Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല സംഭവത്തിൽ ബിജെപി മുതലെടുക്കുന്നുവെന്ന് പറഞ്ഞത് 32ശതമാനം പേർ; കോൺഗ്രസിന്റെ നിലപാട് പൊള്ളയെന്ന് 62ശതമാനം പറയുമ്പോൾ ബിജെപിയുടെ വോട്ട് കൂടുമെന്ന് കരുതുന്നത് 69 ശതമാനം പേർ; സിപിഎമ്മിന് നഷ്ടക്കച്ചവടമെന്ന് പറഞ്ഞവർ എൻഎസ്എസിനും പന്തളം രാജകുടുംബത്തിനും ക്ലീൻ ചിറ്റും നൽകി; ശബരിമല യുവതീപ്രവേശന വിഷയത്തിൽ മറുനാടൻ സർവ്വേയിൽ വ്യക്തമാക്കുന്ന രാഷ്ട്രീയം ഇങ്ങനെ

ശബരിമല സംഭവത്തിൽ ബിജെപി മുതലെടുക്കുന്നുവെന്ന് പറഞ്ഞത് 32ശതമാനം പേർ; കോൺഗ്രസിന്റെ നിലപാട് പൊള്ളയെന്ന് 62ശതമാനം പറയുമ്പോൾ ബിജെപിയുടെ വോട്ട് കൂടുമെന്ന് കരുതുന്നത് 69 ശതമാനം പേർ; സിപിഎമ്മിന് നഷ്ടക്കച്ചവടമെന്ന് പറഞ്ഞവർ എൻഎസ്എസിനും പന്തളം രാജകുടുംബത്തിനും ക്ലീൻ ചിറ്റും നൽകി; ശബരിമല യുവതീപ്രവേശന വിഷയത്തിൽ മറുനാടൻ സർവ്വേയിൽ വ്യക്തമാക്കുന്ന രാഷ്ട്രീയം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കുന്ന മറുനാടൻ സർവ്വേ പറയുന്നത് വിഷയത്തിൽ ഏറെ തിരിച്ചടി കിട്ടിയത് സിപിഎമ്മിനും പിണറായി സർക്കാരിനും തന്നെ എന്നാണ്. വിഷയത്തിൽ കോൺഗ്രസും ബിജെപിയും നടത്തിയ ഇടപെടലുകളോടും സർവ്വേ കരുതലോടെ പ്രതികരിക്കുന്നുണ്ട്. സർവ്വേയിൽ പങ്കെടുത്തവർ രാഷ്ട്രീയത്തിന് അതീതമായി പ്രതികരിക്കുന്നുവെന്നതിനും രാഷ്ട്രീയ ചോദ്യങ്ങളോടുള്ള പ്രതികരണങ്ങളിൽ വ്യക്തമാണ്. വലിയ പങ്കാളിത്തമാണ് രാഷ്ട്രീയ ചോദ്യങ്ങൾക്കും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. അങ്ങനെ എല്ലാ അർത്ഥത്തിലും കേരളത്തിന്റെ പൊതു സമൂഹത്തിൽ ശബരിമല വിവാദം ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങളാണ് സർവ്വേ വിശദീകരിക്കുന്നത്.

സമരക്കാരെ നേരിട്ടതും ആക്ടിവിസ്റ്റുകൾക്ക് മല ചവിട്ടാൻ പിന്തുണ നൽകിയതുമെല്ലാം പിണറായി സർക്കാരിന് വിനയായി. സർക്കാർ ഈ വിഷയത്തിൽ ധൃതികാട്ടിയെന്നും വിലയിരുത്തലെത്തി. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന് ഈ നിലപാടുകൾ ഗുണം ചെയ്യില്ലെന്ന് സർവ്വേയിൽ പങ്കെടുത്ത 83.2 ശതമാനം പേരും വിലയിരുത്തുന്നത്. ഗുണം ചെയ്യുമെന്ന് പറയുന്നത് വെറും 9.3ശതമാനം പേർ മാത്രമാണ്. ബാക്കിയുള്ളവർക്ക് ഇക്കാര്യത്തിൽ അഭിപ്രായവുമില്ല. 2,27489പേരാണ് ഇതിൽ പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്. സർക്കാരിനും സിപിഎമ്മിനും ശബരിമല വിഷയം രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് സർവ്വേയുടെ പൊതു വിലയിരുത്തൽ.

ഈ വിഷയം ബിജെപിയുടെ വോട്ട് കൂട്ടുമെന്ന് 68.8 ശതമാനം പേർ വിലയിരുത്തുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ 85.9 ശതമാനം പേരാണ് എതിർത്തത്. അത്രയും വലിയൊരു ശതമാനം പേർ ബിജെപിക്ക് രാഷ്ട്രീയ നേട്ടമാകുമെന്ന് വിലയിരുത്തുന്നുമില്ല. അതുകൊണ്ട് തന്നെ സർവ്വേയിൽ ബിജെപിക്കാർ മാത്രമാണ് പങ്കെടുത്തതെന്ന വിമർശനവും അസ്ഥാനത്താവുകയാണ്. ഈ രണ്ട് അഭിപ്പായങ്ങൾക്കും ഇടയിൽ വോട്ട് ചെയ്തവർ 18 ശതമാനത്തിൽ അധികമാണെന്നതാണ് ഇതിന് കാരണം. ബിജെപി രാഷ്ട്രീയ മതുലെടുപ്പിന് വിഷയത്തെ ഉപയോഗിച്ചോയെന്ന ചോദ്യത്തിന് ലഭിച്ച മറുപടിയും സർവ്വേയുടെ നിഷ്പക്ഷതയ്ക്ക് തെളിവാണ്.

ശബരിമലയിൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചുവെന്ന് 31.3 ശതമാനം പേർ അഭിപ്രായപ്പെടുന്നു. 21.6 ശതമാനം പേർ പ്രതികരിക്കുന്നുമില്ല. 47.1 ശതമാനം പേരാണ് ബിജെപി നടത്തിയത് മുതലെടുപ്പല്ലെന്ന് വ്യക്തമാക്കുന്നത്. അതായത് സർവ്വേയിൽ പങ്കെടുത്തവരിൽ പകുതിയിൽ താഴെ ആളുകൾ മാത്രമാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കത്തെ കാണാതെ പോകുന്നത്. കോൺഗ്രസിന്റെ വിഷയത്തിലെ നിലപാട് പൊള്ളത്തരമാണെന്ന് കരുതുന്നത് 61.8ശതമാനം പേരാണ്. 15.2 ശതമാനം പേർ മാത്രമാണ് അല്ലെന്ന് മറുപടി നൽകുന്നത്.

എൻ എസ് എസ് ശബരിമലയിൽ നടത്തിയ ഇടപെടലും ചർച്ചകൾക്ക് വഴിവച്ചിരുന്നു. വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരേയും പോകുമെന്ന് എൻ എസ് എസ് പ്രഖ്യാപിച്ചു. നാമജപ പ്രതിഷേധവും സംഘടിപ്പിച്ചു. ഇതിനെയൊരു എടുത്തു ചാട്ടമായി സർവ്വേയിൽ പങ്കെടുത്ത 74 ശതമാനം പേരും കാണുന്നില്ല. വെറും 12.8ശതമാനം മാത്രമാണ് എൻ എസ് എസിനെ വിമർശിക്കുന്നത്. പന്തളം രാജകുടുംബം മുതലെടുപ്പിന് ശ്രമിക്കുന്നില്ലെന്ന് 81.3 ശതമാനം പേരും പ്രതികരിക്കുന്നു. അങ്ങനെ എൻ എസ് എസിന് മുകളിൽ അംഗീകാരം പന്തളം കൊട്ടാരത്തിന് ലഭിക്കുകയും ചെയ്യുന്നു. ആർത്തവത്തെ അശുദ്ധമായി കാണുന്നത് 41.2 ശതമാനം പേരാണ്. 39 ശതമാനം പേർ മറിച്ച് അഭിപ്രായം പറയുമ്പോൾ 19ശതമാനം പേർക്ക് മറുപടിയും ഇല്ല.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട ജനങ്ങളുടെ മനസറിയുകയായിരുന്നു ലക്ഷ്യം. സർക്കാരും പുരോഗമനവാദികളും പറയുന്നതു പോലെയാണോ അതോ ഭക്തരുടെ നിലപാടാണോ ശരിയെന്നറിയുകയായിരുന്നു ഇതിലൂടെ ശ്രമിച്ചത്. ഈ ജനവിധിയാണ് ഭക്തർക്ക് ഒപ്പമാകുന്നത്. ഭക്തർ എന്ന പേരിൽ തെരുവിൽ ഉള്ളത് ആർഎസ്എസ് ഗുണ്ടകൾ മാത്രമാണ് എന്നാണ് സർക്കാർ പറയുന്നത്. ഭൂരിപക്ഷം വിശ്വാസികളും അക്രമം പേടിച്ച് മാറി നിൽക്കുകയാണ് എന്നും അവസരം ലഭിച്ചാൽ അവരെല്ലാം മല ചവിട്ടുമെന്നുമാണ് സർക്കാരും പുരോഗമനവാദികളും പറയുന്നത്. ഇത് ശരിയല്ലെന്ന് അടിവരയിടുകയാണ് സർവ്വേ.

സ്ത്രീകളെ എങ്ങനെയും പ്രവേശിപ്പിക്കാൻ വേണ്ടി സർക്കാർ തീവ്ര ശ്രമമാണ് നടത്തിയത്. രഹ്ന ഫാത്തിമയെപ്പോലെയുള്ള ആക്ടിവിസ്റ്റുകളെ സന്നിധാനത്തിന് അടുത്ത് വരെ എത്തിച്ചത് ഇതിന്റെ ഭാഗമാണ്. അതിന്റെ നിജസ്ഥിതിയും വിശ്വാസികൾ ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം സംഘപരിവാറും ബിജെപിയും ഭക്തരുടെ സമരത്തെ ഹൈജാക്ക് ചെയ്തു എന്ന ആരോപണം സജീവമാണ്. ഇതൊക്കെ സർവ്വേയിലും പലവധി ചർച്ചകൾക്കും വഴിവച്ചു. രാഷ്ട്രീയ ചോദ്യങ്ങളിലും പ്രതിഫലിക്കുന്നത് ഇത് തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP