Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസ് ക്ലബ്ബിലെ ബാറൂ പൂട്ടിയപ്പോൾ കാറുകൾ മാദ്ധ്യമ പ്രവർത്തകർ ബാറുകളാക്കിയോ? സങ്കേതത്തിലെ വെള്ളമടി മുട്ടിച്ച ഏഷ്യാനെറ്റ് അവതാരകൻ ട്വീറ്റുമായി വീണ്ടും; വ്യാജ ആരോപണങ്ങൾക്കെതിരെ നിയമനടപടിക്ക് വിനു വി ജോൺ

പ്രസ് ക്ലബ്ബിലെ ബാറൂ പൂട്ടിയപ്പോൾ കാറുകൾ മാദ്ധ്യമ പ്രവർത്തകർ ബാറുകളാക്കിയോ? സങ്കേതത്തിലെ വെള്ളമടി മുട്ടിച്ച ഏഷ്യാനെറ്റ് അവതാരകൻ ട്വീറ്റുമായി വീണ്ടും; വ്യാജ ആരോപണങ്ങൾക്കെതിരെ നിയമനടപടിക്ക് വിനു വി ജോൺ

അരുൺ ജയകുമാർ

തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ഔട്ട്പുട്ട് എഡിറ്ററും മുതിർന്ന അവതാരകനുമായ വിനു വി ജോണും പ്രസ് ക്ലബ്ബിലെ സങ്കേതത്തെ അനുകൂലിക്കുന്നവരുമായുള്ള തർക്കം തുടരുന്നു. വിനു വി ജോണിന്റെ വിവാദ പോസ്റ്റിനെ തുടർന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് ഇടപെടുകയും സങ്കേതത്തിലെ മദ്യപാനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ സങ്കേതം വെറുമൊരു റിക്രിയേഷൻ ക്ലബ്ബ് മാത്രമായി. എന്നാൽ പ്രസ് ക്ലബ്ബ് കേന്ദ്രീകരിച്ച് മദ്യപാനത്തിന് കുറവില്ലെന്ന സൂചനയാണ് വിനു വി ജോണിന്റെ പുതിയ ട്വീറ്റിലുമുള്ളത്. താൻ പറയുന്നതായി പറഞ്ഞ് ഫേസ്‌ബുക്കിൽ വ്യാജ പ്രചരണങ്ങൾ നടക്കുന്നുവെന്നും വിനു ട്വീറ്റ് ചെയ്യുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ തയ്യാറെടുക്കുകയാണ്. എന്നാൽ ഇതേക്കുറിച്ച് വിശദമായി പ്രതികരണത്തിന് വിനു വി ജോൺ തയ്യാറുമല്ല.

ഏതായാലും പ്രസ് ക്ലബ്ബിലെ മദ്യപാന വിഷയം കൂടുതൽ സജീവമാക്കുന്നതാണ് വിനുവിന്റെ ട്വീറ്റ്. പ്രസ് ക്ലബ്ബിന് ചുറ്റുമുള്ള കാറുകളിൽ ഇരുന്ന് മദ്യപാനം സജീവമാണെന്നാണ് അതിലുള്ള സൂചന. വെള്ളമടിച്ച ശേഷം സങ്കേതത്തിൽ എത്തും. പഞ്ചനക്ഷത്ര ബാറിൽ ഇരുന്നല്ല വെള്ളമടി. മറിച്ച് കാർ ഓ ബാറിൽ.... എന്ന തരത്തിൽ താൻ ഫേസ്‌ബുക്കിൽ പ്രചരണം നടത്തിയെന്ന് ഏതോ മാദ്ധ്യമ പ്രവർത്തകൻ പോസ്റ്റിട്ടെന്നാണ് വിനു വി ജോണിന്റെ ട്വീറ്റിന്റെ ഉള്ളടക്കം. ഈ പോസ്റ്റിലെ വാചകങ്ങൾ വായിച്ചാൽ പ്രസ് ക്ലബ്ബിന് പുറത്തെ കാറുകൾ ബാറുകളായോ എന്ന സംശയമാണ് വിനു ഉയർത്തുന്നത്. ഫലത്തിൽ തിരുവനന്തപുരത്തെ മാദ്ധ്യമ പ്രവർത്തകർക്കിടയിൽ സങ്കേതവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണെന്നാണ് സൂചന. തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും വിനു പറയുന്നു.

തനിക്ക് ഫേസ്‌ബുക്കിൽ അക്കൗണ്ടില്ല. എന്നിട്ടും താൻ ഫെയ്‌സ് ബുക്കിൽ ഓരോന്ന് പ്രചരിപ്പിച്ചുവെന്നാണ് ചിലർ പോസ്റ്റിടുന്നത്. ഇതിനെതിരെ നിയമനടപടി ഉറപ്പാണെന്ന് വിനു വി ജോൺ ട്വിറ്ററിലൂടെ അറിയിക്കുന്നു. ഇതിന്റെ വിശദാംശങ്ങൾ മറുനാടനോട് വിനു വെളിപ്പെടുത്തിയില്ല. ഗൗരവത്തോടെയുള്ള നിയമപോരാട്ടമാണ് താൻ ലക്ഷ്യമിടുന്നതെന്ന സൂചനയും നൽകി. അതിനിടെ പ്രസ് ക്ലബ്ബിനെ അപകീർത്തിപ്പെടുത്തിയ വിനു വി ജോണിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ പ്രസ് ക്ലബ്ബിന്റെ ജനറൽ ബോഡി തീരുമാനിച്ചിരുന്നു. ഇതിനായി അച്ചടക്ക സമിതിയേയും നിയോഗിച്ചു. എന്നാൽ തനിക്ക് പ്രസ് ക്ലബ്ബിൽ നിന്ന് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് വിനു വി ജോൺ മറുനാടനോട് പ്രതികരിച്ചു. ബാക്കിയെല്ലാം അപ്പോൾ കാണാമെന്നാണ് നിലപാട്.

അതിനിടെയും പ്രസ് ക്ലബ്ബിൽ ബാറുണ്ടായിരുന്നില്ലെന്ന പ്രചരണം അംഗങ്ങൾ സജീവമാക്കുന്നുണ്ട്. എന്നാൽ ഈ സോഷ്യൽ മീഡിയാ ചർച്ചകളിൽ ഉയരുന്ന പ്രസക്തമായ ചോദ്യങ്ങൾക്കൊന്നും ആരും ഉത്തരം നൽകുന്നുമില്ല. മറുനാടൻ മലയാളിയുടെ ഭാവനാ സൃഷ്ടിയാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ബാറെന്ന് പറയുന്നവർക്ക് വിനു വി ജോണിന്റെ ട്വീറ്റുകളിൽ പരസ്യ അഭിപ്രായ പ്രകടനത്തിന് കഴിയുന്നുമില്ല. ഇതിനിടെയാണ് പ്രസ് ക്ലബ്ബിന് ചുറ്റും നിർത്തിയിട്ട കാറുകളിൽ നിയമ വിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന സൂചനകളും ആക്ഷേപങ്ങളും ഉയരുന്നത്. ഇക്കാര്യം എക്‌സൈസ് കമ്മീഷണറുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ചില മുതിർന്ന മാദ്ധ്യമ പ്രവർത്തകരും ശ്രമം തുടങ്ങിയിട്ടുണ്ട്. അതിനിടെ പ്രശ്‌നത്തിൽ ശക്തമായി ഇടപെടൽ നടത്തുമെന്ന് സൂചന തന്നെയാണ് വിനു വി ജോണും നൽകുന്ന സൂചനകള്ഡ

സങ്കേതത്തിനെതിരായ വിനുവിന്റെ ട്വീറ്റാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ചിത്ര വിചിത്രം ഫെയിം ഗോപീകൃഷ്ണൻ കാട്ടാളൻ എന്ന എസ്എംഎസ് അയച്ച വിവരം വിനു ട്വീറ്റ് ചെയ്തിരുന്നു. ഇത് ചാനലിലെ ജീവനക്കാരിലെ വിഭാഗീയത പുറം ലോകത്ത് എത്തിച്ചുവെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ സങ്കേതത്തിനെതിരെ മുമ്പ് നിലപാട് എടുത്തവർ പോലും വിനു വി ജോണിനെ പിന്തുണയ്ക്കാൻ തയ്യാറായില്ല. ഇതിനിടെയിൽ മറ്റ് ചില വിനുവിന്റെ മറ്റ് ചില ട്വീറ്റുകൾ കൂടി ചർച്ചയായി. വാക്‌സിനേഷന് പോലും സാധ്യതയില്ല ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. സത്യസന്ധതയിൽ വിട്ടുവീഴ്ച ചെയ്യാത്ത മാദ്ധ്യമ പ്രവർത്തകനെക്കാൾ കുടിയനായ പട്ടിക്കുട്ടിയാണ് കൂടുതൽ വിശ്വസ്തൻ! എന്ന ട്വീറ്റിനും അർത്ഥതലങ്ങൾ ഏറെയായിരുന്നു. അതിനിടെ വിനു വി ജോണിന്റെ ട്വിറ്റർ അക്കൗണ്ടും അപ്രത്യക്ഷമായി. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫോണും സ്വിച്ച് ഓഫായി. അവധിയിൽ പോയ വിനു മാനേജ്‌മെന്റിന്റെ പിന്തുണയോടെ ഏഷ്യാനെറ്റിൽ സജീവമാവുകയും ചെയ്തു.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ അനധികൃത മദ്യകച്ചവടമെന്ന വിനു വി ജോണിന്റെ ട്വീറ്റ് മറുനാടൻ വാർത്തയാക്കിയതോടെ വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലുമെത്തി. ഒരു കാരണവശാലും ഇത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പിണറായി വിജയനും നിലപാട് എടുത്തു. ദേശാഭിമാനിയിലെ പല മുതിർന്ന മാദ്ധ്യമ പ്രവർത്തകരും വളരെ നേരത്തെ തന്നെ ഈ ബാർ പൂട്ടണമെന്ന് പരസ്യമായി പ്രതികരിച്ചവരാണ്. മുഖ്യമന്ത്രിയുടെ കടുത്ത തീരുമാനത്തിന് ഇതും കാരണമായി. അനധികൃതമായി ഒന്നും അനുവദിക്കേണ്ടെന്ന് വിഷയത്തിൽ ഉപദേശം തേടിയ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന് നിർദ്ദേശവും കിട്ടി. ഇതോടെയാണ് ആദ്യ പടിയെന്ന നിലയിൽ സങ്കേതത്തിൽ മദ്യകച്ചവടം അനുവദിക്കാനാകില്ലെന്ന അനൗദ്യോഗിക സന്ദേശം ഋഷിരാജ് സിങ് നൽകിയത്. പ്രത്യേക ദൂതന്മാരെ ഇതിനായി നിയോഗിക്കുകയും ചെയ്തു. ഇതോടെ സങ്കേതത്തിന് പൂട്ടുവീണു. മറുനാടന് പിന്നാലെ മറ്റ് മാദ്ധ്യമങ്ങളും വാർത്ത നൽകിയതോടെ സങ്കേതത്തിനെ റിക്രിയേഷൻ ക്ലബ്ബാക്കി മാറ്റി വിശദീകരണവും എത്തി.

ഇതിന് കാരണക്കാരൻ വിനു വി ജോൺ മാത്രമാണെന്നാണ് പ്രസ്‌ക്ലബ്ബിലെ ഒരു വിഭാഗത്തിന്റെ നിലപാട്. പ്രസ് ക്ലബ്ബിൽ നിത്യേനയെത്തുന്ന ഏഷ്യാനെറ്റിലെ പ്രമുഖർ വിനു വി ജോണിനെതിരെ തിരിഞ്ഞു. അവതാരകനെന്ന നിലയിൽ വിനു വി ജോണായിരുന്നു ഏഷ്യാനെറ്റിലെ പ്രധാനി. ഇതിൽ അസൂയ പൂണ്ട ചിലരും പ്രശ്‌നം കത്തിച്ചു. ഇതോടെയാണ് ട്വിറ്ററും മറ്റും പൂട്ടി വിനു വി ജോൺ നിശബ്ദനായത്. എൽ ഡി എഫ് സർക്കാർ വന്ന ശേഷം എക്‌സൈസ് കമ്മീഷണറായി ചാർജെടുത്ത ഋഷിരാജ്‌സിങ് പ്രസ്സ് ക്ലബ്ബിനു സമീപത്തെ രണ്ടു കൽുകളിൽ പരിശോധന നടത്തിയിട്ടും പ്രസ്സ് ക്ലബ് ബാറിനെ വിട്ടു കളഞ്ഞതു വലിയ തോതിൽ വിമർശത്തിന് ഇടയാക്കി. ഇതേക്കുറിച്ചു വിനു വി ജോൺ ട്വിറ്ററിൽ എഴുതിയതാണ് ബാർ അടച്ചു പൂട്ടലിലേക്ക് നയിച്ചത്. ഷെയിം ഓൺ യു സിങ്കം , നിങ്ങൾ വിചാരിച്ചാലും പത്രക്കാരുടെ അനധികൃത മദ്യ വിൽപന നിർത്താൻ കഴിയില്ല എന്നായിരുന്നു വിനുവിന്റെ ട്വീറ്റ്.

ഇതിനെ അനുകൂലിച്ചും എതിർത്തും മാദ്ധ്യമ പ്രവർത്തകർ രംഗത്തു വന്നു. ഈ സാഹചര്യത്തിലാണ് എക്‌സൈസ് കേസ് വരുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയത്. ബാർ ലൈസൻസ് ഇല്ലാതെയാണ് മദ്യപാനമെങ്കിൽ നിയമപരമായ നടപടി എടുക്കാം എന്നാണ് സർക്കാരിൽ നിന്നു നിർദ്ദേശം ലഭിച്ചത്. ബാറിന്റെ പ്രവർത്തിസമയം ഉച്ചക്ക് രണ്ടു മണിക്കൂറും രാത്രി മൂന്നു മണിക്കൂറുമായി അടുത്തയിടെ പരിമിതപ്പെടുത്തിയിരുന്നു. യാതൊരു സമയ ക്രമവും ബാധകമല്ലാതെ മുൻ കാലങ്ങളിൽ പാതിരാത്രി കഴിഞ്ഞും പ്രവർത്തിച്ചിരുന്ന സങ്കേതം തലസ്ഥാനത്തു നിരവധി പത്രപ്രവർത്തകരെ മുഴുക്കുടിയന്മാരും രോഗികളുമാക്കി മാറ്റി. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ജോലി ആയതിനാൽ ജോലി കഴിഞ്ഞു നേരെ ബാറിൽ എന്നതു ചിലർ ശീലമാക്കി. കുറഞ്ഞ ചെലവിൽ മദ്യപിക്കാം എന്നതു വരുമാനം കുറഞ്ഞ മാദ്ധ്യമ പ്രവർത്തകർ അനുഗ്രഹമായി കണ്ടു. പുതു തലമുറയിലെ ജേർണലിസ്റ്റുകൾ അവിടേക്ക് കൂടുതൽ ആകർഷിക്കപ്പെട്ടു.

എല്ലാ അനീതികളെയും ചോദ്യം ചെയ്യുന്ന മാദ്ധ്യമ സമൂഹം പച്ചയായ ഈ നിയമലംഘനം ഭരണഘടനാപരമായ അവകാശം പോലെയാണ് കണ്ടിരുന്നത്. അതിനെ ചോദ്യം ചെയ്യുന്നവരെ കൂട്ടത്തോടെ കടന്നാക്രമിച്ചു. പ്രസ്സ് ക്ലബ്ബ് ബാറിനെതിരെ മുൻപ് എക്‌സൈസ് കമ്മീഷണർക്ക് പരാതി കൊടുത്ത ചാനൽ ലേഖികയെ സമ്മർദം ചെലുത്തി പരാതി പിൻവലിപ്പിച്ചു. ഇതിനെല്ലാമാണ് താൽക്കാലികമായി സങ്കേതത്തിലെ മദ്യകച്ചവടം അവസാനിപ്പിച്ച് വിനു വി ജോൺ വിരാമമിട്ടത്. ഈ വിഷയത്തിലെ തർക്കങ്ങൾ അവസാനിക്കുന്നില്ലെന്നാണ് വിനു വി ജോണിന്റെ പുതിയ ട്വീറ്റുകളും സൂചിപ്പിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP