Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രസ്‌ക്ലബ്ബ് ബാറിൽ അതിഥികൾക്ക് നിരോധനം; പ്രതികരിച്ചവർക്ക് ഭീഷണി; മറുനാടൻ മലയാളി പൂട്ടിക്കുമെന്ന് വെല്ലുവിളി; സങ്കേതത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത്: ഒന്നുമറിയാത്ത മട്ടിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും

പ്രസ്‌ക്ലബ്ബ് ബാറിൽ അതിഥികൾക്ക് നിരോധനം; പ്രതികരിച്ചവർക്ക് ഭീഷണി; മറുനാടൻ മലയാളി പൂട്ടിക്കുമെന്ന് വെല്ലുവിളി; സങ്കേതത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത്: ഒന്നുമറിയാത്ത മട്ടിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും

ലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകരുടെ മദ്യപാനകേന്ദ്രമായ പ്രസ്‌ക്ലബ്ബിന്റെ അണ്ടർഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന അനധികൃത ബാറിനെതിരെ പ്രതികരിച്ചവർക്കെല്ലാം ഒരുവിഭാഗം പത്രക്കാരുടെ ഭീഷണി. ഇതേക്കുറിച്ച് ആദ്യം ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് വിവാദത്തിന് തിരികൊളുത്തിയ മാധ്യമം ലേഖിക സുനിത ദേവദാസിനെ ചില ഭാരവാഹികൾ തന്നെ ഭീഷണിപ്പെടുത്തിയപ്പോൾ ഈ വാർത്ത ഏറ്റെടുത്ത് രംഗത്തിറങ്ങിയ മറുനാടൻ മലയാളി അടച്ച് പൂട്ടിക്കുമെന്നും ഭീഷണി ഉണ്ട്. തലസ്ഥാനത്തെ 398 പത്രപ്രവർത്തകരും ഒറ്റക്കെട്ടായി നിൽക്കുമെന്നും മറുനാടൻ മലയാളി അടച്ച് പൂട്ടിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നുമാണ് ഭാരവാഹികൾ തന്നെ ഭീഷണി ഉയർത്തിയിരിക്കുന്നത്. പ്രസ് ക്ലബ്ബിനെതിരെ വാർത്ത എഴുതിയതിന്റെ പേരിൽ മാധ്യമം ദിനപ്പത്രത്തിലെ പ്രസ് ക്ലബ്ബ് അംഗങ്ങളെ പുറത്താക്കാനും നീക്കം സജീവമാണ്.

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ കേസുകളിൽ കുടുക്കുമെന്നും പത്രം അടച്ചു പൂട്ടിക്കുമെന്നാണ് പ്രസ് ക്ലബിന്റെ ഒരു ഒരു ഭാരവാഹി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഷാജനെതിരെ നുണക്കഥകളുമായി സങ്കേതത്തിന്റെ സൂക്ഷിപ്പുകാർ ഫേസ്‌ബുക്കിൽ അഴിഞ്ഞാട്ടം ആരംഭിച്ചു കഴിഞ്ഞു. മാധ്യമംലേഖിക സുനിത ദേവദാസിനേതിരേയും സർവ്വമര്യാദകളും ലംഘിക്കുന്ന കമന്റുകൾ പ്രചരിപ്പിക്കുകയാണ് ഒരു കൂട്ടം പത്രക്കാർ. പത്രക്കാർ എന്നു പറഞ്ഞു ചാനലുകളിലും പത്രങ്ങളിലും പ്രത്യക്ഷപ്പെട്ട് ആദർശം പ്രസംഗിക്കുന്നവരുടെ നാണം കെട്ട ഭാഷയും ഗുണ്ടാ സമീപനവും കണ്ട് സാധാരണക്കാർ വാപൊളിച്ചിരിക്കുകയാണ്. ഇങ്ങനെ ഇവർ പ്രചരിപ്പിക്കുന്ന ഭീഷണികൾക്കെതിരെ സാധാരണക്കാർ വെല്ലുവിളിക്കാൻ തുടങ്ങിയതോടെ സുഹൃത്തുക്കൾക്ക് മാത്രം കമന്റ് ചെയ്യാൻ പറ്റുന്ന തരത്തിലാക്കിയിരിക്കുകയാണ് ഈ ചർച്ചകൾ എല്ലാം.

പ്രസ്‌ക്ലബിലെ അനധികൃത ബാറിനെതിരെ പ്രതികരിച്ച വെൽഫയർ പാർട്ടിക്ക് പ്രസ്‌ക്ലബ് വിലക്കേർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. സെപ്റ്റംബർ 15 ന് പ്രസ്‌ക്ലബ്ബ് ഹാളിൽ വെൽഫെയർ പാർട്ടി നിശ്ചയിച്ചിരുന്ന കെഎസ്ആർടിസിയുടെ ഭാവി എന്ന വിഷയത്തിലെ സെമിനാറിന് പ്രസ്‌ക്ലബ്ബിലെ താഴത്തെ നിലയിലെ ഓഡിറ്റോറിയം മുൻകൂർ പണമെടച്ച് ബുക്കു ചെയ്തിരുന്നു. അത് റീഫണ്ട് ചെയ്തു വാങ്ങി പൊയ്‌ക്കോണമെന്ന് പാർട്ടിയുടെ ഓഫീസ് സെക്രട്ടറിയെ പ്രസ്‌ക്ലബ്ബിലെ ഓഫീസ് സെക്രട്ടറി വിളിച്ചറിയിച്ചിരിക്കുകയാണ്. പ്രസ്‌ക്ലബ്ബിൽ നടത്തുന്ന അനധികൃത ബാറിനെക്കുറിച്ച് അന്വേഷിക്കണമെന്നു പാർട്ടി പ്രതികരിച്ചതാണ് പെട്ടന്നുള്ള പ്രകോപനത്തിനുള്ള കാരണം. പ്രസ്‌ക്ലബിലെ അനധികൃത ബാറിനു മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്ന് വെൽഫയർ പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് അവരുടെ അനക്കവും കണ്ടില്ല.

ഇതേ സമയം പ്രസ് ക്ലബ്ബിന്റെ ചുവടെ പ്രവർത്തിക്കുന്ന സങ്കേതം എന്ന ബാറിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മുതൽ പ്രവർത്തിച്ചിരുന്ന അനധികൃത ബാർ ഇപ്പോൾ വൈകുന്നേരം ആറ് മുതൽ രാത്രി 11 വരെ ആക്കി ചുരുക്കി. ഇത് സംബന്ധിച്ച് നോട്ടീസ് സങ്കേതത്തിന്റെ നോട്ടീസ് ബോർഡിൽ പതിച്ച് കഴിഞ്ഞു. പുതിയ സാഹചര്യത്തിൽ സങ്കേതത്തിന്റെ പ്രവർത്തനം നിയന്ത്രിക്കേണ്ടതുണ്ടെന്നാണ് മാനേജ്‌മെന്റ് കമ്മറ്റി തീരുമാനിച്ചു എന്നും പറഞ്ഞ് അക്കമിട്ട് നിരത്തിയാണ് നോട്ടീസ് ബോർഡിൽ നിയന്ത്രണം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് അംഗങ്ങൾക്ക് മാത്രമേ ഇനി മുതൽ ഈ ബാറിൽ പ്രവേശനം നൽകൂ. ഇതേവരെ എല്ലാം അംഗങ്ങൾക്കും ഓരോ അതിഥിയെ കൂടി കൊണ്ട് പോകാമായിരുന്നു. ഈ പഴുത് ഉപയോഗിച്ച് സംസ്ഥാനത്തെ പല ഗൂഢാലോചനകളുടേയും കേന്ദ്രമായി സങ്കേതം മാറിയിരുന്നു. പാഴ്‌സൽ നൽകില്ലെന്നും പറയുന്നുണ്ട്. ഇവിടെ നടക്കുന്നത് ക്യാരംസ് കളി മാത്രമാണ് എന്നുപറഞ്ഞ് തടിതപ്പുന്ന പ്രസ് ക്ലബ്ബ് അധികൃതർ എന്താണ് ഈ പാഴ്‌സൽ എന്ന് വിശദീകരിക്കേണ്ട സാഹചര്യമാണ് ഉള്ളത്.

അതേസമയം അണ്ടർഗ്രൗണ്ടിൽ നടക്കുന്നത് ക്യാരംസ് കളി മാത്രമാണ് എന്നു പറയുന്ന പ്രസ്‌ക്ലബ്ബ് ഭാരവാഹികളുടെ നിലപാട് തെറ്റാണെന്ന് സ്ഥാപിക്കാൻ സങ്കേതത്തിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നു. കൃത്യമായ ഒരു ബാറിന്റെ അന്തരീക്ഷത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്ന സങ്കേതത്തിന്റെ ദൃശ്യങ്ങളാണ് നെല്ല് എന്ന യൂട്യൂബ് ചാനൽ പുറത്തുവിട്ട ഈ വീഡിയോയിൽ കാണുന്നത്.

ബാർ ലൈസൻസോ, മദ്യം വിതരണം ചെയ്യാനുള്ള ലൈസൻസോ പ്രസ്‌ക്ലബ്ബിലെ സങ്കേതത്തിനില്ല. മാത്രമല്ല, കഷ്ടിച്ച് 25 മീറ്റർ അപ്പുറത്ത് അവരുടെ തന്നെ വിദ്യാഭ്യാസ സ്ഥാപനവുമുണ്ട്. പുതിയ പത്രപ്രവർത്തകരെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. പഠനത്തോടൊപ്പം കുടിയും ശീലിക്കാനുള്ള അപൂർവ്വ അവസരമാണ് ഇവിടെയുള്ളത്. എന്തായാലും പുറത്ത് നടക്കുന്ന വിവാദങ്ങൾ ഒന്നും തങ്ങളെ ബാധിക്കില്ല എന്നു പറഞ്ഞ് പരസ്യമായി തന്നെ ബാർ പ്രവർത്തനം തുടരുകയാണ്. ഇതിനെതിരായി പ്രവർത്തിക്കുന്നവരെ ഇല്ലാതാക്കാനുള്ള വെല്ലുവിളിയുമായി ചില വനിതാ മാദ്ധ്യമപ്രവർത്തകരും രംഗത്തുണ്ട്. തങ്ങളുടെ ഭർത്താക്കന്മാർ പ്രതിസന്ധിയിൽ ആകുമ്പോൾ സഹായിക്കാതിരിക്കാൻ പറ്റുമോ എന്നതാണ് ഇവരുയർത്തുന്ന ന്യായം.

പ്രസ്‌ക്ലബ്ബ് തെരഞ്ഞെടുപ്പിന്റെ വോട്ട്ബാങ്കാണ് ഈ മദ്യപന്മാർ. അതുകൊണ്ട് തന്നെയാണ് ഇവരെ തൊടാൻ ഭൂരിപക്ഷം വരുന്ന മദ്യപിക്കാത്ത പത്രക്കാർക്കും സാധിക്കാത്തത്. പ്രസ്‌ക്ലബ്ബിന്റെ മത്സരം വാശിയോടെ നടക്കുമ്പോഴും ഭാരവാഹി ആകണമെങ്കിൽ സങ്കേതത്തിന്റെ വക്താവായിരിക്കണം എന്നു നിർബന്ധമാണ്. കുഴപ്പങ്ങൾ ഇല്ലാതെ സങ്കേതം മുമ്പോട്ട് കൊണ്ട് പോകാൻ സാധിക്കുന്നവർക്ക് മാത്രമേ വിജയിക്കാൻ സാധിക്കൂ. കഴിഞ്ഞ കമ്മറ്റിയുടെ ഭരണ നേട്ടമായി അവതരിപ്പിച്ചതിൽ സങ്കേതം നവീകരിച്ച് എ സി യാക്കി എന്നും ഏത് ഫൈവ് സ്റ്റാർ ഹോട്ടലിനോടും കടപിടിക്കുന്ന സൗകര്യങ്ങൾ ഉണ്ടാക്കി എന്നും അവകാശപ്പെടുന്നുണ്ട്. ഈ അവകാശവാദം ശരിയാണ് താനും. മികച്ച രീതിയിൽ പെയിന്റ് ചെയ്ത്, ദീപങ്ങൾ വിതാനിച്ച് മദ്യകോപ്പകൾ പുതുക്കി പ്രസ്‌ക്ലബ്ബ് സങ്കേതത്തെ നവീകരിച്ചിരിക്കുന്നു.

ഇത്രയേറെ വിവാദം ആയിട്ടും മന്ത്രിമാരോ ഉദ്യോഗസ്ഥരോ ഈ അനധികൃത ബാറിനെതിരെ ചെറുവിരൽ പോലും അനക്കിയിട്ടില്ല. മാദ്ധ്യമ പ്രവർത്തകർ തന്നെ ഇതിനെതിരെ പരാതി ഉന്നയിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമം ഇത് റിപ്പോർട്ട് ചെയ്തപ്പോൾ മിക്ക പ്രമുഖരുടേയും പ്രതികരണം എടുത്തിരുന്നു. എന്നാൽ ഇവരാരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. പ്രസ് ക്ലബ്ബിന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാൻ സിറ്റി പൊലീസ് കമ്മീഷണർ കഴിഞ്ഞ ദിവസം എത്തിയപ്പോൾ താഴെ സങ്കേതം തുറന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. വിവരം ചൂട് പിടിച്ചതോടെ ലോക്കറിലെ മദ്യങ്ങൾ മാറ്റിയതായാണ് റിപ്പോർട്ട്. ഇപ്പോൾ മാദ്ധ്യമപ്രവർത്തകർ മദ്യവുമായി എത്തിയാണേ്രത സേവിക്കുന്നത്. ഒരു കാരണവശാലും ഒരു ഉദ്യോഗസ്ഥനും ഇവിടെ കയറില്ല എന്ന ഉറപ്പിലാണ് ഈ തോന്ന്യാസം നടക്കുന്നത്. അതേസമയം പേരിന് വേണ്ടി മദ്യം മുഴുവൻ മാറ്റിയ ശേഷം മുൻകൂട്ടി നിശ്ചയിച്ച റെയ്ഡ് നടത്തി ഇവിടെ ഒന്നുമില്ല എന്നു രേഖ ഉണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. അത് വൈകുന്നത്, രക്ഷിക്കാൻ വേണ്ടിയാണെങ്കിലും ഉദ്യോഗസ്ഥർ ഇവിടെ കയറാൻ പാടില്ല എന്ന ചില തലമുതിർന്ന അംഗങ്ങളുടെ പിടിവാശി മൂലം മാത്രമാണെന്നാണ് റിപ്പോർട്ട്.

സങ്കേതത്തിനെതിരെ പ്രതികരിച്ച മാദ്ധ്യമപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യിച്ചു; ഒട്ടേറെ കേസുകളിൽ പ്രതിയാക്കി: മാദ്ധ്യമഭീകരരുടെ ഇര അനുഭവം പറയുന്നു - നാളെ വായിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP