Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലണമെന്ന ആക്രോശത്തോടെ ആക്രമിച്ചിട്ടും ചുമത്തിയത് നിസ്സാര വകുപ്പുകൾ; യൂണിവേഴ്‌സിറ്റിയിലെ 'രാജാവിനെ' പൊക്കാത്തത് ജാമ്യമില്ലാത്ത എട്ട് വാറണ്ടുകൾ ഉള്ളതിനാൽ; പരാതി പിൻവലിക്കാൻ പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്നവരിൽ പൊലീസുകാരും; നടു റോഡിൽ പൊലീസിനെ മർദ്ദിച്ചിട്ടും നിസാമിനെ വെറുതെ വിട്ട് കേരളാ പൊലീസ്; പരാതിയുമായി ശരത്തിന്റെ കുടുംബം ഡിജിപിക്ക് മുമ്പിൽ; സിഐയെ സ്ഥലം മാറ്റി കണ്ണിൽ പൊടിയിടലും

കൊല്ലണമെന്ന ആക്രോശത്തോടെ ആക്രമിച്ചിട്ടും ചുമത്തിയത് നിസ്സാര വകുപ്പുകൾ; യൂണിവേഴ്‌സിറ്റിയിലെ 'രാജാവിനെ' പൊക്കാത്തത് ജാമ്യമില്ലാത്ത എട്ട് വാറണ്ടുകൾ ഉള്ളതിനാൽ; പരാതി പിൻവലിക്കാൻ പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്നവരിൽ പൊലീസുകാരും; നടു റോഡിൽ പൊലീസിനെ മർദ്ദിച്ചിട്ടും നിസാമിനെ വെറുതെ വിട്ട് കേരളാ പൊലീസ്; പരാതിയുമായി ശരത്തിന്റെ കുടുംബം ഡിജിപിക്ക് മുമ്പിൽ; സിഐയെ സ്ഥലം മാറ്റി കണ്ണിൽ പൊടിയിടലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരത്ത് പൊലീസുകാരെ തല്ലിയ കേസിൽ പ്രധാനപ്രതിയായ എസ്.എഫ്.ഐ നേതാവിനെ രക്ഷിക്കാനുള്ള പൊലീസിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. പൊലീസ് അസോസിയേഷനിലെ ചിലരാണ് ഇതിന് പിന്നിൽ. മർദ്ദനമേറ്റ പൊലീസുകാരന് കോൺഗ്രസ് ആഭിമുഖ്യമുള്ളതു കൊണ്ടാണ് പൊലീസ് അസോസിയേഷനെ നയിക്കുന്നവർ എസ് എഫ് ഐ നേതാവിനായി രംഗത്തുള്ളതെന്നാണ് ആരോപണം. ഇതേ തുടർന്ന് തിരുവനന്തപുരത്ത് എസ്.എഫ്.ഐക്കാരുടെ മർദനമേറ്റ പൊലീസുകാരെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതി ഡിജിപിക്ക് മുന്നിലുമെത്തി. കഴുത്തിന് പരുക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പേരൂർക്കട എസ്.എ.പി ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ ശരതിന്റെ മാതാപിതാക്കളാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. എസ്.എഫ്.ഐ നേതാക്കൾക്കെതിരെ പരാതി നൽകിയതിന്റെ പേരിലാണ് ഭീഷണിയെന്നാണ് ആരോപണം.

അതോടൊപ്പം നിലവിൽ കന്റോൺമെന്റ് പൊലീസ് എസ്.എഫ്.ഐക്കാർക്കെതിരെ എടുത്തിരിക്കുന്ന കേസ് ദുർബലമാണെന്നും പരാതിയുണ്ട്. കൊല്ലണമെന്ന ആക്രോശത്തോടെയാണ് എസ്.എഫ്.ഐക്കാർ പൊലീസുകാരെ ആക്രമിച്ചത്. എന്നാൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്തിട്ടില്ല. കൂടുതൽ വകുപ്പുകൾ ചേർത്ത് ശക്തവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. എന്നാൽ പൊലീസുകാരെ മർദിച്ച എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം നസീം ഇപ്പോഴും ഒളിവിലെന്നാണ് പൊലീസ് അറിയിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് ട്രാഫിക് നിയമം ലംഘിച്ച എസ്.എഫ്.ഐക്കാരെ പിടിച്ചതിന് യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് എസ്.എഫ്.ഐക്കാർ കൂട്ടത്തോടെയെത്തി പൊലീസുകാരെ മർദിച്ചത്. സംഭവത്തിന് തൊട്ടുപിന്നാലെ പൊലീസ് തിരിച്ചറിഞ്ഞ പ്രതികളിലൊരാളാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് പ്രസിഡന്റുമായ നസീം. രണ്ട് ദിവസം കഴിഞ്ഞ് നാല് പ്രതികൾ കീഴടങ്ങിയപ്പോളും അതിൽ നസീം ഉണ്ടായിരുന്നില്ല. പിന്നീട് നസീമിനെ പിടിക്കാൻ പൊലീസ് ശ്രമിച്ചുമില്ല. കീഴടങ്ങിയവരിൽ സിപിഎം എംഎൽഎയുടെ പിഎയുടെ മകനുമുണ്ട്.

വിചിത്രവാദവുമായി പൊലീസ്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം നസീം ഒളിവിലെന്നാണ് പൊലീസ് അറിയിക്കുന്നത്. കേസ് അട്ടിമറിക്കുന്നതായി കാണിച്ച് മർദനമേറ്റ പൊലീസുകാരൻ നൽകിയ പരാതിയും പൊലീസ് അട്ടിമറിക്കുകയാണ്. ബുധനാഴ്ച വൈകിട്ടാണ് ട്രാഫിക് നിയമം ലംഘിച്ച എസ്.എഫ്.ഐക്കാരെ പിടിച്ചതിന് യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് എസ്.എഫ്.ഐക്കാർ കൂട്ടത്തോടെയെത്തി പൊലീസുകാരെ മർദിച്ചത്. സംഭവത്തിന് തൊട്ടുപിന്നാലെ പൊലീസ് തിരിച്ചറിഞ്ഞ പ്രതികളിലൊരാളാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് പ്രസിഡന്റുമായ നസീം. രണ്ട് ദിവസം കഴിഞ്ഞ് നാല് പ്രതികൾ കീഴടങ്ങിയപ്പോൾ അതിൽ നസീം ഉണ്ടായിരുന്നില്ല. പിന്നീട് നസീമിനെ പിടിക്കാൻ പൊലീസ് ശ്രമിച്ചുമില്ല. പ്രതിക്ക് രക്ഷപെടാനായി ആറ് ദിവസം സാവകാശം നൽകിയെന്നാണ് ആരോപണം. ഏഴ് കേസുകളിൽ വാറണ്ടുള്ള നസീമിനെ അറസ്റ്റ് ചെയ്താൽ ജാമ്യം ലഭിക്കില്ല. അതുകൊണ്ട് തന്നെ സിപിഎം ജില്ലാ നേതൃത്വവും പൊലീസും ഒത്തുകളിച്ച് നസീമിനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് പരുക്കേറ്റ പൊലീസുകാർ ആരോപിക്കുന്നത്.

രാഷ്ട്രീയ സമ്മർദം മൂലം കേസ് പാതിവഴിയിൽ അവസാനിപ്പിക്കാനുള്ള നീക്കം ശക്തമാണെന്നും ആക്ഷേപമുണ്ട്. കേസിലെ അട്ടിമറിശ്രമം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരുക്കേറ്റ ശരത് പരാതി നൽകിയിട്ടും മൊഴി പോലും പൊലീസ് എടുത്തിട്ടില്ല. മൂന്ന് പൊലീസുകാർക്ക് മർദനമേറ്റ കേസായിട്ടും അന്വേഷണ ചുമതല നേരിട്ട് ഏറ്റെടുക്കാൻ കന്റോൺമെന്റ് സിഐ തയാറായില്ല. അധിക ചുമതലയുള്ള ഒരു എസ്‌ഐയാണ് അന്വേഷിക്കുന്നത്. അതിനിടെ കൺറ്റോൺമെന്റ് സിഐ സജാദിനെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റി. ജനങ്ങൾ നോക്കിനിൽക്കെ പൊലീസുകാരെ നടുറോഡിലിട്ട് മർദിച്ച് അവശരാക്കിയ സംഭവത്തിൽ നാല് എസ്.എഫ്.ഐ പ്രവർത്തകർ പൊലീസിന് കീഴടങ്ങിയിരുന്നു. യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാർത്ഥികളായ അയിരൂപ്പാറ പ്ലാമൂട് വർണം വീട്ടിൽ ആരോമൽ (21), കല്ലിയൂർ പകലൂർ എസ്‌ഐ എ.സി.ജി ചർച്ചിന് സമീപം പൊന്തകാട്ടുവിള വീട്ടിൽ അഖിൽ (21), ബാലരാമപുരം വഴിമുക്ക് ഹൈദർ പാലസിൽ ഹൈദർ (21), തിരുവല്ലം പാച്ചല്ലൂർ പാറവിള പഴവിള വീട്ടിൽ ശ്രീജിത്ത് (21) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ പൂജപ്പുര സ്‌റ്റേഷനിൽ കീഴടങ്ങിയത്. കൂട്ടം ചേർന്ന് മർദിക്കുക, തൊഴിലിന് തടസ്സം സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ്, സിപിഎം ജില്ല നേതൃത്വത്തിന്റെ അറിവോടെ പൊലീസിന് മുന്നിൽ കീഴടങ്ങാൻ പ്രതികൾ തയാറായത്. വ്യാഴാഴ്ച സിപിഎം ജില്ല നേതാവ് പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ നേതാക്കളുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചക്ക് ശേഷമായിരുന്നു കീഴടങ്ങൽ. മർദിച്ചവരിൽ യൂനിവേഴ്‌സിറ്റി കോളജ് മുൻ ചെയർമാൻ നസീമടക്കമുള്ളവർ ഉണ്ടെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശരത് മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇതേക്കുറിച്ച് അറിയില്ലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച പാളയം യുദ്ധ സ്മാരകത്തിന് സമീപമാണ് കേസിനാസ്പദമായ സംഭവം. ഗതാഗതനിയമം ലംഘിച്ച് ബൈക്ക് ഓടിച്ച ആരോമലിനെ ട്രാഫിക് ഉദ്യോഗസ്ഥനായ അമൽകൃഷ്ണ തടഞ്ഞു. പിഴയീടാക്കാൻ ശ്രമിച്ചതോടെ ആരോമൽ അമൽകൃഷ്ണയെ പിടിച്ചുതള്ളി. ഇതോടെ പരിസരത്തുണ്ടായിരുന്ന മറ്റ് മൂന്ന് പൊലീസുകാർ ഇടപെട്ടു.

തുടർന്ന് ആരോമൽ യൂനിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐക്കാരെ വിളിച്ചുവരുത്തുകയും പാഞ്ഞെത്തിയ പ്രവർത്തകർ പൊലീസിനെ മർദിക്കുകയുമായിരുന്നു. മർദനത്തിൽ അമൽകൃഷ്ണക്കും എസ്.എ.പി ക്യാമ്പിലെ വിനയചന്ദ്രൻ, ശരത് എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം നടന്ന് ഒരു മണിക്കൂറിനുശേഷം കൂടുതൽ പൊലീസെത്തി യൂനിവേഴ്‌സിറ്റി കോളജ് പരിസരത്തുനിന്ന് പ്രവർത്തകരിൽ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും എസ്.എഫ്.ഐ നേതാക്കൾ ഇടപെട്ട് ഇവരെ ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാരെ പിടികൂടുന്നതിനും അക്രമത്തിന് ഇരയായ പൊലീസുകാരെ ആശുപത്രിയിൽ എത്തിക്കുന്നതിനും കൻേറാൺമന്റെ് പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി സിറ്റി പൊലീസ് കമീഷണർക്ക് സ്‌പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

സിപിഎം അനുഭാവികളായ ചില പൊലീസുകാരാണ് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത്. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊലീസുകാരോട് ഉടൻ ഡിസ്ചാർജ് വാങ്ങി പൊയ്‌ക്കോളാൻ കൻേറാൺമന്റെ് സ്‌റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിട്ടില്ലെന്ന് ചിത്രീകരിക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP