Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

യാത്രചെയ്യാനും പഠിക്കാനും ജോലിക്കുപോകാനും ആശുപത്രിയിൽ പോകാനും ഇനി പുരുഷന്മാരുടെ അനുമതിയും അകമ്പടിയും വേണ്ട; ചരിത്രം തീരുത്തിക്കുറിച്ച് തീരുമാനം പ്രഖ്യാപിച്ച് സൗദി രാജാവ്; സ്ത്രീ സ്വാതന്ത്ര്യം അടിച്ചമർത്തുന്നതിന്റെ പേരിൽ കുപ്രസിദ്ധമായ രാജ്യത്തെ മാറ്റാൻ തീരുമാനിച്ച സൽമാൻ രാജാവിനെ അഭിനന്ദിച്ചു ലോകമാധ്യമങ്ങൾ

യാത്രചെയ്യാനും പഠിക്കാനും ജോലിക്കുപോകാനും ആശുപത്രിയിൽ പോകാനും ഇനി പുരുഷന്മാരുടെ അനുമതിയും അകമ്പടിയും വേണ്ട; ചരിത്രം തീരുത്തിക്കുറിച്ച് തീരുമാനം പ്രഖ്യാപിച്ച് സൗദി രാജാവ്; സ്ത്രീ സ്വാതന്ത്ര്യം അടിച്ചമർത്തുന്നതിന്റെ പേരിൽ കുപ്രസിദ്ധമായ രാജ്യത്തെ മാറ്റാൻ തീരുമാനിച്ച സൽമാൻ രാജാവിനെ അഭിനന്ദിച്ചു ലോകമാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ഐക്യരാഷ്ട്രസഭയുടെ വനിതാ കമ്മീഷൻ അംഗത്വം ലഭിച്ചതിന്റെ പേരിൽ സൗദിഅറേബ്യ കേട്ട പഴിക്കു കണക്കില്ല. വീടിനു തീയിടുന്ന സ്വഭാവമുള്ളയാളെ അഗ്‌നിശമന സേനയുടെ തലവനാക്കുന്നതിനു തുല്യമാണ് ഇതെന്നുവരെ പരിഹാസം ഉയർന്നിരുന്നു. സ്ത്രീകൾക്കു നാമമാത്ര സ്വാതന്ത്ര്യം നല്കുന്ന സൗദിയുടെ സമീപനമാണ് ഈ പരിഹാസങ്ങൾക്കെല്ലാം ആധാരമായിരുന്നത്. എന്നാൽ രാജ്യത്തിനു കുപ്രസിദ്ധി നേടിക്കൊടുക്കുന്ന യാഥാസ്ഥിതിക നിയമങ്ങൾ ക്രമേണ മാറ്റാനുള്ള ശ്രമത്തിലാണ് ഭരണാധികാരിയായ സൽമാൻ രാജാവ്.

ഇതിന്റെ ഭാഗമായിട്ടാണ് സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യങ്ങൾ അനുവദിക്കാൻ സൽമാൻ രാജാവ് കഴിഞ്ഞദിവസം തീരുമാനിച്ചത്. പുറത്തിറങ്ങാൻ പുരുഷന്മാരുടെ അകമ്പടിയും അനുവാദവും വേണ്ട എന്ന സുപ്രധാന തീരുമാനമാണ് ഇതിലൊന്ന്. പഠിക്കാനും ജോലിക്കു പോകാനും ആശുപത്രിയിൽ പോകാനും സൗദിയിലെ സ്ത്രീകൾക്ക് ഇനി പുരുഷന്റെ അനുമതി ആവശ്യമില്ല. സ്ത്രീകൾക്ക് അവരുടെ ജീവിതത്തിൽ കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ച സൽമാൻ രാജാവിന്റെ നടപടി ലോകമാധ്യമങ്ങൾ പ്രാധാന്യത്തോടെ തന്നെ റിപ്പോർട്ട് ചെയ്തു.

ലോകത്ത് ഏറ്റവും അധികം ലിംഗ അസമത്വം നേരിടുന്ന രാജ്യമാണ് സൗദി. കടുത്ത യാഥാസ്ഥിതിക മനോഭാവം പുലർത്തുന്ന സൗദിയിലെ ഭരണകൂടവും മതനേതൃത്വവും സ്ത്രീകളെ മനുഷ്യരായി പോലും പരിഗണിക്കാത്തവിധത്തിലുള്ള നിയമങ്ങളാണ് നടപ്പാക്കാറുള്ളത്. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളും അവരുടെ മാധ്യമങ്ങളും ഇറാനിലടക്കം നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾ വളരെ പ്രാധാന്യത്തോടെ ഉന്നയിക്കുകയും റിപ്പോർട്ട് ചെയ്യാറുമുണ്ട്. എന്നാൽ സൗദിയിൽ സ്ത്രീകൾ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ പലപ്പോഴും ലോകശ്രദ്ധയിൽ എത്താറില്ല. എണ്ണ സമ്പന്നമായ സൗദിയോട് പാശ്ചാത്യ രാജ്യങ്ങൾക്കുള്ള പ്ര്‌ത്യേക താത്പര്യമാണ് ഇതിനു കാരണം.

വനിതകൾക്ക് വോട്ടവകാശം പോലും ഇല്ലാതിരുന്ന രാജ്യമാണ് സൗദി. 2015 ജനുവരിയിൽ ഇപ്പോഴത്തെ രാജാവായ സൽമാൻ അധികാരം ഏറ്റെടുത്തതോടെയാണ് ചെറിയ തോതിലുള്ള വിട്ടുവീഴ്ചകൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ആ വർഷം ഡിസംബറിൽ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സൗദിയിലെ സ്ത്രീകൾ ആദ്യമായി മത്സരിക്കുകയും വോട്ടവകാശം ഉപയോഗിക്കുകയും ചെയ്തു. ആയിരത്തോളം വനിതകൾ മത്സരിക്കുകയും ഇതിൽ ഏതാനും പേർ ജയിക്കുകയും ചെയ്തു. എന്നാൽ സ്ത്രീകൾക്ക് പുറത്തിറങ്ങണമെങ്കിൽ കുടുംബത്തിലെ പുരുഷന്മാരുടെ അനുമതി നിർബന്ധമായിരുന്നു. ഇതിനാണ് ഇപ്പോൾ സൽമാൻ രാജാവ് മാറ്റം വരുത്തിയിരിക്കുന്നത്.

കുടുംബത്തിലെ പുരുഷന്മാരുടെ സമ്മതമില്ലാതെ സർക്കാർ സേവനങ്ങൾ, വിദ്യാഭ്യാസ ആവശ്യങ്ങൾ, ആരോഗ്യ സേവനങ്ങൾ എന്നിവ സ്ത്രീകൾക്കു ലഭ്യമാക്കണമെന്ന ഉത്തരവാണ് സൽമാൻ രാജാവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ പുരുഷന്മാരുടെ അനുമതി ഇല്ലാതെ സ്ത്രീകൾക്കു പുറത്തിറങ്ങാനാകും. പഠനം, ചികിത്സ, പൊതു, സ്വകാര്യ മേഖലകളിലെ ജോലി എന്നിവയ്ക്കായി പുറത്തിറങ്ങാൻ പുരുഷന്മാരുടെ അനുമതി വേണ്ട എന്നതാണ് പുതിയ ഉത്തരവിന്റെ കാതൽ. പൊലീസ് സ്‌റ്റേഷനുകളിൽ പരാതി നല്കാനും സ്ത്രീകൾക്ക് ഇനി ഒറ്റയ്ക്കു പോകാനാകും.

നിർദ്ദേശം എല്ലാ സർക്കാർ ഓഫീസുകൾക്കും സൽമാൻ രാജാവ് നൽകി. പുതിയ ഉത്തരവിനെ സൗദിയിലെ സ്ത്രീ ശാക്തീകരണ മുന്നേറ്റത്തിന്റെ വക്താക്കൾ സ്വാഗതം ചെയ്തു. സർക്കാർ സേവനങ്ങൾ ലഭിക്കാൻ പുരുഷ രക്ഷിതാവ് എന്നത് എക്കാലത്തും സ്ത്രീയ്ക്കു മുമ്പിലുള്ള തടസമായിരുന്നെന്നും ഇവർ അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് ഏറെ അവസരങ്ങൾ തുറന്നുകൊടുക്കുന്നതാണ് തീരുമാനമെന്ന് സൗദി മനുഷ്യവകാശ കമ്മിഷൻ പ്രസിഡന്റ് ഡോ. ബൻദർ അൽ എബാൻ പറഞ്ഞു.

രാജ്യത്തിന്റെ മുഴുൻ പ്രവർത്തനങ്ങൾക്കും എണ്ണയിൽനിന്നുള്ള വരുമാനം ഉപയോഗിക്കുന്ന പ്രവണതയ്്ക്ക് അന്ത്യംകുറിക്കാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗം കൂടിയാണ് സ്ത്രീകൾക്കു ലഭിച്ചിരിക്കുന്ന പുതിയ അവകാശങ്ങൾ. തൊഴിൽ മേഖലയിൽ സ്ത്രീകളെ കൂടുതൽ ഉൾപ്പെടുത്തുകയാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.

2011 ലാണ് ഇത്തരമൊരു നീക്കം സൗദിയിൽ ആരംഭിച്ചത്. അന്നത്തെ രാജാവായ അബ്ദുള്ള രാജാവ് സർക്കാരിന്റെ ഉപദേശകരായ ഷൂര സമിതിയിൽ സ്ത്രീകൾക്ക് അംഗത്വം നല്കികൊണ്ടാണ് ഇതിനു തുടക്കം കുറിച്ചത്. 2012 ൽ വനിതകൾക്ക് ഒളിമ്പിക്‌സിൽ മത്സരിക്കാനുള്ള അനുമതിയും ലഭിച്ചിരുന്നു. പുറത്തിറങ്ങുമ്പോൾ സ്ത്രീകൾ ശിരോവസ്ത്രം ധരിച്ചിരിക്കണം, ഡ്രൈവ് ചെയ്യാൻ പാടില്ല തുടങ്ങിയ നിയമങ്ങൾ ഇപ്പോഴും രാജ്യത്തു നിലവിലുണ്ട്. ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങളും രാജ്യത്ത് അരങ്ങേറുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP