Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടനിലെ സ്‌കൂൾ ജീവനക്കാരിക്ക് സഹതാപം ഉണ്ടായപ്പോൾ മധ്യപ്രദേശിലെ മഹീന്ദ്രയുടെ തല നേരെ നിന്നു; ലിവർപൂളുകാർ ശേഖരിച്ച് നൽകിയ 12 ലക്ഷം രൂപ തല നേരെ നിൽക്കാതായ ബാലനെ ഒടുവിൽ മനുഷ്യനാക്കിയ കഥ

ബ്രിട്ടനിലെ സ്‌കൂൾ ജീവനക്കാരിക്ക് സഹതാപം ഉണ്ടായപ്പോൾ മധ്യപ്രദേശിലെ മഹീന്ദ്രയുടെ തല നേരെ നിന്നു; ലിവർപൂളുകാർ ശേഖരിച്ച് നൽകിയ 12 ലക്ഷം രൂപ തല നേരെ നിൽക്കാതായ ബാലനെ ഒടുവിൽ മനുഷ്യനാക്കിയ കഥ

ടിഞ്ഞ കഴുത്തുമായി നരകിച്ചിരുന്ന മധ്യപ്രദേശിലെ ബാലൻ മഹീന്ദ്ര അഹിർവാർ എന്ന 13കാരന് ഇനി മുതൽ തലയുയർത്തി ലോകത്തെ നോക്കാം. ബ്രിട്ടനിലെ സ്‌കൂൾ ജീവനക്കാരിയായ ജൂലി ജോൺസ് എന്ന യുവതിക്ക് മഹീന്ദ്രയുടെ ദുരിത കഥ കേട്ട് മനസലിയുകയും അത്യപൂർവ ശസ്ത്രക്രിയക്കുള്ള പണം സംഘടിപ്പിക്കാൻ അവർ മുന്നിട്ടിറങ്ങുകയും ചെയ്തതിനെ തുടർന്നാണ് മഹീന്ദ്രയുടെ തല ഒടുവിൽ നേരെ നിൽക്കാൻ വഴിതെളിഞ്ഞത്. ജൂലിയുടെ നേതൃത്വത്തിൽ ബ്രിട്ടനിലെ ലിവർപൂളുകാർ ശേഖരിച്ച് നൽകിയ ഏകദേശം 12 ലക്ഷം രൂപ (12,000 പൗണ്ട്) ഉപയോഗിച്ച് നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ മഹീന്ദ്രയെ ഒടുവിൽ മനുഷ്യനാക്കിയിരിക്കുകയാണ്.

കഴുത്തിലെ മസിലുകൾ വളരെ ദുർബലമായി വന്നതിനാൽ ഈ ബാലന്റെ തല 180 ഡിഗ്രിയിൽ ഒടിഞ്ഞ് തൂങ്ങിക്കിടന്നിരുന്നു. അതിനാൽ കനത്ത ദുരിതം നിറഞ്ഞ ജീവിതമായിരുന്നു മഹീന്ദ്ര നയിച്ചിരുന്നത്. വെറുതെ ഇരിക്കാനല്ലാതെ നിൽക്കാനോ നടക്കാനോ ബാലന് സാധിച്ചിരുന്നില്ല. എന്തിനേറെ ഭക്ഷണം കഴിക്കാനും ടോയ്ലറ്റിൽ പോകാനും വരെ പരസഹായം വേണ്ടിയിരുന്നു. മഹീന്ദ്രയുടെ കദനകഥ ഡെയിലി മെയിൽ അടക്കമുള്ള വിദേശമാദ്ധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ജൂലിയുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് മനസലിഞ്ഞ അവർ ബാലന് പുതിയൊരു ജീവിതം നേടിക്കൊടുക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.തൽഫലമായി ക്രൗഡ് ഫണ്ടിംഗിലൂടെ ഓപ്പറേഷനുള്ള 12,000 പൗണ്ട് അവർ ശേഖരിക്കുകയും ചെയ്തു.ഓപ്പറേഷന് ശേഷം മഹീന്ദ്രയ്ക്ക് മറ്റുള്ളവർ ചെയ്യുന്നതെല്ലാം ചെയ്യാൻ സാധിക്കുന്നുണ്ട്. സ്‌കൂളിൽ പോകുന്നുമുണ്ട്. തന്റെ മകന് സാധാരണ ജീവിതം തിരിച്ച് കിട്ടിയത് അത്ഭുതകരമായ കാര്യമാണെന്നാണ് ബാലന്റെ പിതാവായ മുകേഷ് പ്രതികരിച്ചിരിക്കുന്നത്.

ജനിച്ചപ്പോൾ സാധാരണ കഴുത്തായിരുന്നു മഹീന്ദ്രയ്ക്കുണ്ടായിരുന്നതെങ്കിലും വളർന്നപ്പോൾ കഴുത്തിലെ മസിലുകൾ ദുർബലമായതിനാൽ തല നേരെ നിൽക്കാതാവുകയായിരുന്നു. നിരവധി ഡോക്ടർമാരെ കാണിച്ചുവെങ്കിലും ഫലമുണ്ടാകാത്തതിനാൽ മഹീന്ദ്രയും അച്ഛനമ്മമാരും തികഞ്ഞ നിരാശയിലായിരുന്നു. 50 ഡോക്ടർമാരെ കണ്ടെങ്കിലും അവരൊക്കെ കൈമലർത്തുകയായിരുന്നു. തങ്ങളെ ആർക്കും സഹായിക്കാൻ സാധ്യമല്ലെന്ന വേദനാജനകമായ അറിവുണ്ടായതിന് ശേഷം ബാലന്റെ അച്ഛനമ്മമാർ രണ്ട് വർഷങ്ങൾക്ക് മുമ്പ് തന്നെ കുട്ടിയെ ഡോക്ടർമാരെ കാണിക്കുന്നത് നിർത്തിയിരുന്നു. എന്നാൽ മഹീന്ദ്രയ്ക്ക് കടുത്ത വേദനുണ്ടാവുകയും ജീവിതം വഴിമുട്ടുകയും ചെയ്തതിനെ തുടർന്ന് രക്ഷിതാക്കൾ വീണ്ടും കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇത്തരത്തിൽ മകൻ കഷ്ടപ്പെടുന്നതിലും ഭേദം മരിക്കുകയാണ് നല്ലതെന്ന് വരെ ആ മാതാപിതാക്കൾ ചിന്തിച്ചിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഇതിനിടെയാണ് ഒരു മാലാഖയെപ്പോലെ സഹായഹസ്തവുമായി ജൂലി മഹീന്ദ്രയുടെ ജീവിതത്തിലേക്ക് വരുന്നത്.

മഹീന്ദ്ര വേദന ഇനിയും സഹിക്കുന്നത് തനിക്ക് കണ്ട് നിൽക്കാൻ സാധിക്കാത്ത അവസ്ഥ സംജാതമായിരുന്നുവെന്നാണ് അമ്മ സുമിത്ര പ്രതികരിച്ചത്. കുട്ടിയുടെ സഹോദരങ്ങളായ സുരേന്ദ്ര(11), മനിഷ(14), എന്നിവർ സ്‌കൂളിൽ പോകുന്നവരും 17 കാരനായ സഹോദരൻ ലളിത് ജോലിക്ക് പോകുന്നയാളുമാണ്. ഇതിനിടെ സുഹൃത്തുക്കൾ പോലുമില്ലാതെ മഹീന്ദ്ര വീട്ടിൽ ഏകാന്തനായി കഴിയാൻ വിധിക്കപ്പെടുകയായിരുന്നു.മഹീന്ദ്രയുടെ കഥ ലോകമാകമാനമുള്ള മാദ്ധ്യമങ്ങളിൽ വന്നതിനെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ഹോസ്പിറ്റലിലെ ഡോ. രാജഗോപാലൻ കൃഷ്ണൻ സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ട് വരുകയായിരുന്നു. നീണ്ട 15 വർഷക്കാലം എൻഎച്ച്എസിൽ പ്രവർത്തിച്ച പരിചയമുള്ള ഡോക്ടറാണിദ്ദേഹം. കഴുത്തിന്റെ മുൻഭാഗം തുറന്ന് നട്ടെല്ല് ഓപ്പറേറ്റ് ചെയ്യാൻ അദ്ദേഹം തയ്യാറാവുകയായിരുന്നു. സർജറിയുടെ ഭാഗമായി ഡോ. കൃഷ്ണൻ കഴുത്തിൽ നിന്നുള്ള ഡിസ്‌കുകൾ നീക്കം ചെയ്തിരുന്നു. തുടർന്ന് ഇവ മഹീന്ദ്രയുടെ വസ്തിപ്രദേശത്ത് നിന്നുള്ള ബോൺഗ്രാഫ്റ്റ് സഹിതം പുനഃസ്ഥാപിക്കുകയും ചെയ്തു. തുടർന്ന് കഴുത്ത് നേരെ നിർത്തുന്നതിനായി ലോഹ പ്ലേറഅര് സ്ഥാപിക്കുകയും ചെയ്തിരുന്നു.

ബ്രിട്ടനിലെ സെക്കൻഡറി സ്‌കൂളിൽ കാരീർസ് കോ-ഓഡിനേറ്ററായിട്ടാണ് ജൂലി പ്രവർത്തിക്കുന്നത്. ഒരു ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റ് ലോഞ്ച് ചെയ്താണവർ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും വലിയ തുക സമാഹരിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ മഹീന്ദ്ര 14 ദിവസം അപ്പോളോ ആശുപത്രിയിൽ ചെലവഴിച്ചിരുന്നു. ഇപ്പോൾ ഒമ്പത് മാസങ്ങൾക്ക് ശേഷം മഹീന്ദ്രയുടെ കഴുത്ത് നേരെ നിൽക്കാൻ തുടങ്ങിയിട്ടുണ്ട്. സ്‌കൂളിൽ പോകാനും എഴുതാനും വായിക്കാനും പഠിക്കാനും തുടങ്ങിയിട്ടുമുണ്ട്. ഇതറിഞ്ഞ് ജൂലിയുടെ കണ്ണിൽ ചാരിതാർത്ഥ്യത്തിന്റെ തിളക്കവുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP