Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിലക്കാത്ത മഞ്ഞ് വീഴ്ചയിൽ വിറങ്ങലിച്ച് ബ്രിട്ടൻ; മിക്ക മോട്ടോർവേകളും ബ്ലോക്ക്; ഹീത്രോവിൽ നിന്നും ബെർമിങ്ഹാമിൽ നിന്നുമുള്ള വിമാനങ്ങൾ റദ്ദ് ചെയ്തു; ട്രെയിനുകൾ മുടങ്ങി; അനേകം സ്‌കൂളുകൾ അടച്ചു; മിക്ക റോഡുകളിലും കൂട്ടിയിടി; താപനില മൈനസ് 15 ആയതോടെ ഇന്ന് സർവത്ര അപകടസാധ്യത

നിലക്കാത്ത മഞ്ഞ് വീഴ്ചയിൽ വിറങ്ങലിച്ച് ബ്രിട്ടൻ; മിക്ക മോട്ടോർവേകളും ബ്ലോക്ക്; ഹീത്രോവിൽ നിന്നും ബെർമിങ്ഹാമിൽ നിന്നുമുള്ള വിമാനങ്ങൾ റദ്ദ് ചെയ്തു; ട്രെയിനുകൾ മുടങ്ങി; അനേകം സ്‌കൂളുകൾ അടച്ചു; മിക്ക റോഡുകളിലും കൂട്ടിയിടി; താപനില മൈനസ് 15 ആയതോടെ ഇന്ന് സർവത്ര അപകടസാധ്യത

പ്രാവശ്യത്തെ അസാധാരണമായ വിന്റർ യുകെയിൽ അനുദിനം ശക്തിപ്രാപിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇതേ തുടർന്ന് നിലക്കാത്ത മഞ്ഞ് വീഴ്ചയിൽ വിറങ്ങലിച്ച് കൊണ്ടിരിക്കുകയാണ് ബ്രിട്ടൻ. മിക്ക മോട്ടോർവേകളിലും ബ്ലോക്ക് പതിവായിരിക്കുകയുമാണ്.പ്രതികൂലമായ കാലാസവസ്ഥയെ തുടർന്ന് ഹീത്രോവിൽ നിന്നും ബെർമിങ്ഹാമിൽ നിന്നുമുള്ള വിമാനങ്ങൾ റദ്ദ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ട്രെയിനുകൾ മുടങ്ങുകയും അനേകം സ്‌കൂളുകൾ അടച്ചിടുകയും ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. മിക്ക റോഡുകളിലും കൂട്ടിയിടി പതിവായ അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. താപനില മൈനസ് 15 ആയതോടെ ഇന്ന് സർവത്ര അപകടസാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

യുകെയുടെ മിക്ക ഭാഗങ്ങളിലും ഇന്നലെ 13 ഇഞ്ചോളം മഞ്ഞ് പെയ്തിറങ്ങിയിരിക്കുന്നത് കടുത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനെ തുടർന്ന് ഇന്ന് രാവിലെ യാത്ര കടുത്ത ദുഷ്‌കരമാകുമെന്നാണ് ഫോർകാസ്റ്റർമാർ മുന്നറിയിപ്പേകുന്നത്. ഇന്നലെ രാത്രിയിലുടനീളം മഞ്ഞ് തുടർച്ചയായി പെയ്തിറങ്ങിക്കൊണ്ടിരിക്കുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഇതിനെ തുടർന്ന് ഇന്ന് രാവിലെ റോഡ്-റെയിൽ ഗതാഗതങ്ങളിൽ കടുത്ത തടസങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ വിവിധ പ്രദേശങ്ങളിൽ താപനില മൈനസ് 15 ഡിഗ്രിയോളം താഴ്ന്നത് തികച്ചും പ്രതികൂലമായ കാലാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ന് രാവിലെ നാല് മണി മുതൽ രാവിലെ 11 വരെ സൗത്ത് ഈസ്റ്റിലും ലണ്ടനിലും ഐസ് വാണിങ് പുറപ്പെടുവിച്ചിട്ടുമുണ്ട്.

ഹീത്രോവിൽ നിന്നും ഇന്നലെ പുറപ്പെടേണ്ടിയിരുന്ന 140 ഹ്രസ്വദൂര വിമാനങ്ങളും 26 ദീർഘദൂര വിമാനങ്ങളുമാണ് റദ്ദാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് എയർവേസ് ഇന്ന് പുറപ്പെടേണ്ടിയിരുന്ന 70 ഹ്രസ്വദൂര വിമാനങ്ങളും ഒമ്പത് ദീർഘദൂര സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. റിയോ, ടോക്യോ, ലോസ് ഏയ്ജൽസ്, തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ ദീർഘദൂര സർവീസുകളിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ ഈ അടുത്ത ദിവസങ്ങളിലുണ്ടായ വിമാനം റദ്ദാക്കലുകൾ ചുരുങ്ങിയത് 15,000 യാത്രക്കാരെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബെർമിങ്ഹാമിൽ നിന്നും ലണ്ടൻ സ്റ്റാൻസ്റ്റെഡ്, ലുട്ടൻ എന്നിവിടങ്ങളിൽ നിന്നുമുള്ള വിമാനങ്ങളും കടുത്ത മഞ്ഞ് കാരണം റദ്ദാക്കിയിരുന്നു. ഇത് മൂലം നൂറ് കണക്കിന് യാത്രക്കാരാണ് അനിശ്ചിതത്വലായത്.

കടുത്ത മഞ്ഞ് തുടരുന്നതിനാൽ ഇന്ന് ' ബ്ലാക്ക് ഐസ് മൺഡേ' ആയിരിക്കും സംജാതമാകുന്നതെന്നാണ് ആർഎസി മുന്നറിയിപ്പേകുന്നത്. തങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ന് പത്ത് വർഷത്തിനിടെയെത്തുന്ന ഏറ്റവും തിരക്കേറിയ ദിവസമായിരിക്കുമെന്നു ഇന്ന് സഹായത്തിനായി ചുരുങ്ങിയത് 11,000 ഫോൺവിളികളെങ്കിലും തങ്ങളെ തേടിയെത്തുമെന്നും ആർഎസി വെളിപ്പെടുത്തുന്നു. ഇന്നലെ വളരെ അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാവൂ എന്ന് വിവിധ പൊലീസ് സേനകളും ഹൈവേ ഏജൻസികളും താക്കീത് നൽകിയിരുന്നു. റോഡുകളിൽ കടുത്ത അപകടസാധ്യത നിലനിൽക്കുന്നതിനാൽ സ്‌കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട്, പടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ആംബർ കാലാവസ്ഥാ മുന്നറിയിപ്പുയർത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ ഊഷ്മാവ് മൈനസ് 11 ഡിഗ്രിയോളം ഇടിഞ്ഞ് താഴുകയും 2017ലെ ഏറ്റവും തണുത്ത രാത്രി സംജാതമാവുകയും ചെയ്തിരുന്നു.

കടുത്ത ഗതാഗതക്കുരുക്കിനെ തുടർന്ന് എം1ന്റെ വടക്കോട്ടുള്ള സെക്ഷൻ അടക്കേണ്ടി വന്നിരുന്നു. തൽഫലമായി 20 മൈലോളം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു. ഗ്ലൗസെസ്റ്റർഷെയറിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് കടുത്ത ഗതാഗത തടസമാണുണ്ടായിരുന്നത്. നെറ്റിൽടൺ ബോട്ടത്തിലെ എ417 ഗ്ലൗസെസ്റ്റർ-സിറെൻസെസ്റ്റർ റോഡിലാണ് കൂട്ടിയിടി നടന്നിരിക്കുന്നത്. കൗണ്ടി ദർഹാമിലെ എ 19 സൗത്ത് ബോണ്ടിൽ 11 കാറുകളായിരുന്നു കൂട്ടിയിടിച്ചത്. ഇതിനെ തുടർന്ന് എ 689, എ 1027 ജംക്ഷനുകൾക്കിടയിൽ റോഡ് അർധരാത്രി വരെ അടച്ചിടേണ്ടി വന്നിരുന്നു. ഇന്നലെ 14,000 ബ്രേക്ക്ഡൗണുകളാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്നാണ് എഎ വെളിപ്പെടുത്തുന്നത്.

കടുത്ത മഞ്ഞ് വീഴ്ചയും പ്രതികൂലമാ കാലാവസ്ഥയും നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങളും വിവിധ രോഗങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അത് വിവിധ എൻഎച്ച്എസ് ഹോസ്പിറ്റലുകൾക്ക് മേൽ കടുത്ത സമ്മർദമാണുണ്ടാക്കിയിരിക്കുന്നത്. ഇപ്പോൾ തന്നെ വേണ്ടത്ര ജീവനക്കാരില്ലാതെ വീർപ്പ് മുട്ടുന്ന ഹോസ്പിറ്റലുകളിലെ ദുരിതം ഇതോടെ ഇരട്ടിയായിട്ടുമുണ്ട്. ജീവനക്കാർക്കായി സഹായം അഭ്യർത്ഥിച്ച് കൊണ്ട് വെസ്റ്റ് മിഡ്ലാൻഡ്സിലെ എൻഎച്ച്എസ് ട്രസ്റ്റായ ഹേർട്ട് ഓഫ് ഇംഗ്ലണ്ട് ട്രസ്റ്റ് രംഗത്തെത്തിയിരുന്നു. ബെർമിങ്ഹാം, സോളിഹുൾ എന്നിവിടങ്ങളിലെ ഹോസ്പിറ്റലുകൾ ഇതിന് കീഴിലാണ് വരുന്നത്.

പ്രതികൂലമായ കാലാവസ്ഥ വയോജനങ്ങൾ, കുട്ടികൾ , നേരത്തെ തന്നെ രോഗങ്ങളുള്ളവർ തുടങ്ങിയവർക്ക് കടുത്ത ഭീഷണിയാണ് ഉണ്ടാക്കുന്നതെന്നും അതിനാൽ അവർ തണുപ്പിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കടുത്ത മുന്നറിയിപ്പ് എൻഎച്ച്എസ് നൽകിയിട്ടുണ്ട്. വർധിച്ച തണുപ്പ് ഹേർട്ട് അറ്റാക്ക്, സ്ട്രോക്ക് തുടങ്ങിയവക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടും മുന്നറിയിപ്പേകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP