ്കമാലിക്കാരന്റെ ജീവിതം.

അപ്പോഴും കോർപറേഷൻ അധികൃതരോടൊപ്പം തെരുവോരത്തുള്ളവർക്ക് പൊതിച്ചോറു നൽകിയിരുന്നു.കുറച്ചു കാലം കഴിഞ്ഞപ്പോൾ തൃശൂരിലെത്തി മാതൃക ചാരിറ്റബിൾ ട്രസ്റ്റിൽ പ്രവർത്തിച്ചു പൊതിച്ചോറ് നൽകിത്തുടങ്ങി. തൃശൂരിൽ നിന്നു വിവാഹം കഴിച്ചു. വടൂക്കരയിൽ താമസമാക്കി. ഭാര്യ ബിനു മരിയയാണു സൗജന്യ ഊണുവിതരണത്തിന്റെ കാര്യങ്ങൾ നോക്കി നടത്തുന്നത്.

നൂറ് ആളെ ഊട്ടാനാവില്ലെങ്കിൽ ഒരാൾക്കെങ്കിലും അന്നം നൽകുക എന്നതാണ് ഇവരുടെ മുദ്രാവാക്യം. ദാനം ആപത്തിനെ തടയുമെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. വിശേഷപ്പെട്ട പരിപാടികളിൽ ബാക്കി വരുന്ന ഭക്ഷണം എത്തിച്ചു തന്നാൽ അത് അർഹതപ്പെട്ടവർക്ക് നൽകാനും മദർ ജനസേവ തയാറാണ്. മനസ്സു നിറയെ നന്മയുണ്ടോ? എന്നാൽ ഈ ബസ് സ്റ്റോപ്പിലേക്കു വിട്ടോ, ഈ നന്മയിൽ കൂടെച്ചേരാം. 7025907269

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP