Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരാഴ്‌ച്ചയായി അമേരിക്കക്കാർ പേടിയോടെ കാത്തിരുന്ന ഇർമാ കൊടുങ്കാറ്റ് ഫ്‌ളോറിഡ തീരത്തെത്തി; വേഗത 125 കിലോമീറ്ററായി കുറഞ്ഞതിൽ ആശ്വാസം എങ്കിലും വമ്പൻ നാശം വിതച്ച് തുടങ്ങി; ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയും ചെയ്തതോടെ ആയിരങ്ങൾ തെരുവിലായേക്കും; വീടൊഴിയാതെ കഴിഞ്ഞവരോട് മരിച്ചോളാൻ ഫ്‌ളോറിഡ ഗവർണർ

ഒരാഴ്‌ച്ചയായി അമേരിക്കക്കാർ പേടിയോടെ കാത്തിരുന്ന ഇർമാ കൊടുങ്കാറ്റ് ഫ്‌ളോറിഡ തീരത്തെത്തി; വേഗത 125 കിലോമീറ്ററായി കുറഞ്ഞതിൽ ആശ്വാസം എങ്കിലും വമ്പൻ നാശം വിതച്ച് തുടങ്ങി; ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയും ചെയ്തതോടെ ആയിരങ്ങൾ തെരുവിലായേക്കും; വീടൊഴിയാതെ കഴിഞ്ഞവരോട് മരിച്ചോളാൻ ഫ്‌ളോറിഡ ഗവർണർ

ഫ്‌ളോറിഡ: അമേരിക്കക്കാരുടെ ഒരാഴ്‌ച്ചത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇർമ കൊടുങ്കാറ്റ് ഫ്‌ളോറിഡ തീരത്തെത്തി. ശനിയാഴ്‌ച്ച ഉച്ചതിരിഞ്ഞ് എത്തിയ കൊടുങ്കാറ്റ് തെക്കൻ ഫ്‌ളോറിഡയിൽ നാശം വിതച്ച് തുടങ്ങി. എമർജൻസി ഉദ്യോഗസ്ഥർ ജീവന് ഭീഷണി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് നൽകി. എന്നാൽ തിങ്കളാഴ്ച വരെ കൊടുങ്കാറ്റ് അമേരിക്കയുടെ പ്രധാന പ്രദേശങ്ങളെ സ്പർശിക്കില്ലെന്നാണ് കരുതുന്നത്. വീടൊഴിയാതെ കഴിയുന്നവരോട് നിങ്ങളുടെ മരണത്തിന് നിങ്ങൾ തന്നെ ആയിരിക്കും ഉത്തരവാദി എന്ന് ഫ്‌ളോറിഡ ഗവർണർ വ്യക്തമാക്കി.

മിയാമിയിലും തെക്കൻ ഫ്‌ളോറിഡയിലും കൊടുങ്കാറ്റ് വീശി തുടങ്ങിയിട്ടുണ്ട്. കാറ്റ് ഒന്ന് ശാന്തമായാൽ കൊടുങ്കാറ്റ് അടങ്ങിയെന്ന് ആരും കരുതരുതെന്നും എപ്പോൾ വേണമെങ്കിലും ആഞ്ഞ് വീശുമെന്നും അത് നിങ്ങളുടെ മരണത്തിന് കാരണമാകുമെന്നും ഗവർണർ വ്യക്തമാക്കി. 63 ലക്ഷം ജനങ്ങളോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 56 ലക്ഷം പേർ ഇർമയെ പേടിച്ച് ഇതിനകം ക്യാമ്പുകളിൽ അഭയം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഇർമയിൽ നിന്നു രക്ഷ തേടി ഫ്‌ളോറിഡയിൽ 56 ലക്ഷം പേരെ ഒഴിപ്പിച്ചതായാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിൽ ജനസംഖ്യയുടെ കാൽഭാഗത്തോളം പേരെയാണ് ഒഴിപ്പിച്ചത്. കിടക്കകളും മറ്റ് അവശ്യസാധനങ്ങളും മുകളിൽ കെട്ടിവച്ചു സുരക്ഷിത സ്ഥാനത്തേക്കു നീങ്ങുന്ന ആയിരക്കണക്കിനു വാഹനങ്ങളാണു ഫ്‌ലോറിഡയിലെ കാഴ്ച. കൂട്ട പലായനത്തെ തുടർന്നു നഗരത്തിലെ മൂന്നിലൊന്നു പമ്പുകളിലും ഇന്ധനം തീർന്നു. 1992ൽ വീശിയടിച്ച ആൻഡ്രൂ ചുഴലിക്കാറ്റിനേക്കാൾ വിനാശകാരിയാണ് ഇർമയെന്നാണു വിലയിരുത്തൽ. ശനിയാഴ്ച 400 ക്യാമ്പുകൾ കൂടി തുറന്നു. സ്‌കൂളുകൾ, പള്ളികൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവകളിലാണ് അഭയാർത്ഥി ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 

ആളുകൾ ഒഴിഞ്ഞു പോയ അവസരത്തിൽ മോഷണത്തിന് എത്തുന്നവരെ തടയാനായി മിയാമിയിൽ രാത്രി കാലത്ത് കർഫ്യൂ ഏർപ്പെടുത്തി. ഇപ്പോൾ തന്നെ 170,000 വീടുകളിലും സ്ഥാപനങ്ങളിലുമായി വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. അതേസമയം ഇർമ കരീബിയനിൽ 24 പേരുടെ ജീവൻ എടുത്തു. രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കാക്കുന്നത്. 

ഇർമയെ പേടിച്ച് സ്ഥലംവിടുന്ന ആൾക്കാരെ കൊണ്ട് ഓർലാൻഡോ എയർപോർട്ട് നിറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേക്ക് അഭയം തേടി പോകാൻ നിരവധി പേരാണ് എയർപോർട്ടുകളിലും മറ്റും എത്തുന്നത്. വെള്ളിയാഴ്ച മുതൽ ഫ്‌ളോറിഡയിലെ സ്‌കൂളുകളും കളേജും യൂണിവേഴ്‌സിറ്റിയും അടക്കമുള്ള സ്ഥാപനങ്ങൾ അടച്ചിട്ടു. 

കീസ് ദ്വീപസമൂഹത്തിൽ നിന്നാണ് ഇർമ ഫ്‌ളോറിഡയിൽ കരയിലേക്കു പ്രവേശിക്കുക. മണിക്കൂറിൽ 258 കിലോമീറ്റർ വേഗത്തിലാണ് ഇർമയുടെ മുന്നേറ്റം. ക്യൂബയിൽ കനത്ത നാശം വിതച്ച കൊടുങ്കാറ്റിന്റെ ശക്തി അൽപം കുറഞ്ഞിരുന്നെങ്കിലും അമേരിക്കൻ തീരത്തെത്തുമ്പോൾ വീണ്ടും വേഗം വർധിക്കുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഫ്‌ളോറിഡയിൽ ഇന്ന് കനത്ത ചുഴലിക്കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണ് ഇർമ കാരണമായിരിക്കുന്നത്.

ഇന്നലെ പുലർച്ചെ ക്യൂബയുടെ വടക്കൻ തീരത്ത് എത്തിയപ്പോൾ ഇർമയുടെ വേഗം മണിക്കൂറിൽ 245 കിലോമീറ്ററായി കുറഞ്ഞ് കാറ്റഗറി നാലിലേക്കു താണു. ഫ്‌ളോറിഡയിലെത്തുമ്പോൾ വേഗം വീണ്ടും കൂടുമോ എന്നാണ് ആശങ്ക. കരീബിയൻ ദ്വീപുകളിലുണ്ടായതിനു സമാനമായ നാശനഷ്ടമാണു ക്യൂബയിലും ഇർമ വിതച്ചത്. വടക്കൻ തീരത്തുള്ള റിസോർട്ടുകളിൽ നിന്ന് ആയിരക്കണക്കിനു വിനോദസഞ്ചാരികളെ സർക്കാർ നേരത്തേ ഒഴിപ്പിച്ചിരുന്നു. ഇർമ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിനായി യുഎസിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുറന്നു. ഹോട്‌ലൈൻ: 2022588819.

ഇന്ത്യക്കാർ സുരക്ഷിതരെന്ന് കേന്ദ്രസർക്കാർ
അതേസമയം, ഇർമ നാശം വിതച്ച ദുരിതമേഖലയിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കരാക്കസ്, ഹവാന, ജോർജ് ടൗൺ, പോർട് ഓഫ് സ്‌പെയ്ൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യക്കാരെ പൂർണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു. യുഎസ് തീരത്ത് ഇർമ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് നാട്ടിലെത്താനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. യുഎസിലെ ഏത് ഇന്ത്യൻ കോൺസുലേറ്റിൽ പോയാലും നിയമക്കുരുക്കളില്ലാതെ നാട്ടിലേക്ക് വിസയും പാസ്‌പോർട്ടും ലഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

ഇർമയ്ക്കു പിന്നാലെ ഹോസെ, കാത്യ
അറ്റ്‌ലാന്റിക് സമുദ്രത്തിൽ ബുധനാഴ്ച രൂപംകൊണ്ട കാറ്റഗറി ഒന്നിൽപ്പെട്ട കാത്യ ചുഴലിക്കാറ്റും കിഴക്കൻ മെക്‌സിക്കോ തീരങ്ങളിലേക്കു നീങ്ങുകയാണ്. ഹോസെ ചുഴലിക്കാറ്റും ഇർമയുടെ പിന്നാലെ ശക്തിപ്രാപിച്ച് കാറ്റഗറി നാലിലേക്കു പ്രവേശിച്ചു. വരുംദിവസങ്ങളിൽ ഹോസെയുടെ ശക്തികുറയുമെന്നാണു പ്രവചനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP