Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ മരണത്തിന് ഉത്തരവാദി സുദർശൻ പത്മനാഭൻ; ദയവായി സാംസങ് നോട്ടുകൾ പരിശോധിക്കുക; എട്ടുമണിക്ക് ആഹാരം കഴിക്കാനെത്തുന്ന ഫാത്തിമ രാത്രി 9.30-യോടെ ഹോസ്റ്റൽ മെസ് ഹാളിലെത്തി കരഞ്ഞത് എന്തിന്? ആശ്വസിപ്പിച്ച സ്ത്രീയ്ക്ക് മരണത്തിനു പിന്നിലുള്ള കാരണം അറിയാം; സിസിടിവി പരിശോധിക്കണമെന്നും ആവശ്യം; മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ വർഗ്ഗീയ പകയോ? ഫാത്തിമാ ലത്തീഫിന്റെ സന്ദേശങ്ങളിൽ നിറയുന്നത് ദുരൂഹത

എന്റെ മരണത്തിന് ഉത്തരവാദി സുദർശൻ പത്മനാഭൻ; ദയവായി സാംസങ് നോട്ടുകൾ പരിശോധിക്കുക; എട്ടുമണിക്ക് ആഹാരം കഴിക്കാനെത്തുന്ന ഫാത്തിമ രാത്രി 9.30-യോടെ ഹോസ്റ്റൽ മെസ് ഹാളിലെത്തി കരഞ്ഞത് എന്തിന്? ആശ്വസിപ്പിച്ച സ്ത്രീയ്ക്ക് മരണത്തിനു പിന്നിലുള്ള കാരണം അറിയാം; സിസിടിവി പരിശോധിക്കണമെന്നും ആവശ്യം; മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ വർഗ്ഗീയ പകയോ? ഫാത്തിമാ ലത്തീഫിന്റെ സന്ദേശങ്ങളിൽ നിറയുന്നത് ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മദ്രാസ് ഐ.ഐ.ടി. വിദ്യാർത്ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തതിനുപിന്നിൽ ഈസ്ഥാപനത്തിലെ അദ്ധ്യാപകൻ സുദർശൻ പത്മനാഭനാണ് ആരോപണം. ഫാത്തിമയുടെ ഫോണിൽനിന്ന് ലഭിച്ച സന്ദേശങ്ങളിൽ ഇക്കാര്യം വ്യക്തമാണെന്ന് പിതാവ് അബ്ദുൾ ലത്തീഫ് ആരോപിക്കുന്നു. മരണത്തിന് ഈ അദ്ധ്യാപകനാണ് ഉത്തരവാദിയെന്ന് ഫാത്തിമ ലത്തീഫ് രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് ഫാത്തിമയെ ഐ.ഐ.ടി. ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് കണ്ടെടുത്ത ഫാത്തിമയുടെ ഫോൺ, ലാപ്‌ടോപ് എന്നിവ നശിപ്പിക്കുമെന്ന ആശങ്കയുമുണ്ട്. തമിഴ്‌നാട് പൊലീസിന്റെ ഭാഗത്തുനിന്ന് സഹകരണമോ ശരിയായ വിധത്തിലുള്ള അന്വേഷണമോ ഉണ്ടായിട്ടില്ല -അബ്ദുൾ ലത്തീഫ് പറഞ്ഞു.

ഹുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്ടമെന്റിലെ ഒന്നാം വർഷ എംഎ വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ. മആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ. തന്റെ മരണത്തിന് കാരണം ഐഐടി യിലെ അദ്ധ്യാപകനായ സുദർശൻ പത്മനാഭനാണെന്ന് ഫാത്തിമ തന്റെ മൊബൈലിൽ ആത്മഹത്യാക്കുറിപ്പായി രേഖപ്പെടുത്തിയിരുന്നതായി വീട്ടുകാർ പറയുന്നു.ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട് ഫാത്തിമ ലത്തീഫ് അപ്പീൽ നൽകിയിരുന്നു. ഇരുപതിൽ 13 മാർക്കായിരുന്നു ഫാത്തിമയ്ക്ക് ലഭിച്ചത്. തനിക്ക് പതിനെട്ട് മാർക്ക് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാത്തിമ അപ്പീൽ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പുനഃപരിശോധനയിൽ ഫാത്തിമയ്ക്ക് പതിനെട്ട് മാർക്ക് ലഭിച്ചിരുന്നു. ഇതിന്റെ പേരിൽ സുദർശൻ പത്മനാഭന് ഫാത്തിമയോട് വിരോധം തോന്നിയിരിക്കാമെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനൊപ്പം മുൻപ് ഫാത്തിമ ലതീഫ് പഠിച്ചിരുന്ന വിദ്യാലയത്തിൽ ജോലി ചെയ്തിരുന്ന എം.ഫൈസൽ എഫ് ബിയിൽ എഴുതിയ കുറിപ്പിൽ ചില ഗുരുതര ആരോപണങ്ങളും ഉന്നയിക്കുന്നു. അദ്ധ്യാപകന്റെ വർഗ്ഗീയ പക കാരണം ഫാത്തിമ അത്മഹത്യ ചെയ്തുവെന്ന സൂചനയാണ് ഈ പോസ്റ്റിലുള്ളത്.

ഫാത്തിമയുടെ പോസ്റ്റ്‌മോർട്ടം നടപടികളുമായി ബന്ധപ്പെട്ട് ചെന്നൈ കോട്ടൂർപുരം പൊലീസ് സ്റ്റേഷനിലെത്തിയ ഇരട്ടസഹോദരി ഐഷ ലത്തീഫും കുടുംബസുഹൃത്തായ ഷൈൻദേവും സുഹൃത്തുക്കളുടെ ഫോൺനമ്പറുകൾക്കായി ഫാത്തിമയുടെ ഫോൺ വേണമെന്ന് ആവശ്യപ്പെടുകയും പൊലീസ് ഫോൺനൽകുകയും ചെയ്തു. ഫോൺ പരിശോധിച്ചപ്പോഴാണ് ഐഷ ഈ സന്ദേശം കണ്ടത്. ഒപ്പം ഫോണിലെ നോട്ടുകൾ പരിശോധിക്കണമെന്നും എഴുതിയിരുന്നു. തുടർന്ന് അത് സ്‌ക്രീൻഷോട്ട് എടുത്തുസൂക്ഷിച്ചു. മുഖ്യമന്ത്രിക്ക് പരാതിനൽകി. മാർക്കുകുറഞ്ഞ വിഷമത്തിലാണ് ഫാത്തിമ ആത്മഹത്യചെയ്തതെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് അബ്ദുൾ ലത്തീഫ് പറഞ്ഞു.

ലോജിക് എന്ന വിഷയത്തിൽ വിദ്യാർത്ഥിനിയുടെ മാർക്ക് മനഃപൂർവം കുറച്ചിരുന്നു. ഇരുപതിൽ 13 മാർക്കാണ് നൽകിയത്. എന്നിട്ടും ഫാത്തിമയ്ക്കുതന്നെയായിരുന്നു കൂടുതൽ മാർക്ക്. ഉത്തരക്കടലാസിൽ മാർക്കുകൂട്ടിയപ്പോൾ അഞ്ചുമാർക്കുകൂടി ലഭിക്കാനുണ്ടെന്ന് ഫാത്തിമ ഇ-മെയിലിലൂടെ അദ്ധ്യാപകനോട് പറയുകയും അതുനൽകാമെന്ന് അദ്ദേഹം മറുപടിനൽകിയെന്നും വീട്ടിലറിയിച്ചിരുന്നു. എന്നാൽ, മാർക്കുനൽകിയില്ല. എട്ടുമണിക്ക് ആഹാരം കഴിക്കാനെത്തുന്ന ഫാത്തിമ സംഭവദിവസം രാത്രി 9.30-യോടെ ഹോസ്റ്റൽ മെസ് ഹാളിലെത്തി കരഞ്ഞുവെന്നും ഒരുസ്ത്രീ കുട്ടിയെ ആശ്വസിപ്പിക്കുന്നതായി കണ്ടെന്നും അറിഞ്ഞു. വിദ്യാർത്ഥിനിയുടെ മരണത്തിനുപിന്നിലുള്ള കാരണം ആ സ്ത്രീക്ക് അറിയാം. ഹോസ്റ്റലിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കണമെന്നാണ് ആവശ്യം.

ഫാത്തിമ ലതീഫ് പഠിച്ചിരുന്ന വിദ്യാലയത്തിൽ ജോലി ചെയ്തിരുന്ന എം.ഫൈസൽ എഴുതിയ കുറിപ്പ്

ഫാതിമ ലതീഫ് എന്ന വിദ്യാർത്ഥി ഞാൻ ജോലി ചെയ്യുന്ന വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്. ഞാൻ അവളെ പഠിപ്പിച്ചിട്ടില്ല. രണ്ടുകാര്യങ്ങളാണ് എന്നെ ആ കുട്ടിയിലേക്ക് ആകർഷിച്ചത്. ഒന്ന് നിരന്തരമായി സ്‌കൂളിനകത്തും പുറത്തുമുള്ള ക്വിസ് മത്സരങ്ങളിൽ എത്തുന്നവളായിരുന്നു ഫാതിമ. രണ്ടാമത്തെ കാര്യം അവളുടെ വായനയുടെ ആഴവും പരപ്പുമായിരുന്നു. അവൾ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്. അത് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സന്ദർഭത്തിലാണ്. അതേ കാലത്തുതന്നെ ഞാൻ കുടുംബസമേതം റിയാദിലെ അവരുടെ വീട്ടിൽ പോകുകയുണ്ടായി. അവളുടെ പുസ്തകശേഖരം കണ്ട് ഞങ്ങൾ വിസ്മയിച്ചിട്ടുണ്ട്. ആ ദിവസങ്ങളിൽ അവൾ വായിച്ചിരുന്ന പുസ്തകം അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ് ആയിരുന്നു. ആ സമയത്തേ, ലോക ക്ലാസിക്കുകളിലൂടെ അവൾ കടന്നുപോകുന്നുണ്ട്. ഈ വർഷം ഐ ഐ ടിയിലെ ഹുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എൻട്രൻസ് എക്‌സാമിനേഷനിൽ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്കോടെ അവൾക്ക് പ്രവേശനം ലഭിച്ചു.

ജൂലൈ മാസത്തിൽ അവൾക്ക് ക്ലാസ് തുടങ്ങി. അതിനിടക്ക് ഞങ്ങൾ കാര്യമായി സംസാരിക്കുകയുണ്ടായിട്ടില്ല. എന്നാൽ ചില പുസ്തക വാർത്തകൾ പങ്കുവെക്കുമായിരുന്നു. ഈ മാസം എട്ടിന് ഞാൻ അവളെ വാട്‌സപിൽ ബന്ധപ്പെട്ടു. ആ ഫോൺ അവളുടെ ഉമ്മ സാജിതയുടെ കൈവശമായിരുന്നു. സാജിത എനിക്ക് ഫാതിമയുടെ നമ്പർ തന്നു. അങ്ങനെയാണ് ഞാൻ ഈ വെള്ളിയാഴ്ച അവളോട് സംസാരിക്കുന്നത്. അവളുടെ കോഴ്‌സിന്റെ കരിക്കുലം വിശദാംശങ്ങൾ, പ്രവേശനപരീക്ഷാ രീതി തുടങ്ങിയ കാര്യങ്ങൾ ഞാൻ അന്വേഷിച്ചു. അതിന് വ്യക്തമായ വിവരങ്ങൾ തന്നു. സർ, ഇത് ആർക്കു വേണ്ടിയാണ് എന്ന് ചോദിച്ചു. എന്റെ മകൻ അഖിലിനു വേണ്ടിയാണ് എന്നു പറഞ്ഞു. തുടർന്ന് കുടുംബങ്ങളുടെ കാര്യങ്ങൾ സംസാരിച്ചു. പക്ഷേ, ഏതാനും മണിക്കൂറുകൊണ്ട് അവൾ സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയി.

ഫാതിമയുടേത് ആത്മഹത്യയാണെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ കാരണവും ആത്മഹത്യ കുറിപ്പിൽ നിന്ന് ലഭിച്ചുകഴിഞ്ഞു. സുദർശൻ പത്മനാഭൻ എന്ന അദ്ധ്യാപകന്റെ വർഗീയമായ പകയെ പറ്റി ഫാതിമ സൂചിപ്പിച്ചിട്ടുണ്ടത്രെ. സുദർശൻ പത്മനാഭനാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പ് പറയുന്നു. (ഇന്റേണൽ അസസ്‌മെന്റ് നിലനിൽക്കുന്ന പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്ത് വർഗീയത മാത്രമല്ല, നിരവധി ചൂഷണങ്ങൾ നിലനിൽക്കുന്നുണ്ട്.) ഇന്ത്യയുടെ അത്യുന്നതനിലവാരമുള്ള ഐ ഐ ടിക്കകത്ത് സംഘപരിവാർ രാഷ്ട്രീയത്തിന്റെ വിഷവിത്തുകൾ വ്യാപകമാകുന്നതായി ചില സുഹൃത്തുക്കൾ ഇതിനകം ഉദാഹരണങ്ങളോടെ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ സംഭവത്തിൽ വർഗീയവികാരം പ്രവർത്തിച്ചിട്ടുണ്ടോ എന്നത് ഇനിയും കൂടുതലായി പുറത്തുവരേണ്ടതുണ്ട്.

ഫാതിമയുടെ വാപ്പ ലതീഫിക്ക വർഗീയതയുടെ ഉള്ളടക്കം ആവർത്തിച്ച് സൂചിപ്പിക്കുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫാതിമയുടെ വേർപാട് ഞങ്ങളെ പ്രത്യക്ഷത്തിൽ ബാധിച്ച വേദനയാണ്. അതുകൊണ്ടുതന്നെ സംഭവം ഉണ്ടായതിനു ശേഷം എനിക്കോ, ബീനക്കോ സാധാരണ നിലയിലേക്ക് പൂർണമായി വരാനായിട്ടില്ല. എന്തിലേക്കൊക്കെ പോയാലും ഒടുവിൽ ഈ വേദനയിൽ തിരിച്ചെത്തുന്നു. ഇന്ന് സ്‌കൂളിൽ രാവിലെ ഈ വിഷയത്തിൽ കുട്ടികളെ അഭിസംബോധന ചെയ്തപ്പോഴും നിയന്ത്രണം വിടാതിരിക്കാൻ ആവതും നോക്കി. അതിനിടയിൽ ഈ ദുരന്തം വാർത്താമാധ്യമങ്ങളിലെത്തിക്കാൻ ഞങ്ങൾ രണ്ടുപേരും ശ്രമിച്ചു. സൗഹൃദവലയത്തിലുള്ള ഒന്നുരണ്ട് മാധ്യമപ്രവർത്തകരോട് ഇക്കാര്യം പങ്കുവെച്ചു. അവർ അത് ഗൗരവമായി എടുക്കുകയും ചെയ്തു. ഇപ്പോൾ ദേശീയമാധ്യമങ്ങളിൽ വരെ പ്രാധാന്യത്തോടെ വാർത്തകൾ വരുന്നുണ്ട്. ഫാതിമ നഷ്ടമായി. എന്നാൽ ഇനിയും നമ്മുടെ മക്കൾ വലിയ സ്വപ്നങ്ങളോടെ, അവരുടെ സ്വന്തം കഴിവിന്റെ മാത്രം തിളക്കത്തിൽ, കരുത്തിൽ ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശനം നേടും. എന്നാൽ അവിടെ പതിയിരിക്കുന്ന കൊടുംവിഷവിത്തുകൾ നമ്മുടെ മക്കൾക്ക് ഈ വിധിയാണ് സമ്മാനിക്കുന്നതെങ്കിൽ ഏതുതരം രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്ന ചോദ്യം കൂടുതൽ പ്രസക്തമാകുന്നു.

മതവർഗീയത വെച്ചുപുലർത്തുന്നവർക്ക് എല്ലാ പിന്തുണയും ലഭ്യമാകുന്ന ഈ കാലത്ത് ഇത്തരക്കാർക്ക് ഏത് സ്ഥാപനങ്ങളിലും കയറിപ്പറ്റാനും അവിടെ വാഴാനും എല്ലാ സൗകര്യങ്ങളും ഉണ്ടാകും. മൊബൈലിലെ ചെറു നോട്ടിൽ ഫാതിമ മരണകാരണം വ്യക്തമാക്കുന്നതായി കാണാം. കൂടാതെ വിശദാംശങ്ങൾ നോട്പാഡിലുണ്ടെന്നും പറയുന്നു. ഇതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. എന്നോട് ഒരു ദിവസം എന്റെ ഒരു സ്‌നേഹിത ചോദിച്ചു, ഇന്ത്യയിൽ ജീവിക്കാൻ ഭയം തോന്നുന്നുണ്ടോ എന്ന്. ഞാൻ പറഞ്ഞു, ഉണ്ട്. ഇപ്പോൾ ആ ഭയം പല കാരണങ്ങളാൽ ഏറുന്നു. ഇന്ത്യൻ വിദ്യാഭ്യാസമികവിന്റെ ഏറ്റവും ഉൽകൃഷ്ടമാതൃകയായ ഐ ഐ ടിയുടെ കഥ ഇതാണെങ്കിൽ നമ്മളിനി ആരിൽ പ്രതീക്ഷ അർപ്പിക്കണം? ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും ദളിത്-പിന്നോക്ക വിഭാഗങ്ങളിൽ നിന്നും പെൺ-ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളിൽ നിന്നും കുട്ടികൾ ഇത്തരം സ്ഥാപനങ്ങളിലേക്ക് കടന്നുവരാതിരിക്കാൻ ഭയം സൃഷ്ടിക്കുക എന്നതും ഇത്തരം ക്രൂരതയ്ക്ക് കാരണമാകാം. ഈ രോഗത്തിന് ചികിത്സ നൽകാൻ നമ്മൾ ഏത് ഭിഷഗ്വരനോടാണ് പറയുക?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP