Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതീക്ഷിച്ചത് ഒരു ലക്ഷം പേരെ; എത്തിച്ചേർന്നത് ഏഴ് ലക്ഷം; ലണ്ടനെ ഇറക്കി മറിച്ച് ആന്റി-ബ്രെക്സിറ്റ് റാലി; സാദിഖ് ഖാന്റെ നേതൃത്വത്തിൽ രണ്ടാം റഫറണ്ടം ആവശ്യപ്പെട്ട് പടുകൂറ്റൻ പ്രകടനം

പ്രതീക്ഷിച്ചത് ഒരു ലക്ഷം പേരെ; എത്തിച്ചേർന്നത് ഏഴ് ലക്ഷം; ലണ്ടനെ ഇറക്കി മറിച്ച് ആന്റി-ബ്രെക്സിറ്റ് റാലി; സാദിഖ് ഖാന്റെ നേതൃത്വത്തിൽ രണ്ടാം റഫറണ്ടം ആവശ്യപ്പെട്ട് പടുകൂറ്റൻ പ്രകടനം

ന്നലെ ലണ്ടനിൽ നടന്ന ബ്രെക്സിറ്റ് വിരുദ്ധ റാലിയിൽ പ്രതീക്ഷിച്ചതിനേക്കാൾ ജനപങ്കാളിത്തം. ഇതിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നായിരുന്നു സംഘാടകർ പ്രതീക്ഷിച്ചിരുന്നതെങ്കിൽ എത്തിച്ചേർന്നത് ഏതാണ്ട് ഏഴ് ലക്ഷത്തോളം പേരാണ്. ചുരുക്കിപ്പറഞ്ഞാൽ ലണ്ടനെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിക്കുകയായിരുന്നു ആന്റി-ബ്രെക്സിറ്റ് റാലി.ലണ്ടന്മേയറും ലേബർ പാർട്ടി നേതാവുമായ സാദിഖ് ഖാന്റെ നേതൃത്വത്തിലാണ് രണ്ടാം റഫറണ്ടം ആവശ്യപ്പെട്ട് പടുകൂറ്റൻ പ്രകടനം അരങ്ങേറിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഈ റാലിയിൽ പങ്കെടുക്കാൻ 6,70,000 പേരെത്തിച്ചേർന്നുവെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.

ഇറാഖ് യുദ്ധത്തിന് എതിരെ 2003ൽ ലണ്ടനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് ശേഷം തലസ്ഥാനത്തുണ്ടായ ഏറ്റവും വലിയ പ്രതിഷേധ പ്രകടനമായിരുന്നു ഇതെന്നാണ് സാദിഖ് ഖാൻ അവകാശപ്പെട്ടിരിക്കുന്നത്. 2016ലെ യൂറോപ്യൻയൂണിയൻ റഫറണ്ട വേളയിൽ പ്രായപൂർത്തിയാവാത്തതിനാൽ തങ്ങൾക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിച്ചിരുന്നില്ലെന്നും അതിനാൽ ഇപ്പോൾ തങ്ങളുടെ അഭിപ്രായം കൂടി രേഖപ്പെടുത്തുന്ന രണ്ടാമത് റഫറണ്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് യുവജനങ്ങൾ റാലിക്കെത്തിയെന്നും ഖാൻ എടുത്ത് കാട്ടുന്നു.

അതിനാൽ ഇവരുടെ അഭിപ്രായം കൂടി പരിഗണിക്കുന്നതിനായി ബ്രെക്സിറ്റിന്റെ അന്തിമ കരാറിൽ ഒപ്പ് വയ്ക്കുന്നതിന് മുമ്പായി ഒരു റഫറണ്ടം കൂടി നിർബന്ധമായും നടത്തണമെന്നാണ് ഇന്നലത്തെ റാലിയുടെ സംഘാടകർ ശക്തമായി ആവശ്യപ്പെടുന്നത്.എന്നാൽ ഇത് തീരെ യുക്തിയില്ലാത്ത ആവശ്യമാണെന്നാണ് ലീവ് ക്യാമ്പയിനർമാർ പ്രതികരിച്ചിരിക്കുന്നത്. രണ്ടാമത് റഫറണ്ടം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രി തെരേസ മെയ്‌ വ്യക്തമാക്കിയിരിക്കുന്നത്.''ദി പീപ്പിൾസ് വോട്ട് മാർച്ച് '' എന്നപേരിലാണ് ഇന്നലെ റാലി സംഘടിപ്പിച്ചിരിക്കുന്നത്.

പാർക്ക് ലെയ്നിൽ നിന്നും പാർലിമെന്റ് സ്‌ക്വയറിലേക്കാണ് റാലി നടത്തിയിരിക്കുന്നത്. ഏതാണ്ട് 150 ഓളം ബസുകളിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് ശേഷം ആളുകൾ തലസ്ഥാനത്തേക്ക് എത്തിയിരുന്നത്.യുവജനങ്ങളായ ബ്രിട്ടീഷുകാരുടെ ഭാവിക്ക് വേണ്ടിയുള്ള മാർച്ചാണിതെന്നാണ് ഇതിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഖാൻ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.രണ്ടാമതൊരു റഫറണ്ടം നടത്തുന്നതിനെ നേരത്തെ തന്നെ പിന്തുണച്ച പ്രമുഖരിലൊരാളാണ് ഖാൻ. ഇതിലൂടെ തെരേസയുടെ ബ്രെക്സിറ്റ് ഡീൽ സ്വീകരിക്കാനോ അല്ലെങ്കിൽ യൂറോപ്യൻ യൂണിയനിൽ തുടരുന്നതിനോ ഉള്ള മാർഗങ്ങളിലൊന്ന് സ്വീകരിക്കാൻ ജനത്തിന് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

കൺസർവേറ്റീവ്എംപി അന്ന സൗബ്രി, ലേബറിന്റെ ചുക ഉമുന്ന, ലിബറൽ ഡെമോക്രാറ്റ് നേതാവ് സർ വിൻസെ കേബിൾ തുടങ്ങിയ പ്രമുഖ ബ്രെക്സിറ്റ് വിരുദ്ധരെല്ലാം മാർച്ചിൽ സംസാരിച്ചിരുന്നു. 2016ലെ റഫറണ്ട വേളയിൽ ബ്രെക്സിറ്റിന്റെ പൂർണമായ പ്രത്യാഘാതങ്ങൾ ജനത്തിന് മുന്നിൽ വെളിപ്പെടുത്തിയിരുന്നില്ലെന്നും എന്നാൽ നിലവിൽ അതിന്റെ പ്രത്യാഘാതങ്ങൾ ജനത്തിന് മനസിലായിരിക്കുന്നതിനാൽ രണ്ടാമതും റഫറണ്ടം നടത്തണമെന്നാണ് മാർച്ചിൽ സംസാരിച്ച നിരവധി പ്രമുഖർ ആവശ്യപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP