Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താരദമ്പതികളെ പിരിച്ചത് മൂത്തമകനും ബ്രാഡ് പിറ്റും വിമാനത്തിൽ വച്ച് വഴക്കുണ്ടാക്കിയത്; വിമാനം ഇറങ്ങിയ ഉടൻ വക്കീലിനെ കണ്ട് വിവാഹമോചനം പ്രഖ്യാപിച്ച് ഏയ്ഞ്ജലീന ജോളി; ബാലപീഡനം അന്വേഷിച്ച് പൊലീസ്

താരദമ്പതികളെ പിരിച്ചത് മൂത്തമകനും ബ്രാഡ് പിറ്റും വിമാനത്തിൽ വച്ച് വഴക്കുണ്ടാക്കിയത്; വിമാനം ഇറങ്ങിയ ഉടൻ വക്കീലിനെ കണ്ട് വിവാഹമോചനം പ്രഖ്യാപിച്ച് ഏയ്ഞ്ജലീന ജോളി; ബാലപീഡനം അന്വേഷിച്ച് പൊലീസ്

വിവാഹ ബന്ധം വേർപിരിയാനൊരുങ്ങുന്ന പ്രശസ്ത ഹോളിവുഡ് ദമ്പതികളായ ആഞ്ജലീന ജോളിയെയും ഭർത്താവ് ബ്രാഡ് പിറ്റിനെയും കുറിച്ച് ദിവസം തോറും നിറം പിടിപ്പിച്ച വാർത്തകൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. താരദമ്പതികളെ പിരിച്ചത് പിറ്റും മൂത്തമകനായ 15കാരൻ മഡോക്സും തമ്മിൽ വിമാനത്തിൽ വച്ചുണ്ടായ തർക്കമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. തുടർന്ന് വിമാനം ഇറങ്ങിയ ഉടൻ ജോളി വക്കീലിനെ കണ്ട് വിവാഹമോചനം പ്രഖ്യാപിക്കുകയായിരുന്നുവത്ര. ഇതിനെ തുടർന്ന് മകനെതിരെ പിറ്റ് ചെയ്തുവെന്നാരോപിക്കുന്ന ബാലപീഡനം അന്വേഷിച്ച് പൊലീസ് രംഗത്തെത്തിയിട്ടുമുണ്ട്. വീട്ടിൽ നിന്നും ഫ്രാൻസിൽ നിന്നും ലോസ് ഏയ്ജൽസിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു വിമാനത്തിൽ വച്ച് ഇവർ പരസ്പരം ഉടക്കുകയും പ്രശ്നമുണ്ടാവുകയും ചെയ്തിരുന്നത്.

എന്നാൽ ഇതിനിടയിൽ പിറ്റ് മകനെ ദേഹോപദ്രവമേൽപ്പിച്ചുവെന്നും വഴക്ക് പറഞ്ഞുവെന്നുമുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ കെട്ടിച്ചമച്ചതാണെന്നാണ് പിറ്റുമായി അടുത്ത വൃത്തങ്ങൾ ആരോപിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണീ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്തായാലും മകനെ മർദിച്ചുവെന്ന കുറ്റത്തിന് എഫ്ബിഐയും ലോസ് ഏയ്ജൽസിലെ സോഷ്യൽ സർവീസും പിറ്റിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ ഹോളിവുഡ് ഹില്ലിലെ ജോളി-പിറ്റ് കോമ്പൗണ്ടിൽ ഒരു പൊലീസ് കാർ വന്ന് നിൽക്കുന്നത് കാണാമായിരുന്നുവെന്നാണ് റിപ്പോർട്ട്. ആ സമയത്ത് ഇവിടെ പിറ്റ് മാത്രമേയുണ്ടായിരുന്നുള്ളുവെന്നും ജോളിയും കുട്ടികളും മാലിബുവിലെ വാടകവീട്ടിലായിരുന്നുവെന്നും സൂചനയുണ്ട്.

വിമാനം ലോസ് ഏയ്ജൽസിൽ ഇറങ്ങി ടാർമാകിൽ വച്ച് പരസ്പരം വാക് തർക്കത്തിൽ ഏർപ്പെടുന്നതിന് മുമ്പ് 15കാരൻ വിമാനത്തിൽ വച്ച് കരഞ്ഞിരുന്നുവെന്നും വാർത്തകൾ പരക്കുന്നുണ്ട്. ഈ സംഭവം മൂലമാണ് ജോളി അടുത്ത ദിവസം വിവാഹമോചന ഹരജി പിറ്റിനെതിരെ ഫയൽ ചെയ്യാൻ കാരണമായി വർത്തിച്ചതെന്ന കാര്യം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത് ടിഎംഇസഡായിരുന്നു. ഈ സംഭവം വിമാനത്തിൽ വച്ച് സംഭവിച്ചതായതുകൊണ്ടാണ് എഫ്ബിഐ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നത്. ഈ വിമാനത്തിലുണ്ടായിരുന്ന മറ്റാരോ ഫോൺ വിളിച്ച് പേര് വെളിപ്പെടുത്താതെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നുവെന്നും യുഎസ് വീക്കിലി റിപ്പോർട്ട് ചെയ്യുന്നു.ഇതിനെ തുടർന്ന് ഡിസിഎഫ്എസ് ഈ കുടുംബവുമായി ടാർമാകിൽ വച്ച് ഈ കുടുംബത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

മകനെ മർദിച്ചുവെന്ന കുറ്റത്തിന് പിറ്റിന്റെ പേരിൽ ഒരു അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ലോസ് ഏയ്ജൽസ് കൗണ്ടി ഡിപ്പാർട്ട്മെന്റ് ഓഫ് ചിൽഡ്രൻ ആൻഡ് ഫാമിലി സർവീസസ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത്തരം അന്വേഷണം നടത്തുന്നുണ്ടെന്ന് സ്ഥിരീകരിക്കാനോ അത് നിഷേധിക്കാനോ തങ്ങൾക്ക് അനുവാദമില്ലെന്ന വെളിപ്പെടുത്തലുമായി ഡിപ്പാർട്ട്മെന്റ് ഓഫ് ചിൽഡ്രൻ ആൻഡ് ഫാമിലി സർവീസസിന്റെ വക്താവ് പിന്നീട് രംഗത്തെത്തുകയും ചെയ്തിരുന്നു. പിറ്റുമായി കുട്ടികൾക്കുള്ള ബന്ധം നിർത്താൻ ജോളി ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ സമയത്ത് ആറ് മക്കളെയും കൊണ്ട് പിറ്റിനെ സന്ദർശിക്കാൻ ജോളി ആഗ്രഹിക്കുന്നില്ലെന്നാണ് ഇവരുടെ സഹപ്രവർത്തകൻ വെളിപ്പെടുത്തുന്നത്.

ഇവരുടെ ബന്ധം വേർപിരിയാൻ കാരണമായത് വിവാഹേതര ബന്ധമാണെന്ന തരത്തിൽ പരക്കുന്ന വാർത്തകളെ ഇരുപക്ഷവും നിഷേധിക്കുന്നുണ്ട്. രണ്ടു പേരും കുട്ടികളുടെ ഭാവിയെച്ചൊല്ലി ജാഗരൂകരാണെന്നാണ് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഉറപ്പിച്ച് പറയുന്നത്. പുതിയ ചിത്രമായ അലൈഡിലെ നായികയായ ഫ്രഞ്ച് താരം മറിയോനുമായി പിറ്റിന് പ്രണയമുണ്ടെന്ന ജോളിയുടെ സംശയമാണ് ഇവരുടെ ബന്ധം തകർത്തിരിക്കുന്നതെന്ന അഭ്യൂഹം വ്യാപകമാകുന്നതിനിടെയാണ് ഇത് നിഷേധിച്ച് കൊണ്ടുള്ള ഈ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. എന്തായാലും 12 കൊല്ലം ഒരുമിച്ച് കഴിഞ്ഞ ശേഷം രണ്ട് കൊല്ലം മുമ്പ് മാത്രം വിവാഹം ചെയ്ത ഇവർ വിവാഹമോചനത്തിനായി തയ്യാറെടുക്കുകയാണ്. ദത്തെടുത്തതടക്കം ആറ് മക്കളാണ് ഇവർക്കുള്ളത്. ആഞ്ജലീന ജോളി ഡിവോഴ്‌സ് ഫയൽ ചെയ്തതിൽ പിറ്റ് ആകെ അസ്വസ്ഥനാണ്. ഇത് തങ്ങളുടെ ആറ് മക്കളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നാണ് അദ്ദേഹം ആശങ്കപ്പെട്ടിരിക്കുന്നത്. അതിന് വേണ്ടി വിവാഹ ബന്ധം വേർപിരിയുന്നത് രഹസ്യമാക്കി വയ്ക്കാൻ വരെ അദ്ദേഹം ജോളിയോട് നിർദേശിച്ചിരുന്നുവെങ്കിലും അവരത് തള്ളി വേർപിരിയൽ വാർത്ത ലോകത്തെ അറിയിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP