Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നും ഭയപ്പെടേണ്ട.. കുഞ്ഞനന്താ സർക്കാർ സഖാവിനൊപ്പം ഉണ്ട്... ടിപിയെ കൊന്ന കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന കുഞ്ഞനന്തന് വീണ്ടും വീണ്ടും പരോൾ നീട്ടി സർക്കാർ; ഇക്കുറി സുഖ ചികിത്സയ്ക്ക് നൽകിയ അവധി 45 ദിവസമായിട്ടും തീരുന്നില്ല; പത്ത് ദിവസത്തേക്ക് പോയ കൊലയാളി 45 ദിവസമായിട്ടും വരാതിരുന്നിട്ടും ഇനിയെന്ന് വരുമെന്ന് പറയാൻ ആവാതെ ജയിൽ അധികൃതർ; ഫാസിസത്തിനെതിരെയുള്ള സിപിഎം മോഡൽ പോരാട്ടത്തിന്റെ പുത്തൻ വീരകഥ ഇങ്ങനെ

ഒന്നും ഭയപ്പെടേണ്ട.. കുഞ്ഞനന്താ സർക്കാർ സഖാവിനൊപ്പം ഉണ്ട്... ടിപിയെ കൊന്ന കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന കുഞ്ഞനന്തന് വീണ്ടും വീണ്ടും പരോൾ നീട്ടി സർക്കാർ; ഇക്കുറി സുഖ ചികിത്സയ്ക്ക് നൽകിയ അവധി 45 ദിവസമായിട്ടും തീരുന്നില്ല; പത്ത് ദിവസത്തേക്ക് പോയ കൊലയാളി 45 ദിവസമായിട്ടും വരാതിരുന്നിട്ടും ഇനിയെന്ന് വരുമെന്ന് പറയാൻ ആവാതെ ജയിൽ അധികൃതർ; ഫാസിസത്തിനെതിരെയുള്ള സിപിഎം മോഡൽ പോരാട്ടത്തിന്റെ പുത്തൻ വീരകഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ഒപ്പമുണ്ട്... അതുകൊണ്ട് തന്നെ കുഞ്ഞനന്തന് സുഖവാസം തുടങ്ങും. പ്രിയപ്പെട്ട സഖാവിനെ കൈവിട്ട് കോടതി വിധി നടപ്പാക്കാൻ പിണറായി സർക്കാരിന് കഴിയില്ല. ശബരിമയിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധിക്ക് വേണ്ടി വാദിക്കുന്ന മുഖ്യമന്ത്രിയുടെ ഭരണമാണ് കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിച്ച പ്രതിക്ക് എല്ലാ ഒത്താശയും ചെയ്ത് സുഖജീവിതമൊരുക്കുന്നത്. ഫലത്തിൽ കോടതി വിധിയെ അട്ടിമറിക്കുകയാണ് സർക്കാർ. കാര്യങ്ങൾ ഇങ്ങനെയെങ്കിൽ, ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തൻ പരോൾ കഴിഞ്ഞു തിരികെ ജയിലിലേക്കു മടങ്ങാനിടയില്ല.

എഴുപത് വയസ് തികഞ്ഞെന്ന ന്യായം പറഞ്ഞ് കുഞ്ഞനന്തനെ മോചിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ ഗവർണ്ണർ പി സദാശിവം അതിനെ എതിർത്തും. അതുകൊണ്ട് തന്നെ ഗവർണ്ണറുടെ മുമ്പിലേക്ക് തൽകാലം കുഞ്ഞനന്തന്റെ ഫയൽ വിടാനാകില്ല. ഈ സാഹചര്യത്തിൽ സർക്കാരിനെ കൊണ്ട് ആവുന്ന തരത്തിൽ ഇടപെടൽ നടത്തി ശിക്ഷ ഒഴിവാക്കും. അതിന് വേണ്ടിയാണ് പുതിയ തന്ത്രം നടപ്പാക്കുന്നത്. രണ്ടുവട്ടം പരോൾ നീട്ടി നൽകി 40 ദിവസം കുഞ്ഞനന്തനെ വീട്ടിൽ പാർപ്പിച്ച സർക്കാർ ഇന്നലെ വീണ്ടും അഞ്ചു ദിവസം കൂടി അത് ദീർഘിപ്പിച്ച് ഉത്തരവിറക്കി. ഇതോടെ ഇക്കുറി മാത്രം പരോളിൽ കുഞ്ഞനന്തൻ കഴിയുന്നതു 45 ദിവസം. ഇതിനിയും ദിവസങ്ങൾ കടക്കും. ഫലത്തിൽ ജീവപര്യന്തം ശിക്ഷയ്ക്കുള്ള കോടതി വിധി അട്ടിമറിക്കുകയാണ് സർക്കാർ.

2014 ജനുവരിയിൽ ജീവപര്യന്തം ശിക്ഷവാങ്ങി കണ്ണൂർ സെൻട്രൽ ജയിലിലേക്കു പോയ കുഞ്ഞനന്തന്റെ ആകെ പരോൾ ദിവസം 389 ദിവസങ്ങളായി ഉയർന്നു. അഞ്ചു ദിവസം കൂടി കഴിയുമ്പോൾ വീണ്ടും കുഞ്ഞനന്തനിൽ നിന്ന് അപേക്ഷ വാങ്ങും. സുഖവാസം നീട്ടി നൽകും. ചട്ടപ്രകാരം ജയിൽ വകുപ്പ് ഒരാൾക്കു പരോൾ അനുവദിച്ചു കഴിഞ്ഞാൽ അതു ദീർഘിപ്പിച്ചു നൽകാൻ ആഭ്യന്തര വകുപ്പിനു കഴിയും. ജയിൽ വകുപ്പ് ആദ്യം 10 ദിവസത്തേക്കു നൽകിയ പരോളാണ് പ്രത്യേക അധികാരം ഉപയോഗിച്ച് ആഭ്യന്തര വകുപ്പ് 25 ദിവസമായി ദീർഘിപ്പിച്ചത്. ഇതു കഴിയാറായപ്പോൾ വീണ്ടും 15 ദിവസം കൂടി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനമാണ് ഇതിന് കാരണം. കുഞ്ഞനന്തന് പരോൾ കൊടുക്കാൻ മാത്രം പ്രത്യേക ഇടപെടലുകൾ നടത്താൻ പ്രത്യേക സംഘം തന്നെയുണ്ട്.

കണ്ണൂരിലെ പ്രമുഖ നേതാവും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനും ഇടപെട്ട് ഇന്നലെ വീണ്ടും അഞ്ചു ദിവസം കൂടി അനുവദിച്ച് ഉദ്യോഗസ്ഥരെക്കൊണ്ട് ഉത്തരവിറക്കിച്ചു. കുഞ്ഞനന്തൻ പതിവായി പുറത്തുകഴിയുന്നതിനെക്കുറിച്ചു പ്രതികരിക്കാൻ ജയിൽ ഉദ്യോഗസ്ഥർ തയ്യാറാല്ല. ഇനിയും ചട്ടപ്രകരാം കുഞ്ഞനന്തന് പരോൾ നൽകാൻ കഴിയുമെന്നാണ് അവർ പറയുന്നത്. പരോൾ കഴിഞ്ഞ ജയിലിലെത്തിയാൽ വീണ്ടും അപേക്ഷിക്കാം. അപ്പോഴും പരോൾ നൽകും. ആരോഗ്യകാര്യങ്ങൾ പറഞ്ഞാണ് പരോൾ നീട്ടുന്നതെന്നാണ് സൂചന. എന്നാൽ പരോൾകാലത്ത് കുഞ്ഞനന്തൻ കൂടുതലായി ഇടപെടുന്നത് പാർട്ടി കാര്യങ്ങളിലാണ്. ഏര്യാതലത്തിൽ പല ഏകോപനങ്ങളും പാർട്ടിയിൽ കുഞ്ഞനന്തനുണ്ട്.

ഒട്ടേറെ തടവുകാരുടെ പരോൾ അപേക്ഷ തീരുമാനത്തിനായി കെട്ടിക്കിടക്കുമ്പോഴാണു ടിപി കേസിലെ പ്രതികൾക്ക് പരോൾ എപ്പോൾ വേണമെങ്കിലും അനുവദിക്കുന്നത്. കുഞ്ഞനന്തന്റെ അപേക്ഷ കണക്കിലെടുത്തു സെപ്റ്റംബർ 21നാണു ജയിൽ വകുപ്പ് 10 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. വീട്ടിലെത്തിയ കുഞ്ഞനന്തൻ പരോൾ നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ടതോടെ 15 ദിവസം കൂടി അനുവദിച്ച് ഉത്തരവിറക്കി. അതും മതിയാകാത്തതിനാൽ കഴിഞ്ഞ ആറിന് വീണ്ടും അപേക്ഷ നൽകി. അതു കിട്ടേണ്ട താമസം 15 ദിവസം കൂടി അടിയന്തര അവധി അനുവദിച്ചു, കഴിഞ്ഞ 16നു വീണ്ടും ഉത്തരവിറക്കി. കാലാവധി തീരുമ്പോൾ വീണ്ടും പരോൾ കൊടുക്കും. അങ്ങനെ കുഞ്ഞനന്തനെ പാർട്ടിയിൽ സജീവമാക്കാനാണ് തീരുമാനം. ഇതിനെല്ലാം ഒത്താശ ചെയ്യുന്നത് ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കി ഭരണഘടനാ ബാധ്യത നിറവേറ്റാൻ മുന്നിട്ടിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസാണ്.

എല്ലാ അർത്ഥത്തിലും പരോളിലൂടെ ടിപി കേസ് പ്രതികൾക്ക് പരമാവധി ആനുകൂല്യം നൽകുകയാണ് സർക്കാർ. കൊടി സുനിക്കും കുഞ്ഞനന്തനും ശിക്ഷാ ഇളവ് നൽകാൻ പോലും ശ്രമിച്ചു. എന്നാൽ ഗവർണ്ണറുടെ ഇടപെടലോടെ ഇത് നടക്കാതെ പോയി. ഈ സാഹചര്യത്തിലാണ് പരോളിലൂടെ വിധിയെ അട്ടിമറിക്കുന്നത്. ഇങ്ങനെ പരോളിലിറങ്ങുന്ന ടിപി കേസിലെ പല പ്രതികളും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അക്രമത്തിന് ആഹ്വാനം ചെയ്യാറുമുണ്ട്. ടി പി കേസിലെ പ്രതി മുഹമ്മദ് ഷാഫി പരോളിലിറങ്ങിയിട്ട് ഫെയ്സ് ബുക്കിലൂടെ നടത്തിയ വെല്ലുവിളി ഏറെ ചർച്ചയായിരുന്നു. വെല്ലുവിളിക്കാനാരുണ്ട് ഞങ്ങുണ്ടിവിടെ ചാവാനാണെങ്കിലും അതോ കൊന്ന് കൊലവിളിക്കാനാണെങ്കിലുമെന്നായിരുന്നു പോസ്റ്റ്.

കിർമാണി മനോജിന് പിറകേ കൊടിസുനിയും വിവാഹിതനാകുന്നുവെന്നും റിപ്പോർട്ടുണ്ട്. അടുത്ത പരോൾ ലഭിച്ചാൽ വിവാഹതീയ്യതി തീരുമാനിക്കുമെന്നാണ് അറിയുന്നത് കാസർഗോഡ് സ്വദേശിയായ ഒരു ഡോക്ടറാണ് വധുവെന്നാണ് അഭ്യൂഹം. മംഗലാപുരത്തെ ഒരാശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന യുവതിയാണ് വധുവെന്നും സൂചനയുണ്ട്. ഫെയ്സ് ബുക്ക് വഴിയാണ് ഇവർ തമ്മിലുള്ള പ്രണയം മൊട്ടിട്ടതെന്നും അറിയുന്നു. ഒരു വർഷത്തിലേറെയായി ഫെയ്സ് ബുക്ക് വഴി ബന്ധം തുടരുകയായിരുന്നു. ചൊക്ലി നിടുമ്പ്രം ഷാരൂൺ വില്ലയിൽ സുനിൽകുമാർ എന്ന കൊടി സുനി ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിയാണ്. ജയിലിൽ കഴിയുന്ന ആളുടെ ഫെയ്സ് ബുക്ക് പ്രണയം തന്നെ ജയിലിലെ സുഖവാസത്തിന് തെളിവാണ്. മാഹിയിലെ ഇരട്ട കൊലപാതക കേസ് ഉൾപ്പെടെ നിരവധി വധശ്രമക്കേസിലും പ്രതിയാണ് സുനി. നാട്ടിലെ ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ജയിലിൽ വെച്ചു തന്നെ സുനി മധ്യസ്ഥ ശ്രമം നടത്തിവരുന്നുണ്ട് അതുകൊണ്ടു തന്നെ സാമ്പത്തിക പ്രശ്നങ്ങളിൽ കൊടി സുനിയുമായി പരോക്ഷമായി ബന്ധപ്പെടുന്നവർ ഏറെയാണ്.

പരോളും ശിക്ഷാകാലാവധി തീരുന്നതിനു മുമ്പുള്ള ജയിൽ മോചനവും നിയന്ത്രിക്കുന്നത് നിയമങ്ങളോ ജയിൽ വകുപ്പുകളോ അല്ല, രാഷ്ട്രീയ നേതാക്കൾ അടങ്ങുന്ന ഉപദേശക സമിതികളാണ്. അതുകൊണ്ട് തന്നെ ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം ടി.പി വധക്കേസിലെ പ്രതികൾക്ക് കൈയയച്ചു പരോൾ നൽകിയത് ഏറെ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു. ഇതിനൊപ്പാണ് ഫെയ്‌സ് ബുക്കിലെ പ്രണയവും വിവാഹവുമെല്ലാം ചർച്ചയ്‌ക്കെത്തുന്നത്. നേരത്തെ ടിപി കേസിലെ പ്രതി കിർമാണി മനോജും വിവാഹിതനായ വാർത്ത പുറത്തു വന്നിരുന്നു. ടിപിയുടെ നാട്ടുകാരിയായിരുന്നു വധു. പിന്നിട് ഈ വിവാഹം വിവാദത്തിനും ഇട നൽകി. വിവാഹ മോചിതയാകാത്ത യുവതിയെയാണ് കിർമാണി മനോജ് മിന്നുകെട്ടിയതായിരുന്നു പരാതിക്ക് കാരണം. ബഹറിനിൽ ജോലി ചെയ്യുന്ന സാനിത്ത്ന്റെ ഭാര്യയാണ് കിർമാണി മനോജിന്റെ നവവധു.

കുഞ്ഞനന്തനെ സമ്മേളനകാലത്ത് പാനൂർ ഏര്യകമ്മറ്റിയിൽ സിപിഎം നിലനിർത്തിയിരുന്നു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സഖാവിനെ മോചിപ്പിക്കാൻ സർക്കാർ തലത്തിൽ നീക്കം സജീവമാക്കുകയും ചെയ്തു. പ്രായാധിക്യമെന്ന പരിഗണന നൽകി കുഞ്ഞനന്തനെ മോചിപ്പിക്കാനാണ് ശ്രമമാണ് നടന്നത്. 70 വയസു പിന്നിട്ടവർക്കുള്ള ശിക്ഷാ ഇളവിൽ ഉൾപ്പെടുത്തി ഇതിന്റെ ഭാഗമായി തന്റെ മൊഴിയെടുത്തതായി കെ കെ രമയും വ്യക്തമാക്കി. എന്നാൽ ഗവർണ്ണർ അനുവദിച്ചില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളയെ ആരോഗ്യ പ്രശ്നങ്ങളുയർത്തി ജയിൽ മോചിതനാക്കിയിരുന്നു. അതുകൊണ്ട് തന്നെ പ്രായാധിക്യവും ആരോഗ്യ പ്രശ്നവും ഉയർത്തി കുഞ്ഞനന്തനെ വിട്ടാലും ആരും ചോദ്യം ചെയ്യില്ലെന്നാണ് സിപിഎം വിലയിരുത്തൽ. ഇതിന് തടസ്സം ഗവർണ്ണർ മാത്രമാണ്.

കുഞ്ഞനന്തനു ശിക്ഷായിളവു നൽകാൻ ജയിൽ ഉപദേശക സമിതി നേരത്തെ നിർദ്ദേശിച്ചിരുന്നു. കുഞ്ഞനന്തനും കെ സി രാമചന്ദ്രനുമടക്കം ടി പി ചന്ദ്രശേഖരൻഡ വധക്കേസിലെ പ്രതികൾ ഉൾപ്പെടെ 1800 പേർക്ക് ശിക്ഷായിളവു നൽകാനായി ജയിൽ വകുപ്പു തയ്യാറാക്കിയ പട്ടിക മുൻപ് വിവാദമായിരുന്നു. മറുനാടൻ മലയാളിയാണ് വിവരാവകാശത്തിലൂടെ ഈ നീക്കം പുറത്തുകൊണ്ടു വന്നത്. ഇത് വിവാദമായതോടെ നീക്കം പാളി. സുപ്രീംകോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നു കാണിച്ച് ഈ പട്ടിക ഗവർണർ തിരിച്ചയയ്ക്കുകയും ചെയ്തു. പിന്നീട് സർക്കാർ ഗവർണർക്കു സമർപ്പിച്ച 739 പേരുടെ പട്ടികയിൽ ടി പി കേസിലെ പ്രതികളുടെ പേരുണ്ടായിരുന്നില്ല.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കില്ലർ സ്‌ക്വാഡുകളെ അയയ്ക്കുന്നതും പിന്നീട് പൊലീസിലെത്തിക്കുന്നതുമൊക്കെ കുഞ്ഞന്തനായിരുന്നു. പല കൊലപാതകങ്ങളിലും ഇയാൾ സൂത്രധാരനായിരുന്നെങ്കിലും ഒന്നിലും പ്രതിയായിരുന്നില്ല. ടി പി കേസിൽ നടന്ന പഴുതുകളടച്ച അന്വേക്ഷണത്തിലാണ് കുഞ്ഞനന്തൻ ആദ്യമായി അകത്താകുന്നത്. ആർഎംപിയും ടിപിയുടെ ഭാര്യ കെകെ രമയും എടുത്ത ഉറച്ച നിലപാടായിരുന്നു ഇതിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP