Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചാച്ചാജിയുടെ ജന്മദിനത്തിൽ ഇക്കുറി ഒപ്പന; ഒപ്പനപ്പാട്ടിന് വരികളെഴുതി കുട്ടികളെ ഒപ്പന പഠിപ്പിച്ചതും ടീച്ചർ തന്നെ; ശിശുദിനത്തിൽ ഓട്ടൻതുള്ളലിലൂടെ വൈറലായ ഉഷ ടീച്ചർ ഇവിടെയുണ്ട്; ഇത്തവണയും ശിശുദിനത്തിന് മാറ്റുകുറയ്ക്കാതെ; കളിയും ചിരിമായി കുട്ടികളെ കൈയിലെടുക്കുന്ന ഈ ഗുരുനാഥ വേറെ ലെവലാണ്! തൃക്കരിപ്പൂർ സെന്റ് പയസ് സ്‌കൂളിലെ വൈറലായ ഗുരുനാഥ പറയുന്നു

ചാച്ചാജിയുടെ ജന്മദിനത്തിൽ ഇക്കുറി ഒപ്പന; ഒപ്പനപ്പാട്ടിന് വരികളെഴുതി കുട്ടികളെ ഒപ്പന പഠിപ്പിച്ചതും ടീച്ചർ തന്നെ; ശിശുദിനത്തിൽ ഓട്ടൻതുള്ളലിലൂടെ വൈറലായ ഉഷ ടീച്ചർ ഇവിടെയുണ്ട്; ഇത്തവണയും ശിശുദിനത്തിന് മാറ്റുകുറയ്ക്കാതെ; കളിയും ചിരിമായി കുട്ടികളെ കൈയിലെടുക്കുന്ന ഈ ഗുരുനാഥ വേറെ ലെവലാണ്! തൃക്കരിപ്പൂർ സെന്റ് പയസ് സ്‌കൂളിലെ വൈറലായ ഗുരുനാഥ പറയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശിശുദിനത്തിൽ ഓട്ടൻ തുള്ളലിലൂടെ ചാച്ചാജിയുടെ ജീവിതം അവതരിപ്പിച്ച് കുഞ്ഞുഹൃദയങ്ങളുടെ കൈയടി വാങ്ങിയ ഉഷ ടീച്ചറിനെ ആരും മറന്നിട്ടുണ്ടാകില്ല. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ കാണാത്തവരും ചുരുക്കമായിരിക്കും. തൃക്കരിപ്പൂർ സെയ്ന്റ് പോൾസ് എ.യു.പി സ്‌കൂൾ പ്രീ പ്രൈമറി അദ്ധ്യാപികയായ എം.വി ഉഷ ഇതോട സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി പട്ടികയിലെത്തുകയും ചെയ്തു. നാണമോ മടിയോ കൂടാതെ കുട്ടികൾക്കായി ഓട്ടൻ തുള്ളൽ അവതരിപ്പിച്ചപ്പോഴും പിഞ്ചുകുഞ്ഞുങ്ങളിലേക്ക് പകരുന്ന അറിവ് മാത്രമായിരുന്നു ഉഷ ടീച്ചർക്ക് മുന്നിൽ. ഇത് വീഡിയോ എടുത്തെന്നോ അത് ഇത്ര വൈറലായി മാറിയെന്നോ ഒന്നും തന്നെ ടീച്ചർ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം ഒാട്ടൻതുള്ളലായിരുന്നെങ്കിൽ ഇത്തവണ ഉഷ ടീച്ചർ എത്തിയിരിക്കുന്നത് ഒപ്പനയുമായിട്ടാണ്

ശിശുദിനാഘോഷങ്ങൾക്കിടയിൽ കുട്ടികൾക്കു മുമ്പിൽ നിന്ന് മൈക്കും പിടിച്ച് സ്വന്തമായി എഴുതി ഈണം നൽകിയ പാട്ടു പാടി തകർപ്പൻ ഒപ്പന കളിക്കുപ്പോൾ ടീച്ചർക്ക് സഭാകമ്പമോ ഒന്നും തന്നെയില്ല. പതിവിലേറെ ഹാപ്പി! ഇത്തവണയും ആരെങ്കിലും വീഡിയോ പകർത്തുമോ എന്നൊന്നും ടീച്ചർ ചിന്തിച്ചില്ല. കാച്ചിക്കുറുക്കിയ വരികൾ കൊ്ണ്ട് ഒപ്പനതാളൽ നെഹ്‌റുവിനെക്കുറിച്ച് താളത്തിൽ പാട്ടുപാടി. ചാച്ചാജിയുടെ ജനനം, മാതാപിതാക്കൾ, ഇന്ത്യയുടെ ചരിത്രത്തിൽ ചാച്ചാജിയുടെ പ്രധാന്യം തുടങ്ങി മരണം വരെയുള്ള വിവരങ്ങളായിരുന്നു ഒപ്പനയിലെ വരികൾ. ആ വിവരങ്ങൾ കുട്ടികളുടെ മനസിൽ പതിയാൻ വേണ്ടിയാണ് ഇങ്ങനെ ഒരു മാർഗം തിരഞ്ഞെടുത്തത് എന്ന് ഉഷ ടീച്ചർ പറയുന്നു. എന്തുമറന്നാലും അവർ ഈണത്തിലുള്ള ആ വരികൾ മറക്കില്ല- ഉഷ ടീച്ചർ സന്തോഷത്തോടെ ഓർക്കുന്നു.

ചാച്ചാജിയെക്കുറിച്ചുള്ള വിവരങ്ങൾ പറയുന്നതിനിടയിൽ കുട്ടികൾക്ക് ബോധവത്ക്കരണം നൽകുക എന്ന ഉദ്ദേശം കൂടി ഉണ്ടായിരുന്നു. വരികൾ എഴുതാൻ രണ്ട് ദിവസമാണ് എടുത്തത്. എന്നാൽ അത് ട്യൂൺ ചെയ്ത് കാണാതെ പഠിക്കാൻ കുറച്ചു ദിവസങ്ങൾ വേണ്ടി വന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് ഒരു ബോധവത്ക്കരണം നൽകുക എന്നതു കൂടിയാണ് ഉദ്ദേശിച്ചത്. ലഹരി, മൊബൈൽ ഫോണിന്റെ ഉപയോഗം, പ്ലാസ്റ്റിക്ക് വലിച്ചെറിയുക തുടങ്ങിയവയെക്കുറിച്ച് കുട്ടികളെ പറഞ്ഞ് മനസിലാക്കുക എന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നത്. നേരിട്ടു പറഞ്ഞാൽ അവർ അത് അനുസരിക്കാൻ മടികാണിക്കും. അതുകൊണ്ടു തന്നെ അതിനായി ഒപ്പന എന്ന മാർഗം തിരഞ്ഞെടുക്കുകയായിരുന്നു. അവരുടെ മനസിൽ ആ പാട്ടെങ്കിലും നിലനിൽക്കും- ഉഷ ടീച്ചർ പറയുന്നു.

നിറഞ്ഞ കൈയടിയോടെ ടീച്ചറുടെ ഒപ്പന കുട്ടികൾ ഏറ്റെടുത്തു.എന്നാൽ ഇത് കളിക്കാൻ വേണ്ടി കാര്യമായ പരിശീലനം ഒന്നും നടത്തിയില്ല എന്ന് ടീച്ചർ പറയുന്നു. പതിമൂന്നാം തീയതി വൈകിട്ട് മൂന്നു മണിക്കാണ് ഏഴാം ക്ലാസിലെ കുട്ടികളെ ഒപ്പനയ്ക്കായി തിരഞ്ഞെടുത്ത്. ഹെഡ്‌മിസ്ട്രസ് ഷീന ജോർജിനോട് മാത്രം സൂചിപ്പിച്ചു. ബാക്കിയുള്ളവർക്ക് ഒരു സർപ്രൈസ് നൽകാമെന്ന് കരുതി. ശിശുദിനത്തിന് തലേദിവസം മൂന്നു മണിയുടെ ഇന്റർവെല്ലിന് കുട്ടികളെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.

ടീച്ചർ മുമ്പിൽ നിന്നുകളിക്കും അതാണ് സ്റ്റെപ്പ് ഒപ്പം കളിച്ചോളു, ഒന്നും പേടിക്കണ്ട നമ്മുടെ സ്‌കൂളല്ലേ എന്ന് പറഞ്ഞ് കുട്ടികൾക്ക് ധൈര്യവും നൽകി. അങ്ങനെയാണ് ഒപ്പന അരങ്ങിലെത്തിയത്. സഹപ്രവർത്തകരുടെ പൂർണപിന്തുണയും ഉണ്ടായിരുന്നു. തുടക്കത്തിൽ ഒപ്പനപ്പാട്ട് മാത്രമാണ് ഉദ്ദേശിച്ചത്. പിന്നെ ഒപ്പനയായി കളിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. അവരുടെ ദിവസമല്ലേ ശിശുദിനം എല്ലാവരും വേഷമൊക്കെ ഇട്ട് കളിക്കുമ്പോൾ അവരുടെ മനസിൽ സന്തോഷം ഉണ്ടാകും. അതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. ക്ലാസിലാണെങ്കിലും എപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ്. ക്ലാസിൽ ഇരിക്കുകയാണെന്ന് കുട്ടികൾക്ക് തോന്നുകയേ ഇല്ല, പാട്ടും കളിയും ഒക്കെയുണ്ടാകും. വീട്ടിലും ഇങ്ങനെ തന്നെയാണ്- ചിരിച്ചു കൊണ്ട് ടീച്ചർ പറഞ്ഞു.

കഴിഞ്ഞ ഗാന്ധി ജയന്തിക്ക് മുത്തശ്ശി വേഷം കെട്ടിയായിരുന്നു ഗാന്ധിജിയുടെ ജനനം മുതൽ മരണം വരെ ഒരു മുത്തശ്ശിക്കഥപോലെ പറഞ്ഞത്. ആവശ്യമായ വിവരങ്ങൾ എല്ലാം പുസ്തകങ്ങൾ വായിച്ചാണ് ശേഖരിക്കുന്നത്. മുമ്പ് തന്നെ കുട്ടികൾക്ക് വേണ്ടി പാട്ടുകൾ എഴുതാറുണ്ടായിരുന്നു. പാട്ടുകളിലൂടെ അവരുടെ മനസിലേയ്ക്ക് കാര്യങ്ങൾ പെട്ടന്ന് എത്തിക്കും എന്ന് ടീച്ചർ പറയുന്നു. ഇപ്പോൾ 11 വർഷമായി ഉഷ ടീച്ചർ ഈ സ്‌കൂളിൽ പഠിപ്പിക്കുന്നു.

അന്ന് 28 കുട്ടികളും ടീച്ചറും മാത്രമായിരുന്നു പ്രീപ്രൈമറി സ്‌കൂളിൽ ഉണ്ടായിരുന്നത്. ഇന്ന് അത് 300 കുട്ടികളും 12 അദ്ധ്യാപകരും എന്ന നിലയിലേയ്ക്ക് ഉയർന്നു. ആദ്യ 28, പിന്നെ 50, 60 കുട്ടികൾ കൂടുന്നതനുസരിച്ച് ഡിവിഷൻ തിരിക്കുകയായിരുന്നു. ഈ സ്‌കൂളിൽ തന്നെയായിരുന്നു ഉഷ ടീച്ചറും ഒന്നുമുതൽ ഏഴുവരെ പഠിച്ചത്. പഠനഭാഷ ഇംഗ്ലീഷ് ആണെങ്കിലും മാതൃഭാഷയിൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അവർ അത് പെട്ടന്ന് ഓർത്തിരിക്കുമെന്ന് ടീച്ചർ പറയുന്നു.

കഴിഞ്ഞ വർഷം ടീച്ചർ ശിശുദിനത്തിൽ കുട്ടികൾക്ക് ചാച്ചാജിയെക്കുറിച്ചു അവതരിപ്പിച്ച ഓട്ടൻ തുള്ളൽ വൈറലായിരുന്നു. അൽപസ്വൽപം വിമർശനമൊക്കെ ചില ഭാഗങ്ങളിൽ നിന്ന് ഉണ്ടായിരുന്നു എങ്കിലും ടീച്ചർക്ക് നാലുഭാഗത്തു നിന്നും അഭിനന്ദന പെരുമഴയായിരുന്നു. അന്ന് സോഷ്യൽമീഡിയയിൽ വൈറലായതും ആളുകൾ അഭിനന്ദനവുമായി എത്തിയതും ഒന്നും ഉഷ ടീച്ചർ അറിഞ്ഞിരുന്നില്ല. അന്ന് കൈയിൽ സ്മാർട്ട് ഫോൺ ഒന്നും ഉണ്ടായിരുന്നില്ല. ഓട്ടൻ തുള്ളൽ സോഷ്യൽ മീഡിയയിൽ വൈറലായ വിവരം മകൾ രേവതിയാണ് അമ്മയോട് പറഞ്ഞത്. വീഡിയോ വൈറലായി ഒരാഴ്ചയ്ക്കു ശേഷം ടീച്ചർക്ക് സ്റ്റാഫ് കൗൺസിൽ ഒരു സ്മാർട്ട് ഫോൺ സമ്മാനമായി നൽകുകയായിരുന്നു.

കുട്ടികളുടെ മനസിലേയ്ക്ക് അറിവുകൾ എത്തിക്കുന്നതിന് ഡാൻസ് ചെയ്യാനും പാട്ടുപാടാനും അഭിനയിക്കാനുമൊക്കെ ടീച്ചർ തയാറാണ്. ഭർത്താവ് വി.പി.രാമകൃഷ്ണൻ വിദേശത്ത് ജോലി ചെയ്യുന്നു. തന്റെ പ്രവർത്തനങ്ങൾക്കെല്ലാം ശക്തമായ പിന്തുണ നൽകാറുണ്ട്. നാട്ടിലുണ്ടെങ്കിൽ വരികളെഴുതാൻ അദ്ദേഹം സഹായിക്കുമെന്നും ടീച്ചർ പറഞ്ഞു. രണ്ടാം വർഷം ബി.ഡി.എസ് വിദ്യാർത്ഥിനിയാണ് മൂത്തമകൾ രേവതി. രണ്ടാമത്തെയാൾ മീരാവതി പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. തൃക്കരിപ്പൂർ പൂച്ചോലിലെ നാടക കലാകരനും ശിൽപ്പിയുമായ എം വി ഭാസ്‌ക്കറും എം വി ചന്ദ്രമതിയുമാണ് ഉഷ ടീച്ചറുടെ മാതാപിതാക്കൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP