Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അണലി ഗുണം ഉറപ്പിക്കാൻ ആദ്യ പരീക്ഷണം എലിയിൽ! കൈകളുടെ ചലന വേഗം നിയന്ത്രിക്കാൻ പരിശീലനം നേടിയതും ഭാര്യയെ കൊല്ലാൻ; അണലിയിലെ വിശ്വാസം പോയപ്പോൾ നാലാം വട്ടം മൂർഖനെ എത്തിച്ച് തന്ത്രമൊരുക്കൽ; കല്ലുവാതുക്കൽ സുരേഷിനെ പരിചയപ്പെടുത്തിയത് വാവ സുരേഷ് എന്ന് പറഞ്ഞത് വിനയായി; ഫോൺ രേഖയിൽ വാവയെ കണ്ടെത്താനാകാതെ വന്നപ്പോൾ കള്ളി പൊളിഞ്ഞു; വാവയെ പൊലീസ് വിളിച്ചപ്പോൾ സത്യം തെളിഞ്ഞു; ഉത്രയെ കൊന്ന സൂരജിന്റെ ഗൂഢാലോചന പൊളിച്ചത് ഇങ്ങനെ

അണലി ഗുണം ഉറപ്പിക്കാൻ ആദ്യ പരീക്ഷണം എലിയിൽ! കൈകളുടെ ചലന വേഗം നിയന്ത്രിക്കാൻ പരിശീലനം നേടിയതും ഭാര്യയെ കൊല്ലാൻ; അണലിയിലെ വിശ്വാസം പോയപ്പോൾ നാലാം വട്ടം മൂർഖനെ എത്തിച്ച് തന്ത്രമൊരുക്കൽ; കല്ലുവാതുക്കൽ സുരേഷിനെ പരിചയപ്പെടുത്തിയത് വാവ സുരേഷ് എന്ന് പറഞ്ഞത് വിനയായി; ഫോൺ രേഖയിൽ വാവയെ കണ്ടെത്താനാകാതെ വന്നപ്പോൾ കള്ളി പൊളിഞ്ഞു; വാവയെ പൊലീസ് വിളിച്ചപ്പോൾ സത്യം തെളിഞ്ഞു; ഉത്രയെ കൊന്ന സൂരജിന്റെ ഗൂഢാലോചന പൊളിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സ്വത്തിനോടുള്ള അതിമോഹം കാരണം ഉത്രയെ വകവരുത്താൻ ഭർത്താവ് സൂരജ് നടത്തിയതു മൂന്നുമാസം നീണ്ട ആസൂത്രണം. മൂന്നുമാസം മുമ്പ് സൂരജിന്റെ വീട്ടിലായിരുന്നു ആദ്യത്തെ 'പാമ്പുപരീക്ഷണം'. നാലാമത്തെ പാമ്പ് എത്തലിലാണ് കൊലപാതകം നടന്നത്.പണത്തിനായി സൂരജ് നിരന്തരം ഉത്രയുമായും വീട്ടുകാരുമായും വഴക്കിട്ടിരുന്നതായും മൊഴിയുണ്ട്. വിവാഹമോചനം നേടിയാൽ സ്വത്തുക്കൾ തിരിച്ചുനൽകേണ്ടിവരുമെന്ന് ഇയാൾ ഭയപ്പെട്ടു. ഇതൊകൊണ്ടാണ് മകനെ സ്വന്തം വീട്ടിൽ നിർത്തി ഭാര്യയെ കൊലപ്പെടുത്തി സാധാരണ കൊലപാതകമാക്കാനുള്ള നീക്കം നടത്തിയത്. ഇതിന് വേണ്ടി കല്ലുവാതുക്കൽ സുരേഷുമായും അടുപ്പം കൂടി.

ചോദ്യം ചെയ്യലിൽ പൊലീസിനെ പറ്റിക്കാൻ പലതും സൂരജ് പറഞ്ഞു. സംസ്ഥാനത്തെ പ്രമുഖ പാമ്പുപിടിത്തക്കാരൻ വാവ സുരേഷാണ് കല്ലുവാതുക്കൽ സുരേഷിനെ പരിചയപ്പെടുത്തിയെന്നായിരുന്നു സൂരജ് പറഞ്ഞ കളവ്. ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ വാവ സുരേഷുമായി ബന്ധമില്ലെന്നു മനസ്സിലായി. പൊലീസ് വാവ സുരേഷുമായി ബന്ധപ്പെട്ടതോടെ സൂരജിന്റെ മൊഴി പൊളിഞ്ഞു. ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ പൂർണ വിവരണം ഇയാൾ കൃത്യമായി നൽകി. വാവ സുരേഷിനെ കുറിച്ചുള്ള കള്ളം പറയലാണ് യഥാർത്ഥത്തിൽ സൂരജിന് വനിതയായത്.

ഭാര്യ കൊല്ലൻ വേണ്ടി നടത്തിയ പരീക്ഷണവും പൊലീസിന് മുമ്പിൽ ഏറ്റു പറഞ്ഞു. ആദ്യ പരീക്ഷണം അമ്പേ പരാജയമായി. വീടിനുള്ളിൽ ഉത്ര പാമ്പിനെക്കണ്ടതോടെ സൂരജ് ചാക്കിലാക്കി എടുത്തുകൊണ്ടുപോയി. അതിനുശേഷമാണു കഴിഞ്ഞ മാർച്ച് രണ്ടിന് അണലിയെക്കൊണ്ടു കടിപ്പിച്ചത്. പാമ്പുകടിയേറ്റിട്ടും ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോയില്ല. വേദനയ്ക്കു ഗുളിക നൽകിയശേഷം ഉറങ്ങാൻ പറഞ്ഞു. രാത്രി ബോധരഹിതയായതോടെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും സൂരജിന്റെ ആഗ്രഹം പോലെ ഉത്ര മരിച്ചില്ല. മൂന്നാഴ്ചത്തെ ചികിത്സയിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നു.

പിന്നീട്, ഉത്ര സ്വന്തം വീട്ടിലായിരിക്കേ അവിടെയെത്തിയ സൂരജ് വീട്ടിൽ പാമ്പിനെ കണ്ടതായി കള്ളം പറഞ്ഞു. വീട്ടിൽ പാമ്പ് വരാറുണ്ടെന്നു വരുത്തിത്തീർക്കാനുള്ള നീക്കമായിരുന്നു ഇത്. പിന്നീടായിരുന്നു മൂർഖനെ പ്ലാസ്റ്റിക് ജാറിലാക്കി കൊണ്ടു വന്നുള്ള കൊലപാതകം. സ്ത്രീധനമായി 98 പവനും 5 ലക്ഷവും കാറും വാങ്ങിയതിന് പിന്നാലെ എല്ലാ മാസവും 8000 രൂപ വീതവും ഉത്രയുടെ വീട്ടിൽനിന്ന് സൂരജ് വാങ്ങി. എന്നിട്ടും മതിയായില്ല. എല്ലാം തന്റെ കൈയിലേക്ക് വരണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് ഭാര്യയെ കൊന്നത് എന്നാണ് പൊലീസ് പറയുന്നത്. പാമ്പിനെ ഉപയോഗിച്ച് പരിചയമുള്ളയാളാണ് സൂരജ്. അങ്ങനെ പാമ്പിനെ ആയുധമാക്കാൻ തീരുമാനിച്ചു.

യുട്യൂബ് പഠനം മുതൽ കൈകളുടെ ചലനവേഗ പരിശീലനം വരെ നടത്തി നാളുകൾ നീണ്ട ആസൂത്രണമാണു ഭാര്യയെ വകവരുത്താൻ സൂരജ് നടത്തിയത്. പരമാവധി പണം തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു ലക്ഷ്യമെന്നു പൊലീസ് പറയുന്നു. 6 മാസത്തോളം യുട്യൂബിൽ പാമ്പുകളെക്കുറിച്ചുള്ള വിഡിയോ കണ്ടു. പാമ്പു പിടിത്തക്കാരൻ കല്ലുവാതുക്കൽ സുരേഷിന്റെ വിഡിയോ കണ്ടാണു സൂരജ് ഇയാളുമായി ബന്ധം സ്ഥാപിക്കുന്നത്. അൻപതോളം തവണ സുരേഷുമായി സംസാരിച്ചതായി ഫോൺ രേഖകളിൽ വ്യക്തമായി. 3 തവണ നേരിട്ടു കണ്ടു. എലിയെ പിടിക്കാനെന്ന പേരിലാണ് ആദ്യം പാമ്പിനെ ആവശ്യപ്പെട്ടത്. പാമ്പിനെ കൈകാര്യം ചെയ്യേണ്ട വിധം പലതവണ സുരേഷ് പഠിപ്പിക്കുകയും ചെയ്തു. കൈകളുടെ ചലനവേഗം നിയന്ത്രിക്കുന്നതിലും പരിശീലനം നേടി.

അണലിയെയാണ് 10,000 രൂപയ്ക്ക് ആദ്യം സൂരജ് വാങ്ങിയത്. പരീക്ഷണാർഥം എലിയെ കടിപ്പിച്ച് അണലി ഗുണമുള്ളതാണെന്ന് ഉറപ്പിച്ചു. ഇതിനെയാണ് ആദ്യം സൂരജിന്റെ വീട്ടിലെ പടിക്കെട്ടുകൾക്കു മുകളിലിട്ടത്. എന്നാൽ ആദ്യ ശ്രമം പാളി. പിന്നീട് ഉത്രയുടെ കാലിൽ കടിപ്പിച്ചതും ഇതേ പാമ്പിനെത്തന്നെ. ഇതിൽ ഉത്ര രക്ഷപ്പെട്ടു. ഇതോടെ അണലിയിൽ വിശ്വാസം പോയി. പിന്നീടു വീണ്ടും സുരേഷിനെ ബന്ധപ്പെട്ടാണു മൂർഖനെ വാങ്ങിയത്. ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതുകൈത്തണ്ടയിൽ മെയ്‌ 7നു പുലർച്ചെ കടിപ്പിച്ചു. ഇതിനു മുൻപു പാമ്പിനെ സൂക്ഷിച്ചിരുന്ന കുപ്പി ബാഗിലാക്കി കട്ടിലിനടിയിൽ വച്ചു. അത് ലക്ഷ്യം കണ്ടു. പക്ഷേ ജയിൽ വാസമായിരുന്നു സൂരജിന് വിധിച്ചതെന്ന് മാത്രം.

ആദ്യ പാമ്പുകടിയിലും സൂരജ് കള്ളം പറയാൻ ശ്രമിച്ചു. മാർച്ച് 2നു രാത്രി 8 മണിയോടെ വീടിനു പുറത്തു പോയപ്പോൾ പാമ്പു കടിച്ചെന്നും വേദനയ്ക്കുള്ള മരുന്നു നൽകിയെന്നുമാണു സൂരജ് നൽകിയ മൊഴി. എന്നാൽ പുലർച്ചെ 3 നാണ് ഉത്രയെ അടൂരിലെ ആശുപത്രിയിൽ എത്തിച്ചത്. ചെറിയ നാഡിമിടിപ്പ് മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. യുവതിയുടെ മാതാപിതാക്കൾ ഇടപെട്ടു മികച്ച ചികിത്സ ഉറപ്പാക്കിയതോടെ സൂരജിന്റെ പദ്ധതി പൊളിഞ്ഞു.

ഈ ചികിൽസയുടെ ഭാഗമായി 8ന് ഉത്രയെ ആശുപത്രിയിലെത്തിച്ചു മുറിവ് ഡ്രസ് ചെയ്യേണ്ട ദിനമായിരുന്നു. സാധാരണ തലേ ദിവസം വരാറുള്ള സൂരജ് ഒരു ദിവസം മുൻപേ എത്തി. രാത്രി സൂരജ് എല്ലാവർക്കും ജ്യൂസ് ഉണ്ടാക്കി നൽകി. സൂരജിന്റെ പങ്കു കൂടി ഭാര്യ ഉത്രയെക്കൊണ്ടു കുടിപ്പിച്ചു. രാത്രി ഒരു മണിയോടെയാണ് ഉത്രയുടെ ഇടതുകൈ തണ്ടയിൽ പാമ്പിനെ കടിപ്പിച്ചത്. ഇതിനു മുൻപു തലവേദനിക്കുന്നു എന്നു പറഞ്ഞ ഉത്രയ്ക്കു താൻ ചില മരുന്നുകൾ നൽകിയതായി സൂരജ് സമ്മതിച്ചു. തുടർന്ന് ആ രാത്രി മുഴുവൻ അയാൾ അതേ മുറിയിൽ കഴിഞ്ഞു.

ആറേ കാലോടെ അമ്മ മണിമേഖല ചെന്നു വിളിക്കുമ്പോൾ ഉത്രയ്ക്ക് അനക്കമില്ലായിരുന്നു. രക്തസമ്മർദം കുറഞ്ഞതാണെന്നു കരുതിയാണ് താനും മകനും ചേർന്ന് മകളെ ആശുപത്രിയിൽ കൊണ്ടുപോയതെന്ന് അച്ഛൻ വിജയസേനൻ പറഞ്ഞു. വിവാഹ സമ്മാനമായി പണവും സ്വർണവും നൽകിയതു കൂടാതെ കാറും പിക്കപ് ഓട്ടോയും ബുള്ളറ്റും വാങ്ങി നൽകി. സൂരജിന്റെ സഹോദരിയുടെ പഠനച്ചെലവുകളും ഏറ്റെടുത്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP