Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാർച്ച് 29 മുതൽ യുകെയിൽ ഒരേയൊരു ഇമിഗ്രേഷൻ നിയമം; റെസിഡെൻഷ്യൽ ലേബർ മാർക്കറ്റ് ടെസ്റ്റും ഇമിഗ്രേഷൻ ക്യാപും ഷോർട്ടേജ് ഒക്യുപ്പേഷൻ ലിസ്റ്റും റദ്ദു ചെയ്യും; പോസ്റ്റ് സ്റ്റഡി വിസ പുനരാരംഭിക്കും; വിസലഭിക്കാനുള്ള യോഗ്യതകളിൽ ഇളവ് വരുത്തും: ബ്രെക്സിറ്റ് ഇന്ത്യാക്കാർക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞപ്പോൾ നെറ്റി ചുളിച്ചവർ ഇന്നലെ പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ വായിച്ചറിയുക

മാർച്ച് 29 മുതൽ യുകെയിൽ ഒരേയൊരു ഇമിഗ്രേഷൻ നിയമം; റെസിഡെൻഷ്യൽ ലേബർ മാർക്കറ്റ് ടെസ്റ്റും ഇമിഗ്രേഷൻ ക്യാപും ഷോർട്ടേജ് ഒക്യുപ്പേഷൻ ലിസ്റ്റും റദ്ദു ചെയ്യും; പോസ്റ്റ് സ്റ്റഡി വിസ പുനരാരംഭിക്കും; വിസലഭിക്കാനുള്ള യോഗ്യതകളിൽ ഇളവ് വരുത്തും: ബ്രെക്സിറ്റ് ഇന്ത്യാക്കാർക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞപ്പോൾ നെറ്റി ചുളിച്ചവർ ഇന്നലെ പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ വായിച്ചറിയുക

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രെക്സിറ്റിലെ ചൊല്ലിയുള്ള തർക്കങ്ങളും അനിശ്ചിതത്വങ്ങളും ബ്രിട്ടന്റെ നട്ടെല്ലൊടിച്ചു തുടങ്ങിയെങ്കിലും ബ്രെക്സിറ്റിനെ പിന്തുണയ്ക്കാൻ ബ്രിട്ടീഷ് മലയാളി രണ്ടു വർഷം മുൻപെടുത്ത തീരുമാനം ശരിയായിരുന്നു എന്നു സൂചിപ്പിക്കുന്ന വിവരങ്ങൾ ഒടുവിൽ പുറത്ത് വന്നു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ ഇന്ത്യാക്കാർ അടക്കമുള്ളവർക്ക് പുതിയ അവസരങ്ങൾ തുറന്നു കിട്ടും എന്നതായിരുന്നു അന്ന് മുതൽ ബ്രക്സിറ്റിനെ പിന്തുണയ്ക്കാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം. അതു അക്ഷരം പ്രതി ശരിയാണെന്ന് ഇന്നലെ പുതിയ ഇമിഗ്രേഷൻ നിയമം ഹോം സെക്രട്ടറി പ്രഖ്യാപിച്ചപ്പോൾ ഉറപ്പായിരിക്കുന്നു.

പുതിയ നിയമം അനുസരിച്ചു യൂറോപ്യൻ യൂണിയന് പുറത്തുള്ളവർക്കും അകത്തുള്ളവർക്കും ഇനി മുതൽ ഒരു നിയമം ആയിരിക്കും. എന്നു വച്ചാൽ ഇപ്പോൾ വിസ എടുക്കാൻ നമ്മൾ എടുക്കുന്ന അതേ സ്ട്രെയിനും സ്ട്രസ്സും യൂറോപ്യൻ യൂണിയനിൽ ഉള്ളവരും അനുഭവിക്കണം എന്നർത്ഥം. ആകെ അവർക്കുള്ള മെച്ചം നിലവിൽ ഉള്ളവർക്ക് തുടരാം എന്നർത്ഥം. ഒരു വർഷത്തെ ടെമ്പററി വിസ ലോ സ്‌കിൽഡ് വർക്കേഴ്സിനായി തുടങ്ങുന്നു എന്നതുമാണ്. അതു പോലും യൂറോപ്യൻ യൂണിയൻ എന്ന നിലയിലല്ല. നേരെ മറിച്ച് ലോ റിസ്‌ക് രാജ്യങ്ങൾ എന്ന നിലയിലാണ്.

പുതിയ നീക്കമനുസരിച്ച് മാർച്ച് 29 മുതൽ യുകെയിൽ ഒരേയൊരു ഇമിഗ്രേഷൻ നിയമം മാത്രമായിരിക്കും നിലവിലുണ്ടാവുക. ഇതിന്റെ ഭാഗമായി റെസിഡെൻഷ്യൽ ലേബർ മാർക്കറ്റ് ടെസ്റ്റും ഇമിഗ്രേഷൻ ക്യാപും ഷോർട്ടേജ് ഒക്യുപ്പേഷൻ ലിസ്റ്റും റദ്ദു ചെയ്യുന്നതായിരിക്കും. പോസ്റ്റ് സ്റ്റഡി വിസ പുനരാരംഭിക്കാനും നീക്കമുണ്ട്. വിസലഭിക്കാനുള്ള യോഗ്യതകളിൽ ഇളവ് വരുത്തുകയും ചെയ്യും. ബ്രെക്സിറ്റ് ഇന്ത്യാക്കാർക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞപ്പോൾ നെറ്റി ചുളിച്ചവർ ഇന്നലെ പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ വായിച്ചറിയേണ്ടത് തന്നെയാണ്.

പുതിയ പ്രഖ്യാപനങ്ങൾ അനുസരിച്ച് ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങൾ ഇവയാണ്. യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതോടെ ഫ്രീ മൂവ്മെന്റിന് അന്ത്യമാവുകയും അതിർത്തികളുടെ പൂർണമായ നിയന്ത്രണം യുകെയുടെ കൈകളിലാവുകയും ചെയ്യും. സ്‌കില്ലുകളുടെയും ടാലന്റിന്റെയും അടിസ്ഥാനത്തിലുള്ള ഒരു പുതിയ സിംഗിൾ ഇമിഗ്രേഷൻ സിസ്റ്റം തൽഫലമായി നടപ്പിലാവുകയും ചെയ്യും. എല്ലാ രാജ്യക്കാർക്കും മുന്നിൽ തുറന്നിടുന്ന ഒരു സ്‌കിൽഡ് വർക്കേർസ് റൂട്ട് പുതിയ സിസ്റ്റത്തിലുണ്ടാവും. ഇതിൽ മീഡിയം-സ്‌കിൽഡ് വർക്കേർസിനെയും ഉൾപ്പെടുത്തും. ഇത് പ്രകാരം സ്‌കിൽഡ് വർക്കേർസ് റൂട്ടിന് പരിധികളുണ്ടാവില്ല. അതായത് അനുയോജ്യമായ യോഗ്യതയുള്ള കുടിയേറ്റ തൊഴിലാളികെ ബിസിനസുകൾക്ക് ഹയർ ചെയ്യാൻ സാധിക്കും. ഇന്റർനാഷണൽ സ്റ്റുഡന്റ്സിന് പോസ്റ്റ്-സ്റ്റഡി പിരിയഡ് നീട്ടുന്നതാണ്.

ബ്രെക്സിറ്റി ന്ശേഷം യുകെയിലേക്ക് കുടിയേറുന്നതിന് യൂറോപ്യൻകാർക്കും യൂറോപ്പിന് പുറത്തുള്ളവർക്കും ഒരേ നിയമങ്ങൾ നടപ്പിലാക്കുന്നതിന്റ ഭാഗമായി റെസിഡെൻഷ്യൽ ലേബർ മാർക്കറ്റ് ടെസ്റ്റ് റദ്ദാക്കുന്നതായിരിക്കും. ടയർ 2 സ്പോൺസർഷിപ്പ് ലൈസൻസുള്ള ഒരു എംപ്ലോയർ യൂറോപ്യൻ എക്കണോമിക് ഏരിയക്ക് പുറത്ത് നിന്നും ടയർ 2 (ജനറൽ) വിസയിൽ സ്‌കിൽഡ് വർക്കർമാരെ കൊണ്ടു വന്ന് നിയമിക്കുന്നതിന് മുമ്പ് നിർബന്ധമായും നടത്തേണ്ടുന്ന ഒരു ടെസ്റ്റായിരുന്നു ഇത്. പ്രസ്തുത ജോലിക്ക് യൂറോപ്യൻ എക്കണോമിക് ഏരിയയിൽ നിന്നും ആരെയും ലഭിക്കാത്തതുകൊണ്ടാണ് പുറത്ത് നിന്നും ആളെ കൊണ്ടു വരുന്നതെന്ന് ഉറപ്പിക്കുന്നതിനുള്ള ടെസ്റ്റായിരുന്നു ഇത്.

വാർഷിക നെറ്റ് ഇമിഗ്രേഷൻ ഒരു ലക്ഷത്തിൽ താഴെയാക്കുമെന്നത് കഴിഞ്ഞ കുറച്ച് കാലങ്ങളായുള്ള ടോറികളുടെ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു. എന്നാൽ നാളിതുവരെ അത് നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. ഏറ്റവും പുതിയ കണക്ക് പ്രകാരം നെറ്റ് ഇമിഗ്രേഷൻ 273,000 ആണ്. പുതിയ ഇമിഗ്രേഷൻ നിയമം അനുസരിച്ച് ഇത്തരത്തിൽ കുടിയേറ്റത്തിന് നിശ്ചിത പരിധി നിശ്ചയിക്കുന്ന നീക്കം ഉപേക്ഷിച്ചിട്ടുണ്ട്. ഇത് പ്രകാരം ഒരു നിശ്ചിത ടാർജറ്റ് ഇക്കാര്യത്തിൽ ഉപേക്ഷിച്ചിരിക്കുന്നുവെന്നാണ് ഹോം സെക്രട്ടറി സാജിദ് ജാവിദ് വിശദീകരിച്ചിരിക്കുന്നത്.

നെറ്റ് മൈഗ്രേഷൻ കൂടുതൽ സ്ഥായിയായ നിലവാരത്തിലേക്കെത്തിക്കുന്നതാണ് പുതിയ സിസ്റ്റമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. രാജ്യത്തെ സാമ്പത്തിക ആവശ്യങ്ങളോട് പൊരുത്തപ്പെടുന്നതും അതേ സമയം ഇവിടുത്തെ സമൂഹത്തിന് മേലോ അല്ലെങ്കിൽ ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് മേലോ ഭാരമാകാത്ത വിധത്തിൽ നെറ്റ് മൈഗ്രേഷനെ നിയന്ത്രിക്കുമെന്നാണ് ഹോം സെക്രട്ടറി പുതിയ സംവിധാനത്തിലൂടെ ഉറപ്പേകുന്നത്.

2025 വരെ യുകെയിലേക്ക് വരുന്ന ഷോർട്ട് ടേം വർക്കർമാർക്ക് മേൽ യാതൊരു വിധത്തിലുമുള്ള പരിധിയുമുണ്ടാവില്ല. പുതിയ നിയമം അനുസരിച്ച് യുകെയിലേക്ക് വരുന്ന ഏവരും ചില പൊതുവായ ചട്ടങ്ങൾ പാലിക്കേണ്ടി വരും. ഇത് പ്രകാരം അഞ്ച് വർഷമോ അതിലധികമോ കാലം ദൈർഘ്യമുള്ള വിസകളിൽ ഇവിടേക്കെത്തുന്നവർക്കെല്ലാം ചുരുങ്ങിയത് 30,000 പൗണ്ടെങ്കിലും ശമ്പളമുണ്ടായിരിക്കണം. എന്നാൽ കടുത്ത ആൾക്ഷാമം നേരിടുന്ന തസ്തികകളിലേക്ക് ഇവിടേക്ക് വരുന്ന വിദേശ തൊഴിലാളികൾക്ക് ഇക്കാര്യത്തിൽ ഇളവ് അനുവദിക്കുന്നതായിരിക്കും. അല്ലെങ്കിൽ ടെക് സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യുന്നവർക്കും ഇക്കാര്യത്തിൽ ഇളവുണ്ടായിരിക്കും.

ലോ സ്‌കിൽഡ് കാറ്റഗറികളിലെത്തുന്നവർക്ക് ജോലിയുണ്ടെങ്കിൽ ഒരു വർഷത്തെ താൽക്കാലിക വിസകൾ അനുവദിക്കും. എന്നാൽ ഇവരുടെ പെർമിറ്റിന്റെ കാലാവധി കഴിയുമ്പോൾ 12 മാസങ്ങൾക്കുള്ളിൽ രാജ്യം വിട്ട് പോയിരിക്കണം. ബ്രെക്സിറ്റിന് ശേഷം ഇവിടേക്ക് വരുന്ന ടൂറിസ്റ്റുകൾക്ക് പോലും ഒരു ഇലക്ട്രോണിക് ട്രാവൽ അഥോറൈസേഷൻ നിർബന്ധമാണ്. യുകെയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് ഇത് നേടിയിരിക്കണം. ലോ സ്‌കിൽഡ് വർക്കർമാർക്ക് കാർഷിക ജോലികൾക്കെത്തുന്നതിനായി സീസണൽ വിസകൾ അനുവദിക്കും.

യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനെ തുടർന്ന് യൂറോപ്പിൽ നിന്നും യുകെയിലേക്ക് വന്നിരുന്നവർ അനുഭവിച്ചിരുന്ന ഫ്രീ മൂവ്മെന്റിന് അന്ത്യമാവാൻ പോവുകയാണ്. ഇത് പ്രകാരം മൈഗ്രേഷന് മേൽ യുകെയ്ക്ക് പൂർണമായ നിയന്ത്രണമുണ്ടാവുകയും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം യുകെ നിയമത്തിന്റെ കീഴിൽ കൊണ്ടു വരുകയും ചെയ്യുന്നതാണ്. ഇതിനായി ഒരു പുതിയ ബോർഡർ ആൻഡ് ഇമിഗ്രേഷൻ സിസ്റ്റം തന്നെയാണ് നടപ്പിലാക്കാൻ പോകുന്നത്. യുകെയിലെ പൊതുജനത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഗുണമേകുന്ന സിസ്റ്റമായിരിക്കുമിതെന്ന് യുകെ ഗവൺമെന്റ് ഉറപ്പേകുന്നു. പുതിയ സംവിധാനത്തിലൂടെ യുകെയിലെത്തുന്നവർക്ക് ഇവിടുത്തെ സമൂഹവുമായി ഇഴുകിച്ചേരാനും സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവനയേകാനും സാധിക്കുമെന്നും സർക്കാർ അവകാശപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP