Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറുനാടൻ ഫീൽഡ് സർവെ സംഘം ഇന്ന് വയനാട് കണ്ണൂർ തിരുവനന്തപുരം ചാലക്കുടി മണ്ഡലങ്ങളിൽ; നാളെ ആലപ്പുഴയും എറണാകുളവും തൃശൂരും കൂടി പൂർത്തിയാക്കിയാൽ രണ്ടാംഘട്ട സർവെയ്ക്ക് പരിസമാപ്തി; ശബരിമലയും മോദി ഭരണവും രാഹുൽ തരംഗവും ചർച്ചയാക്കി വോട്ടർമാർ; കേരളത്തിലെ മികച്ച അഭിപ്രായ സർവേയായ 'മറുനാടൻ മലയാളി ഇലക്ഷൻ സർവേ-2019'യുടെ പക്ഷം ചേരാതെയുള്ള ജനഹിതം തിങ്കളാഴ്ച മുതൽ മറുനാടനിൽ

മറുനാടൻ ഫീൽഡ് സർവെ സംഘം ഇന്ന് വയനാട് കണ്ണൂർ തിരുവനന്തപുരം ചാലക്കുടി മണ്ഡലങ്ങളിൽ; നാളെ ആലപ്പുഴയും എറണാകുളവും തൃശൂരും കൂടി പൂർത്തിയാക്കിയാൽ രണ്ടാംഘട്ട സർവെയ്ക്ക് പരിസമാപ്തി; ശബരിമലയും മോദി ഭരണവും രാഹുൽ തരംഗവും ചർച്ചയാക്കി വോട്ടർമാർ; കേരളത്തിലെ മികച്ച അഭിപ്രായ സർവേയായ 'മറുനാടൻ മലയാളി ഇലക്ഷൻ സർവേ-2019'യുടെ പക്ഷം ചേരാതെയുള്ള ജനഹിതം തിങ്കളാഴ്ച മുതൽ മറുനാടനിൽ

ടീം മറുനാടൻ

തിരുവനന്തപുരം: ഈ ലോക്സഭാ തെരഞ്ഞടുപ്പിൽ കേരളം ആർക്കൊം? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ജനവികാരം കൃത്യമായി വിലയിരുത്തി ഫലം പുറത്തുവിട്ട മറുനാടൻ മലയാളിയുടെ സർവേ ടീമിന്റെ സർവേ മണ്ഡലങ്ങൾ തോറും പുരോഗമിക്കുന്നു. 20 ലോക്സഭാ മണ്ഡലങ്ങളിലായി പതിനായിരത്തോളം സാമ്പിളുകൾ എടുത്തുകൊണ്ട്, മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തുന്ന, രണ്ടാംഘട്ട റാൻഡം ഫീൽഡ് സർവേ ജനങ്ങളുടെ പ്രതികരണങ്ങൾ ശക്തമായി രേഖപ്പെടുത്തി മുന്നോട്ടു നീങ്ങുകയാണ് മണ്ഡലങ്ങൾ തോറും. ഈ മാസം എട്ട് തിങ്കളാഴ്ച മുതൽ മറുനാടൻ മലയാളിയിലും മറുനാടൻ ടിവിയിലുമായി സർവേ ഫലങ്ങൾ പുറത്തുവിടും.

കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മണ്ഡലങ്ങളിൽ സർവേ പൂർത്തിയായി. കാസർകോട്, കൊല്ലം, ആറ്റിങ്ങൽ, ഇടുക്കി, മാവേലിക്കര, കോട്ടയം തുടങ്ങിയ മണ്ഡലങ്ങളിലും വടകര, കോഴിക്കോട് മണ്ഡലങ്ങളിലും ആലത്തൂർ, പാലക്കാട് മേഖലയിലും സർവേ പൂർത്തിയായി. മലപ്പുറം, പൊന്നാനി, മൂവാറ്റുപുഴ മണ്ഡലങ്ങളിലും സർവേ പുരോഗമിക്കുകയാണ്. ജനങ്ങൾ ഓരോ മണ്ഡലങ്ങളിലും ആവേശത്തോടെയാണ് മറുനാടൻ സർവേയോട് പ്രതികരിക്കുന്നത്. ആദ്യ ഫീൽഡ് സർവേ പോലെ തന്നെ വലിയ ജനപങ്കാളിത്തം ഓരോ ഇടത്തും ലഭിക്കുന്നു. മറുനാടനിലൂടെ തിരഞ്ഞെടുപ്പ് വിഷയങ്ങളിൽ അഭിപ്രായം പറയാനും ജനം മത്സരിച്ചെത്തുന്നു.

ഇന്ന് വയനാട്, കണ്ണൂർ, തിരുവനന്തപുരം, ചാലക്കുടി മണ്ഡലങ്ങളിലെ ജനഹിതം തേടുകയാണ് മറുനാടൻ മലയാളി ടീം. നാളെ ആലപ്പുഴയും എറണാകുളവും തൃശൂരും കൂടി പൂർത്തിയായാൽ രണ്ടാംഘട്ട സർവെ സമാപിക്കും. ഇതിന്റെ വിലയിരുത്തലുകൾ നടത്തി. മറുനാടൻ സർവേയ്ക്ക് അന്തിമ രൂപം നൽകുന്നതോടെ തികച്ചും ശാസ്ത്രീയമായ നടത്തുന്ന ഈ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവേയ്ക്ക് പരിസമാപ്തിയാകും. മണ്ഡലങ്ങൾ തോറും സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുകയും വിവിധ വിഷയങ്ങൾ അവസാന ഘട്ടത്തിൽ സജീവ ചർച്ചയാകുകയും ചെയ്യുന്ന വേളയിലാണ് മറുനാടന്റെ രണ്ടാം സർവെ നടക്കുന്നത് എന്നതിനാൽ തിരഞ്ഞെടുപ്പിന് വെറും മൂന്നാഴ്ച മാത്രം ശേഷിക്കേ നടക്കുന്ന ജനങ്ങളുടെ വിലയിരുത്തലുകളാണ് ഈ സർവേയിൽ പ്രതിഫലിക്കുക.

മറുനാടനും പാല സെന്റർഫോർ കൺസ്യൂമർ എജുക്കേഷനും ചേർന്നാണ് ശാസ്ത്രീയ വിലയിരുത്തലിനായി ചോദ്യാവലി തയ്യാറാക്കിയത്. ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും ചർച്ചയാകുന്ന വേളയിലാണ് ഈ ഫീൽഡ് സർവേ. രാഹുൽഗാന്ധി കേരളത്തിൽ എത്തുന്ന സാഹചര്യം, സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാർത്ഥി ആയ സാഹചര്യം, കെ സുരേന്ദ്രന് പത്തനംതിട്ടയിൽ ഏറെ ചർച്ചകൾക്ക് ശേഷം ബിജെപി സീറ്റ് നൽകിയ സാഹചര്യം, വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് അപ്രതീക്ഷിതമായി ശക്തരായ സ്ഥാനാർത്ഥികളെ നിർത്തിയ സാഹചര്യം, കോഴിക്കോട് എംകെ രാഘവന് എതിരെ കോഴ ആരോപണം വന്നത്, ആലത്തൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് എതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അപകീർത്തികരമായ പരാമർശം നടത്തിയത് തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഈ അവസാന കാലത്ത് ഉണ്ടായത്. ഇതെല്ലാം തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നതിന്റെ വിലയിരുത്തലാകും ഈ സർവേ.

ഇതിനെല്ലാം പുറമെ ഇതുവരെ കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്ന ആധികാരിക സർവേ ആയി ഈ സർവേ മാറുന്നതിന് മറ്റൊരു കാരണം കൂടി ഉണ്ട്. ഇതുവരെ പുറത്തുവന്ന സർവേകളെല്ലാം സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്നതിന് മുന്നേയാണ് നടത്തപ്പെട്ടത്. എന്നാൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുകയും ഇടതു സ്ഥാനാർത്ഥികൾക്ക് എതിരെ കരുത്തരായ സ്ഥാനാർത്ഥികളെ കോൺഗ്രസ് പലയിടത്തും അവതരിപ്പിക്കുകയും ചെയ്തതോടെ അടിയൊഴുക്കുകൾ വീണ്ടും മാറി.

ഇതിന് പുറമെയാണ് ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ വന്ന മാറ്റങ്ങളും അവസാന നിമിഷം കേരളത്തിൽ മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി എടുത്ത തീരുമാനവും. ഇതെല്ലാം വലിയ ചർച്ചയാവുന്ന വേളയിലാണ് മറുനാടൻ സർവേ പുരോഗമിക്കുന്നത്. ഇതിനിടെ പ്രളയകാലത്ത് ഡാമുകൾ തുറന്നതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി വന്ന അമിക്കസ് ക്യൂറി റിപ്പോർട്ടും സിപിഎമ്മിനെതിരെ ആയുധമാക്കുകയാണ് യുഡിഎഫും ബിജെപിയും. പ്രളയം ദുരിതം വിതച്ച മേഖലകളിൽ സർക്കാരിനെതിരെ പ്രചരണം അഴിച്ചുവിടാനാണ് നീക്കം. ഈ ഘടകങ്ങളെല്ലാം പ്രതിഫലിക്കുന്ന സർവേയാകും മറുനാടന്റേത്.

മുൻ സർവേയിൽ പ്രതിഫലിച്ചത്

ഒരുമാസം മുമ്പ് മറുനാടൻ മലയാളി നടത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ റാൻഡം സർവേയിൽ കേരളത്തിലെ 20 സീറ്റുകളിൽ 11 എണ്ണത്തിൽ യുഡിഎഫിനും 9 സീറ്റിൽ എൽഡിഎഫിനും മേൽക്കൈയുണ്ടെന്നാണ് കണ്ടെത്തിയത്. വയനാട്, മലപ്പുറം, പൊന്നാനി, ചാലക്കുടി, ഇടുക്കി, എറണാംകുളം, കോട്ടയം, ആല്ലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ ഐക്യമുന്നണി മുന്നിട്ട് നിൽക്കുമ്പോൾ, കാസർകോട്, കണ്ണൂർ, കോഴിക്കോട്, വടകര, പാലക്കാട്, ആലത്തൂർ, തൃശൂർ, കൊല്ലം, ആറ്റിങ്ങൽ മണ്ഡലങ്ങൾ ഇടതിനെയും തുണക്കുമെന്നായിരുന്നു ആദ്യഘട്ട സർവേയിലെ സൂചകങ്ങൾ.

എന്നാൽ ആദ്യഘട്ട സർവേ നടക്കുന്ന സമയത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ കുറിച്ച് കൃത്യമായ ചിത്രം ജനങ്ങൾക്ക് ഉണ്ടായിരുന്നില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുമെന്ന സൂചനപോലും അന്ന് ഉണ്ടായിരുന്നില്ല. ഇപ്പോൾ ചിത്രം വ്യക്തമായ സാഹചര്യത്തിൽ കേരളത്തിലെ വോട്ടർമാർ എങ്ങനെ ചിന്തിക്കുന്നുവെന്നാണ് മറുനാടൻ സർവേയിലുടെ കണ്ടെത്താൻ ശ്രമിക്കുന്നത്.

നിങ്ങളുടെ വോട്ട് ആർക്ക് എന്ന സുപ്രധാന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് ജനങ്ങളെ നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിക്കുന്നുണ്ട്. രാഹുൽ തരംഗം വീശിയടിക്കുന്നുണ്ടോ, മോദി ഫാക്ടർ അസ്തമിച്ചോ, ശബരിമല സമരം കേരളത്തിൽ ആർക്ക് ഗുണം ചെയ്യും, ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ എങ്ങോട്ട് ചായും, പിണറായി വിജയന്റെ വ്യക്തിപ്രഭാവം ഇടതുമുന്നണിയെ തുണക്കുമോ, കേന്ദ്ര സർക്കാറിനെപ്പോലെ സംസ്ഥാന സർക്കാറിനെതിരെയും ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടോ, അഴിമതി വർഗീയത നോട്ട് നിരോധനം ജിഎസ്ടി തുടങ്ങിയവ സാധാരണക്കാരന്റെ വോട്ടിനെ സ്വാധീനിക്കുന്നുണ്ടോ, തുടങ്ങിയ ജന വികാരം രുപപ്പെടുന്ന വിവിധ വിഷയങ്ങൾ ഏതെന്നും സർവേ പരിശോധിക്കുന്നുണ്ട്.

വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ റാൻഡം ഫീൽഡ് സർവേയുടെ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ മലയാളി ടീമും അവലംബിക്കുന്നത്. പ്രമുഖ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമാവുന്നുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ബസ്സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽപെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിക്കുന്നത്. സാധാരണ ദേശീയ മാധ്യമങ്ങളും പ്രമുഖരായ തെരഞ്ഞെുടുപ്പ്് സർവേ ടീമുകളുമൊക്കെ വെറും അഞ്ചൂറും, എഴുനൂറും സാമ്പിളുകൾ വെച്ച് മാത്രമാണ് കേരളത്തെ അളക്കുന്നത്. ആ രീതിയിൽ നോക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ സർവേയാണ്, പതിനായിരത്തിൽ അധികം പേർ നേരിട്ട് പങ്കെടുക്കുന്ന മറുനാടൻ സർവേ.

മറ്റു മാധ്യമങ്ങൾ മൊത്തത്തിൽ സർവേ പ്രവചനം നടത്തുമ്പോൾ, മറുനാടൻ ഓരോ മണ്ഡലത്തിലും ആര് ജയിക്കും എന്ന് കൃത്യമായി വിലയിരുത്തി മണ്ഡലാടിസ്ഥാനത്തിലാണ് ഫലം പുറത്തുവിടുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇങ്ങനെ 140 മണ്ഡലങ്ങളിലും മറുനാടൻ ടീം നേരിട്ടെത്തി സർവേ നടത്തുകയും, ഓരോ മണ്ഡലാടിസ്ഥാനത്തിലും ഫലം പുറത്തുവിടുകയും ചെയ്തിരുന്നു. അത് 80 ശതമാനത്തിലേറെ കൃത്യവും ആയിരുന്നെന്ന് പ്രേക്ഷകർ ഓർക്കുന്നുണ്ടാവും. ഒഴുക്കൻ മട്ടിൽ യുഡിഎഫ് ഇത്ര എൽഡിഎഫ് ഇത്ര എന്ന് പറയാതെ ഒരോ മണ്ഡലത്തിന്റെയും അടിത്തട്ടിലുള്ള ജനവികാരം മനസ്സിലാക്കി ആരു ജയിക്കുമെന്ന് പറഞ്ഞ് ഫലം പുറത്തുവിടുന്ന രീതി ഇന്ത്യയിൽ തന്നെ ആദ്യമാണ്.

ഏറ്റവും പ്രധാനം ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സർവേയാണെന്നാണ്. മറുനാടൻ മലയാളിയുടെ രാഷ്ട്രീയ നിലപാടുമായി ഈ സർവേക്ക് യാതൊരു ബന്ധവുമില്ല. സർവേഫലത്തിന് അനുസരിച്ചുള്ള യാതൊരു കാമ്പയിനിങ്ങും മറുനാടന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമില്ല. മാത്രമല്ല എത് സർവേകളും പ്രതിഫലിപ്പിക്കുന്നത് ആ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടന്ന് മാറി മറിയാം. അഭിപ്രായ സർവേകളിൽ അഞ്ചുശതമാനംവരെ ഹ്യൂമൻ എററുകളും വരാം. ഇന്ത്യയിലും കേരളത്തിലും എക്‌സിറ്റ്പോളുകൾപോലും പല തവണ മാറിമാറഞ്ഞ സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്. അതായത് ഏത് സർവേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഇത് ഒരു അന്തിമ വിധിയല്ലെന്നും മാന്യവായനക്കാരെ ബോധ്യപ്പെടുത്തുന്നു.

വിവിധയിടങ്ങളിൽ ആവേശത്തോടെ പ്രതികരിച്ച് ജനങ്ങൾ

സർവേ വിശേഷങ്ങൾ മറുനാടൻ ടീം പങ്കുവയ്ക്കുന്നത് ഇങ്ങനെ: ഉച്ചവെയിലിന്റെ കാഠിന്യത്തിനപ്പുറമുള്ള രാഷ്ട്രീയ ചർച്ചകൾക്കിടയിലാണ് മൂവാറ്റുപുഴയ്ക്കടുത്ത് കക്കടാശ്ശേരിയിൽ വോട്ടർമാർക്കിടയിലേക്ക് എത്തുന്നത്. മറുനാടനിൽ നിന്നും ഇലക്ഷൻ സർവ്വേയ്ക്ക് എത്തിയതാണെന്നറിയിച്ചപ്പോൾ സമീപത്തെ ബസ്റ്റോപ്പിൽ നിന്നവർ വഴിയെ പോയവരെയും കൂടി വിളിച്ചുകൂട്ടി ജനഹിതമറിയുന്നതിനുള്ള നീക്കത്തിന് കൂടെക്കൂടി. ഫോം പൂരിപ്പിക്കുന്നതിനിടയിലും കമന്റുകൾ തേടുന്നതിനിടയിലും രാഷ്ട്രീയ നിലപാടുകൾ നിരത്തി കൂടി നിന്നവർ പരസ്പരം ഏറ്റുമുട്ടിയത് അല്പനേരം കൗതുകത്തിനും വക നൽകി.

കാർഷികമേഖലയായ മണ്ഡലത്തിൽ വികസനമാണ് പ്രധാന പ്രചാരണ വിഷയമെന്ന കാര്യത്തിൽ സർവ്വേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും യോജിച്ചു. വഴിയാത്രക്കാർ,വാഹനയാത്രക്കാർ ,തൊഴിലാളികൾ ,ഓട്ടോ ഡ്രൈവർമാർ, വിവധ സ്ഥാപനങ്ങളുടെ നടത്തിപ്പികാർ, ജീവനക്കാർ തുടങ്ങി പൊതുസമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ സർവ്വേയിൽ അഭിപ്രായം രേഖപ്പെടുത്തി പങ്കാളികളായി.

ഇവിടെ നിന്നും ആയവന പഞ്ചായത്തിലേയ്ക്കായിരുന്നു അടുത്തയാത്ര. വഴിയിൽക്കണ്ട വീട്ടമ്മമാർക്ക് മുമ്പിലേയ്ക്ക് മൈക്ക് നീട്ടിയെങ്കിലും ഒന്നും പറയാനില്ലന്ന് പറഞ്ഞ് അവർ പിൻവലിഞ്ഞു.ഗ്രാമീണതയുടെ പരിച്ഛേദം പോലെ ഒരു പുഞ്ചിരിയിൽ പ്രതികരണമൊതുക്കി ഇവർ സ്ഥലം വിട്ടപ്പോൾ നേരിയ ഇച്ഛാഭംഗം നേരിട്ടെങ്കിലും പ്രതീക്ഷ കൊവിടാതെ യാത്ര തുടർന്നു. ഏതാണ്ട് അരമണിക്കൂറോളം പിന്നിട്ടപ്പോൾ അഞ്ചൽപ്പെട്ടിയിൽ എത്തി. തനി നാട്ടിൻ പ്രദേശമായതിനാൽ ഇവിടെ ഒരു ചായക്കട ചർച്ചയ്ക്ക് വഴിയുണ്ടോ എന്നന്വേഷിച്ച് ഒന്നുരണ്ട് റ്റീ ഷോപ്പുകളിൽക്കയറി.

ചൂടായതിനാൽ 5 മണിക്കുശേഷമേ ആളുകൾ എത്തുന്നുള്ളു എന്ന നടത്തിപ്പുകാരുടെ വാക്കുകൾ കേട്ടപ്പോൾ ആപ്ലാൻ പൊളിഞ്ഞെന്ന് ബോദ്ധ്യമായി. എങ്കിൽ ഒരു നാരങ്ങാവെള്ളം കുടിച്ച് ദാഹമകറ്റാമെന്ന് കരുതി മുന്നിൽക്കണ്ട ബേക്കറിയിൽക്കയറി. ഈ സമയം ബേക്കറിയുടെ ഒരു ഭാഗത്ത് ഏതാനും പേർ ഇരിക്കുന്നതുകണ്ടു.സംഭാഷണം ശ്രദ്ധിച്ചപ്പോൾ വിഷയം രാഷ്ട്രീയമാണെന്ന് മനസ്സിലായി. രാഹുലിന്റെ വരവും സി പി എമ്മിന്റെ വിരട്ടലും എന്നും വേണ്ട ദേശിയവും പ്രാദേശികവുമായ വിഷയത്തിൽ ഇവർ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതുകണ്ടു.

ഉടൻ ബാഗിൽ നിന്നും മൈക്കെടുത്ത് ഇവരുടെ ഒപ്പം കൂടി. ഓരോരുത്തരായി ഉള്ളുതുറന്ന് അഭിപ്രായം രേഖപ്പെടുത്തി. ഏതാനും പേർ പരസ്യപ്രതികരണത്തിനില്ലന്ന് പറഞ്ഞ് പിൻവാങ്ങി. മുമ്പ് സർവ്വേയെടുത്ത കേന്ദ്രങ്ങളിലെ പ്രതികണങ്ങളറിനായിരുന്നു കൂട്ടത്തിൽ ഏതാനും പേർക്ക് താൽപര്യം. ഈ വിവരം പങ്കുവയ്ക്കാൻ നിവർത്തിയില്ലെന്ന് സ്നേഹത്തിന്റെ ഭാഷയിൽ അവരെ ബോദ്ധ്യപ്പെടുത്തി അവിടെ നിന്നും യാത്രയായി. പ്രതികരണങ്ങൾ എപ്പോൾ പ്രക്ഷേപണം ചെയ്യുമെന്നായിരുന്നു പിന്നീട് ഇവർക്ക് അറിയേണ്ടത്.അറിയിക്കാമെന്നും പറഞ്ഞ് ഒന്നുരണ്ട് പേരുടെ മൊബൈൽ നമ്പറും വാങ്ങിയാണ് ഇവിടെ നിന്നും മടങ്ങിയത്.

കലാമ്പൂര്,പോത്താനിക്കാട്,അടിവാട്,പല്ലാരിമംഗലം എന്നീ കേന്ദ്രങ്ങൾ ചുറ്റി വൈകിട്ട് 6 മണിയോടടുത്താണ്് ഇന്നത്തെ സർവ്വേപ്രവർത്തനങ്ങൾ അവസിപ്പിച്ചത്.ഓരോ കേന്ദ്രങ്ങളിലും സർവ്വേയെക്കുറിച്ച് വിശദീകരിക്കുമ്പോൾ കേട്ടുനിൽക്കുന്നവർ സുഹൃത്തുക്കളെയും അടുപ്പക്കാരെയും വിളിച്ചുവരുത്തി അഭിപ്രായം രേഖപ്പെടുത്താൻ നിർബന്ധിക്കുന്നതും കാണാമായിരുന്നു. അഭിപ്രായം തേടി സമീപിച്ചപ്പോൾ തങ്ങൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ഉത്തരവാദിത്വപ്പെട്ട ചുമതലകൾ വഹിക്കുന്നവരാണെന്ന് പറഞ്ഞ് മാറി നിന്ന് മാതൃക കാണിച്ചവരെയും അഞ്ചൽപ്പെട്ടിയിൽ കണ്ടുമുട്ടി.

കാസർകോട് മറുനാടൻ മലയാളി നടത്തിയ രണ്ടാംഘട്ട തെരഞ്ഞെടുപ്പു സർവ്വേയിൽ വീറും വാശിയും ജനങ്ങളിൽ പ്രതിഫലിച്ചു. കഴിഞ്ഞ തവണയുണ്ടായ അനുഭവത്തിൽ നിന്നും പതിന്മടങ്ങ് വാശിയോടെയാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആളുകൾ സർവ്വേയുമായി സഹകരിച്ചത്. സ്ത്രീകളും പുരുഷന്മാരും വൃദ്ധരും സർവ്വേയോട് അനുകൂലമായി പ്രതികരിച്ചു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലും നഗരത്തിലും വിവിധ കോപ്ലക്സുകളിലും സർവ്വേ നടന്നു. പാലക്കുന്ന് കാപ്പിൽ ഭാഗത്തെ വീടുകളിലും സർവ്വേ നടത്തി. സർവ്വേയിൽ ഡോക്യുമെന്ററി സംവിധായകൻ മിഥുനും അഭിപ്രായം രേഖപ്പെടുത്താൻ എത്തി. കൊടും ചൂടിനെ വകവെക്കാതെയാണ് ഓട്ടോ ഡ്രൈവർമാരും ടാക്സി ഡ്രൈവർമാരും സർവ്വേയുടെ വിശേഷങ്ങൾ തിരക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP