Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ ഈശ്വറെ ജയിലിൽ അടച്ചതും അയ്യപ്പഭക്തരെ തല്ലിചതച്ചതും ഇതര സംസ്ഥാനങ്ങളിലും ചൂടേറിയ വാർത്ത; പൊലീസ് ഭക്തർക്ക് നേരെ കല്ലെറിയുന്ന ദൃശ്യങ്ങൾ അടങ്ങിയ വാർത്തകൾ തമിഴ്‌നാട്ടിലും ആന്ധ്രയിലും കർണ്ണാടകയിലും സൃഷ്ടിച്ചത് വലിയ വികാരം; ശബരിമല പ്രക്ഷോഭം ദക്ഷിണേന്ത്യ മുഴുവനായി വളരുമെന്ന് റിപ്പോർട്ടുകൾ; സ്ത്രീകളുടെ വോട്ട് പ്രതീക്ഷിച്ചിറങ്ങി എല്ലാം കൈവിട്ടപ്പോൾ കരകയറാൻ വഴി തേടി സിപിഎം

രാഹുൽ ഈശ്വറെ ജയിലിൽ അടച്ചതും അയ്യപ്പഭക്തരെ തല്ലിചതച്ചതും ഇതര സംസ്ഥാനങ്ങളിലും ചൂടേറിയ വാർത്ത; പൊലീസ് ഭക്തർക്ക് നേരെ കല്ലെറിയുന്ന ദൃശ്യങ്ങൾ അടങ്ങിയ വാർത്തകൾ തമിഴ്‌നാട്ടിലും ആന്ധ്രയിലും കർണ്ണാടകയിലും സൃഷ്ടിച്ചത് വലിയ വികാരം; ശബരിമല പ്രക്ഷോഭം ദക്ഷിണേന്ത്യ മുഴുവനായി വളരുമെന്ന് റിപ്പോർട്ടുകൾ; സ്ത്രീകളുടെ വോട്ട് പ്രതീക്ഷിച്ചിറങ്ങി എല്ലാം കൈവിട്ടപ്പോൾ കരകയറാൻ വഴി തേടി സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമല പ്രക്ഷോഭം ദക്ഷിണേന്ത്യ മുഴുവൻ ചർച്ചയാവുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും സ്ത്രീ പ്രവേശനം നടക്കാതെ വന്നതും ഭക്തരുടെ പ്രതിഷേധവുമെല്ലാം തന്നെയാണ് പ്രധാന വിഷയം. തന്ത്രിയും മേൽശാന്തിയും അടക്കം പ്രതിഷേധിക്കാനിറങ്ങിയതും വലിയ വാർത്തയായി. ഇതോടെ ഭക്തരുടെ വികാരം ആളിക്കത്തുകയാണ്. സ്ത്രീ പ്രവേശനത്തെ തന്ത്രി കുടുംബവും പന്തളം രാജകൊട്ടാരവും എതിർക്കുന്നതിന്റെ ആവേശം ആന്ധ്രയിലേയും കർണ്ണാകത്തിലേയും തമിഴ്‌നാട്ടിലേയും ഭക്തർ ഏറ്റെടുക്കുകയാണ്. ഇതിനൊപ്പം പൊലീസിന്റെ ഇടപെടലും ചർച്ചയാക്കുകയാണ് ഇതരസംസ്ഥാനത്തെ ഭക്തർ.

നിലയ്ക്കലിൽ പൊലീസ് നാമജപ പന്തൽ പൊളിച്ചതും തീർത്ഥാടകരെ പോലും ലാത്തി വീശി ഓടിച്ചതും ബൈക്കുകളോട് പോലും ക്രൂരത കാട്ടിയതുമെല്ലാം ചിത്രങ്ങൾ സഹിതം തമിഴ്‌നാട്ടിലും ആന്ധ്രയിലും കർണ്ണാടകയിലും പ്രചരിക്കുന്നു. സ്ത്രീകളെ പൊലീസ് വേഷത്തിൽ കൊണ്ടു പോയെന്ന പ്രചരണത്തിനും ഏറെ പ്രാധാന്യം കിട്ടി. രഹ്നാ ഫാത്തിമയും മേരി സ്വീറ്റിയുമെല്ലാമാണ് സന്നിധാനത്ത് എത്താൻ പമ്പയിൽ വരുന്നതെന്നും അവർക്ക് ഒരു വിശ്വാസവുമില്ലെന്നും ശബരിമല ഭക്തർ തിരിച്ചറിയുകയാണ്. ഈ വിവാദങ്ങൾ കേരളത്തിലും ഏറെ ചർച്ചയാണ്. ശബരില കയറാനെത്തുന്ന സ്ത്രീകളുടെ മതവും വിശ്വാസവുമെല്ലാം വലിയ ചർച്ചയായി മാറുന്നു. ഇതോടെ ഇടതുപക്ഷവും വെട്ടിലായി.

സ്ത്രീകളുടെ വോട്ട് പ്രതീക്ഷിച്ചാണ് പുരോഗമന നിലപാടുമായി സിപിഎം എത്തിയത്. സ്ത്രീകളെ മലചവിട്ടാൻ അനുവദിക്കുമെന്നും പറഞ്ഞു. ഇത് സന്നിധാനത്തെ സമര മേഖലയാക്കി. ഇതെല്ലാം വിശ്വാസികളായ സ്ത്രീകളെ സ്വാധീനിച്ചു. അവർ ഇടത് സർക്കാരിനെതിരെ ചിന്തിക്കുന്നുണ്ടെന്ന യാഥാർത്ഥ്യം സിപിഎമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽ പോലും ഇതിന്റെ ചർച്ചകൾ എതിരായെന്നതും സിപിഎമ്മിനെ വെട്ടിലാക്കുന്നു. വിശ്വാസ സമൂഹം മുഴുവനായി എതിരായി എന്നതാണ് ശബരിമല വിവാദത്തിലൂടെ സിപിഎമ്മിന് സംഭവിച്ചതും. ദേശീയ തലത്തിൽ തന്നെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ. ശബരിമല തന്ത്രി കുടുംബത്തിലെ അംഗമായ രാഹുലിനെ ജയിലിൽ അടച്ചതും ദേശീയ തലത്തിൽ വലിയ ചർച്ചയാണ്.

ശബരിമലയിൽ അക്രമാസക്തമായി രാഹുൽ ഇതുവരെ പ്രതിഷേധിച്ചിട്ടില്ല. വാക്കുകളിലൂടേയും ചാനൽ ചർച്ചയിലൂടേയുമായിരുന്നു ഇടപെടൽ. അത്തരത്തിലൊരു തന്ത്രികുടുംബാഗത്തെ ജയിലിൽ അടച്ചതാണ് ചർച്ചകൾക്ക് പുതിയ മാനം നൽകുന്നത്. ജയിലിന് മുന്നിൽ നിന്ന് രാഹുലിന്റെ ഭാര്യ ഇട്ട ലൈവും സോഷ്യൽ മീഡിയയിൽ വൈറലാണ്. ക്രിമിനലുകളെ വെറുതെ വിടുന്ന പൊലീസ് രാഹുലിനെ ജയിലിൽ അടച്ചുവെന്നതാണ് ചർച്ചാ വിഷയം. ഇതിനൊപ്പമാണ് നിലയ്ക്കലിലെ ബൈക്ക് തകർക്കലും പൊലീസിന്റെ കല്ലേറുമെല്ലാം ചർച്ചയാകുന്നതും.

ഇതോടെ ശബരിമലയിൽ കൈ പൊള്ളിയ നിലയിലേക്ക് സംസ്ഥാന സർക്കാരും സിപിഎമ്മും മാറുകയാണ്. സന്നിധാനത്തു നിന്നു ശ്രദ്ധ സുപ്രീം കോടതിയിലേക്കു വീണ്ടും മാറുന്നതുവരെ ഒരു പോംവഴി കാണുക എളുപ്പവുമല്ല. യുവതീപ്രവേശത്തിന് അനുകൂല നിലപാട് ആദ്യമേ എടുക്കുകയും വിധി വന്നതോടെ പിന്നോട്ടില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്ത സർക്കാർ ഇപ്പോൾ വെട്ടിലാണ്. വിശ്വാസികൾക്കു മുന്നിൽ കോടതിയല്ല, സർക്കാരാണുള്ളത്.

നടപ്പന്തൽ വരെ രണ്ടു യുവതികളെ എത്തിക്കാൻ പൊലീസ് അകമ്പടി സേവിച്ചതിലെ അതൃപ്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകടിപ്പിച്ചപ്പോൾ പാർട്ടി അദ്ദേഹത്തെ തിരുത്തി. സിപിഎമ്മിന്റെ ദൃഷ്ടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റ പൊലീസിൽനിന്നു വീഴ്ച ഉണ്ടായിട്ടില്ല. 'ആക്ടിവിസ്റ്റ്' എന്നു വിശേഷിപ്പിക്കുന്നവരാണു മലകയറി വന്നതെന്നു മനസിലായതോടെ അത്തരക്കാരെക്കുറിച്ചുള്ള മന്ത്രിയുടെ ഭിന്നാഭിപ്രായവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു ഇഷ്ടപ്പെട്ടില്ല. പക്ഷേ, വിശ്വാസികളായ ആർക്കും ശബരിമലയിൽ പോകാനും പ്രാർത്ഥിക്കാനുമുള്ള അനുമതി നിഷേധിക്കരുതെന്നാണു സുപ്രീം കോടതി പറഞ്ഞത് എന്നതു പാർട്ടിക്കും സർക്കാരിനും മുന്നിലുണ്ടാകും.

ആക്ടിവിസ്റ്റുകളിലും വിശ്വാസികളുണ്ടാകാമല്ലോയെന്ന കോടിയേരിയുടെ വിശദീകരണത്തിലും പാർട്ടിയിലെ ചിന്താക്കുഴപ്പം വ്യക്തം. ഇന്നലെ മലയിലെത്തിയത് രഹ്നാ ഫാത്തിമയാണ്. രഹ്നയുടെ രാഷ്ട്രീയം എല്ലാവർക്കും അറിയാം. അവരെ പൊലീസ് മലയിലേക്ക് കൊണ്ടു പോയതും ഏറെ ചർച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഘപരിവാർ സംഘടകൾ സമരം ശക്തമാക്കും. യുവതീ പ്രവേശനത്തിൽ ആചാരാനുഷ്ഠാനങ്ങൾ പുനഃസ്ഥാപിച്ച് സമാധാനാന്തരീക്ഷം ഉണ്ടാകുന്നതുവരെ അയ്യപ്പ കർമ്മസമിതിയുടെ നേതൃത്വത്തിൽ പോരാട്ടം തുടരുമെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷനും ശബരിമല ധർമ്മസമിതി സംയോജക് എസ്.ജെ.ആർ കുമാർ അറിയിച്ചു. ഭക്തജനങ്ങളുടെ വികാരത്തെ മുറിവേൽപ്പിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രഹ്ന ഫാത്തിമ എന്ന യുവതി ക്ഷേത്രത്തിൽ പ്രവേശിക്കാനൊരുങ്ങിയത് പൊലീസിന്റെ സഹായത്തോടെയാണ്. രഹ്നയുടെ പ്രവേശനത്തിലൂടെ നടന്നത് നിയമലംഘനമാണ്. തന്ത്രിമാരുടെയും പന്തളം രാജകൊട്ടാരത്തിലെ കുടുംബാംഗങ്ങളുടെയും കൃത്യമായ ഇടപെടലുകൾ കൊണ്ടാണ് താത്കാലിക പരിഹാരം കാണാൻ സാധിച്ചത്. ഇതിലൂടെ വിശ്വാസികളുടെ നെഞ്ചിലാണ് സർക്കാർ ചവിട്ടിയത്. ഭക്തരെ പ്രകോപിപ്പിക്കാനുള്ള നീക്കങ്ങൾ ചില മാധ്യമ പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായി അതിന്റെ ഫലമായിട്ടാണ് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കന്നി അയപ്പന്മാർക്ക് പ്രവേശിക്കാൻ സാധിക്കാത്ത വിധത്തിലാണ് പൊലീസിന്റെ പെരുമാറ്റം. കോടതി ഈ വിഷയത്തിൽ വ്യക്തമായ തീരുമാനം എടുത്തെങ്കിൽ മാത്രമാണ് ഈ വിഷയത്തിന് പരിഹാരം കാണാൻ സാധിക്കുകയുള്ളു. അയ്യപ്പ കർമ്മസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് അമ്മമാരുടെ നാമജപം നടക്കുകയാണ്. കൂടാതെ ജില്ലാ എസ്‌പി ഓഫീസിലേക്ക് മാർച്ചും നടത്തും. ഇതിലൂടെ വർഗ്ഗീയ ലഹള ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമലയിൽ കരുതികൂട്ടിയുള്ള പ്രകോപനമായിരുന്നു നടന്നത്. അയ്യപ്പന്മാരുടെ വിശ്വാസത്തെ തോൽപ്പിക്കാൻ ചില മാധ്യമ പ്രവർത്തകർ ശ്രമിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും ശബരിമല ധർമ്മസമിതി ചെയർപേഴ്സണുമായ കെ.പി. ശശികല ടീച്ചർ പറഞ്ഞു. മറ്റുള്ളവർ അഴിച്ച് വിടുന്ന അക്രമങ്ങൾക്ക് തങ്ങൾക്ക് ഉത്തരം നൽകാൻ ആകില്ലെന്നും അവർ വ്യക്തമാക്കി. നിരവധി സുപ്രീംകോടതി വിധികൾ സംസ്ഥാനത്ത് ഇനിയും നടപ്പിലാക്കാൻ ഉണ്ട്. കൂടാതെ നിയമലംഘനവും നടക്കുന്നുമുണ്ട്. എന്നാൽ ശബരിമല വിഷയത്തിൽ മാത്രം സാവകാശം നൽകാതെ എത്രയും പെട്ടെന്ന് വിധി നടപ്പിലാക്കാൻ സർക്കാർ കാണിക്കുന്ന തിടുക്കം എന്തിനാണെന്നും വിഎച്ച്പി ഉന്നയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP