Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആ സമയത്ത് ഞരമ്പുകളിൽ പോലും വേദന വ്യക്തമായി അറിയാമായിരുന്നു; വായിലൂടെ വെള്ള നിറത്തിലുള്ള പത വന്ന് ബോധം മറഞ്ഞു; അവർ തന്ന മരുന്ന് കഴിച്ച് ആർത്തവം വരെ നിന്നുപോയ സ്ത്രീകളുണ്ട് '; ഉയിഗുർ വംശജയായി ജനിച്ചതിന് പിന്നാലെ അനുഭവിക്കേണ്ടി വന്ന യാതനകൾ തുറന്ന് പറഞ്ഞ് 29കാരി; ചൈനീസ് സർക്കാർ ന്യൂന പക്ഷങ്ങളോട് കാണിക്കുന്ന ക്രൂരകൃത്യങ്ങൾ ഞെട്ടിക്കുന്നത്

'ആ സമയത്ത് ഞരമ്പുകളിൽ പോലും വേദന വ്യക്തമായി അറിയാമായിരുന്നു; വായിലൂടെ വെള്ള നിറത്തിലുള്ള പത വന്ന് ബോധം മറഞ്ഞു; അവർ തന്ന മരുന്ന് കഴിച്ച് ആർത്തവം വരെ നിന്നുപോയ സ്ത്രീകളുണ്ട് '; ഉയിഗുർ വംശജയായി ജനിച്ചതിന് പിന്നാലെ അനുഭവിക്കേണ്ടി വന്ന യാതനകൾ തുറന്ന് പറഞ്ഞ് 29കാരി; ചൈനീസ് സർക്കാർ ന്യൂന പക്ഷങ്ങളോട് കാണിക്കുന്ന ക്രൂരകൃത്യങ്ങൾ ഞെട്ടിക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൻ: മണിക്കൂറുകൾ നീളുന്ന ക്രൂര പീഡനം. ഒടുക്കം കൊന്നു തരാമോ എന്ന് വരെ അപേക്ഷിക്കേണ്ടി വന്നു. എന്നാൽ ഒരു ഉയിഗുർ വംശജയായതാണ് നിങ്ങളുടെ കുറ്റം എന്ന് പറയുമ്പോഴേയ്ക്കും ബോധം മറഞ്ഞിരുന്നു. 29കാരിയായ യുവതി ദ്വിഭാഷിയുടെ സഹായത്തോടെ അമേരിക്കയിലെ വാഷിങ്ടണിലുള്ള പ്രസ് ക്ലബിൽ വച്ച് പറഞ്ഞ വാക്കുകൾ ഏവരുടേയും കണ്ണ് നിറയ്ക്കുന്നതാണ്. മിഹൃഗുൽ ടുർസുൻ എന്ന യുവതി കടന്നു പോയ യാതനയുടെ തീച്ചൂള  ഇന്നും നിറുത്താതെ പൊള്ളിക്കുകയാണെന്ന് തുറന്ന് പറയുകയാണിവർ.

ചൈനയിലെ ന്യൂന പക്ഷമാണ് ഉയിഗുർ വംശജർ. ഇവർക്കെതിരെ ചൈനയിൽ നടക്കുന്ന സർക്കാർ നീക്കം മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയുമാണ്. കോൺസൺട്രേഷൻ ക്യാമ്പുകളിൽ നരക തുല്യമാണ് അനുഭവങ്ങളാണ് തങ്ങൾക്കുണ്ടായതെന്ന് ടുർസുൻ പറയുന്നു. രണ്ടു പ്രാവശ്യം തന്നെ പൊലീസ് പിടിച്ചെങ്കിലും ഉറങ്ങാൻ പോലും അനുവദിക്കാതെ ചോദ്യം ചെയ്‌തെന്നും തലമുടി മുഴുവൻ വടിച്ച ശേഷം അനാവശ്യമായ മരുന്നുകൾ നൽകി ക്ഷീണിതയാക്കിയെന്നും യുവതി പറയുന്നു. കൊന്നു തരാമോ എന്ന് വരെ അപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

ടുർസുന്റെ കഥ....

ചൈനയിൽ ജനിച്ചു വളർന്ന ടുർസുൻ ഇംഗ്ലിഷ് പഠിക്കാനായി ഈജിപ്തിലെ സർവകലാശാലയിലേക്കു പോയിരുന്നു. അവിടെവച്ചുതന്നെ കല്യാണവും കഴിച്ചു, ഒറ്റപ്രസവത്തിൽ മൂന്നു കുട്ടികളുമായി. 2015 ൽ കുടുംബത്തെ കാണാനായി ചൈനയിലെത്തിയപ്പോഴാണ് കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടിവന്നത്. ചൈനയിൽ എത്തിയ ടുർസുനെ ഉടൻ തടങ്കലിലാക്കി പിഞ്ചുകുഞ്ഞുങ്ങളിൽനിന്നു വേർപെടുത്തി. മൂന്നു മാസത്തിനുശേഷം വിട്ടയച്ചപ്പോൾ കുഞ്ഞുങ്ങളിലൊരാൾ മരണമടഞ്ഞിരുന്നു. മറ്റു രണ്ടുപേർക്കു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും. ശസ്ത്രക്രിയകൾക്കു ശേഷമാണു കുട്ടികളുടെ ജീവൻ രക്ഷിക്കാനായത്.

പിന്നീടു രണ്ടു വർഷത്തിനു ശേഷമാണു വീണ്ടും ഇവരെ തടങ്കലിലാക്കിയത്. വിട്ടയച്ച് കുറച്ചു മാസങ്ങൾക്കു ശേഷം മൂന്നാമതും ഇവരെ പിടികൂടി. അന്നും മൂന്നു മാസമാണു തടങ്കലിൽ കഴിയേണ്ടിവന്നത്. ചെറിയ സെല്ലിൽ മറ്റ് 60 സ്ത്രീകൾക്കൊപ്പം ശ്വാസംമുട്ടി കഴിയേണ്ടി വന്നു. കിടക്കാൻ സ്ഥലമില്ലാത്തതിനാൽ ഊഴമെടുത്താണ് ഇവർ ഉറങ്ങിയത്. സുരക്ഷാ ക്യാമറകൾക്കു മുന്നിൽ വച്ച് ശുചിമുറി ഉപയോഗിക്കേണ്ടി വന്നു, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ പുകഴ്‌ത്തുന്ന പാട്ടുകൾ പാടേണ്ടി വന്നു. പലപ്പോഴും തങ്ങളുടെ അനുവാദമില്ലാതെ നിരവധി മരുന്നുകൾ അനാവശ്യമായി കഴിപ്പിച്ചിരുന്നു. പലതവണ തലകറങ്ങി വീണിട്ടുണ്ട്. ഒരു വെളുത്ത ദ്രാവകം കഴിച്ചപ്പോൾ ചില സ്ത്രീകൾക്കു ബ്ലീഡിങ് ഉണ്ടായി. മറ്റു ചിലർക്ക് ആർത്തവം നിന്നുപോയി. ആ മൂന്നു മാസ തടങ്കൽ കാലയളവിൽ 9 പേരാണ് ആ സെല്ലിൽ മരിച്ചുവീണത്.

ഒരു ദിവസം ടുർസുനെ ഒരു മുറിയിലേക്കു വിളിപ്പിച്ചു. ഉയർന്ന ഒരു കസേരിയിൽ ഇരുത്തി, കാലുകളും കൈകളും ബന്ധിച്ചു. ഹെൽമറ്റ് പോലെന്തോ തലയിൽ വച്ചു. ഓരോ തവണയും വൈദ്യുതാഘാതമേൽക്കുമ്പോൾ ശരീരം മുഴുവൻ വിറങ്ങലിച്ചു, ഞരമ്പുകളിൽപ്പോലും ആ വേദന വ്യക്തമായി അറിയാമായിരുന്നു. അന്നത്തെ പല കാര്യങ്ങളും ഓർമിക്കുന്നുപോലുമില്ല. വായിലൂടെ വെള്ള നിറത്തിലുള്ള പത പുറത്തുവന്നു. ബോധം മറയാൻ തുടങ്ങി. അധികൃതർ പറഞ്ഞ, തന്റെ ഓർമയിലുള്ള അവസാന വാക്ക് ഒരു ഉയിഗുർ വംശജ ആയതാണ് നിങ്ങളുടെ കുറ്റം എന്നാണെന്നു പറയുന്നു ടുർസുൻ.

 

വിട്ടയച്ചപ്പോൾ അവർ കുട്ടികളുമായി ഈജിപ്തിലേക്കു പോയി. എന്നാൽ തിരികെ ചൈനയിലേക്കു വരണമെന്ന് ഉത്തരവു വന്നു. പീഡനങ്ങളോർത്ത് അവർ ഭയന്നു. കയ്‌റോയിൽവച്ച് യുഎസ് അധികൃതരെ ബന്ധപ്പെട്ടു. സെപ്റ്റംബറിൽ യുഎസിലെത്തി വിർജീനിയയിൽ സ്ഥിരതാമസമാക്കി. അതേസമയം, ടുർസുന്റെ വാദങ്ങളോടു പ്രതികരിക്കാൻ വാഷിങ്ടനിലെ ചൈനീസ് എംബസി തയാറായില്ലെന്നു വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. ഇത്തരം കോൺസൻട്രേഷൻ ക്യാംപുകൾ നിലവില്ലെന്നാണ് ചൈനീസ് സർക്കാരിന്റെ അവകാശവാദം. ചെറിയ ക്രിമിനലുകളെ 'എംപ്ലോയ്‌മെന്റ് ട്രെയിനിങ് സെന്ററു'കളിലേക്കാണ് അയയ്ക്കുന്നതെന്നും ചൈനീസ് അധികൃതർ പറയുന്നു.

20 ലക്ഷത്തോളം ഉയിഗുർ വംശജരെ സർക്കാർ ഇത്തരത്തിൽ തടങ്കലിൽ ആക്കിയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. ചൈനയിലെ അതിശക്തമായ ഈ അടിച്ചമർത്തലിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് 26 രാജ്യങ്ങളിൽനിന്നുള്ള 270 പണ്ഡിതന്മാർ തിങ്കളാഴ്ച പ്രസ്താവനയിറക്കിയിരുന്നു. ക്യാംപുകൾക്കു പുറത്തും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾക്കിടെ വ്യക്തിസ്വാതന്ത്ര്യം പോലുമില്ലാതെയാണ് ഉയിഗുർ വംശജർക്കു കഴിയേണ്ടിവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP