Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൂത്തുക്കൂടി വെടിവെപ്പ് മുൻകൂട്ടി നിശ്ചയിച്ചതോ? സാധാരണ വേഷത്തിലെ ഷൂട്ടർ പൊലീസ് ബസിനു മുകളിൽ കയറി വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു; സമരക്കാരെ തിരഞ്ഞ് പിടിച്ച് വെടിവയ്ക്കുന്നത് വ്യക്തം; ആസൂത്രിത നീക്കത്തിന് പിന്നിൽ ആര്?

തൂത്തുക്കൂടി വെടിവെപ്പ്  മുൻകൂട്ടി നിശ്ചയിച്ചതോ? സാധാരണ വേഷത്തിലെ ഷൂട്ടർ പൊലീസ് ബസിനു മുകളിൽ കയറി വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു; സമരക്കാരെ തിരഞ്ഞ് പിടിച്ച് വെടിവയ്ക്കുന്നത് വ്യക്തം; ആസൂത്രിത നീക്കത്തിന് പിന്നിൽ ആര്?

ചെന്നൈ: തൂത്തുക്കുടിയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ പൊലീസ് വെടിവെപ്പ് ആസൂത്രിതമാണെന്ന ആരോപണങ്ങളെ സാധൂരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സമരത്തിനെതിരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 11 പേരാണ് കൊല്ലപ്പെട്ടത്.

സാധാരണ വേഷത്തിലെത്തിയ പരിശീലനം നേടിയ ഷൂട്ടർ പൊലീസ് ബസ്സിനു മുകളിൽ കയറി നിന്ന് സമരക്കാരെ തിരഞ്ഞ് പിടിച്ച് വെടിവെക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് പ്രാദേശിക ചാനലുകൾ രംഗത്തെത്തിയിരിക്കുകയാണ്. ഇതോട ആസൂത്രിത നീക്കത്തിന് പിന്നിൽ ആരെന്ന ചോദ്യവുമുയർന്നു കഴിഞ്ഞു. ഇതിനിടയിൽ പാർട്ടികൾ പരസ്പരം പഴി ചാരി രംഗത്തെത്തിയിരുന്നു.

കലാപം നിയന്ത്രിക്കാനുള്ള പ്രത്യേക സേനയെയും, സ്വയരക്ഷാ മുൻകരുതലുകളുമെടുത്ത പൊലീസുകാരെയും വീഡിയോയിൽ കാണാം. കമാൻഡോയുടെ ശാരീരിക ചലനങ്ങളോടെ മഞ്ഞ നിറത്തിലുള്ള ടീ ഷർട്ട് ധരിച്ച പൊലീസുകാരൻ സമരക്കാർക്കുനേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പൊടുന്നനെ ബസ്സിനു മുകളിലേക്ക് കയറുന്നതും പ്രത്യേക ട്രെയിനിങ് ലഭിച്ച ഷൂട്ടർമാരെ പോലെ ആളുകളെ ഉന്നം വെച്ച് വെടിവെക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കുറച്ചുസമയത്തിനുശേഷം കറുത്ത ടീ ഷർട്ട് ധരിച്ച മറ്റൊരു പൊലീസുകാരൻ വാനിനു മുകളിൽ കയറുകയും തോക്ക് ചൂണ്ടുന്നതും ദൃശ്യങ്ങളിൽ കാണാം.ദൃശ്യങ്ങളിൽ സമരക്കാരെ അടുത്തൊന്നും തന്നെ കാണുന്നില്ല എന്നതിനാൽ വെടിവെപ്പ് അനിവാര്യമാണെന്ന പൊലീസ് വാദത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ ദൃശ്യങ്ങൾ.

11 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് ആസൂത്രിതമാണെന്ന സംശയം ബലപ്പെടുത്തുന്ന ദൃശ്യങ്ങളാണിവ. ആദ്യം ആകാശത്തേക്ക് വെടിവെക്കാത്തതും സംശയങ്ങൾ ശക്തമാക്കുന്നു. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള സ്റ്റെർലൈറ്റ് ചെമ്പ് സംസ്‌കരണശാല പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ പ്രകടനത്തിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പിലാണ് 11 പേർ കൊല്ലപ്പെട്ടത്. ഇരുപതോളം പേർക്ക് പരിക്കേറ്റു.മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടും. മരിച്ചവരുടെ ആശ്രിതർക്ക് പത്തുലക്ഷം രൂപവീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ഏകാംഗകമ്മിഷനെ നിയമിക്കുമെന്നും സർക്കാർ അറിയിച്ചു.

രൂക്ഷമായ മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന സ്റ്റെർലൈറ്റ് ചെമ്പ്‌സംസ്‌കരണശാലക്കെതിരേ നാട്ടുകാർ തുടങ്ങിയ പ്രക്ഷോഭത്തിന്റെ നൂറാം ദിവസമായിരുന്നു ചൊവ്വാഴ്ച. ഇതിന്റെ ഭാഗമായി കമ്പനിയിലേക്ക് മാർച്ചുനടത്തുമെന്ന് സമരക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിന് അധികൃതർ അനുമതി നിഷേധിച്ചു. തുടർന്ന് ഇവർ മാർച്ച് കളക്ടറേറ്റിലേക്ക് മാറ്റി. രാവിലെത്തന്നെ തടിച്ചുകൂടിയ ഇരുപതിനായിരത്തോളം പേർ നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. പ്രകടനമായെത്തിയവർ കളക്ടറുടെ ഓഫീസിലേക്ക് ഇരച്ചുകയറി. കെട്ടിടങ്ങൾക്കും സർക്കാർ വാഹനങ്ങൾക്കും തീവെച്ചു. ഇതേത്തുടർന്നാണ് പൊലീസ് വെടിവെച്ചത്. സ്ഥലത്ത് രാത്രിയും സംഘർഷാവസ്ഥ തുടർന്നു. സുരക്ഷയ്ക്കായി മൂവായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടതോടെ ഗത്യന്തരമില്ലാതെയാണ് പൊലീസ് വെടിവെച്ചതെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി ഡി. ജയകുമാർ പറഞ്ഞു. സ്റ്റെർലൈറ്റ് ചെമ്പ് സംസ്‌കരണശാലക്കെതിരേ നിയമനടപടിയുണ്ടാകുമെന്നും അക്രമപാത കൈവിട്ട് സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അഭ്യർഥിച്ചു.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ കോപ്പർ പ്ലാന്റിനെതിരായ സമരത്തിനെതിരെ പൊലീസ് നടത്തിയ വെടിവെപ്പിൽ മരണം പതിനൊന്നായി. പൊലീസ് വെടിവെപ്പിനെതിരെ സിപിഎമ്മും കോൺഗ്രസുമടക്കുമുള്ള രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്.

പൊലീസ് ഭീകരതയിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലുടനീളം സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സമരക്കാരോട് ഐക്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിൽ ഉടനടി മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. അനവധിപേർക്ക് പരുക്കേറ്റിട്ടുമുണ്ട്. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വൈ ജുഡീഷ്യറി അന്വേഷണം പ്രഖ്യാപിച്ചു.

ചെമ്പ്‌സംസ്‌കരണശാലയിൽനിന്നുള്ള രാസമാലിന്യങ്ങൾ ജലവും വായുവും മണ്ണും ഒരുപോലെ മലിനപ്പെടുത്തുന്നു എന്നാണ് പരാതി. സമരം നൂറുദിവസം പിന്നിടുന്ന വേളയിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് കളക്ടർ എൻ. വെങ്കിടേഷ് ചൊവ്വാഴ്ച രാവിലെ മുതൽ ഒരുദിവസത്തേക്ക് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത് മറികടന്നായിരുന്നു പ്രതിഷേധപ്രകടനം.വെടിയുതിർത്തിട്ടില്ല. ലാത്തിചാർജ്, കണ്ണീർവാതകം, ജലപീരങ്കി എന്നിവ മാത്രമാണ് ഉപയോഗിച്ചത്. മരണം സംഭവിച്ചത് കല്ലേറിലാണ് എന്നാണ് തമിഴ്‌നാട് പൊലീസിന്റെ വിശദീകരണം

 രജനീകാന്തും പ്രസ്താവന നടത്തി

തൂത്തുക്കുടിയിൽ കോപ്പർ സ്റ്റെർലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ചവരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയെ വിമർശിച്ച് സൂപ്പർ സ്റ്റാർ രജനീകാന്തും പ്രസ്താവന നടത്തി വെടിവെയ്‌പ്പിൽ കൊല്ലപ്പെട്ടവരുടെ രക്തക്കറ പൂർണമായും സർക്കാരിന്റെ കൈയിലാണ്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങൾക്കു നേരേ വെടിയുതിർക്കുകയും 11 പേർ കൊല്ലപ്പെടുകയും ചെയ്തതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്. ഇതിൽ നിന്ന് ഒളിച്ചോടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ജനവികാരത്തെ ബഹുമാനിക്കാനറിയാത്ത സർക്കാർ അവർക്ക് കൽപ്പിക്കുന്നത് പുല്ലുവിലയാണെന്നും രജനി കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP