Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആന്തൂരിലെ ചെങ്കോട്ടയിൽ മൂന്നുപതിറ്റാണ്ട് മോഹിച്ച് കോൺഗ്രസും ലീഗും ഉയർത്തിയ കൊടിമരത്തിനും പതാകയ്ക്കും ആയുസ് അഞ്ചുനാൾ മാത്രം; പാച്ചേനിയുടെ പദയാത്രയിൽ ഉഷാറായി വന്ന യുഡിഎഫിനെ തളർത്താൻ വീണ്ടും തിരിച്ചടി; രാത്രിയിൽ കോൺഗ്രസിന്റെയും ലീഗിന്റെയും കൊടിമരങ്ങളും പതാകകളും പിഴുത് അജ്ഞാതർ; സിപിഎമ്മുകാരാണ് പിഴുതതെന്നും വീണ്ടും പതാക ഉയർത്തുമെന്നും വാശിയോടെ യൂഡിഎഫ് നേതാക്കൾ

ആന്തൂരിലെ ചെങ്കോട്ടയിൽ മൂന്നുപതിറ്റാണ്ട് മോഹിച്ച് കോൺഗ്രസും ലീഗും ഉയർത്തിയ കൊടിമരത്തിനും പതാകയ്ക്കും ആയുസ് അഞ്ചുനാൾ മാത്രം; പാച്ചേനിയുടെ പദയാത്രയിൽ ഉഷാറായി വന്ന യുഡിഎഫിനെ തളർത്താൻ വീണ്ടും തിരിച്ചടി; രാത്രിയിൽ കോൺഗ്രസിന്റെയും ലീഗിന്റെയും കൊടിമരങ്ങളും പതാകകളും പിഴുത് അജ്ഞാതർ; സിപിഎമ്മുകാരാണ് പിഴുതതെന്നും വീണ്ടും പതാക ഉയർത്തുമെന്നും വാശിയോടെ യൂഡിഎഫ് നേതാക്കൾ

രഞ്ജിത്ത് ബാബു

 കണ്ണൂർ: ആന്തൂരിൽ സിപിഎമ്മിന്റെ നെടുങ്കോട്ട പൊളിഞ്ഞുവെന്ന് പരിഹസിച്ചവർക്ക് ഇനി വാക്ക് മാറ്റിപ്പറയേണ്ടി വരും. പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തോടെ സിപിഎം. ഇതര സംഘടനകൾ സംഘടിതമായി ആന്തൂരിലേക്ക് കടന്നു കയറിയിരുന്നു. സമീപകാല ചരിത്രത്തിലൊന്നുമില്ലാത്ത വിധം കണ്ണൂർ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ പദയാത്ര ആന്തൂർ നഗരസഭാ പ്രദേശത്ത് നടത്തുകയുണ്ടായി. പദയാത്രയുടെ സമാപന ദിനമായ ജൂലായ് 15 നാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം കോൺഗ്രസ്സിന് പതാക ഉയർത്താൻ കഴിയാത്ത ആന്തൂരിൽ കൊടിമരവും ത്രിവർണ്ണപതാകയും ഉയർത്തപ്പെട്ടത്.

കഴിഞ്ഞ 15 ാം തീയ്യതി വൈകീട്ട് പാച്ചേനിയുടെ പദയാത്രാ സമാപനവേളയിലാണ് ആന്തൂർ ബക്കളത്തിനടുത്ത പുന്നക്കുളങ്ങരയിലെ പ്രിയദർശിനി വായനശാലക്കു സമീപം കോൺഗ്രസ്സിന്റെ പതാക ഉയർത്തിയത്. ഒപ്പം മറ്റൊരു കൊടിമരത്തിൽ മുസ്ലിം ലീഗിന്റെ പതാകയും ഉയർത്തി. എന്നാൽ കഴിഞ്ഞ രാത്രി കോൺഗ്രസ്സിന്റേയും മുസ്ലിം ലീഗിന്റേയും കൊടിമരങ്ങളും പതാകകളും പിഴുതെടുത്തുകൊണ്ടു പോയ നിലയിൽ കാണപ്പെട്ടു. സിപിഎം. പ്രവർത്തകരാണ് കൊടിമരവും പതാകയും നശിപ്പിച്ചതെന്ന് മണ്ഡലം യു.ഡി.എഫ് കൺവീനറും കോൺഗ്രസ്സ് നേതാവുമായ എ.എൻ ആന്തൂരാൻ ആരോപിച്ചു. അങ്ങനെ കോൺഗ്രസ്സിന്റേയും മുസ്ലിം ലീഗിന്റേയും കൊടിമരത്തിനും പതാകക്കും അഞ്ച് ദിവസത്തെ ആയുസ്സ് മാത്രമാണ് ആന്തൂരിൽ ഉണ്ടായത്. എന്നാൽ അടുത്ത ദിവസം തന്നെ വീണ്ടും പതാകയുയർത്തുമെന്ന് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു. 1991 വരെ ബക്കളത്ത് കോൺഗ്രസ്സ് പതാക പാറിയിരുന്നു. അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നതോടെ പതാക നഷ്ടപ്പെടുകയായിരുന്നു.

തുടർന്ന് ഇങ്ങോട്ട് എവിടേയും ഇതുവരെ പതാക സ്ഥാപിക്കാനായില്ല. ആന്തൂരിൽ നേരത്തെ തന്നെ മറ്റ് പാർട്ടികളുടെ പരിപാടികൾ ചടങ്ങിന് മാത്രമേ നടക്കാറുള്ളൂ. തളിപ്പറമ്പ് നഗരസഭാ പ്രദേശത്തോട് തൊട്ടുകിടക്കുന്ന സ്ഥലമാണ് ആന്തൂർ. 2015 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആന്തൂർ വലിയ ചർച്ചാ വിഷയമായിരുന്നു. സിപിഎം. നെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുറച്ച് യു.ഡി.എഫുകാർ മാത്രമേ തയ്യാറായിരുന്നുള്ളൂ. എതിരില്ലാതെ 14 വാർഡുകളിൽ എല്ലായിടത്തും എൽ.ഡി.എഫ് ജയിച്ചു. അവിടെ മത്സരിക്കാൻ യു.ഡി.എഫുകാർക്ക് ആരേയും കിട്ടിയില്ല. മത്സരിച്ചവർ എട്ടു നിലയിൽ പൊട്ടുകയും ചെയ്തു. അങ്ങിനെ ആന്തൂർ പൂർണ്ണമായും സിപിഎം. ഭരണത്തിൻ കീഴിലായി.

ആകെയുള്ള 28 അംഗ കൗൺസിലിൽ 27 ഉം സിപിഎമ്മുകാർ. ഒരു സീറ്റ് സിപിഐ. പ്രതിപക്ഷമില്ലാത്ത ഈ നഗരസഭയിൽ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയിലൂടെയാണ് കോൺഗ്രസ്സിന്റെ കടന്നു കയറ്റമുണ്ടായത്. പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതിൽ മനംനൊന്താണ് ആത്മഹത്യ നടന്നതെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും നാട്ടുകാരിലൊരു ഭാഗവും ആരോപിക്കുന്നത്. സിപിഎം. ന്റെ ഉറ്റ സുഹൃത്തായ സാജൻ മരണപ്പെട്ടതിന് ഉത്തരവാദി നഗരസഭാദ്ധ്യക്ഷ പി.കെ. ശ്യാമളയാണെന്ന ആരോപണമാണ് ഉയർന്നിരുന്നത്. സിപിഎം. ന്റെ മുൻ ജില്ലാ സെക്രട്ടറിയും നിലവിലുള്ള ജില്ലാ സെക്രട്ടറിയും നഗരസഭാദ്ധ്യക്ഷക്ക് വീഴ്ചയുണ്ടായി എന്നും പാർട്ടിക്കു വേണ്ടി ഈ നേതാക്കൾ കുറ്റ സമ്മതം നടത്തുകയും ചെയ്തിരുന്നു. ആന്തൂർ വിഷയത്തിൽ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയും ഒടുവിൽ സംസ്ഥാന നേതാക്കളും സജീവമായതോടെ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി രണ്ടു ദിവസത്തെ പദയാത്ര നടത്താനും ഒരുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP