Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല വിഷയം മലയാള ന്യൂസ് ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണത്തിൽ വൻ വർദ്ധന സൃഷ്ടിച്ചു; എല്ലാ ചാനലുകൾക്കും പ്രേക്ഷകർ കൂടി; ഇരട്ടിയോളം പ്രേക്ഷകരുടെ വർദ്ധനവുമായി ജനം ടിവി രണ്ടാം സ്ഥാനത്ത് തുടരുമ്പോൾ ഒന്നാമതുള്ള ഏഷ്യാനെറ്റിനും പ്രേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്; നേരിയ വ്യത്യാസത്തിൽ മനോരമയെ കടത്തി വെട്ടി മൂന്നാം സ്ഥാനം ഉറപ്പിച്ച് മാതൃഭൂമി; ഈ പോക്ക് പോയാൽ സംഘപരിവാർ ചാനൽ ഏഷ്യാനെറ്റ് ന്യൂസിന് കടുത്ത വെല്ലുവിളിയാകും

ശബരിമല വിഷയം മലയാള ന്യൂസ് ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണത്തിൽ വൻ വർദ്ധന സൃഷ്ടിച്ചു; എല്ലാ ചാനലുകൾക്കും പ്രേക്ഷകർ കൂടി; ഇരട്ടിയോളം പ്രേക്ഷകരുടെ വർദ്ധനവുമായി ജനം ടിവി രണ്ടാം സ്ഥാനത്ത് തുടരുമ്പോൾ ഒന്നാമതുള്ള ഏഷ്യാനെറ്റിനും പ്രേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്; നേരിയ വ്യത്യാസത്തിൽ മനോരമയെ കടത്തി വെട്ടി മൂന്നാം സ്ഥാനം ഉറപ്പിച്ച് മാതൃഭൂമി; ഈ പോക്ക് പോയാൽ സംഘപരിവാർ ചാനൽ ഏഷ്യാനെറ്റ് ന്യൂസിന് കടുത്ത വെല്ലുവിളിയാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല വിവാദങ്ങളോടെ വാർത്ത കാണാൻ മലയാളി മാറ്റി വയ്ക്കുന്ന സമയവും കൂടുന്നു. ഏഷ്യാനെറ്റ് ന്യൂസ് 205 പോയിന്റുമായി ബാർക് റേറ്റിംഗിൽ ആദ്യ സ്ഥാനത്ത് എത്തി. പിന്നിൽ സംഘപരിവാർ ചാനലായ ജനം ടിവിയാണ്. കൂടുതൽ പേർ വാർത്ത കാണാൻ തുടങ്ങിയതന്റെ ആനുകൂല്യവുമായി ഏഷ്യെനെറ്റ് 35 പോയിന്റിന്റെ നേട്ടമുണ്ടാക്കിയപ്പോൾ വലിയ മുന്നേറ്റമുണ്ടാക്കിയത് ജനം ടിവിയാണ്. 50 പോയിന്റിന്റെ നേട്ടം ജനം ടിവിക്കുണ്ട്. മൂന്നാം സ്ഥാനത്ത് മാതൃഭൂമിയാണ് ഉള്ളത്. കഴിഞ്ഞ ആഴ്ച മനോരമയ്ക്കായിരുന്നു മൂന്നാം സ്ഥാനം. അതുകൊണ്ട് തന്നെ മാതൃഭൂമിക്കും നേട്ടം അവകാശപ്പെടാം.

സാധാരണ ന്യൂസ് ചാനലുകൾക്ക് 200 പോയിന്റിന് മുകളിൽ കിട്ടാറില്ല. സോളാർ വിവാദ സമയത്തും തെരഞ്ഞെടുപ്പ് കാലത്തും മാത്രമാകും ന്യൂസ് ചാനൽ 200ൽ അധികം പോയിന്റ് നേടുക. ശബരിമല തീർത്ഥാടന കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് 205 പോയിന്റിന് മുകളിൽ നേടുന്നു. കഴിഞ്ഞ ആഴ്ച 170 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിന് ഉണ്ടായിരുന്നത്. ജനം ടിവിക്ക് 46-ാം ആഴ്ചയിൽ 98.66 പോയിന്റാണുണ്ടായിരുന്നത്. എന്നാൽ ഇത് ഇത്തവണ 142.87 ആകുന്നു. അതായത് 45 പോയിന്റിന്റെ ഉയർച്ചയാണ് ജനത്തിന്. മാതൃഭൂമിക്ക് 122.78 പോയിന്റും മനോരമയ്ക്ക് 121.16 പോയിന്റുമാണുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ 37 പോയിന്റാണ് മാതൃഭൂമി ഉയർച്ച കാണിച്ചത്. മനോരമയ്ക്ക് 27ഉം. മീഡിയാ വൺ ചാനലിനാണ് ഈ ആഴ്ച പിന്നോട്ട് പോകേണ്ടി വന്നത്. അഞ്ചാം സ്ഥാനത്തേക്ക് അവർ പിന്തള്ളപ്പെട്ടു. കഴിഞ്ഞ ആഴ്ച അഞ്ചാം സ്ഥാനത്തായിരുന്നു മീഡിയാ വൺ. ഇത്തവണ ന്യൂസ് കേരള 18 അഞ്ചാം സ്ഥാനത്തും കൈരളി പീപ്പിൾ ആറാം സ്ഥാനത്തുമാണ്. സിപിഎം ചാനലായ കൈരളി-പീപ്പിൾ ന്യൂസും നില മെച്ചപ്പെടുത്തുകയാണ്.

മണ്ഡല സീസണ് നട തുറന്നത് 16ന് വൈകിട്ടാണ്. വൃശ്ചികം ഒന്ന് വരുന്നത് നവംബർ 17നും. അതായത് മണ്ഡല സീസൺ തുടങ്ങിയ ആദ്യ ആഴ്ചത്തെ റേറ്റിംഗാണ് പുറത്തു വരുന്നത്. ഇതിലാണ് പ്രേക്ഷകർ വാർത്തകൾ കൂടുതലായി കാണുന്നുവെന്ന സൂചനയുള്ളത്. ഏഷ്യാനെറ്റ് തെരഞ്ഞെടുപ്പ് കാലത്തും സോളാർ വിവാദ കാലത്തുമെല്ലാം 200 പോയിന്റിന് മുകളിൽ നേടിയിട്ടുണ്ട്. ഈ നേട്ടമാണ് അവർ നേടുന്നത്. എന്നാൽ ജനം ടിവി ചരിത്രത്തിൽ ആദ്യമായാണ് ബാർക്കിൽ 140 പോയിന്റെ കവിയുന്നത്. ബാർക്ക് റേറ്റിംഗിലെ 45-ാം ആഴ്ചയിൽ ജനം 134 പോയിന്റെ നേടിയിരുന്നു. അതിന് ശേഷമുള്ള ആഴ്ചയിൽ പോയിന്റെ 98 ആയി കുറഞ്ഞു. വീണ്ടും നട തുറന്നപ്പോൾ ജനം ടിവിക്ക് മുന്നേറ്റം ഉണ്ടാക്കാനാകുന്നത് ശബരിമല റിപ്പോർട്ടിംഗിന്റെ കരുത്തിലാണ്. ആട്ട ചിത്തിര സമയത്താണ് ജനം വലിയ മുന്നേറ്റം തുടങ്ങിയത്. ഈ സമയം ഒന്നാം സ്ഥാനം ജനം ടിവി സ്വന്തമാക്കുമെന്ന സ്ഥിതി വന്നു. ഇതോടെ മറ്റ് ചാനലുകളും നിലപാട് മാറി ഭക്തർക്കൊപ്പമായി. ഇതോടെ ഏഷ്യാനെറ്റിനും മുന്നേറാൻ കഴിഞ്ഞു. ഇതാണ് മലയാള വാർത്താ ചാനലുകളിൽ ഒന്നാം നമ്പറായി തുടരുമ്പോൾ ഏഷ്യാനെറ്റിന്റെ റേറ്റിംഗിൽ പ്രതിഫലിക്കുന്നത്.

ജനം ടിവിയേക്കാൾ 63 പോയിന്റ് കൂടുതൽ ഏഷ്യാനെറ്റിനുണ്ട്. ഇത് ഏഷ്യാനെറ്റിന്റെ വാർത്തകളെ പ്രേക്ഷകരും നെഞ്ചിലേറ്റുന്നതിന്റെ തെളിവാണ്. പരിമതിമായ സംവിധാനവുമായെത്തിയ ജനം ടിവിയുടെ ഉയർച്ച മണ്ഡല മകരവിളക്ക് കാലത്തും തുടരുമെന്ന സൂചനയാണ് 47 ആം ആഴ്ചയിലും പ്രതിഫലിക്കുന്നത്. രണ്ടും മൂന്നും സ്ഥാനത്തിനായി അതിശക്തമായ മത്സരമാകും നടക്കുക. അതുകൊണ്ട് തന്നെ ഭക്തർക്കൊപ്പം എന്ന ടാഗ് ലൈനിന്റെ ഗുണഭോക്താക്കളായി ജനം ടിവി മാറുന്നതിനെ പ്രതിരോധിക്കാൻ മാതൃഭൂമിയും മനോരമയും ശക്തമായ ഇടപെടൽ നടത്തുമെന്നും ഉറപ്പാണ്. എല്ലാ പ്രായത്തിലുള്ളവരും വാർത്തകളായി കൂടുതൽ ആശ്രയിക്കുന്നത് ഏഷ്യാനെറ്റിനെയാണ്. മുപ്പതു വയസ്സിന് കൂടുതലുള്ള സ്ത്രീ പുരുഷന്മാരുടെ കരുത്തിലാണ് രണ്ടാം സ്ഥാനത്ത് ജനം നിലയുറപ്പിക്കുന്നതും. ഏതായാലും മലയാള വാർത്താ ചാനലുകളിൽ നിർണ്ണായക ശക്തിയായി പരിവാർ ചാനൽ മാറുന്നതിന്റെ സൂചനയാണ് ഈ ആഴ്ചത്തെ ജനം ടിവിയുടെ മുന്നേറ്റവും.

പുരോഗമന നിലപാടുകൾ മാറ്റി ഭക്തർക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസും നിറയുമ്പോൾ അവർക്ക് ബാർക്കിലെ ഭീഷണി കുറയുകയാണ്. ആട്ട ചിത്തിരയ്ക്ക് നട തുറന്ന ആഴ്ചയിൽ ഏഷ്യാനെറ്റിന് 148ഉം ജനം ടിവിക്ക് 131ഉം പോയിന്റുണ്ടായിരുന്നു. മലയാള ന്യൂസ് ചാനലുകളുടെ ചരിത്രത്തിൽ ഒരു ചാനലും ഇതുവരെ ഏഷ്യാനെറ്റിന് ഒരു തരത്തിലും വെല്ലുവിളി ഉയർത്തിയിട്ടില്ല. ഇതാണ് ആട്ട ചിത്തര ആഴ്ച ജനം ടിവി തകർത്തെറിഞ്ഞത്്. ശബരിമലയിലെ വിശേഷങ്ങൾ അറിയാൻ വിശ്വാസികൾ ഒന്നടങ്കം ജനം ടിവി കാണുന്നതാണ് ഇതിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ മണ്ഡല മകര വിളക്ക് തീർത്ഥാടനകാലത്ത് ചാനലുകൾ തമ്മിലെ മത്സരം അതിശക്തമാകാനാണ് സാധ്യത. മണ്ഡല തീർത്ഥാടനകാലത്ത് വിശ്വാസികൾക്കൊപ്പം എന്ന ടാഗ് ലൈനിലൂടെ മുന്നേറ്റം തുടരാനാണ് ജനം ടിവിയുടെ തീരുമാനം. ഇത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒന്നാം നമ്പർ സ്ഥാനം ലക്ഷ്യമിട്ടാണെന്ന് അവർ വ്യക്തമാക്കുന്നുണ്ട്.

പ്രേക്ഷകരുടെ ഇടയിലേക്ക് വിശ്വാസ വഴിയിലൂടെ ഇറങ്ങി ചെന്ന് താമസിയാതെ നമ്പർ വൺ ആകാമെന്നാണ് ആർഎസ്എസ് ചാനലിന്റെ നീക്കം. ഏതായാലും ശബരിമല വിഷയത്തിൽ നേട്ടം ആർഎസ്എസ് ചാനലിനാണെന്ന് മറ്റുള്ളവർക്കും അംഗീകരിക്കേണ്ടി വരുന്നു. വിവാദം തുടങ്ങിയതു മുതൽ ശബരിമല വിഷയത്തിൽ മാത്രമാണ് ജനം ശ്രദ്ധ നൽകുന്നത്. കേരളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലെന്ന പേര് ഏഷ്യാനെറ്റിന് അവകാശപ്പെട്ടതാണ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയിൽ തുടങ്ങിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. പിന്നീട് ഏഷ്യാനെറ്റ് സ്റ്റാർ ഗ്രൂപ്പിന്റേതായി. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖറിന്റേതും. ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസിന് ഇതുവരെ ഒരു ചാനലും വെല്ലുവിളി ഉയർത്തിയിട്ടില്ല. ഏഷ്യാനെറ്റ്. മനോരമ, മാതൃഭൂമി.. എന്ന നിലയിലായിരുന്നു ഏറെകാലമായി മലയാളം ന്യൂസ് ചാനലുകളുടെ റേറ്റിങ്.

തുടക്ക ചാനലെന്ന ഖ്യാതിയിൽ ഏഷ്യാനെറ്റും പത്രങ്ങളുടെ കരുത്തിൽ ബ്രാൻഡ് നെയിമുമായി മനോരമയും മാതൃഭൂമിയും മുന്നേറി. ഇത് മറികടക്കാൻ കോടികൾ മുടക്കിയിട്ടും ന്യൂസ് 18 കേരളയ്ക്ക് പോലും ആയിട്ടില്ല. ഇവിടെയാണ് ജനം ടിവി രണ്ടാം സ്ഥാനത്ത് എത്തിയത്. തുടർച്ചയായ രണ്ടാം ആഴ്ചയും അവിടെ തുടരുന്നത് ന്യൂസ് 18 കേരള അടക്കമുള്ള ചാനലുകൾക്ക് തിരിച്ചടിയാണ്.

പ്രോഗ്രാമിൽ ഏഷ്യാനെറ്റ്

മലയാളം പ്രോഗ്രാം ചാനലുകളിൽ ഏഷ്യാനെറ്റിന് വെല്ലുവികളൊന്നുമില്ല. 857 പോയിന്റാണ് ഏഷ്യാനെറ്റിനുള്ളത്. രണ്ടാമതുള്ള ഫ്‌ളവേഴ്‌സിന് 338ഉം. മഴവിൽ മനോരമ മൂന്നാമതും സൂര്യ നാലാമതുമാണ്. ഏഷ്യാനെറ്റ് മൂവീസും സൂര്യാ മൂവീസും കൊച്ചു ടിവിയുമാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്.

കൈരളി, ഏഷ്യാനെറ്റ് പ്ലസ്, അമൃതാ ടിവി. സൂര്യാ മ്യൂസിക്, സൂര്യ കോമഡി, വീ ടിവി, ഡിഡി, കേരളാ വിഷൻ, കപ്പാ ടിവി, കൗമുദി ഇങ്ങനെ പോകുന്ന പ്രോഗ്രാം ചാനൽ റേറ്റിംഗിൽ ചാനലുകളുടെ സ്ഥാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP