Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മിക്ക ഗസ്റ്റ് ഹൗസുകളിലും വിഎസിന് ഇഷ്ടമുറികൾ; മുഖ്യമന്ത്രിക്ക് കൊടുക്കണമെന്ന് പറഞ്ഞാലും ഒഴിയാത്ത പിടിവാശി; വിവാദം പേടിച്ച് മന്ത്രി രവീന്ദ്രൻ കേരള ഹൗസിലെ മുറി ഒഴിഞ്ഞെങ്കിലും വി എസ് വിട്ടില്ല; കരുണാകരന് ശേഷം മുറിയുടെ കാര്യത്തിൽ ഏറ്റവും പിടിവാശി വിഎസിന്

മിക്ക ഗസ്റ്റ് ഹൗസുകളിലും വിഎസിന് ഇഷ്ടമുറികൾ; മുഖ്യമന്ത്രിക്ക് കൊടുക്കണമെന്ന് പറഞ്ഞാലും ഒഴിയാത്ത പിടിവാശി; വിവാദം പേടിച്ച് മന്ത്രി രവീന്ദ്രൻ കേരള ഹൗസിലെ മുറി ഒഴിഞ്ഞെങ്കിലും വി എസ് വിട്ടില്ല; കരുണാകരന് ശേഷം മുറിയുടെ കാര്യത്തിൽ ഏറ്റവും പിടിവാശി വിഎസിന്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിലെ കേരള ഹൗസിൽ മന്ത്രിമാർക്കും മറ്റും താമസിക്കാനായി മൂന്നു വിഐപി മുറികളാണുള്ളത് 104, 204, 304. ഇതിൽ 104 താഴത്തെ നിലയിലും 204 ഒന്നാം നിലയിലും 304 രണ്ടാം നിലയിലുമാണ്. മൂന്നു മുറികളും ഒരുപോലെയാണ് വലുപ്പത്തിലും സൗകര്യങ്ങളിലും. ഇതൊക്കം പറഞ്ഞാലും വഴങ്ങാത്ത ഒരാളുണ്ട്. സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ വി എസ്.അച്യുതാനന്ദൻ. വിഎസിനു കേരള ഹൗസിൽ 204 നമ്പർ ആണ് ഇഷ്ടമുറി. അതു തന്നെ കിട്ടണം. അല്ലെങ്കിൽ പ്രശ്‌നമാകും. മുമ്പ് കെ കരുണാകരൻ ഇഷ്ടമുറിക്ക് നടത്തിയ പിടിവാശിയാണ് ഇപ്പോൾ വിഎസിലൂടെ വീണ്ടും കേരളാ ഹൗസ് അധികൃതർ അനുഭവിക്കുന്നത് അത്രേ.

വിഎസിന് ഡൽഹിയിലെ കേരള ഹൗസിൽ എത്തിയ ഉടൻ ഇഷ്ടമുറി നൽകാൻ കഴിയാത്തതിനു കേരള ഹൗസ് അധികൃതർക്കു മാപ്പു പറയേണ്ടിവന്നത് ഇക്കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഇവിടെ എത്തിയപ്പോൾ 204 നമ്പർ മുറിയിൽ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. മറ്റൊരു വിഐപി മുറിയായ 104 നൽകിയെങ്കിലും വിഎസിനു തൃപ്തിയായില്ല. ഇതിനിടയിൽ മന്ത്രി മുറിയൊഴിഞ്ഞു. വിഎസിന് ഇഷ്ടമുറി തന്നെ നൽകി ഉദ്യോഗസ്ഥർ മാപ്പു ചോദിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുണ്ടെന്ന് പറഞ്ഞാലും വി എസ് 204 കിട്ടിയേ തീരൂവെന്ന് പടിവാശി പിടിക്കുമത്രേ. ഇപ്പോൾ രവീന്ദ്രനുണ്ടായതു പോലൊരു പ്രശ്‌നം മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്കും ഉണ്ടായി. എന്നാൽ നാലു വർഷം മുൻപത്തെ ഇതുപോലൊരു മുറി പ്രശ്‌നം അന്നത്തെ മുഖ്യമന്ത്രി മൗനം പാലിച്ചതിനാൽ വിവാദമായില്ല.

നാലു വർഷം മുൻപ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, കേരള ഹൗസിലെ 204ാം നമ്പർ മുറി മുഖ്യമന്ത്രിക്കും 304 ഗവർണർക്കും നീക്കിവച്ചിരുന്നു. ഉമ്മൻ ചാണ്ടിയും അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദനും ഒരേ ദിവസം ഡൽഹിയിലെത്തി. ആദ്യമെത്തിയ വി എസ് 204ാം നമ്പർ മുറിയിലേക്കു പോയി. ഇതിനിടെ ഉമ്മൻ ചാണ്ടി കേരള ഹൗസിലെത്തി. മുഖ്യമന്ത്രിക്കായി മുറി ഒഴിയാൻ വി എസ് തയാറായില്ല. ഉമ്മൻ ചാണ്ടി ഇക്കാര്യത്തിൽ പിടിവാശി കാട്ടിയില്ല. 104ാം നമ്പർ മുറിയിലേക്കു മാറി. അങ്ങനെ പ്രശ്‌നം പരിഹരിച്ചു. എന്നാൽ ഉമ്മൻ ചാണ്ടിക്ക് പകരമെത്തിയത് മറ്റ് ഏതെങ്കിലും നേതാവായിരുന്നുവെങ്കിൽ കളി മാറുമായിരുന്നു.

കെ.കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കെ താമസിക്കാൻ ഇഷ്ടപ്പെട്ടിരുന്നത് 104 ലാണ്. എന്നാൽ അപൂർവം ചില സന്ദർഭങ്ങളിൽ മുഖ്യമന്ത്രി ഉള്ളപ്പോൾത്തന്നെ കേരളത്തിൽ നിന്നു ഗവർണറും എത്താറുണ്ട്. അങ്ങനെ വരുമ്പോൾ കരുണാകരൻ 204 ലേക്കു മാറാൻ മടി കാണിച്ചിരുന്നില്ല. അതേ സമയം, തൃശൂർ രാമനിലയത്തിൽ പഴയ ബ്ലോക്കിലെ ഒന്നാം നിലയിലുള്ള നാലാം നമ്പർ മുറി കെ.കരുണാകരന്റെ ഇഷ്ടമുറിയായിരുന്നു. അദ്ദേഹം ഇല്ലാത്തപ്പോൾ പോലും ഈ മുറി മറ്റാർക്കും നൽകിയിരുന്നില്ല. മന്ത്രിക്കു മുറി നൽകിയില്ലെന്ന കുറ്റത്തിനു ഗെസ്റ്റ് ഹൗസ് മാനേജർക്കും വെയിറ്റർക്കും സസ്‌പെൻഷൻ ലഭിച്ച ചരിത്രവുമുണ്ട്. മലമ്പുഴയിലെ സർക്കാർ ടൂറിസ്റ്റ് ബംഗ്ലാവിൽ 1972ലാണു സംഭവം. അന്നു ഹരിജനക്ഷേമ മന്ത്രിയായിരുന്ന വി. ഈച്ചരനാണു മുറിവിവാദത്തിൽപെട്ടത്.

മന്ത്രിക്കു വേണ്ടി മുറി ബുക്ക് ചെയ്തിരുന്ന ദിവസംതന്നെ ഹൈക്കോടതി ജഡ്ജിക്കു വേണ്ടിയും ബുക്ക് ചെയ്തിരുന്നു. നിശ്ചിതസമയം കഴിഞ്ഞു മണിക്കൂറുകൾ കഴിഞ്ഞിട്ടും മന്ത്രി വന്നില്ല. അർധരാത്രി ജഡ്ജിയും കുടുംബവുമെത്തി. മുറി നൽകി. മന്ത്രിയും ഹൈക്കോടതി ജഡ്ജിയും തുല്യ റാങ്കിലുള്ളവരാണെന്നും ആദ്യമെത്തിയയാൾക്കു മുറി നൽകി എന്നുമായിരുന്നു മാനേജരുടെ വാദം. വെളുപ്പിനു മന്ത്രിയെത്തിയപ്പോൾ മുറിയിൽ ജഡ്ജി! വെളുപ്പിനു ജഡ്ജിയെ വിളിച്ചുണർത്തുന്നതിലെ നിയമപ്രശ്‌നം ചിന്തിച്ച വെയിറ്റർ മാനേജരെയും വിളിച്ചുണർത്താതെ മന്ത്രിക്കു മറ്റൊരു മുറി നൽകി. മന്ത്രി തിരുവനന്തപുരത്തു മടങ്ങിയെത്തി, വൈകാതെ ടൂറിസ്റ്റ് ബംഗ്ലാവിന്റെ മാനേജർക്കും വെയിറ്റർക്കും സസ്‌പെൻഷൻ ഉത്തരവുമെത്തി.

ആലുവ പാലസിന്റെ താഴത്തെ നിലയിലെ 107ാം നമ്പറും പാലക്കാട് നഗരത്തിൽ ചെമ്പൈ സംഗീത കോളജിനു സമീപം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ എഒന്നുമൊക്കെ വിഎസിന്റെ ഇഷ്ടമുറികളാണ്. ആലുവ പാലസിലെ 107ാം നമ്പർ മുറി മുഖ്യമന്ത്രിമാർക്കാണു സാധാരണ നൽകാറുള്ളത്. എങ്കിലും മുഖ്യമന്ത്രി അല്ലാതിരുന്നപ്പോഴും വി എസ് ഈ ഇഷ്ടമുറിയിൽ താമസിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ ഒരിക്കൽ ഉമ്മൻ ചാണ്ടി ആലുവ പാലസിലെത്തി 107ാം മുറിയിലേക്കു നീങ്ങി. ഉമ്മൻ ചാണ്ടി അപ്പോഴും പ്രശ്‌നമുണ്ടാക്കിയില്ല. പാർട്ടിയിൽ പ്രശ്‌നങ്ങളും വിവാദങ്ങളും ഉണ്ടാകുമ്പോഴെല്ലാം വി എസ് ആലുവ പാലസിലെ 107ാം നമ്പർ മുറിയിലേക്ക് എത്തുമായിരുന്നു. മൂന്നാർ ഒഴിപ്പിക്കലിന്റെ തയ്യാറെടുപ്പുകളും ആലോചനകളും നടത്തിയതും ഇതേ മുറിയിലാണ്.

കോട്ടയത്ത് നാട്ടകം ഗെസ്റ്റ് ഹൗസിന്റെ ഒന്നാം നമ്പർ മുറി മുഖ്യമന്ത്രിക്കോ ഗവർണർക്കോ വേണ്ടി മാറ്റിവയ്ക്കുന്നതാണ്. കെ.എം.മാണിക്കും ഈ മുറി തുറന്നു കൊടുക്കും. അടുത്തയിടെ സംസ്ഥാനത്തെ നേതാക്കളുടെയെല്ലാം ഇഷ്ടമുറിയായിരിക്കുകയാണു കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള സർക്കാർ അതിഥി മന്ദിരത്തിലെ ഒന്നാം നമ്പർ മുറി. ബിജെപി ദേശീയ കൗൺസിൽ യോഗത്തിനു പങ്കെടുക്കാൻ കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചത് ഈ മുറിയിലായിരുന്നു. പ്രധാനമന്ത്രി വരുന്നതു പ്രമാണിച്ചു ലക്ഷങ്ങൾ മുടക്കി മുറി നവീകരിച്ചു. ഇതിനു ശേഷമാണ് ഈ മുറിക്കു ഇഷ്ടക്കാരേറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP