Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഷമയുടെ അഭാവത്തിൽ മലയാളി പ്രവാസികൾക്ക് പ്രതീക്ഷയേകി വി മുരളീധരന് ലഭിച്ച വിദേശ സഹമന്ത്രി സ്ഥാനം; പ്രവാസിക്ഷേമ മന്ത്രാലയത്തിന്റെ ചുമതല ലഭിച്ചേക്കുമെന്ന് സൂചന; കേരളത്തിലെ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് കേന്ദ്രസഹമന്ത്രിയുടെ ആദ്യ വാഗ്ദാനം; വിമാനയാത്രാ നിരക്ക് കുത്തനെ ഉയർത്തി പ്രവാസികളെ പിഴിയുന്നത് വിമാനക്കമ്പനികളുടെ നടപടിക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും മുരളീധരൻ

സുഷമയുടെ അഭാവത്തിൽ മലയാളി പ്രവാസികൾക്ക് പ്രതീക്ഷയേകി വി മുരളീധരന് ലഭിച്ച വിദേശ സഹമന്ത്രി സ്ഥാനം; പ്രവാസിക്ഷേമ മന്ത്രാലയത്തിന്റെ ചുമതല ലഭിച്ചേക്കുമെന്ന് സൂചന; കേരളത്തിലെ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് കേന്ദ്രസഹമന്ത്രിയുടെ ആദ്യ വാഗ്ദാനം; വിമാനയാത്രാ നിരക്ക് കുത്തനെ ഉയർത്തി പ്രവാസികളെ പിഴിയുന്നത് വിമാനക്കമ്പനികളുടെ നടപടിക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും മുരളീധരൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദി മന്ത്രിസഭയിൽ വി. മുരളീധരന് വിദേശകാര്യ-പാർലമെന്ററി കാര്യ സഹമന്ത്രി സ്ഥാനം ലഭിച്ചത് പ്രവാസികൾ ഏറെയുള്ള മലയാൡകൾക്ക് പ്രതീക്ഷയേകുന്നു. മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമാണ് അറുപതുകാരനായ മുരളീധരൻ. മുൻവിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറാണ് വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി. ജയശങ്കറുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് കേന്ദ്രഹസമന്ത്രി വ്യക്തമാക്കിയത്. വിദേശകാര്യ വകുപ്പിലെ പ്രവാസിക്ഷേമ മന്ത്രാലയമാകും മുരളീധരന് ലഭിക്കുക എന്നാണ് ലഭിക്കുന്ന വിവരം.

ഭാരിച്ചതും വെല്ലുവിളികൾ നിറഞ്ഞ വകുപ്പുകളാണ് തനിക്ക് ലഭിച്ചതെന്ന് വി.മുരളീധരൻ സ്ഥാനലബ്ധിയോട് പ്രതികരിച്ചു. മുതിർന്ന രണ്ട് കാബിനറ്റ് മന്ത്രിമാരുടെ കൂടെ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികൾ ഏറെയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രവാസികളുടെ പ്രശ്‌നങ്ങളിൽ ഇടപെടാനും അവ പരിഹരിക്കാനും സാധിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമാനങ്ങളുടെ യാത്രാ നിരക്ക് പ്രവാസികളെ ഗുരുതരമായി ബാധിക്കുന്നുവെന്നും ഇതിൽ പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനൊപ്പവും പാർലമെന്റ് കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷിക്കൊപ്പവും പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമെന്നും മുരളീധരൻ വ്യക്തമാക്കി. കേരളത്തിലെ പ്രവാസികളുടെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും മറ്റ് പ്രശ്‌നങ്ങൾ സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച് വേണ്ട ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുമ്പ് കേരളത്തിൽനിന്നുള്ള എംപിമാരായ ഇ അഹമ്മദും ശശി തരൂരും യു.പി.എ സർക്കാരിൽ വിദേശകാര്യ സഹമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. കൂടാതെ യു.പി.എ സർക്കാരിൽ വയലാർ രവി ക്യാബിനറ്റ് പദവിയോടെ പ്രവാസിക്ഷേമ വകുപ്പു കെകാര്യം ചെയ്തിട്ടുണ്ട്. സുഷമ സ്വരാജ് ഭരിച്ചിരുന്നപ്പോഴാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറ്റവും കൂടുതൽ സഹായം ലഭിച്ചത്. സുഷമയുടെ പാത പിന്തുടരുമെന്നാണ് മുരളിയൂടെ വാഗ്ദാനം.

ആദ്യമായി കേന്ദ്രമന്ത്രിസഭാംഗമാകുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള സ്ഥാനമാണ് വിദേശകാര്യ സഹമന്ത്രിയുടേത്. പ്രതിപക്ഷം ഉൾപ്പെടെയുള്ള കക്ഷികളുമായി നല്ല ബന്ധം സൂക്ഷിക്കുകയും പാർലമെന്റിന്റെ നടത്തിപ്പ് നല്ലരീതിയിൽ മുന്നോട്ടു കൊണ്ടു പോകേണ്ടതും പാർലമെന്ററി കാര്യ വകുപ്പിന്റെ ഉത്തരവാദിത്തമാണ്. നിലവിൽ മോദി സർക്കാരിൽ അംഗമായുള്ള ഏക മലയാളിയാണ് മുരളീധരൻ. ഒന്നാം മോദി സർക്കാരിൽ അൽഫോൻസ് കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചിരുന്നു.

കേരളത്തിൽ നിന്ന് ബിജെപി നേതത്വവുമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന നേതാക്കളിൽ ഒരാളാണ് വി മുരളീധരൻ. ചെറുപ്പം മുതൽ തന്നെ ബിജെപിയുടെ സജീവ പ്രവർത്തകനായിട്ടാണ് മുരളീധരൻ കടന്നു വരുന്നത്. 25ാം വയസ്സിൽ സർക്കാർ ജോലി ഉപേക്ഷിച്ചാണ് വി മുരളീധരൻ മുഴുവൻ സമയ പ്രചാരകനായി മാറുന്നത്. വി മുരളീധരൻ എന്ന രാഷ്ട്രീയ നേതാവ് പൊതുമേഖലയിലേക്ക് കടന്ന് വരുന്നത് ഒട്ടും അനുകൂല സാഹചര്യങ്ങളിൽ നിന്നായിരുന്നില്ല. സിപിഎമ്മിന്റെ ഈറ്റില്ലമായ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ ആണ് മുരളീധരൻ ജനിച്ചത്.

വണ്ണത്താൻ വീട്ടിൽ ഗോപാലന്റെയും വെള്ളാം വെള്ളി ദേവകിയുടേയും മകനായി 1958 ഡിസംബർ 12 ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് എരഞ്ഞോളി എന്ന ഗ്രാമത്തിൽ ജനിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം നേടി. സ്‌ക്കൂൾ കാലഘട്ടത്തിൽ തന്നെ എബിവിപി യുടെ സജീവ പ്രവർത്തകനായിരുന്നു. 1978 ൽ എബിവിപിയുടെ തലശ്ശേരി താലൂക്ക് പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും 1980ൽ എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.

അച്ഛന്റെ മരണത്തിനെ തുടർന്ന് കുടുംബഭാരം ഏറ്റെടുത്ത മുരളീധരൻ ജില്ലാ വ്യവസായ കേന്ദ്രത്തിൽ എൽഡി ക്ലർക്കായി സേവനമനുഷ്ഠിച്ചു. സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തിലായിരുന്നു വി മുരളീധരന്റെ വീട്. ആർഎസ്എസ്സിനോടും എബിവിപിയോടും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ ജീവന് ഭീഷണി നേരിട്ടിരുന്നു. വർഷങ്ങളോളം അദ്ദേഹത്തിന് സി.പിഎം കോട്ടയിലുള്ള സ്വന്തം വീട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.

കോഴിക്കോട് ആർഎസ്എസ് കാര്യാലയത്തിലേക്ക് താമസം മാറുകയും മുഴുവൻ സമയ പ്രവർത്തകനാവുകയും ചെയ്തു. 1983ൽ തന്റെ 25ാം വയസിൽ സർക്കാർ ജോലി രാജിവെച്ച് വി മുരളീധരൻ എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. 1987 മുതൽ 1990 വരെ സംസ്ഥാന സംഘടനാ സെക്രട്ടറി ചുമതലയോടൊപ്പം എബിവിപി അഖിലേന്ത്യാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു.1983 മുതൽ 1994 വരെ 11 വർഷക്കാലത്തെ സംസ്ഥാന സംഘടനാ സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തനത്തിൽ എബിവിപിയുടെ ദക്ഷിണ മേഖലയെ വൻവിജയമാക്കിയ സംഘടനാ സെക്രട്ടറിമാരായ ഗോവിന്ദാചാര്യ, ദത്താത്രയ ഹൊസബല്ല എന്നിവരുമായി അടുത്ത ബന്ധം പുലർത്താനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി.

1998ൽ വി മുരളീധരൻ ഡോ. കെഎസ് ജയശ്രീയെ വിവാഹം ചെയ്തു. അവർ ചേളന്നൂർ എസ്എൻ കോളേജിലെ സംസ്‌കൃതം അദ്ധ്യാപികയാണ്. കോഴിക്കോട് എരഞ്ഞിപ്പാലത്താണ് മുരളീധരൻ താമസമാക്കിയത്. 1998ലെ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെയാണ് മുരളീധരൻ ഔദ്യോഗികമായി ബിജെപി നേതൃത്വനിരയിലേക്ക് വരുന്നത്. ന്യൂഡൽഹിയിലുള്ള ബിജെപി കേന്ദ്ര ഇലക്ഷൻകൺട്രോൾറൂമിൽ വെങ്കയ്യനായിഡുവിനെ സഹായിക്കാൻ അദ്ദേഹം നിയോഗിക്കപ്പെട്ടു. 1999ൽ എബി വാജ്പേയ് സർക്കാർ അധികാരത്തിലേറിയ ശേഷം വി മുരളീധരൻ ഇന്ത്യൻ സർക്കാരിന്റെ യുവജനകാര്യ കായിക വിഭാഗത്തിന് കീഴിൽ വരുന്ന നെഹ്റു യുവ കേന്ദ്രയുടെ ചെയർമാനായി നിയോഗിക്കപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP