Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി റിപ്പോർട്ട്; പ്രഖ്യാപനം നിലവിൽ വരുന്നത് തിങ്കളാഴ്‌ച്ച അർധരാത്രി മുതൽ; സ്‌ഫോടനത്തിന് പിന്നിൽ തീവ്ര ഇസ്ലാമിക സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് എന്ന് ശ്രീലങ്കൻ സർക്കാർ; മരണ സംഖ്യ 290 ആയി

സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി റിപ്പോർട്ട്; പ്രഖ്യാപനം നിലവിൽ വരുന്നത് തിങ്കളാഴ്‌ച്ച അർധരാത്രി മുതൽ; സ്‌ഫോടനത്തിന് പിന്നിൽ തീവ്ര ഇസ്ലാമിക സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് എന്ന് ശ്രീലങ്കൻ സർക്കാർ; മരണ സംഖ്യ 290 ആയി

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: ഈസ്റ്റർ ദിനത്തിൽ സ്‌ഫോടന പരമ്പരയുണ്ടായതിന് പിന്നാലെ വിറങ്ങലിച്ചിരിക്കുന്ന കൊളംബോയിൽ മരണസംഖ്യ 290 ആയതായി സൂചന. ഇതിനൊപ്പമാണ് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി റിപ്പോർട്ട് പുറത്ത് വരുന്നത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് പ്രഖ്യാപനം നടത്തിയതെന്നും തിങ്കളാഴ്‌ച്ച അർധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരുമെന്നും വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

സ്‌ഫോടന പരമ്പരയ്ക്ക് പിന്നിൽ പ്രദേശിക തീവ്ര ഇസ്ലാമിക സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് (എൻ.ടി.ജെ.) ആണെന്ന് സംശയിക്കുന്നതായി ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കിയിരുന്നു. അതേ സമയം അന്താരാഷ്ട്ര ബന്ധമില്ലാതെ ഇവർക്ക് സ്ഫോടനം നടത്താനാവില്ലെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി. കൃത്യത്തിന് പിന്നിൽ ഈ രാജ്യത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന സംഘം മാത്രമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ലെന്ന് ശ്രീലങ്കൻ സർക്കാർ വക്താവ് രജിത സേനരത്നെ പറഞ്ഞു. അന്താരാഷ്ട ബന്ധമില്ലാതെ ഇത്തരത്തിലൊരു ആക്രമണം നടത്താൻ സാധിക്കില്ലായിരുന്നുവെന്നും സേനരത്നെ പറഞ്ഞു.

ശ്രീലങ്കയെ വീണ്ടും ചോരക്കളമാക്കി മാറ്റിയ സ്ഫോടനപരമ്പരയുടെ നടുക്കത്തിൽനിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. യേശുക്രിസ്ത്രുവിന്റെ ഉയർത്തെഴുന്നേൽപ്പിനെ കുറിക്കുന്ന ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായുണ്ടായ തുടർ സ്ഫോടനങ്ങളിൽ 290 പേരാണ് കൊല്ലപ്പെട്ടത്. മാത്രമല്ല അഞ്ഞൂറിലധികം ആളുകൾക്ക് പരുക്കേറ്റതായും സൂചനയുണ്ട്. ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. വളരെ മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണ പദ്ധതിയാണ് ലങ്കയിൽ നടപ്പാക്കിയതെന്ന് വ്യക്തമാവുന്ന തരത്തിലാണ് ഓരോ സ്ഫോടനങ്ങളും നടന്നത്.

അരമണിക്കൂറിനിടെയുണ്ടായ സ്ഫോടന പരമ്പരയിൽ തകർന്നടിഞ്ഞത് ലങ്കയുടെ വിനോദ
സഞ്ചാരമുൾപ്പെടെയുള്ള വലിയ സ്വപ്നങ്ങൾ കൂടിയാണ്. ഈസ്റ്റർ ദിനത്തിൽ വിശ്വാസികൾ പ്രാർത്ഥനയിൽ മുഴുകിയിരിക്കവെയാണ് കൊളംബോയിലെ സെയ്ന്റ് ആന്റണീസ് പള്ളിയിൽ അതിശക്തമായ സ്ഫോടനമുണ്ടായത്. കൊച്ചിക്കടെ ജില്ലയിലെ പ്രശസ്തമായ ദേവായലമാണിത്. അതുകൊണ്ടുതന്നെ വിശേഷദിവസമായ ഞായറാഴ്ച പതിവിലേറെ വിശ്വാസികൾ ഇവിടെയെത്തിയിരുന്നു. പള്ളിയുടെ പ്രാർത്ഥനാ ഹാളിലുണ്ടായ സ്ഫോടനത്തിൽ 104 പേരാണ് കൊല്ലപ്പെട്ടത്.

ചിതറിത്തെറിച്ച ചോരത്തുള്ളികൾ ഉത്ഥാനത്തിന്റെ ചിഹ്നമായ യേശുക്രിസ്തുവിന്റെ പ്രതിമയെയും പങ്കിലമാക്കി. എങ്കിലും ഇതിനെയും അതിജീവിക്കുമെന്ന മട്ടിൽ ഒരു പോറൽ പോലുമേൽക്കാതെ ആ പ്രതിമ ബാക്കിയായി. സ്ഫോടനത്തെത്തുടർന്ന് ബന്ധുക്കളാരെങ്കിലും അതിൽപ്പെട്ടിട്ടുണ്ടോ എന്നറിയാനുള്ള തിരച്ചിലിലായിരുന്നു അതിജീവിച്ചവർ. ചിന്നഭിന്നമായ മൃതദേഹങ്ങൾക്കിടയിൽ ഉറ്റവരെ തിരക്കിയുള്ള അലച്ചിൽ ഹൃദയഭേദകമായ കാഴ്ചയായിരുന്നു.

ചോരപ്പുഴയായി മാറിയ പള്ളിയിലേക്ക് പെട്ടെന്നുതന്നെയെത്തിയ രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കൈയിൽകിട്ടിയ തുണികൾ ഉപയോഗിച്ച് മറച്ചു. ചോരയും മാംസവും ചവിട്ടാതെ പള്ളിക്കകത്തേക്ക് കടക്കാനാവുമായിരുന്നില്ലെന്ന് ദേവാലയത്തിന് പുറത്ത് കട നടത്തുന്ന എൻ.എ. സുമൻപാല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP