Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ വംശജരായ സിഖ് ദമ്പതിമാർക്ക് വെള്ളക്കാരായ കുട്ടികളെ ദത്തുകൊടുക്കാൻ മടിച്ച് അധികൃതർ; നഷ്ടപരിഹാരം വിധിച്ച് ബ്രിട്ടണിലെ ഓക്‌സ്ഫഡ് കൗണ്ടി കോടതി

ഇന്ത്യൻ വംശജരായ സിഖ് ദമ്പതിമാർക്ക് വെള്ളക്കാരായ കുട്ടികളെ ദത്തുകൊടുക്കാൻ മടിച്ച് അധികൃതർ; നഷ്ടപരിഹാരം വിധിച്ച് ബ്രിട്ടണിലെ ഓക്‌സ്ഫഡ് കൗണ്ടി കോടതി

സ്വന്തം ലേഖകൻ

വെള്ളക്കാരായ കുട്ടികളെ ദത്തെടുക്കാൻ അനുമതി നിഷേധിക്കപ്പെട്ട ബ്രിട്ടനിൽ ജനിച്ച സിഖ് വംശജരായ സന്ദീപിനും റീന മന്ദറിനും 1.25 ലക്ഷം പൗണ്ട് നഷ്ടപരിഹാരം വിധിച്ച് കോടതിയുടെ ചരിത്രവിധി. കുഞ്ഞിനെ ദത്തെടുക്കാൻ അനുവദിക്കാതിരുന്ന റോയൽ ബോറോ ഓഫ് വിൻഡ്‌സർ ആൻഡ് മെയ്ഡൻ ലൻഡ് കൗൺസിലിനെതിരേയാണ് ഓക്‌സ്ഫഡ് കൗണ്ടി കോടതിയുടെ വിധി. ഇന്ത്യയിലോ പാക്കിസ്ഥാനിലോ പോയി കുട്ടികളെ ദത്തെടുക്കുന്നതിനുള്ള ചെലവിലേക്കും അവർക്ക് ചെലവായ കോടതിച്ചെലവും കണക്കാക്കിയാണ് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്.

ഇന്ത്യൻ വംശജരായതിനാൽ വെള്ളക്കാരായ കുട്ടികളെ ദത്തെടുക്കാനാവില്ലെന്ന കൗൺസിലിന്റെ നിലപാടിനെതിരേയാണ് സന്ദീപും റീനയും കോടതിയിലത്തിയത്. നാലുദിവസംമാത്രം കേസ് കേട്ട കോടതി അവർക്ക് നഷ്ടപരിഹാരം വിധിക്കുകയായിരുന്നു. ബെർക്ക്ഷയറിൽ താമസിക്കുന്ന ദമ്പതിമാർ മൂന്ന് വർഷംമുമ്പാണ് കുട്ടികളെ ദത്തെടുക്കാൻ കൗൺസിലിനെ സമീപിച്ചത്. ഇരുവരുടെയും മാതാപിതാക്കൾ ഇന്ത്യൻ വംശജരാണെങ്കിലും സന്ദീപും റീനയും ജനിച്ചത് ബ്രിട്ടനിലാണ്. ആ പശ്ചാത്തലം പോലും കൗൺസിൽ പരിഗണിച്ചില്ല.

ഉയർന്ന വരുമാനമുള്ള സന്ദീപിനെയും റീനയെയും ദത്തെടുക്കുന്നതിൽനിന്ന് തടഞ്ഞ നടപടിയെ കോടതി നിശിതമായി വിമർശിച്ചു. കുട്ടികളെ കണ്ടെത്താൻ ഇന്ത്യയിലും പാക്കിസ്ഥാനിലുമായിരിക്കും കൂടുതൽ സാധ്യതയെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി ക്ലാർക്ക് വ്യക്തമാക്കി. കോടതിച്ചെലവിലേക്കായി 29,454.42 പൗണ്ടും വിദേശത്തുപോയി കുട്ടിയെ ദത്തെടുക്കുന്നതിന് 60,013.43 പൗണ്ടുമാണ് കോടതി വിധിച്ചത്. കടുത്ത വംശീയ വിവേചനമാണ് കൗൺസിൽ പുലർത്തിയതെന്ന ഇവരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇക്വാലിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് കമ്മിഷന്റെ പിന്തുണയും ഇവരുടെ നിയമ പോരാട്ടത്തിനുണ്ടായിരുന്നു.

സ്വന്തമായി കുട്ടികളുണ്ടാവില്ലെന്ന് ഉറപ്പായതോടെയാണ് ഇവർ ദത്തെടുക്കാനുള്ള ശ്രമം തുടങ്ങിയത്. ഏതു രാജ്യക്കാരായ കുട്ടികളെ ദത്തെടുക്കാനും ഇവർ തയ്യാറുമായിരുന്നു. എന്നാൽ, കൗൺസിൽ നിലപാട് അവരുടെ മോഹങ്ങൾക്കുമേൽ വലിയ തിരിച്ചടിയായി മാറി. ഇതോടെയാണ് പ്രശ്‌നം നിയമപരമായി നേരിടാൻ തീരുമാനിച്ചതും ഓക്‌സ്ഫഡ് കൗണ്ടി കോടതിയെ സമീപിച്ചതും. റോയൽ ബോറോ ഓഫ് വിൻഡ്‌സർ ആൻഡ് മെയ്ഡൻഹീഡ് കൗൺസിലിനും അഡോപ്ഷൻ സർവീസിനുമെതിരേയാണ് കേസ്.

കൗൺസിലിനുകീഴിലുള്ള അഡോപ്ഷൻ സർവീസായ അഡോപ്റ്റ് ബെർക്ക്ഷയർ നടത്തുന്ന സെമിനാറിൽ 2015 മുതൽ ഇരുവരും പങ്കെടുക്കുന്നുണ്ട്. കുട്ടികളെ ദത്തെടുക്കാനുള്ള ആഗ്രഹം ശക്തമായതോടെ, ഇവർ അപേക്ഷ നൽകുകയായിരുന്നു. തങ്ങളുടെ മാതാപിതാക്കൾ ജനിച്ചത് ഇന്ത്യയിലാണെങ്കിലും താനും ഭാര്യയും ജനിച്ചതും വളർന്നതും ബ്രിട്ടനിലാണെന്ന് സന്ദീപ് പറയുന്നു. ആ നിലയ്ക്ക് ബ്രിട്ടീഷുകാർക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും തങ്ങൾക്കും ലഭിക്കേണ്ടതുണ്ടെന്നും അവർ കോടതിയിൽ ചൂണ്ടിക്കാട്ടി.

അഞ്ചു് കിടപ്പുമുറികളുള്ള വീടുൾപ്പെടെയുള്ള വിവരങ്ങൾ അഡോപ്ഷൻ ഏജൻസിക്ക് കൈമാറിയിരുന്നു. എന്നാൽ, ഇന്ത്യൻ പശ്ചാത്തലമുള്ളതിനാൽ, അഡോപ്ഷൻ സർവീസിന്റെ രജിസ്റ്ററിൽ ഇവരുടെ പേരുൾപ്പെടുത്താനാവില്ലെന്ന് അധികൃതർ നിലപാടെടുത്തു. ഇത് കടുത്ത വംശീയതയാണെന്നും 2010-ലെ ഇക്വാലിറ്റി ആക്ടിന് വിരുദ്ധമാണെന്നും സന്ദീപും റീനയും വാദിച്ചു. അഡോപ്ഷൻ രജിസ്റ്ററിൽ പേരുൾപ്പെടുത്തണമെന്നും അതിന് മുൻകാല പ്രാബല്യം വേണമെന്നുമാണ് ഇവർ കോടതിയിൽ ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP