Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പലായനം ചെയ്തത് പത്ത് ലക്ഷത്തോളം പേർ; അവശേഷിക്കുന്നത് ഛിന്നിച്ചിതറിയ മൃതദേഹങ്ങളും കെട്ടിടാവശിഷ്ടങ്ങളും മാത്രം; ഐസിസ് ഭീകരരിൽ നിന്നും ഇറാഖി സേന തിരിച്ചു പിടിച്ച മൊസൂൾ നഗരം ഇപ്പോൾ വെറുമൊരു ശവപ്പറമ്പ്; ഭീകരർ പിൻവാങ്ങിയത് ടൈഗ്രിസ് നദിയിൽ ചാടി; ഗ്രാമങ്ങളിലേക്ക് നീങ്ങുമെന്ന സൂചന

പലായനം ചെയ്തത് പത്ത് ലക്ഷത്തോളം പേർ; അവശേഷിക്കുന്നത് ഛിന്നിച്ചിതറിയ മൃതദേഹങ്ങളും കെട്ടിടാവശിഷ്ടങ്ങളും മാത്രം; ഐസിസ് ഭീകരരിൽ നിന്നും ഇറാഖി സേന തിരിച്ചു പിടിച്ച മൊസൂൾ നഗരം ഇപ്പോൾ വെറുമൊരു ശവപ്പറമ്പ്; ഭീകരർ പിൻവാങ്ങിയത് ടൈഗ്രിസ് നദിയിൽ ചാടി; ഗ്രാമങ്ങളിലേക്ക് നീങ്ങുമെന്ന സൂചന

മൊസൂൾ: ഏതൊരു യുദ്ധവും കൊണ്ട് സർവനാശം മാത്രമേ ഉണ്ടാകുകയുള്ളൂ. ഐസിസ് ഭീകരർ കൈവശം വെച്ച ഇറാഖി പൗരാണിക നഗരമായ മൊസൂൾ തിരിച്ചു പിടിച്ചെങ്കിലും അവശേഷിക്കുന്നത് വെറു ശവപറമ്പ് മാത്രമാണ്. പത്ത് ലക്ഷത്തോളം പേർ ഇവിടെ നിന്നും പലായനം ചെയ്തു കഴിഞ്ഞു. നഗരത്തിൽ അവശേഷിച്ച ഐഎസ് ഭീകരരെയും ഉന്മൂലനം ചെയ്തു മൊസൂൾ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രഖ്യാപിച്ചു. യുദ്ധഭൂമിയായ നഗരത്തിലെത്തിയ പ്രധാനമന്ത്രി സൈനികർക്ക് അഭിവാദ്യമർപ്പിച്ചു. എട്ടുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരവും ഐഎസ് ഭീകരരുടെ ആസ്ഥാനവുമായ മൊസൂൾ സൈന്യം തിരിച്ചുപിടിച്ചത്.

മൊസൂളിൽ എത്തിയ ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി (വലത്) പൊലീസ്, കരസേനാ ഉദ്യോഗസ്ഥർക്കു ഹസ്തദാനം നൽകുന്നു. ഭീകരിൽനിന്ന് നഗരം മോചിപ്പിച്ചതായും പ്രധാനമന്ത്രി പ്രഖ്യാപനം നടത്തി. രൂക്ഷ യുദ്ധത്തിൽ ആയിരക്കണക്കിനു നഗരവാസികൾ കൊല്ലപ്പെട്ടു. ചരിത്രനഗരത്തിന്റെ പല ഭാഗങ്ങളും തകർന്നുതരിപ്പണമായി. പത്തു ലക്ഷത്തോളം പേർ പലായനം ചെയ്തു.

ടൈഗ്രിസ് നദിയുടെ കരയിൽ കുറച്ചു സ്ഥലമൊഴികെ നഗരം മുഴുവനായും കഴിഞ്ഞയാഴ്ച ഇറാഖ് സേന പിടിച്ചെടുത്തിരുന്നു. കനത്ത വ്യോമാക്രമണങ്ങൾക്കൊടുവിൽ സൈന്യം തീരത്തെത്തിയതോടെ അവശേഷിച്ച ഭീകരർ നദിയിൽ ചാടി. തെരുവുകളിൽ ഭീകരരുടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

നദിയിൽ ചാടിയ 30 ഭീകരരെ വെടിവച്ചുകൊന്നതായി ഇറാഖ് സേന അറിയിച്ചു. സേനയിലും കനത്ത ആൾനാശമാണുണ്ടായത്. യഥാർഥ കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 40 ശതമാനത്തോളം ഇറാഖ് സൈനികർക്കു ജീവഹാനി സംഭവിച്ചതായാണു യുഎസ് പ്രതിരോധ വകുപ്പിന്റെ കണക്ക്. മൂന്നുവർഷം മുൻപാണ് ആയിരക്കണക്കിന് ഐഎസ് ഭീകരർ മൊസൂൾ പിടിച്ചടക്കിയത്. യുഎസ് സഖ്യസേനയുടെ പിന്തുണയോടെ നഗരം തിരിച്ചുപിടിക്കാനുള്ള പോരാട്ടം കഴിഞ്ഞ ഒക്ടോബറിലാണ് ഇറാഖ് സൈന്യം ആരംഭിച്ചത്.

മൊസൂൾ കീഴടക്കിയശേഷ 2014 ജൂലൈയിൽ ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി താൻ ഖലീഫയാണെന്നു പ്രഖ്യാപിച്ചത് മൊസൂളിലെ അൽ നൂരി പള്ളിയുടെ അങ്കണത്തിലായിരുന്നു. ബഗ്ദാദി പ്രത്യക്ഷപ്പെട്ട ഏക പൊതുചടങ്ങും ഇതായിരുന്നു.

യുഎസ് സഖ്യസേനയുടെ വ്യോമാക്രമണങ്ങളുടെ പിന്തുണയോടെ നടന്ന രൂക്ഷയുദ്ധത്തിൽ തകർന്ന പൗരാണിക നഗരത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണത്തിനു മാത്രം 100 കോടി ഡോളർ വേണ്ടിവരുമെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച അൽനൂരി പള്ളിയുടെ 45 മീറ്റർ ഉയരമുള്ള ചെരിഞ്ഞ മിനാരം അടക്കം ഒട്ടേറെ ചരിത്രസ്മാരകങ്ങളാണു യുദ്ധത്തിൽ തകർന്നടിഞ്ഞത്.

തലസ്ഥാനമായ ബാഗ്ദാദിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള മൊസൂൾ 2014 മുതൽ ഐ.എസ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്നു. ഭീകരരുടെ ആക്രമണത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെവന്നതോടെ സൈന്യം ഇവിടെനിന്ന് പിന്മാറി. ഇതോടെയാണ് നഗരത്തിന്റെ നിയന്ത്രണം ഐ.എസ് ഏറ്റെടുത്തത്.

ജൂൺ 19 മുതലാണ് മൊസൂളിന്റെ നിയന്ത്രണം പൂർണമായും തിരിച്ചുപിടിക്കാനുള്ള നീക്കം ഇറാഖ് സൈന്യം ശക്തമാക്കിയത്. മൂന്നുമാസം നീണ്ട പോരാട്ടത്തിലൂടെ നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ കഴിഞ്ഞ ജനുവരിയിൽ സൈന്യം തിരിച്ചുപിടിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നഗരത്തിന്റെ പടിഞ്ഞാറൻ മേഖല നിയന്ത്രണത്തിലാക്കാനുള്ള നീക്കങ്ങൾ തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP