Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമ്മൻ ചാണ്ടിയും ബാബുവും ഞെട്ടിയത് വെറുതെ; അണിയറയിൽ നടന്നത് വിഴിഞ്ഞം തുറമുഖം അദാനിക്ക് നൽകാനുള്ള ഗൂഢാലോചന; മോദിയുടെ സ്വന്തം കോടീശ്വരന് വേണ്ടി ടെൻഡർ വ്യവസ്ഥകൾ ഇളവ് ചെയ്യും; അദാനിയുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക്; എല്ലാം പ്രധാനമന്ത്രിയുടെ അറിവോടെയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് അനിശ്ചതത്വത്തിന് കാരണം ഒത്തുകളിയോ? ടെൻഡർ സമർപ്പിക്കേണ്ട അവസാന ദിവസം ആരും ടെൻഡർ നൽകാത്തത് അറിഞ്ഞ് ഞെട്ടിയെന്നാണ് തുറമുഖ മന്ത്രി കെ ബാബു പറഞ്ഞത്. ടെൻഡറിൽ ആരും ഒന്നും സമർപ്പിച്ചില്ലെന്ന് അതിന് തൊട്ട് മുമ്പിലത്തെ ദിവസങ്ങളിലേ അറിവുള്ള വ്യക്തിയാണ് മന്ത്രി. എന്നിട്ടും വാർത്ത വന്നപ്പോൾ മാത്രമാണ് ഞെട്ടിയത്. ഇത് നേരത്തെ ആയിരുന്നുവെങ്കിൽ ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനികളുമായി ആശയ വിനിമയം നടത്തി കേരളത്തിന്റെ നിലപാട് വിശദീകരിക്കാമായിരുന്നു. ഇതിനൊന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തുറമുഖ മന്ത്രിയും തയ്യാറാക്കതിന് പിന്നിൽ കള്ളകളിയുണ്ടെന്നാണ് സൂചന.

തുറമുഖ നിർമ്മാണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തും ഗുജറാത്തി വ്യവസായിയുമായ അദാനിയെ ഏൽപ്പിക്കാനാണ് കരുനീക്കം. പ്രധാനമന്ത്രി മോദിയുടെ ഇടപെടലുറപ്പാക്കി അദാനിയുടെ കരങ്ങളിൽ വിഴിഞ്ഞത്തെ സുരക്ഷിതമാക്കാമെന്ന പ്രതീക്ഷ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുണ്ട്. ഇത് നല്ലകാര്യമാണ്. പക്ഷേ അതിന് കള്ളക്കളികളുടെ ആവശ്യമുണ്ടോ എന്നതാണ് ചോദ്യം. അതെ എന്നാണ് ഇതുമായി ബന്ധപ്പെട്ടവരുടെ മറുപടി. കാരണം ചർച്ചകളിലൂടെ കമ്മീഷൻ ഉറപ്പിക്കണം. പിന്നെ പരമാവധി ആനുകൂല്യം അദാനിക്ക് നൽകുകയും വേണം. അതിനുള്ള സാഹചര്യം ഒരുക്കാനായിരുന്നേ്രത ഈ കളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച് നടപ്പാക്കിയതാണ് പദ്ധതിയെന്നും സൂചനയുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ടെൻഡർ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. എട്ടുലക്ഷം രൂപ ചെലവിൽ ദർഘാസ് രേഖകൾ വാങ്ങിയ മൂന്ന് കമ്പനികൾ (അദാനി പോർട്‌സ്, എസ്സാർ പോർട്‌സ്, സ്രേ ഒ.എച്ച്.എൽ കൺസോർഷ്യം) ടെൻഡർ സമർപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എല്ലാവരും വിട്ടുനിന്നു. ഇതോടെയാണ് ആശങ്ക സജീവമായത്. അന്താരാഷ്ട്ര ലോബിയുടെ ഇടപെടലാണ് ഇതിന് കാരണമെന്ന് വാദമുയർന്നു. അതിനിടെയാണ് പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രിയും തമ്മിലെ ഒത്തുകളിയാണ് ഇതെന്ന സൂചനകൾ പുറത്തുവരുന്നത്. ഇതു പ്രാകാരം ചർച്ചകൾക്കൊടുവിൽ അദാനി പോർട്‌സിന് വിഴിഞ്ഞം തുറമുഖ നിർമ്മാണം ഏൽപ്പിക്കും. അടുത്ത ടെൻഡറിൽ ഒരു കമ്പനി മാത്രം പങ്കെടുത്താലും അവരെ ജോലി ഏൽപ്പിക്കാൻ പുതിയ പ്രതിസന്ധിയിലൂടെ സംസ്ഥാന സർക്കാരിന് കഴിയും. ഇതിലൂടെ അദാനിയുമായി നേരിട്ടുള്ള വിലപേശലിന് രാഷ്ട്രീയ നേതൃത്വത്തിനും കഴിയും.

കേരളത്തോട് ചേർന്ന കുളച്ചലിൽ തുറമുഖ നിർമ്മാണത്തിനുള്ള കേന്ദ്രത്തിന്റെ ശ്രമം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാവിക്ക് വെല്ലുവിളിയാവുന്നു. കേന്ദ്ര ഉപരിതകപ്പൽ ഗതാഗത സഹമന്ത്രി പൊൻ രാധാകൃഷ്ണൻ മുൻകൈയെടുത്താണ് ഇവിടത്തെ തുറമുഖം വികസിപ്പിക്കാൻ ശ്രമം നടത്തുന്നത്. ഇതാണ് വിഴഞ്ഞത്തിന് വെല്ലുവിളിയാകുന്നതെന്ന വാദവുമുണ്ട്. ഈ സാഹചര്യത്തിൽ അദാനിയെ ഒപ്പം നിറുത്തിയാൽ പ്രധാനമന്ത്രിയുടെ പിന്തുണ ലഭിക്കും. കംബോട്ടാഷ് നിയമങ്ങളിലടക്കം വിഴിഞ്ഞത്തിന് ആനുകൂല്യം ലഭിച്ചാൽ കമ്പനികൾ നിർമ്മാണത്തിന് തയ്യാറാവുകയും ചെയ്യും. വേണമെങ്കിൽ അദാനിയോട് ചർച്ച ചെയ്ത് വിഴിഞ്ഞത്തിന്റെ ടെൻഡറിന്റെ വ്യവസ്ഥകളിൽ പോലും മാറ്റം വരുത്തുന്നതും പരിഗണനയിലാണ്. അങ്ങനെ വന്നാൽ ഒരു മാസത്തിനകം വീണ്ടും ടെൻഡർ വിളിക്കും.

നിലവിൽ അദാനി ഗ്രൂപ്പ് ഉൾപ്പെടെ അഞ്ച് കമ്പനികളാണ് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുള്ളത്. ഇവരെ മാത്രം ടെൻഡറിൽ ഇനിയും പങ്കെടുക്കാൻ അനുവദിക്കുന്ന തരത്തിലാണ് ഒരുമാസത്തേക്ക് നടപടി ക്രമങ്ങൾ നീട്ടുന്നത്. ഈ കമ്പനകിളുമായി തുറമുഖ സെക്രട്ടറിയും വിഴിഞ്ഞം തുറമുഖത്തിന്റെ എംഡി സുരേഷ് ബാബുവും ചർച്ച ചെയ്യും. എന്നാൽ അദാനിയുമായി മാത്രമേ മുഖ്യമന്ത്രി കാര്യങ്ങൾ സംസാരിക്കൂ. ഇതിലൂടെ തന്നെ വിഴിഞ്ഞത്തിൽ സംസ്ഥാനത്തിന്റെ താൽപ്പര്യം അദാനിയക്കൊപ്പമാണെന്ന് വ്യക്തമാകുകയാണ്.

ഇതു തന്നെയാണ് ഇന്നത്തെ ഉന്നതതല യോഗത്തിന് ശേഷം തുറമുഖ മന്ത്രി കെ ബാബു പങ്കുവച്ച വികാരവും. കമ്പനികൾക്ക് ഏതെങ്കിലും തരത്തിലുള്ള ആശങ്കകൾ ഉണ്ടെങ്കിൽ അവ നിയമപരമായും സുതാര്യമായും പരിഹരിക്കുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. പദ്ധതിക്കായി താൽപര്യം പ്രകടിപ്പിച്ച കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംസാരിക്കും. പ്രത്യേകിച്ച് അദാനി പോർട്‌സിന്റെ ഉന്നത മാനേജ്‌മെന്റുമായി. പദ്ധതിക്ക് ഒരു കമ്പനിയും ടെണ്ടർ സമർപ്പിക്കാത്ത സാഹചര്യത്തിൽ ഈ മാസം തന്നെ റീടെണ്ടർ നടത്തുമെന്നും ഉന്നതതല യോഗത്തിനു ശേഷം മന്ത്രി അറിയിച്ചു.

ടെണ്ടറുകൾ സമർപ്പിക്കാൻ ഒരു കമ്പനിയും മുന്നോട്ട് വരാത്തത് സർക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്. കമ്പനികൾക്ക് ഏതെങ്കിലും തരത്തിലുള്ള ആശങ്കകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. വിഴിഞ്ഞം പദ്ധതി തനിച്ച് വിജയിപ്പിക്കാനാവുമെന്ന ധാരണ സർക്കാരിനില്ല. കബോട്ടാഷ് നിയമത്തിൽ ഇളവ് വേണമെന്ന കാര്യം നേരത്തെ തന്നെ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പദ്ധതി പ്രാവർത്തികമാകുന്ന മുറയ്ക്ക് ഇളവ് നൽകാമെന്നാണ് കേന്ദ്രം ഉറപ്പു നൽകിയിരിക്കുന്നത്. ഇത് കമ്പനികളെ അറിയിക്കുമെന്നും ബാബു പറഞ്ഞു. കമ്പനികൾക്ക് വിശ്വാസം വരുന്ന തരത്തിലായിരിക്കും സർക്കാർ നടപടികൾ സ്വീകരിക്കുക. കമ്പനികളുടെ ആവശ്യങ്ങൾ മനസിലാക്കിയ ശേഷം വരുത്തേണ്ട മാറ്റങ്ങൾ ഏതൊക്കെയെന്ന് തീരുമാനിക്കും. അവ ഉടനടി വേണോ അതല്ല റീടെണ്ടർ സമയത്ത് മാറ്റം വരുത്തിയാൽ മതിയോ എന്ന കാര്യവും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

വിഴിഞ്ഞം തുറമുഖം ലാഭകരമല്ലെന്ന നിലപാടെടുത്ത കേന്ദ്ര ഷിപ്പിങ് മന്ത്രാലയം തൊട്ടടുത്തുള്ള കുളച്ചലിനുവേണ്ടി നിലകൊള്ളുന്നത് വൈരുധ്യമാണ്. നിതിൻ ഗഡ്കരിക്കാണ് ഷിപ്പിങ് മന്ത്രാലയത്തിന്റെ പ്രധാന ചുമതല. ഗതാഗതം കുറവായതിനാൽ വിഴിഞ്ഞം തുറമുഖം ലാഭകരമല്ലെന്നാണ് ഈ മന്ത്രാലയം കേന്ദ്ര സർക്ക്രിന് റിപ്പോർട്ട് നൽകിയത്. എന്നാൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലിയുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഷിപ്പിങ് മന്ത്രാലയത്തിന്റെ ശുപാർശ നിഷേധിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ വിഴിഞ്ഞത്തിന് കേന്ദ്ര സർക്കാർ ധനസഹായം അനുവദിക്കാൻ തീരുമാനിച്ചത്. എന്നാൽ വിഴിഞ്ഞത്തുനിന്ന് 30 കിലോമീറ്റർ മാത്രം അകലെയുള്ള കുളച്ചലിൽ തുറമുഖം എങ്ങനെ ലാഭകരമാവുമെന്ന സംശയം അവശേഷിക്കുന്നു.

വിഴിഞ്ഞത്തിന് കിട്ടിയതുപോലുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് കുളച്ചൽ തുറമുഖത്തിന് കിട്ടാനും സാധ്യതയുണ്ടെന്ന് ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടും നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം കുളച്ചലിൽ ഒരുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ വിഴിഞ്ഞത്തിന്റെ ഭാവി എന്താകുമെന്ന ആശങ്ക ഉയരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP