Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പള്ളിയിലേക്ക് പ്രവേശിക്കാൻ ആണിനും പെണ്ണിനും രണ്ട് വഴികൾ; അതിൽ മിക്കയിടത്തും സ്ത്രീ കടക്കേണ്ടത് പിൻവാതിലിലൂടെ; സ്ത്രീക്കും പുരുഷനും രണ്ട് ഹാളുകൾ; പ്രാർത്ഥനാഹാളിൽ പരസ്പരം കാണാതിരിക്കാൻ വലിയ മറകൾ; ഒരിക്കൽ പോലും ഒരു സ്ത്രീ നേതൃത്വം നൽകുന്ന നിസ്‌കാരമില്ല; എല്ലായിപ്പോഴും പുരുഷനെ സ്ത്രീ പിൻതുടരണം; പുരോഗമന വാദികളെന്ന് പറയുന്ന മുജാഹിദ്, ജമാഅത്ത് പള്ളികളിലും സ്ത്രീകൾക്ക് കടുത്ത വിവേചനം

പള്ളിയിലേക്ക് പ്രവേശിക്കാൻ ആണിനും പെണ്ണിനും രണ്ട് വഴികൾ; അതിൽ മിക്കയിടത്തും സ്ത്രീ കടക്കേണ്ടത് പിൻവാതിലിലൂടെ; സ്ത്രീക്കും പുരുഷനും രണ്ട് ഹാളുകൾ; പ്രാർത്ഥനാഹാളിൽ പരസ്പരം കാണാതിരിക്കാൻ വലിയ മറകൾ; ഒരിക്കൽ പോലും ഒരു സ്ത്രീ നേതൃത്വം നൽകുന്ന നിസ്‌കാരമില്ല; എല്ലായിപ്പോഴും പുരുഷനെ സ്ത്രീ പിൻതുടരണം; പുരോഗമന വാദികളെന്ന് പറയുന്ന മുജാഹിദ്, ജമാഅത്ത് പള്ളികളിലും സ്ത്രീകൾക്ക് കടുത്ത വിവേചനം

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: ശബരിമലയിൽ പ്രായപരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന ഇന്ത്യൻ പരമോന്നത നീതിപീഠത്തിന്റെ ചരിത്രപ്രധാന വിധി വന്നതിന് തൊട്ടുപിന്നാലെ തന്നെ മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്. കേരളത്തിലെ മാഹാഭൂരിപക്ഷം വരുന്ന ഇസ്ലാം മത വിശ്വാസികളും സുന്നിവിഭാഗത്തിൽ പെട്ടവരാണെന്നതിനാൽ തന്നെ അവരുടെ പള്ളികളാണ് കേരളത്തിലധികവുമുള്ളത്. ഈ പള്ളികളെല്ലാം തന്നെ സ്ത്രീകൾക്ക് പ്രാർത്ഥനാ സ്വാതന്ത്ര്യമില്ലാത്തവയാണ്. ചിലയിടങ്ങളിൽ വഴിയാത്രക്കാരായ സ്ത്രീകൾക്ക് പള്ളിയോട് ചേർന്ന് പ്രാർത്ഥിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നതൊഴിച്ചാൽ കേരളത്തിലെ സുന്നി പള്ളികളിൽ ഇന്നും സ്ത്രീക്ക് പ്രാർത്ഥിക്കാനുള്ള അവകാശമില്ല. ഇത് പരമമായ സത്യമാണ്.

എല്ലാവർക്കും അറിയുന്ന കാര്യവുമാണ്. അതിലുപരി എപി, ഇകെ സുന്നി വിഭാഗങ്ങൾ ഇത് സംബന്ധിച്ച തങ്ങളുടെ നിലപാട് ഏറ്റവും സ്ത്രീവിരുദ്ധവും വിവേചനപരവുമായി് കാലങ്ങളായി പരസ്യ നിലപാടെടുക്കുന്നവരാണ്. ഈ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം മുതലക്കുളം മൈതാനത്ത് ആയിരങ്ങളെ സംഘടിപ്പിച്ച് കേരളത്തിലെ സുന്നികൾക്കിടയിലെ പ്രബല വിഭാഗമെന്ന് അവകാശപ്പെടുന്ന ചേളാരി സമസ്തക്കാർ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ശരീഅത്ത് സംരക്ഷണ സംഗമവും സംഘടിപ്പിച്ചു.

ശരീഅത്ത് സംരക്ഷിക്കാൻ ഞങ്ങൾ ആണുങ്ങൾ തന്നെ അധികമാണെന്ന ധിക്കാരത്തിനാലാവാം ഒരൊറ്റ സ്ത്രീപോലും പരിപാടിയിൽ ഉണ്ടായിരുന്നില്ല. ഈ സ്ത്രീ വിരുദ്ധ നിലപാടുകൾ പൊളിച്ചെഴുതാൻ വേണ്ടിയാണ് വിപി സുഹ്റ നേതൃത്വം നൽകുന്ന നിസ അടക്കമുള്ള പുരോഗമന മുസ്ലിം സ്ത്രീകളുടെ സംഘടനകൾ സുപ്രിം കോടതിയെ സമീപിക്കുന്നത്. വിപി സുഹ്റ സുപ്രിം കോടതിയിൽ പോകുന്നെന്ന് പറഞ്ഞതുമുതൽ വിശ്വാസികളുടെ വക അവർക്കുള്ള തെറിവിളികളും വന്നു തുടങ്ങിയിട്ടുണ്ട്.

ഇതിനെല്ലാം ഇടയിൽ മുസ്ലിം പള്ളികളിൽ തീർച്ചയായും സ്ത്രീകളെ പ്രവേശിപ്പിക്കണം, ഞങ്ങളെ പോലുള്ള ഇസ്ലാമിലെ പുരോഗമന വാദികളെല്ലാം ഇത് വർഷങ്ങൾക്ക് മുമ്പേ നടപ്പിലാക്കിയതാണെന്ന് പറയുന്ന ചിലകൂട്ടരുണ്ട്. കേരളത്തിലെ മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിക്കാരും. സമൂഹത്തിന് മുന്നിൽ ഇസ്ലാമിന്റെ പുരോഗമന മുഖങ്ങളായി പ്രത്യക്ഷപ്പെടുന്ന ഈ രണ്ട് കൂട്ടരുടെയും പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടെന്ന് പറയുമ്പോൾ അതെങ്ങനെയാണെന്ന് കൂടി വിശദീകരിക്കേണ്ടി വരും. ഇവരുടെ പള്ളിയിലേക്ക് പ്രവേശിക്കാൻ ആണിനും പെണ്ണിനും രണ്ട് വഴികളാണ്.

ഇതിൽ മിക്കയിടത്തും സ്ത്രീ കടക്കേണ്ടത് പിൻവാതിലിലൂടെയാണ്.പ്രാർത്ഥനാഹാളിൽ പരസ്പരം കാണാതിരിക്കാൻ വലിയ മറകൾ. ചിലയിടങ്ങളിൽ പ്രാർത്ഥനക്ക് നേതൃത്വം നൽകുന്നയാളെ കാണാനാകുന്ന രീതിയിലുള്ള ക്രമീകരണം. ഒരിക്കൽ പോലും ഒരു സ്ത്രീ നേതൃത്വം നൽകുന്ന നിസ്‌കാരത്തെ പുരുഷൻ പിന്തുടരില്ല.എല്ലായിപ്പോഴും പുരുഷനെ സ്ത്രീ പിൻതുടരണം. ഇതാണ് പുരോഗമനവാദികളാണെന്ന് സ്വയം പറഞ്ഞ് നടക്കുന്ന മുജാഹിദ്, ജമാഅത്തെ ഇസ്ലാമിക്കാരുടെ പള്ളികളിലെ സ്ത്രീകളുടെ അവസ്ഥ. മറ്റെല്ലായിടങ്ങളിലെ പോലെ തന്നെ ഇവിടെയും സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി തന്നെയാണ് ഇവർ കാണുന്നത്.

ഇത്തരത്തിൽ സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കാണുന്ന പിന്തിരിപ്പൻ നിലപാടുകൾക്കെതിരെയാണ് ശബരിമല വിഷയത്തിൽ സുപ്രിം കോടതിയുടെ വിധിയും. ഒരിക്കൽ പോലും പുരുഷനൊപ്പം പ്രാർത്ഥിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയും സ്ത്രീകൾക്കില്ല. അതല്ല ഒരേ ഇമാമിന് കീഴിൽ ഒരേ സമയത്ത് നിസ്‌കാരം നിർവഹിക്കാൻ മുജാഹിദ് ജമാഅത്ത് പള്ളികളിൽ സ്്ത്രീകൾക്കാവുന്നുണ്ടെന്നാണ് പറയുന്നതെങ്കിൽ അതിപ്പോൾ സുന്നി പള്ളികളിലും നടക്കുന്നുണ്ട്. റമസാൻ മാസത്തെ തറവീഹ് നിസ്‌കാരങ്ങൾ ഇപ്പോൾ സുന്നികൾക്കിടയിലും ആണും പെണ്ണും ഒരേ ഇമാമിന് (പ്രാർത്ഥനക്ക് തേതൃത്വം നൽകുന്നയാൾ) കീഴിൽ തന്നെയാണ് നിർവഹിക്കുന്നത്. പരസ്പരം കാണാൻ കഴിയില്ല എന്നുമാത്രം. പക്ഷെ സുന്നികളൊരിക്കലും സ്ത്രീകളുടെ കാര്യത്തിൽ തങ്ങൾ പുരോഗമന വാദികളാണെന്ന് പറഞ്ഞ് വരാറില്ലെന്ന് മാത്രം. കാരണം അവർക്കറിയാം അതൊരു പിന്തിരിപ്പൻ ഏർപ്പാടാണെന്ന്.

ഇതാണ് കേരളത്തിലെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനത്തിന്റെ അവസ്ഥ. പുരോഗമനവാദികളെന്ന് പറയുന്നവർ സ്ത്രീകളെ കാണുന്നതും രണ്ടാകിട പൗരന്മാരായി തന്നെ. സുന്നികളാകട്ടെ തങ്ങളുടെ നിലപാട് തീർത്തും സ്ത്രീവിരുദ്ധമാണെന്ന് ഏത് വേദിയിലും പരസ്യമായി പറയാൻ തയ്യാറുള്ളവരും. മക്കയിലോ മദീനയിലോ ചരിത്ര പുസ്‌കങ്ങളിലോ കാണാത്ത തരത്തിലുള്ള വിവേചനമാണ് കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾക്കിടയിൽ സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് നിസ അടക്കമുള്ള സംഘടനകൾ സുപ്രിംകോടതിയെ സമീപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP