Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടത്തിൽപ്പെട്ടതു പർദയണിഞ്ഞ സ്ത്രീ; രക്ഷയായതു മിലിട്ടറി കമാൻഡോ രാഹുൽ; നീന്തിയെത്തിയ പട്ടാളക്കാരനോടു തന്നെ തൊടരുതെന്നു സ്ത്രീ അലറി; നീന്താൻ അറിയാത്ത ഭർത്താവു പുഴയിൽ ഇറങ്ങിയില്ല; കരിമണ്ണൂർ സ്റ്റേഷനിലെ പൊലീസുകാരനടക്കം പതിനഞ്ചോളം പേർ രക്ഷാപ്രവർത്തനത്തിനെത്തി: ആ വാർത്ത വ്യാജമാണെന്നു പറയുന്നവർ വായിച്ചറിയാൻ തൊമ്മൻകുത്തുകാർ പറയുന്നത്

അപകടത്തിൽപ്പെട്ടതു പർദയണിഞ്ഞ സ്ത്രീ; രക്ഷയായതു മിലിട്ടറി കമാൻഡോ രാഹുൽ; നീന്തിയെത്തിയ പട്ടാളക്കാരനോടു തന്നെ തൊടരുതെന്നു സ്ത്രീ അലറി; നീന്താൻ അറിയാത്ത ഭർത്താവു പുഴയിൽ ഇറങ്ങിയില്ല; കരിമണ്ണൂർ സ്റ്റേഷനിലെ പൊലീസുകാരനടക്കം പതിനഞ്ചോളം പേർ രക്ഷാപ്രവർത്തനത്തിനെത്തി: ആ വാർത്ത വ്യാജമാണെന്നു പറയുന്നവർ വായിച്ചറിയാൻ തൊമ്മൻകുത്തുകാർ പറയുന്നത്

തൊടുപുഴ: കുത്തൊഴുക്കുള്ള പുഴയിൽ വീണ വീട്ടമ്മയെ രക്ഷിച്ച സംഭവത്തിൽ, രക്ഷിക്കാനെത്തിയ പട്ടാളക്കാരനോട് തന്നെ തൊട്ടുപോകരുതെന്നും ഇക്ക മാത്രം രക്ഷിച്ചാൽ മതിയെന്നും സ്ത്രീ പറഞ്ഞ വാർത്ത വ്യാജമെന്നു പറയുന്നവർക്കു തൊമ്മൻകുത്തുകാരുടെ മറുപടി. വാർത്ത മാദ്ധ്യമങ്ങളിൽ നിറഞ്ഞതോടെ ഇങ്ങനെയൊരു അപകടം ഉണ്ടായിട്ടേയില്ലെന്നും നുണപ്രചാരണമാണ് നടക്കുന്നതെന്നുമുള്ള തരത്തിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപക പ്രചാരണമാണുണ്ടായത്. ഇതോടെ തങ്ങൾ ചെയ്ത പുണ്യപ്രവർത്തിയെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ തൊമ്മൻകുത്ത് നിവാസികളും രംഗത്തെത്തി. തങ്ങൾ പതിനഞ്ചോളം പേരാണ് സ്ത്രീയെ രക്ഷിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നതെന്നു പ്രദേശവാസികൾ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് ദമ്പതികൾ സഞ്ചരിച്ച ബൈക്ക് തൊമ്മൻകുത്ത് പാലത്തിലെ തൂണിൽ ഇടിച്ച് ഭാര്യ പുഴയിൽ വീണത്. ശക്തമായ ഒഴുക്കുള്ള പുഴയിൽ വീണ വീട്ടമ്മ പുഴയോരത്തെ പുല്ലിൽ പിടിച്ചു കിടന്നു. ഈ സമയം ഇതുവഴിയെത്തിയ പട്ടാളക്കാരൻ ജീവൻ പണയപ്പെടുത്തി പുഴയിൽ ചാടി ഇവരെ രക്ഷിച്ച് കരയ്‌ക്കെത്തിക്കുകയായിരുന്നു. പട്ടാളക്കാരൻ നീന്തി അടുത്തെത്തിയപ്പോഴാണ് തന്നെ തൊട്ടുപോകരുതെന്ന് പർദ ധരിച്ച സ്ത്രീ പറഞ്ഞത്. ഇതോടെ പട്ടാളക്കാരൻ അമ്പരന്നു പോയി. തന്നെ ഭർത്താവ് രക്ഷിച്ചാൽ മതിയെന്നായിരുന്നു സ്ത്രീയുടെ നിലപാട്. എന്നാൽ നീന്തലറിയാത്ത ഭർത്താവ് പുഴയിൽ ചാടാൻ തയാറായില്ല. കരയ്ക്കുനിന്നുകൊണ്ട് ഭാര്യയെ രക്ഷിക്കാമെന്നു കരുതിയെങ്കിലും ഇവരുടെ അടുത്തെത്താൻ ഇവർക്കായില്ല. ഇതിനിടെ പിടിച്ചിരുന്ന പുൽപടർപ്പ് അടർന്നു. എങ്കിലും തൊട്ടടുത്തുള്ള പുല്ലിൽ പിടിച്ചുവെങ്കിലും രക്ഷിക്കാനെത്തിയവരെ അകറ്റുകയായിരുന്നു സ്ത്രീ. ഇങ്ങനെ അധികനേരം പിടിച്ചുനിൽക്കാനാവില്ലെന്നും അപായമുണ്ടാകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകിയെങ്കിലും അവഗണിച്ചു. ഒടുവിൽ നാട്ടുകാരുടെ കൂട്ടായ തീരുമാനത്തെ തുടർന്ന് പട്ടാളക്കാരൻ സ്ത്രീയെ ബലം പ്രയോഗിച്ച് കരയിലെത്തിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇത് നുണക്കഥയാണെന്നാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. ഇതാണ് തൊമ്മൻകുത്ത് നിവാസകളെ നിരാശരാക്കുന്നത്.

എന്നാൽ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. പ്രദേശവാസിയും കാർഗിൽ മേഖലയിൽ ജോലി ചെയ്യുന്ന മിലിട്ടറി മിലിട്ടറി കമാൻഡോയുമായ രാഹുൽ ആണ് വീട്ടമ്മയെ രക്ഷിച്ചത്. അവധിക്കു നാട്ടിലെത്തിയ ഇദ്ദേഹം തിങ്കളാഴ്ച ജോലി സ്ഥലത്തേയ്ക്ക് മടങ്ങി. ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് രാഹുൽ അപകടം കണ്ടത്. തൊട്ടുമുമ്പിൽപോയ ബൈക്ക് തൂണിലിടിച്ച് സ്ത്രീ പുഴയിലേക്ക് തെറിച്ചു വീഴുന്നതാണ് രാഹുൽ കണ്ടത്. ഭർത്താവ് പാലത്തിലേക്കും തെറിച്ചു വീണു. ഇയാളുടെ മുഖമടക്കം നിരവധിയിടത്ത് തോരയൊലിക്കുന്നുണ്ടായികുന്നു. മറ്റൊന്നുമാലോചിക്കാതെ പുഴയിൽ ചാടി നീന്തി അടുത്തെത്തി കയ്യിൽ പിടിച്ചപ്പോഴാണ് തന്നെ തൊടരുതെന്നും ഇക്ക രക്ഷിച്ചാൽ മതിയെന്നും സ്ത്രീ പറഞ്ഞത്.

ബൈക്ക് തൂണിലിടിച്ച് മറിയുന്നതിന്റെ ഒച്ച കേട്ടുവെന്ന് പുഴയോരത്ത് താമസിക്കുന്ന പുത്തനാപ്പള്ളിൽ ബിറ്റൻ മറുനാടൻ മലയാളിയോട് പറഞ്ഞു. താനും പിതാവും കൂടിയാണ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. ഈ സമയം രാഹുലിനെ കൂടാതെ ഒരു കൗമാരക്കാരനും സ്ഥലത്തുണ്ടായിരുന്നു. സമീപത്തുതന്നെയുള്ള കടയിലും ഉടൻ വിവരമറിഞ്ഞു താനുൾപ്പെടെ ഏതാനും പേർ അപകടമുണ്ടായയുടൻ എത്തിയെന്നു അവിടെ ബൈക്ക് മെക്കാനിക് ഷോപ് നടത്തുന്ന ജയൻ പറഞ്ഞു. തന്നെ തൊടരുതെന്നു പറഞ്ഞു പട്ടാളക്കാരനെ അകറ്റിനിർത്താൻ ശ്രമിക്കുകയായിരുന്നു ഈ സമയം സ്ത്രീ. ഏതാണ്ട് 15-ഓളം പേർ സംഭവത്തിന് ദൃക്‌സാക്ഷികളാണൈന്നും സംഭവം നുണക്കഥയാണെന്നു പ്രചരിപ്പിക്കുന്നത് തങ്ങളെ അപമാനിക്കലാണെന്നും ജയൻ പറഞ്ഞു.

പുല്ലിലെ പിടിവിട്ട് തൊട്ടടുത്തുള്ള പുല്ലിലേക്ക് കൈമാറി പിടച്ചതോടെ അപായം ഉറപ്പായ സാഹചര്യത്തിലാണ് സ്ത്രീയെ ബലമായി കരയ്‌ക്കെത്തിച്ചത്. ഭർത്താവിന്റെ മുഖത്ത് നിറയെ രക്തമൊലിക്കുന്നുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയവരിൽ കരിമണ്ണൂർ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ബിജുവുമുണ്ടായിരുന്നു. സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവർ എവിടുത്തുകാരണെന്നോ, എവിടെ പോകുന്നുവെന്നോ ആരും ചോദിച്ചില്ല. ഇവർ ബൈക്കിൽ കയറി പോയന്നു വാർത്ത വന്നത് ലഭ്യമായ വിവരത്തിലെ പിശകാണ്. ജംക്ഷനിൽനിന്നും ഒരു ഓട്ടോ വിളിച്ച് ഇവരെ ആശുപത്രിയിലേക്ക് വിടുകയായിരുന്നു. ഏത് ആശുപത്രിയിലേക്കാണ് പോയതന്ന് അറിയില്ല. രണ്ടാമത്തെ പുൽപടർപ്പിൽനിന്നുള്ള പിടിവിട്ടാൽ സമീപത്തുള്ള കയത്തിൽ സ്ത്രീ അകപ്പെടുമെന്ന് ഉറപ്പായികുന്നു. മാത്രമല്ല, ശക്തമായ ഒഴുക്കിൽ അധികനേരം പിടിച്ചുകിടക്കാനുമാകില്ല. അതുകൊണ്ടാണ് പെട്ടന്ന് കരയ്ക്ക് കയറ്റിയത്. ഇത്തരക്കാരുടെ വ്യാജപ്രചാരണങ്ങൾ നന്മ ചെയ്യുന്നവരെ അവരുടെ കർതവ്യത്തിൽനിന്നും പിന്മാറ്റുമെന്നും മൂന്നു വർഷം മുമ്പ് ഇതേ പുഴയിൽനിന്ന് മട്ടാഞ്ചേരിക്കാരനെ രക്ഷിച്ച വ്യക്തിതൂടിയായ ജയൻ പ്രതികരിച്ചു. ഭർത്താവിനെ കാണാത്ത വിഷമത്തിലോ, ഭയന്നിട്ടോ ആകാം സ്ത്രീ തന്നെ തൊടരുതെന്നു പറഞ്ഞതെന്നും ജയൻ പറഞ്ഞു.

രക്ഷാപ്രവർത്തനം നടത്തിയ പട്ടാളക്കാരൻ രാഹുലിന് സോഷ്യൽ മീഡിയയിൽ ബിഗ് സല്യൂട്ടാണ് ലഭിക്കുന്നത്. എന്നാൽ സ്ത്രീയുടെ അനുവാദമില്ലാതെ രക്ഷിച്ചതിനെ ചിലർ വിമർശിച്ചു. എങ്കിലും രാജ്യത്തിന്റെ അഭിമാനമാണ് രാഹുലെന്ന് നാട്ടുകാർ പ്രതികരിക്കുന്നു. പുഴയിൽ ചാടുന്നതിനിടെ രാഹുലിന്റെ സ്മാർട്ട് ഫോണും പണമടക്കം ഏതാനും സാധനങ്ങളും പുഴയിൽ വീണ് നഷ്ടപ്പെട്ടിരുന്നു. ഇതു കാര്യമാക്കാതെയാണ് രാഹുൽ ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്. സംഭവം വ്യാപകമായി പ്രചരിച്ചതോടെ തൊമ്മൻകുത്തിലെ ഫോണുകളിലേക്ക് ഇന്നലെ വിളികളുടെ പ്രവാഹമായിരുന്നു. അപകടത്തിൽപെട്ടവർ ഏത് ആശുപത്രിയിലേക്കാണ് പോയതെന്ന ചോദ്യത്തിന് തങ്ങളെ അപമാനിച്ചവരെക്കുറിച്ച് പിന്നീട് അന്വേഷിച്ചില്ലെന്നായിരുന്നു മറുപടി.

  • ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ഫോട്ടോ വാർത്തയ്ക്ക് അനുയോജ്യമായ ഒരു ചിത്രം മാത്രമാണ്. സംഭവത്തിൽ ഉൾപ്പെട്ടതല്ല- എഡിറ്റർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP