ഏപ്രിൽ 12 വരെ മാത്രം ബ്രെക്സിറ്റ് നീട്ടി യൂറോപ്യൻ യൂണിയൻ; മൂന്നാം ശ്രമത്തിൽ ബിൽ പാസായാൽ മെയ് 22 വരെ തുടരാം; പാസായില്ലെങ്കിൽ ഉടൻ പുറത്ത്; ബ്രെക്സിറ്റ് പ്രതിസന്ധി മൂർധന്യത്തിലേക്ക്
മറുനാടൻ ഡെസ്‌ക്
ലണ്ടൻ: ബ്രെക്സിറ്റ് പ്രതിസന്ധി മൂർധന്യത്തിലെത്തിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. തെരേസ മെയ് കൈയും കാലും പിടിച്ചതിനെ തുടർന്ന് ഏപ്രിൽ 12 വരെ ബ്രെക്സിറ്റ് തീയതി നീട്ടാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരിക്കുകയാണ്. മൂന്നാം ശ്രമത്തിൽ തെരേസയുടെ ബ്രെക്സിറ്റ് ബിൽ കോമൺസിൽ പാസായാൽ മെയ് 22 വരെ യുകെയ്ക്ക് യൂറോപ്യൻ യൂണിയനിൽ തുടരാൻ സാധിക്കും. അഥവാ ബിൽ പാസായില്ലെങ്കിൽ യുകെ ഉടൻ പുറത്ത് പോകേണ്ടി വരികയും ചെയ്യും. രാജ്യത്തെ സംബന്ധിച്ച് എംപിമാർ നിർണായകമാ തീരുമാനമെടുക്കേണ്ട സമയമാണിതെന്നാണ് തെരേസ എംപിമാർക്ക് കടുത്ത നിർദേശമേകിയിരിക്കുന്നത്.
ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാരത്തോൺ സമ്മിറ്റ് ഇന്നലെ രാത്രി വൈകുവോളം നീണ്ടിരുന്നു. ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതിനുള്ള യൂറോപ്യൻ യൂണിയൻ മുന്നോട്ട് വച്ച വ്യവസ്ഥകൾ തെരേസ അംഗീകരിച്ച് കൊണ്ടാണ് യുകെയിലേക്ക് മടങ്ങിയത്. തുടർന്ന് തന്റെ ഡീൽ എങ്ങനെ യെങ്കിലും കോമൺസിൽ പാസാക്കിയെടുക്കാനാണ് തെരേസ ശ്രമം തുടങ്ങിയിരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് നടന്ന റഫറണ്ടത്തിലെ ജനങ്ങളുടെ ഇംഗിതം നടപ്പിലാക്കുന്നതിനായി എംപിമാർക്ക് അൽപം കൂടി സമയം ലഭിച്ചിരിക്കുന്നുവെന്ന് തെരേസ എംപിമാരെ ഓർമിപ്പിക്കുന്നു.
മാർച്ച് 29നായിരുന്നു യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകേണ്ടിയിരുന്നത്. എന്നാൽ ബ്രസൽസുമായി ചർച്ച ചെയ്ത് തെരേസ ഉണ്ടാക്കിയ ഡീൽ കോമൺസിൽ രണ്ട് പ്രാവശ്യം പരാജയപ്പെട്ട സാഹചര്യത്തിൽ നോ-ഡീലോടെ യുകെ യൂണിയൻ വിട്ട് പോകേണ്ടുന്ന സാഹചര്യമുണ്ടായതിനെ തുടർന്നാണ് ബ്രെക്സിറ്റ് നീട്ടുന്നതിനായി തെരേസ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടത്. അടുത്ത ആഴ്ച ഇത്തരത്തിൽ നോ ഡീലോടെ യുകെ യൂണിയൻ വിടുന്ന സാഹചര്യത്തിന് സാധ്യതയേറിയതോടെ ഒരു പ്ലാൻ ബി കണ്ട് വയ്ക്കണമെന്ന് സിബിഐയും ടിയുസിയും തെരേസയോട് ആവശ്യപ്പെട്ടതും ബ്രെക്സിറ്റ് നീട്ടുന്നതിന് തെരേസയുടെ മേൽ സമ്മർദമുണ്ടാക്കിയിരുന്നു.
ബ്രെക്സിറ്റിൽ കടുത്ത അനിശ്ചിത്വമുണ്ടാക്കുന്നതിൽ എംപിമാർക്കെതിരെ തെരേസ കടുത്ത വിമർശനം ഉന്നയിച്ചിട്ടുമുണ്ട്. തെരേസ കടുത്ത സമ്മർദത്തിലായിരിക്കുന്നുവെന്നാണ് കാബിനറ്റ് മിനിസ്റ്ററായ ജെറമി ഹണ്ട് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഇതിനോട് ഹോം സെക്രട്ടറി ജെറമി ഹണ്ട് യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. ബ്രിട്ടീഷുകാർ ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തിട്ട് ഏറെ മുന്ന് വർഷമായെന്നും അിതിനാൽ രാഷ്ട്രീയ കളികൾ അവസാനിപ്പിച്ച് എത്രയും വേഗം ഇക്കാര്യത്തിൽ ജനത്തിന്റെ ഇംഗിതം നടപ്പിലാക്കേണ്ടിയിരിക്കുന്നുവെന്നുമാണ് തെരേസ എംപിമാരോട് നിർദേശിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിന് കുറച്ച് കൂടി കാലതാമസം അനുവദിക്കാൻ യൂണിയൻ തയ്യാറായിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ നോ ഡീൽ സാഹചര്യത്തിൽ യുകെയ്ക്ക് അധിക കാലം യൂണിയനിൽ തുടരാൻ സാധിക്കില്ലെന്നും ബ്രസൽസ് മുന്നറിയിപ്പേകുന്നു. ഇന്നലെ നടന്ന മാരത്തോൺ ചർച്ചയിൽ ഇത്തരത്തിൽ നീക്കുപോക്കുകളുണ്ടായിരിക്കുന്നതിനാൽ അടുത്ത ആഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന അടിയന്തിര യൂറോപ്യൻ യൂണിയൻ സമ്മിറ്റ് വേണ്ടെന്ന് വച്ചിട്ടുണ്ട്. പുതിയ ഒത്ത് തീർപ്പ് നടപ്പിലായതോടെ യുകെ അടുത്ത ആഴ്ച ഡീലൊന്നുമില്ലാതെ യൂണിയനിൽ നിന്നും സമ്മർദപൂർവം പുറത്ത് പോകേണ്ടുന്ന സാഹചര്യം ഒഴിവായിരിക്കുന്നുവെന്നാണ് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചിരിക്കുന്നത്.
യുകെയ്ക്ക് ഡീൽ അല്ലെങ്കിൽ നോ ഡീൽ സാഹചര്യം തെരഞ്ഞെടുക്കാൻ അൽപം കൂടി സമയം അനുവദിച്ചിരിക്കുന്നുവെന്നാണ് ഇന്നലത്തെ സമ്മിറ്റിന് ശേഷം യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് പത്രസമ്മേളനത്തിൽ വിശദീകരിച്ചിരിക്കുന്നത്. ഏപ്രിൽ 12 ഓടെ യുകെയ്ക്ക് ബ്രെക്സിറ്റ് ദീർഘകാലത്തേക്ക് നീട്ടുന്നതിനുള്ള ഉചിതമായ നീക്കങ്ങൾ നടത്തുന്നതിന് സമയം ലഭിച്ചിരിക്കുന്നുവെന്നും ടസ്‌ക് വ്യക്തമാക്കുന്നു. എന്നാൽ ഇലക്ഷൻ നടക്കാത്ത പക്ഷം ഏപ്രിൽ 12ന് ശേഷം യുകെയ്ക്ക് യൂണിയനിൽ തുടരാൻ സാധിക്കില്ലെന്നും ടസ്‌ക് മുന്നറിയിപ്പേകുന്നു. ഇന്ന് താൻ യുകെയിലേക്ക് പോകുമെന്നും വിത്ത്ഡ്രാവൽ ഡീൽ കോമൺസിൽ പാസാക്കിയെടുക്കുന്നതിനുള്ള ശ്രമം തുടങ്ങുമെന്നും ഇന്നലത്തെ സമ്മിറ്റിന് ശേഷം ബ്രസൽസിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ തെരേസ വ്യക്തമാക്കിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍