ഇസ്രയേലിൽ വീണ്ടും ബെഞ്ചമിൻ നെതന്യാഹു തന്നെ പ്രധാനമന്ത്രി ആകും; 120 സീറ്റുകളുള്ള പാർലമെന്റിൽ ഇതുവരെ നേടിയത് 37 സീറ്റുകൾ; സഖ്യസർക്കാർ രൂപീകരിക്കുമെന്ന് റിപ്പോർട്ടുകൾ; ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും കൂടുതൽ സീറ്റുകൾ നേടി ലിക്കുദ് പാർട്ടി
April 10, 2019 | 02:29 PM IST | Permalink

ജെറൂസലേം: ഇസ്രയേലിൽ ദേശീയ തിരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. ഏറ്റവും പുതിയ ഭരണപരിഷ്കാരങ്ങളും അമേരിക്കയുമൊത്തുള്ള നിലപാടുകളും ചർച്ചയാകുന്നതിനിടെ നടന്ന തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പാർട്ടിക്ക് തിരിച്ചടി നേരിടുന്നതായാണ് റിപ്പോർട്ടുകൾ. എങ്കിലും നെതന്യാഹു തന്നെ സഖ്യം രൂപീകരിച്ച് പ്രധാനമന്ത്രി പദത്തിലേക്ക് വീണ്ടും എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഏതായാലും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബഞ്ചമിൻ നെതന്യാഹു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നെതന്യാഹു തെരഞ്ഞെടുക്കപ്പെടുന്നത്. 97 ശതമാനം വോട്ടുകൾ എണ്ണി പൂർത്തിയാക്കിയപ്പോൾ, 37 സീറ്റുകളാണ് നെതന്യാഹുവിന്റെ ലിക്കുദ് പാർട്ടിക്ക് ലഭിച്ചത്. 120 അംഗങ്ങളുള്ള പാർലമമെന്റിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചിട്ടില്ല. നെതന്യാഹുവിന്റെ ലിക്കുദ് പാർട്ടിയാണ് കൂടുതൽ സീറ്റുകൾ നേടിയത്.
അതേസമയം, നെതന്യാഹുവിന്റെ പ്രധാന എതിരാളിയായ ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി 35 സീറ്റുകൾ നേടിയിട്ടുണ്ട്. എങ്കിലും പ്രധാനമന്ത്രിയായ നെതന്യാഹുവിന് സഖ്യസർക്കാർ രൂപീകരിച്ച് വീണ്ടും അധികാരത്തിലേറാം. മറ്റ് കക്ഷികളുമായി ഇക്കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചതായി നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. 2009-തിലാണ് നെതന്യാഹു നേരത്തെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇത്തവണയും അധികാരത്തിലേറുന്നതോടെ ഏറ്റവും കൂടുതൽ കാലം ഇസ്രയേൽ ഭരിച്ച പ്രധാനമന്ത്രി എന്ന റിക്കോർഡിന് ഉടമയാകും 69 കാരനായ നെതന്യാഹു. ഇസ്രയേലിന്റെ രാഷ്ട്രപിതാവായ ബെൻ ഗൂറിയന്റെ റിക്കോർഡാണ് നെതന്യാഹു മറികടക്കുക. തെരഞ്ഞടുപ്പ് ഫലം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല.