Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഴിഞ്ഞം പദ്ധതിയെ അന്ധമായി ആരാധിക്കുന്നവർ വല്ലാർപാടത്തിന്റെ അനുഭവം നോക്കുക; നാലരവർഷം കഴിഞ്ഞിട്ടും പാതിവഴിയിൽ പോലും എത്തിയില്ല! ധൂളിയായത് 3000 കോടി; കുടിയൊഴിപ്പിച്ച 316 കുടുംബങ്ങൾ ഇപ്പോഴും പെരുവഴിയിൽ

വിഴിഞ്ഞം പദ്ധതിയെ അന്ധമായി ആരാധിക്കുന്നവർ വല്ലാർപാടത്തിന്റെ അനുഭവം നോക്കുക; നാലരവർഷം കഴിഞ്ഞിട്ടും പാതിവഴിയിൽ പോലും എത്തിയില്ല! ധൂളിയായത് 3000 കോടി; കുടിയൊഴിപ്പിച്ച 316 കുടുംബങ്ങൾ ഇപ്പോഴും പെരുവഴിയിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: പത്രമുത്തശ്ശികളുടെ ചെലവിൽ കൊട്ടിഘോഷിച്ചുകൊണ്ടുവരുന്ന വൻ വികസന പന്ധതികൾക്ക് കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയണമെങ്കിൽ വല്ലാർപാടത്തെ അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിന്റെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കണം. കേരള വികസനത്തിന്റെ നാഴികക്കല്ലാവുമെന്ന് പറഞ്ഞ് തുടങ്ങിയ പദ്ധതി നാലരവർഷം കഴിഞ്ഞിട്ടും പാതിവഴിയിൽപോലും എത്തിയിട്ടില്ല. ഇപ്പോഴും കപ്പലുകൾ ഭൂരിഭാഗവും കൊളംബോവിലേക്കാണ് പോവുന്നത്. ഇതോടെ രാജ്യത്തിന്റെ മൂവായിരത്തോളം കോടി രൂപയാണ് വെള്ളത്തിലായത്.ഈ സ്ഥിതിയിൽ മുന്നോട്ടുപോകാനാവില്‌ളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുതന്നെ പദ്ധതി നടത്തിപ്പുകാരായ ദുബൈ പോർട്ട് വേൾഡ് വ്യക്തമാക്കിക്കഴിഞ്ഞു.അദാനിഗ്രൂപ്പിന് തീറെഴുതിയതെന്നപോലെ വിഴിഞ്ഞം പദ്ധതി നൽകിയവർ വല്ലാർപാടത്ത് എന്താണ് സംഭവിക്കുന്നതെന്ന് പഠിക്കാനുള്ള മനസ്സുപോലും കാണിക്കുന്നില്ല. വല്ലാർപാടത്തിനായി കുടിയറക്കപ്പെട്ടവർക്കും ഇനിയും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. ഇന്ന് വിഴിഞ്ഞം പദ്ധതിയിൽ സിപിഎമ്മും, ബിഷപ്പ് സൂസൈപാക്യമടക്കമുള്ളവരും ചൂണ്ടിക്കാണിച്ച അതേ അവസ്ഥ വല്ലാർപാടത്ത് തുടരുകയാണ്.

മൂവായിരം കോടി ചെലവിൽ ആരംഭിച്ച വല്ലാർപാടം ടെർമിനൽ 2011 ഫെബ്രുവരി 11ന് അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങാണ് രാജ്യത്തിന് സമർപ്പിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സിങ്ൾ ഓപറേറ്റർ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലായ വല്ലാർപാടത്തിന്റെ നടത്തിപ്പ് 30 വർഷത്തേക്കാണ് ബി.ഒ.ടി. അടിസ്ഥാനത്തിൽ ദുബൈ പോർട്ട് (ഡി.പി) വേൾഡിനെ ഏൽപിച്ചത്. ദക്ഷിണേഷ്യയിലെതന്നെ പ്രധാന ചരക്ക് കൈമാറ്റ കേന്ദ്രമായി വല്ലാർപാടത്തെ മാറ്റാൻ കൊച്ചി കായലിന് മുകളിലൂടെ 8.6 കിലോമീറ്റർ നീളത്തിൽ റെയിൽപാളവും, 326 കുടുംബങ്ങളെ കുടിയിറക്കി എട്ടരകിലോമീറ്റർ ദേശീയപാതയും നിർമ്മിച്ചു. ഏഴുമുതൽ പത്തുവരെ വർഷത്തിനകം പദ്ധതി വൻലാഭത്തിലത്തെുമെന്നും ഇന്ത്യയുടെ കപ്പൽ ഗതാഗതചെലവ് വൻതോതിൽ കുറക്കാൻ സഹായിക്കുമെന്നുമൊക്കെയായിരുന്നു അന്ന് പ്രധാനമന്ത്രിതന്നെ പ്രതീക്ഷ പ്രകടിപ്പിച്ചത്. സംസളൃ്ഥാന സർക്കാറും കുത്തകപത്രങ്ങളും അതിന് ഓശനപാടുകയും ചെയ്തൂ. എന്നാൽ, ഇതുവരെ മൊത്തം പ്രവർത്തന ശേഷിയുടെ മൂന്നിലൊന്ന് കൈവരിക്കാനേ കഴിഞ്ഞുള്ളൂവെന്ന് ഇന്ന് സർക്കാറും നടത്തിപ്പുകാരും സമ്മതിക്കുന്നു.

തുടക്കത്തിലേതന്നെ പ്രതീക്ഷകൾക്ക് കല്ലുകടിയേറ്റിരുന്നു. ഇതര സംസ്ഥാനങ്ങളിലേക്കും തിരിച്ചും വൻകിട വിദേശ കപ്പലുകൾക്ക് ആഭ്യന്തര ചരക്ക് സർവിസ് നടത്താൻ കബോട്ടാഷ് നിയമം ആദ്യം തടസ്സമായി. തുടർന്ന് അന്നത്തെ യു.പി.എ സർക്കാർ അഞ്ചുവർഷത്തേക്ക് കബോട്ടാഷ് നിയമത്തിൽ ഇളവ് അനുവദിച്ചു. ആ കാലാവധി പൂർത്തിയാകാൻ മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴും വലിയ കപ്പലുകൾ വല്ലാർപാടം ഒഴിവാക്കി കൊളംബോവിലേക്കാണ് പോകുന്നത്. അവിടെ ഇറക്കിയ ചരക്ക് ചെറിയ ഫീഡർ കപ്പലുകളാണ് വല്ലാർപാടത്ത് എത്തിക്കുന്നത്. വിഴിഞ്ഞം പദ്ധതികൂടി യാഥാർഥ്യമാകുന്നതോടെ വല്ലാർപാടം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വ്യക്തമാണ്.

കപ്പൽചാലിന്റെ ആഴക്കുറവാണ് ഇപ്പോഴും പ്രധാനപ്രശ്‌നമായി അധികൃതർ പറയുന്നത്. വല്ലാർപാടം ടെർമിനൽ ഭീഷണിയാകുമെന്ന് ഭയന്ന് കൊളംബോ, കപ്പൽചാലിന്റെ ആഴം 17.5 മീറ്ററായി വർധിപ്പിച്ചിരുന്നു. അതിനാൽ കൊച്ചി കപ്പൽ ചാലിന്റെ ആഴം 14.5 മീറ്ററിൽനിന്ന് 17.5 മീറ്ററാക്കണമെന്നാണ് വല്ലാർപാടം അധികൃതർ ഇപ്പോൾ ആവശ്യപ്പെടുന്നത്. കപ്പലടുപ്പിക്കാനുള്ള നിരക്ക് കൊളംബോയെ അപേക്ഷിച്ച് വല്ലാർപാടത്ത് പലമടങ്ങ് അധികമാണ്. കപ്പൽ അടുക്കാനുള്ള കൈകാര്യ ഫീസ് കൊച്ചിയിൽ 80,000 ഡോളറിനടുത്ത് വരുമ്പോൾ, കൊളംബോയിൽ 15000 ഡോളറിൽ താഴെയാണ്. അതുകൊണ്ട് വെസൽ റിലേറ്റഡ് ചാർജ് എന്നറിയപ്പെടുന്ന ഈ നിരക്ക് ഗണ്യമായി കുറക്കണമെന്ന് ഡി.പി വേൾഡ് അധികൃതർ പറയുന്നു.

മാത്രമല്ല അന്താരാഷ്ട്ര കപ്പൽചാലിൽ നിന്ന് 76 നോട്ടിക്കൽ മൈൽ മാറിയാണ് വല്ലാർപാടം സ്ഥിതിചെയ്യുന്നതെന്ന അടിസ്ഥാന സത്യം എല്ലാവരും മറച്ചുപിടിച്ചു. ഈ ദൂരം സഞ്ചരിക്കാൻതന്നെ 30 32 മണിക്കൂർ സമയം എടുക്കും . എന്നാൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽനിന്ന് കൊളോംബോയിൽ എത്താൻ 5 6 മണിക്കൂർ മതി.പിന്നെ ഇത്രയും ചുറി ആരാണ് വല്ലാർപ്പാടത്തേക്ക് വരിക. കേരളത്തിലെ ഹർത്താലുകൾ ചരക്ക് നീക്കത്തെ പ്രതികൂലമായി ബാധിക്കുന്നതായും വല്ലാർപാടം അധികൃതർ പറയുന്നു.ട്രെയിലർ നിരക്ക് അയൽ സംസ്ഥാനങ്ങളിലേതിനേക്കാൾ കൂടുതലാണ്.മോട്ടോർവാഹന വകുപ്പ് ചെക് പോസ്റ്റിൽ കണ്ടെയ്‌നർ ട്രെയിലറുകൾ തടഞ്ഞ് ഓവർലോഡിന്റെ പേരിൽ പിഴ ചുമത്തുന്നു.ചെക്‌പോസ്റ്റിൽ കണ്ടെയ്‌നറുകളുടെ സീൽ തുറന്ന് പരിശോധിക്കുന്നു. ഇതുകാരണം കണ്ടെയ്‌നറുകൾ അയൽ സംസ്ഥാന തുറമുഖങ്ങളിലേക്ക് വഴിമാറിപ്പോകുന്നു.

മാത്രമല്ല വല്ലാർപാടം വന്നതോടെ പ്രതിസന്ധിയിലായതുകൊച്ചി തുറമുഖവും കൂടിയാണ്.വൻകിട കപ്പലുകൾ കൊളംബോയിൽനിന്ന് മാറി വല്ലാർപാടത്ത് എത്തുന്നതോടെ തുറമുഖ കൈകാര്യ ഫീസ് ഇനത്തിൽ വൻതുക ലഭിക്കുമെന്നായിരുന്നു കൊച്ചി പോർട്ട്ട്രസ്റ്റ് പ്രതീക്ഷിച്ചിരുനനത്. എന്നാൽ, അതുണ്ടായില്‌ളെന്ന് മാത്രമല്ല, വല്ലാർപാടത്ത് കപ്പൽ അടുപ്പിക്കാൻ ആവശ്യമായ ആഴം നിലനിർത്താൻ ആവർത്തിച്ച് ഡ്രെഡ്ജിങ് നടത്തുന്നതിനാൽ, പോർട്ട്ട്രസ്റ്റിന് പ്രതിവർഷം വൻ തുകയാണ് ചെലവഴിക്കേണ്ടിവരുന്നത്. ഇതുവഴി തുറമുഖം വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. മൂന്നു വർഷത്തേക്ക് ഡ്രെഡ്ജിങ് സബ്‌സിഡി അനുവദിക്കാൻ കേന്ദ്രത്തോട് സംസ്ഥാനം അഭ്യർത്ഥിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 400 കോടിയുടെ സാമ്പത്തിക സഹായം തേടി പോർട്ട് ട്രസ്റ്റും മുഖ്യമന്ത്രിയും കേന്ദ്രത്തെ സമീപിച്ചിരിക്കുകയുമാണ്.

ടർമിനൽ യാഥാർഥ്യമാക്കാൻ കപ്പൽ ചാലിൽനിന്ന് മുന്നൂറ് ഏക്കർ വിസ്തൃതിയുള്ള ബേസിൻ മേഖലയിൽ നിന്നുമായി 2.60 കോടി ക്യുബിക് മീറ്റർ ചെളിയാണ് നീക്കേണ്ടിവന്നത്. അടിത്തട്ടിന്റെ സവിശേഷത പരിഗണിച്ച് ബക്കറ്റ് ഡ്രഡ്ജറുകൾ ഉപയോഗിച്ചായിരുന്നു ചെളിനീക്കൽ. അതിനനുസരിച്ച് ചെലവും ഏറി. മാത്രമല്ല, പ്രവർത്തനത്തിന്റെ വലിയൊരുഭാഗം വല്ലാർപാടത്തേക്ക് മാറിയതോടെ കൊച്ചി തുറമുഖത്തെ തൊഴിലാളികളും പ്രതിസന്ധിയിലായി.ചുരുക്കിപ്പറഞ്ഞാൽ കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയിലായി കൊച്ചി പോർട്ട് ട്രസ്റ്റ്.

വല്ലാർപാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിച്ച 316 കുടുംബങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എട്ടുവർഷത്തിനുശേഷവും പൂർത്തിയാക്കാൻ സർക്കാറിന് കഴിഞ്ഞില്ല. വല്ലാർപാടം റോഡ്‌റെയിൽപ്പാതകൾക്ക് ഏഴ് വില്ലേജുകളിൽ നിന്നാണ് വീട്ടുകാർ കുടിയൊഴിപ്പിക്കപ്പെട്ടത്.പ്രധാനമന്ത്രി പദ്ധതി കമ്മിഷൻ ചെയ്യമ്പോൾ കുടിയൊഴിപ്പിക്കപ്പെട്ടവർ പ്രതിഷേധവുമായി എത്തുമെന്ന് ഭയന്ന് അന്നത്തെ ജില്ലാ കലക്ടർ ചില പ്രഖ്യാപനങ്ങൾ ധിറുതിയിൽ നടത്തിയിരുന്നു. ഭൂമി നൽകിയവർക്ക് പ്രത്യകേ ഭവനനിർമ്മാണ പദ്ധതി നടപ്പാക്കും, പുതിയ വീടുകൾ പൂർത്തിയാകുന്ന മുറക്ക് വെള്ളം, വൈദ്യുതി കണക്ഷനുകൾക്ക് മുൻഗണന നൽകും, തുടങ്ങിയവയൊക്കെയായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ, അനുവദിച്ച ഭൂമിയിൽ പലതും ഇപ്പോഴും വെള്ളത്തിനടിയിലാണെന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കോഓഡിനേഷൻ കമ്മിറ്റി സാക്ഷ്യപ്പെടുത്തുന്നു.2007 ഫെബ്രുവരി ആറിനാണ് മൂലമ്പിള്ളിയിലെ കുടുംബങ്ങളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിച്ചത്. പുനരധിവാസ പാക്കേജ് പ്രകാരം കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് ആറ് സ്ഥലങ്ങളിലായി സർക്കാർ പകരം ഭൂമി കണ്ടത്തെി നൽകി. പക്ഷേ, നികത്ത് ഭൂമിയാണ് ഇങ്ങനെ നൽകിയത്.

കോഓഡിനേഷൻ കമ്മിറ്റി നടത്തിയ നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായാണ് സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. ഏറ്റടെുത്ത ഭൂമിയുടെ വിലയ്ക്ക് പുറമേ പുനരധിവാസ ഭൂമി കൂടി അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. അഞ്ചു സെന്റ് വരെ ഏറ്റടെുത്തവർക്ക് അഞ്ച് സെന്റും അതിനു മുകളിൽ സ്ഥലം നഷ്ടപ്പെട്ടവർക്ക് ആറ് സെന്റും നൽകാനായിരുന്നു തീരുമാനം. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാൾക്ക് വീതം ജോലി നൽകണമെന്ന നിർദ്ദേശം പോർട്ട് ട്രസ്റ്റ് അംഗീകരിച്ചുമില്ല.

ഏറ്റവും ഒടുവിലായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് നൽകിയ നഷ്ടപരിഹാരത്തിന്റെ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈക്കോടതി നിർദ്ദേശച്ചിരിക്കയാണ്. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും മറ്റിനങ്ങൾക്കുമായി ചെലവഴിച്ച തുകയുടെ വേർതിരിച്ച കണക്ക് സമർപ്പിക്കാനാണ് ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഉത്തരവ്. ഇനി വല്ലാർപാടംകൊണ്ട് ദുബൈ പോർട്ട്വേൾഡിന് പറയത്തക ഒരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല. മാത്രമല്ല ലോകത്തിന്റെ ചരക്കുഗതാഗതം ഇന്നും നിയന്ത്രിക്കുന്നത് ദുബൈ തുറമുഖമാണെന്ന പ്രാഥമിക സാമ്പത്തിക ശാസ്ത്രം അധികൃതർ മറന്നു.അതായത് ഡി.പി വേൾഡിന്റെ ആവശ്യം വല്ലാർപാടം അഭിവയോധികിപ്പെടുകയല്ല, ദുബൈ പോർട്ട് മെച്ചപ്പെടുക തന്നെയാണ്. അതായത് കുറക്കനെതന്നെ കോഴിയുടെ സംരക്ഷണ ചുമതല എൽപ്പിക്കുന്ന അവസ്ഥ.

ഇനി പറയുക, വിഴിഞ്ഞത്തിനു ഈ ഗതി വരില്ലന്നെ് എങ്ങനെ പ്രതീക്ഷിക്കാം? വിഴിഞ്ഞം പദ്ധതി 'ഫീസിബിൾ' ആയിരിക്കില്ലന്നെ് കേരള ചീഫ് സെക്രട്ടറി തന്നെ കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നു. ആ നഷ്ടം നികത്താനാണ് പദ്ധതിയോട് അനുബന്ധിച്ച് റിയൽ എസ്റ്റേറ്റ് പദ്ധതിയും. മുഖ്യ നിക്ഷേപം സംസ്ഥാനതിന്റെത്. ലാഭം അദാനിക്കും!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP