Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശ്വാസികളുടെ യഥാർത്ഥ പ്രശ്‌നം ആചാര വിരുദ്ധതയല്ല; ചക്കര അന്ധവിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണം എന്നതാണ്; മതംതിന്ന് ജീവിക്കുന്ന സമൂഹങ്ങളിൽ വിശ്വാസിയുടെ വികാരം ചൂഷണം ചെയ്ത് തെരുവ് നിറയ്ക്കാനും പൊതുസമൂഹത്തെ ഭീഷണിപ്പെടുത്താനും ഏതൊരു ഭീരുവിനും സാധിക്കും; എല്ലാ ലിംഗത്തിൽപെട്ടവരും ശബരിമല പോലെയുള്ള അന്ധവിശ്വാസങ്ങൾ ഉപേക്ഷിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്; സി. രവിചന്ദ്രൻ എഴുതുന്നു

വിശ്വാസികളുടെ യഥാർത്ഥ പ്രശ്‌നം ആചാര വിരുദ്ധതയല്ല; ചക്കര അന്ധവിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണം എന്നതാണ്; മതംതിന്ന് ജീവിക്കുന്ന സമൂഹങ്ങളിൽ വിശ്വാസിയുടെ വികാരം ചൂഷണം ചെയ്ത് തെരുവ് നിറയ്ക്കാനും പൊതുസമൂഹത്തെ ഭീഷണിപ്പെടുത്താനും ഏതൊരു ഭീരുവിനും സാധിക്കും; എല്ലാ ലിംഗത്തിൽപെട്ടവരും ശബരിമല പോലെയുള്ള അന്ധവിശ്വാസങ്ങൾ ഉപേക്ഷിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്; സി. രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

പിന്മാറാനാവാത്ത പോരാട്ടം

 (1) പൊതു ക്രമസമധാനം, ആരോഗ്യം, ധാർമ്മികത (public order, health and morality) എന്നിവയ്ക്ക് വിധേയമായി ഏതൊരു പൗരനും മതം ആചരിക്കാമെന്ന് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 25 അനുശാസിക്കുന്നു. മതാചാരം പുരോഗമനാത്മകവും മാനവികവും യുക്തിസഹവുമായിരിക്കണം എന്ന നിർബന്ധം ഭരണഘടനയ്ക്കുമില്ല. ആചാരങ്ങളും ശീലങ്ങളും പതിവുകളും അതിദ്രുതം പരിഷ്‌ക്കരിച്ചും കയ്യൊഴിഞ്ഞുമാണ് ലോകമെമ്പാടും മതവിശ്വാസികൾ ഉൾപ്പടെയുള്ള മനുഷ്യർ മുന്നേറുന്നത്. കർണ്ണാടകത്തിലെ ദക്ഷിണ കന്നഡയിൽ കുക്കെ സുബ്രമണ്യ ക്ഷേത്രത്തിൽ ബ്രാഹ്മണരുടെ എച്ചിലിൽ കീഴ്ജാതിക്കാർ കിടന്നുരുണ്ട് അനുഗ്രഹം നേടുന്ന ഒരു മതവിനോദമുണ്ട്. പേര്-മദൈ സ്‌നാനം അഥവാ എച്ചിൽകുളി. അഞ്ച് നൂറ്റാണ്ടോളം ഇത് നിലനിന്നു. എച്ചിലിൽ ഉരുണ്ടശേഷം ഭക്തർ കുമാരധാരനദിയിൽ സ്‌നാനം ചെയ്യും. ഇതിലൂടെ മുജ്ജന്മപാപം മുതൽ ത്വക് രോഗംവരെ സൗഖ്യപെടും എന്നാണ് സങ്കൽപ്പം. അടുത്തകാലത്ത് ഇത് ജാതിവിവേചനമാണ് എന്ന വിമർശനം ശക്തിപെട്ടപ്പോൾ ഭക്തരുടെ എണ്ണം വർധിക്കുകയാണുണ്ടായത്. തുടർന്ന് കോടതിയും കർണ്ണാടക സർക്കാരും മദൈസ്‌നാനത്തിന് നിയന്ത്രണം കൊണ്ടുവന്നു, സമ്മർദ്ദത്തെ തുടർന്ന് ഇളവുകൾ നൽകി. അവസാനം 2016 ൽ സുപ്രീംകോടതി ഈ കലാപരിപാടി നിരോധിച്ചപ്പോൾ ബ്രാഹ്മണരുടെ എച്ചിലിനു പകരം ബ്രാഹ്മണർ ദേവന് നിവേദിച്ച പ്രസാദത്തിൽ കിടന്ന് ഉരുണ്ടോളാം എന്ന് സമ്മതിച്ച് ഭക്തർ ഒത്തുതീർപ്പുണ്ടാക്കി. ബ്രാഹ്മണർ സ്പർശിച്ച എന്തിലെങ്കിലും കിടന്ന് ഉരുളണം അത്രയേ ഉള്ളൂ!

2) ശബരിമല ആചാരങ്ങളും മദൈസ്‌നാനവുമായി താത്വികമായി വ്യത്യാസമില്ല. മതകഥാജീവനം മനോവിഹ്വലതയാണ്. ദൈവം മനോവിഭ്രാന്തിയാണെങ്കിലും ഭക്തർ കട്ട യാഥാർഥ്യമാകുന്നു. ഭക്തർ കൈവിട്ടാൽ ദൈവം മരിക്കും. അങ്ങനെ മരിച്ച ദൈവങ്ങളുടെ ശവപറമ്പിലൂടെയാണ് പുതിയവ കടന്നുവന്നത്. ഇത് നന്നായറിയുന്ന ഭക്തർ ദൈവത്തിന് വേണ്ടി ഹിംസ വിളമ്പും, യുക്തിഹീനരാവും. ഒരുദാഹരണം: ശബരിമല ഭാഗത്ത് ആളു കൂടുന്നിടത്തൊക്കെ പരുന്ത് വട്ടംചുറ്റുന്നത് സാധാരണയാണ്. ക്രൈസ്തവരോ മുസ്ലീങ്ങളോ കമ്മ്യൂണിസ്റ്റുകാരോ..ആരുമാകട്ടെ, കൂട്ടമായി പ്രകടനം നടത്തിയാൽ പരന്തു ചുറ്റിപ്പറന്നെന്നു വരാം. ഈയിടെ കാഞ്ഞിരപ്പള്ളിക്ക് സമീപം ശബരിമലദൈവത്തെ സംരക്ഷിക്കാൻ ഭക്തർ നടത്തിയ 'കടവുളൈകാപ്പാത്തിങ്കോ'(save our god) സമരവേദിയിൽ ഒരു മതംതുപ്പി വനിത വിശ്വാസിക്കൂട്ടത്തെ വൈകാരികമായി കുത്തിയിളക്കുകയാണ്. പ്രസംഗം കനക്കുമ്പോൾ ആരവം മൂക്കുന്നു. ചിലരുടെ ദൃഷ്ടി ആകാശത്തേക്ക്. മുകളിൽ ഒരു പരുന്ത്! ജനക്കൂട്ടം ശരണംവിളിക്കുന്നു. പ്രാസംഗിക പെട്ടെന്ന് പ്ലേറ്റ് മാറ്റുന്നു: ''അയ്യപ്പൻ മാത്രമല്ല, മാതൃസ്ഥാനത്തുള്ള ഭഗവാൻ വിഷ്ണുകൂടി പരുന്തിന്റെ മേൽ ഇവിടെ വന്നിരിക്കുന്നു, ഈ സമ്മേളനത്തെ അനുഗ്രഹിക്കാൻ... ഇനിയെന്തിനാ പ്രസംഗിക്കുന്നത്... ഇത് പോരേ.... ? സർക്കാരും നിരീശ്വരവാദികളും ഇത് കാണണം... '' പൊരിഞ്ഞ കയ്യടി! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു സാക്ഷര സമൂഹമാണ് ഗോത്രമനുഷ്യർ പോലും അപമാനമായി കണ്ടേക്കാവുന്ന വിഭ്രാന്തിക്ക് അടിമപ്പെടുന്നത്.

3) ഒരു ജനക്കൂട്ടം പിച്ചുംപേയും പറഞ്ഞ് വഴിമുടക്കി അന്യരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. സമൂഹത്തെ ഒന്നാകെ ബ്ലാക് മെയിൽ ചെയ്യുകയാണ്. അവർക്ക് സഞ്ചരിക്കണം, പ്രകടനം നടത്തണം... പക്ഷെ വേറെയാരും അത് ചെയ്യരുത്. വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന കെട്ടുകഥയിൽ മറ്റുള്ളവർ വിശ്വസിക്കുന്നില്ല എന്നതാണ് പ്രശ്‌നം! സ്വന്തംകഥ സ്വയം മാനിച്ചാൽപോരെ എന്നൊന്നും ചോദിക്കരുത്. 'മുസ്ലീങ്ങൾ മുഹമ്മദിന്റെ ചിത്രം സ്വയം വരയ്ക്കാതിരുന്നതുകൊണ്ടായില്ല, മറ്റാരും വരയ്ക്കരുത്, വരച്ചാൽ പിന്നെ വരയ്ക്കില്ല' എന്ന മതഭീകരതയുടെ മറ്റൊരു രൂപമാണ് ഇന്ന് കേരളത്തിന്റെ തെരുവുകളിൽ അരങ്ങേറുന്നത്. എന്റെ വിശ്വാസം നിന്റെ വിശ്വാസമാകണം, ഞാൻ പറയുന്നത് നീ ആദരിക്കണം എന്ന ജനാധിപത്യവിരുദ്ധമായ മതശാഠ്യമാണത്.

4) സമാന്യ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങൾ വന്നപ്പോൾ, സ്ത്രീകൾക്കെതിരെ അതിക്രമം കനത്തപ്പോൾ, നീതി നിഷേധിക്കപ്പെട്ടപ്പോൾ, കെടുതികൾ വേട്ടയാടിയപ്പോൾ ഇന്ന് മുറജപവുമായി വഴി തടയുന്നവരെ നാം തെരുവിൽ കണ്ടിട്ടില്ല. പക്ഷെ മതാന്ധതയുടെ ചെറു നൂല് ഇട്ടുകൊടുത്തപ്പോൾ വിഭ്രാന്തി പൂണ്ട് എല്ലാവരും ഉറുമ്പിൻകൂട് പൊളിഞ്ഞപോലെ പുറത്തിറങ്ങി. എന്താണവരുടെ ആവശ്യം? തങ്ങൾക്ക് എതിരെയുള്ള വിലക്കുകൾ മാറ്റമില്ലാതെ നിലനിൽക്കണം! ആർത്തവസമയത്ത് തങ്ങൾ അസ്വീകാര്യരാണെന്ന് പൊതുസമൂഹം അംഗീകരിക്കണം! അതിനായി മെൽബണിലും ബിർമിങ്ഹാമിലും ഡബ്ലിനിലും സ്ത്രീകൾ സ്വയം ഇകഴ്‌ത്തിപ്പാടി പുറത്തുവരുന്നു. കൃത്യമായ നിയമം നടപ്പിലാക്കപ്പെടുന്നതിനാൽ അവിടെ തെരുവിലേക്ക് ചാടി വീഴുന്നില്ലെന്ന് മാത്രം. ഗൾഫ് രാജ്യങ്ങളിലാണ് ഏറ്റവുമധികം മലയാളികളുള്ളത്. പക്ഷെ അവിടെ ഇത്തരം കലാപരിപാടികളൊന്നുമില്ല. മതവികാരം വന്നാൽ എന്തുംചെയ്യും എന്നൊക്കെ പറഞ്ഞ് കഴുത്തിൽ കയറ് കുരുക്കി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ടീമുകൾവരെ വേണ്ടി വന്നാൽ സ്വയംനിയന്ത്രിക്കാൻ തയ്യാറാവും എന്നു സാരം.

5) 'നാമജപം മുഴക്കി' നീങ്ങുന്നുവെന്ന് അവകാശപ്പെടുന്ന ഈ ജനക്കൂട്ടം ചിന്തിക്കാൻ വിസമ്മതിക്കുന്നവരാണ്. മതപരമായ കൂട്ടായ്മകളെല്ലാം പൊട്ടൻഷ്യൽ മോബുകളാണ്. വയലൻസിലേക്ക് തിരിയുക എന്നത് അവരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ കാര്യമാണ്. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് കന്നി അയ്യപ്പന്മാർ എത്താതിരുന്നതിനാൽ കഥ പ്രകാരം തന്നെ ശബരിമലയിൽ സ്ത്രീപ്രവേശം നടത്താവുന്നതാണെന്ന് ചിലർ പറഞ്ഞുനോക്കിയതാണ്. മദയാനയ്ക്ക് മുന്നിൽ കരിമ്പും പട്ടയുംപോലും വിലപ്പോകില്ലല്ലോ. വിശ്വാസികൾക്ക് പ്രധാനം അന്ധവിശ്വാസം തന്നെയാണ്. അതിനെ പിന്തുണയ്ക്കുന്നിടത്തോളം മാത്രമേ കഥകൾക്കും സാധുതയുള്ളൂ. അല്ലെങ്കിൽ കഥ വേറെയുണ്ടാക്കും. അന്ധവിശ്വാസങ്ങൾക്കനുസരിച്ചാണ് കഥയുണ്ടാക്കുന്നത്, തിരിച്ചല്ല. കഥയാണ് പ്രധാനം എന്നുവന്നാൽ വിശ്വാസികൾ കേവലം സാഹിത്യ ആസ്വാദകർ മാത്രമായിപ്പോകും. കേരളത്തിലെ ബലികാക്കകൾ ന്യൂസിലാൻഡിൽ ലഭ്യമല്ലാത്തതിനാൽ അവിടുത്തെ കടൽക്കരയിൽ പോയിരുന്നു മീനുകൾക്ക് ബലിച്ചോറ് കൊടുത്ത മലയാള സിനിമതാരത്തെ മതകഥ പറഞ്ഞു മതത്തെ നന്നാക്കാൻ ശ്രമിക്കുന്നവർ പഠനവിഷയമാക്കണം.

(6) വിശ്വാസികളുടെ യഥാർത്ഥപ്രശ്‌നം ആചാരവിരുദ്ധതയല്ല. ആചാരങ്ങളും ശീലങ്ങളും അനുസ്യൂതം ഉപേക്ഷിച്ചോ കാലാനുസരണം പരിഷ്‌ക്കരിച്ചോ തന്നെയാണ് വിശ്വാസികളെല്ലാം മുന്നോട്ടുപോകുന്നത്. ശബരിമലയിലായാലും പരിഷ്‌കരിക്കപ്പെടാത്ത ആചാരങ്ങൾ കുറവാണ്. പൈതൃകവും പാരമ്പര്യവും സംരക്ഷിക്കണമെന്ന വാശിക്കാരും വിശ്വാസികളിൽ ഏറെയില്ല. ചക്കര അന്ധവിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണം എന്നു മാത്രമാണ് അവരാവശ്യപ്പെടുന്നത്. അവയിൽ മിക്കവയും പഴഞ്ചനും പിന്തിരിപ്പനുമായതിനാൽ ഭൂതകാലപ്രേമികളാകാൻ അവർ ബാദ്ധ്യസ്ഥരാണെന്ന് മാത്രം. അന്യമതങ്ങളിലെ മാമൂലുകളും പിന്തിരിപ്പൻ മൂല്യവ്യവസ്ഥയുമൊക്കെ അവർക്ക് പെട്ടെന്ന് പിടികിട്ടുന്നതിന്റെ കാരണമതാണ്. ഏഴാംനൂറ്റാണ്ടിലെ കാടൻ അറബി സംസ്‌ക്കാരത്തെ മുറുകെ പിടിക്കുന്നതാണ് മുസ്ലീങ്ങളുടെ പ്രശ്‌നം എന്നു ആത്മാർത്ഥമായി വിശ്വസിക്കുന്ന പല ഹൈന്ദവചിന്തകരും അതിലും പഴയ വേദകാലവും ഉപനിഷത് ചിന്തകളുമാണ് ഏറ്റവും മഹത്തരമായി കാണുന്നത്. പഴയ പുസ്തകങ്ങളിലെല്ലാം, അവയേക്കാൾ പഴഞ്ചനായ ഒരു 'പുണ്യകാല'ത്തെക്കുറിച്ച് വിലാപബോധത്തിൽ കുതിർന്ന പരാമർശങ്ങളുണ്ടായിരിക്കും. പിന്നോട്ട് തിരിഞ്ഞ് മുന്നോട്ടു നടക്കുക എന്നത് മനുഷ്യന്റെ ഒരു പാരമ്പര്യവിനോദമായിരുന്നു എന്നർത്ഥം

(7) മതംതിന്ന് ജീവിക്കുന്ന സമൂഹങ്ങളിൽ വിശ്വാസിയുടെ വികാരം ചൂഷണം ചെയ്ത് അധികാരംകൊയ്യാനും തെരുവ് നിറയ്ക്കാനും പൊതുസമൂഹത്തെ ഭീഷണിപ്പെടുക്കാനും ഏതൊരു ഭീരുവിനും സാധിക്കും. കേരളത്തിൽ ഇപ്പോൾ അവനവനിസ്റ്റ് രാഷ്ട്രീയക്കാരും ഹൈന്ദവ മദനിമാരും ചെയ്തുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. ആർക്കും സാധിക്കുന്ന ഈ അധമകൃത്യം ചെയ്യുന്ന ചിലർക്ക് നേതൃത്വശേഷി തെളിയിക്കണം, മറ്റ് ചിലർക്ക് കുടുംബതാല്പര്യം സംരക്ഷിക്കണം. സമൂഹം അപ്പാടെ മുടിഞ്ഞാലും തനിക്കും തന്റെ സാധ്യതകൾക്കും ഒന്നും സംഭവിക്കരുതേ എന്ന നിലവിളിയായി ഇന്നത്തെ രാഷ്ട്രീയം പരിമിതപ്പെട്ടിരിക്കുന്നു. ദൈവത്തിന് വേണ്ടി മരിക്കാൻ തയ്യാറാണെന്ന് പുലമ്പുന്നതും നെഞ്ചിൽ ചവിട്ടിക്കളിക്കാൻ ക്ഷണിക്കുന്നതും ജിഹാദി മാനസികവസ്ഥയുടെ പ്രതിഫലനമാണ്. കാഴ്ച കമ്മിയായ ഒരു സമൂഹത്തിന്റെ കണ്ണുകൾ കുത്തിപൊട്ടിക്കാനുള്ള ഹീനശ്രമമാണിത്. അന്ധവിശ്വാസത്വരയും മതവികാരവും ചൂഷണംചെയ്യുന്നവന്റെ മുന്നിൽ കൊടുംകുറ്റവാളികൾപോലും നിഷ്പ്രഭമാകും. ചിന്താശൂന്യരായ ഒരു ജനതയിൽ കലാപബോധവും അക്രമത്വരയും കുത്തിവെക്കുന്നത് നെറികെട്ട രാഷ്ട്രീയമാണ്. പെട്രോൾ പമ്പിന്റെ മുന്നിൽ ഫയർ ഡാൻസ് ആപൽക്കരമാണ്.

8) മനുഷ്യമസ്തിഷ്‌ക്കത്തെ സദാ കൊതിപ്പിച്ചും പേടിപ്പിച്ചും അതിജീവിക്കുന്ന മതം എന്നും ശാഠ്യങ്ങൾ സമൂഹത്തിൽ അടിച്ചേൽപ്പിക്കുന്നത് ഹിംസയിലൂടെയാണ്. 'ലിറ്റിൽ ബോയി', 'ബുദ്ധൻ ചിരിക്കുന്നു'എന്നൊക്കെ ഓമനപ്പേരിടുന്നതുപോലെ പച്ചയായ വയലൻസിന് മതശക്തികൾ നൽകുന്ന പേരുകൾ ആലോചനാമൃതങ്ങളാണ്-നാമജപയജ്ഞം, മുറജപയജ്ഞം, പാർത്ഥനായജ്ഞം....! വഴിതടയൽ, അക്രമം, കല്ലേറിയൽ... തുടങ്ങിയ ഹിംസാത്മക ഇനങ്ങളുടെ കോഡുകളാണ് ഇവയൊക്കെ. മതഭീകരതയ്ക്ക് മുന്നിൽ ഭരണകൂടവും കോടതിയുമൊക്കെ നിസ്സഹായമായി കാണപ്പെടുന്നുണ്ടെങ്കിൽ അതവരുടെ കുറ്റമായി കാണരുത്. രാഷ്ട്രീയക്കാർ ശിവമണിയെപ്പോലെ എല്ലാ ഡ്രമ്മിലും മാറി മാറി അടിക്കുന്നതിലും അത്ഭുതപ്പെട്ടിട്ട് കാര്യമില്ല. സമൂഹത്തെ ചിന്താപരമായി പരിഷ്‌ക്കരിക്കാനുള്ള ഉപായങ്ങളൊന്നും അവരുടെ പക്കലില്ല.

(9) ലഭ്യമാകുന്ന സാഹചര്യങ്ങൾ ചൂഷണംചെയ്ത് സ്വന്തം നില ഭദ്രമാക്കാൻ മാത്രമേ അവർക്ക് സാധിക്കൂ. ഒന്നുകിൽ ഭൂരിപക്ഷത്തിനൊപ്പം ചേരുക അല്ലെങ്കിൽ വിശ്വാസിസമൂഹത്തെ വിഭജിച്ച് ദുർബലപ്പെടുക തുടങ്ങിയ ആളെക്കൊല്ലി ഒറ്റമൂലികളേ അവരുടെ പക്കലുള്ളൂ. ജാതി വെച്ച് മതത്തെ വെട്ടാൻ ശ്രമിക്കുന്നത് അതുകൊണ്ടാണ്. മതം ലഹരിയാണ്. ലഹരി മൂക്കുമ്പോൾ മറ്റ് കാര്യങ്ങൾ മറക്കും. മതമിറങ്ങിയാലേ ജാതി കയറൂ. അന്ധവിശ്വാസങ്ങൾ പ്രതിക്കൂട്ടിലായാൽ അന്ധവിശ്വാസികൾ ഒരുമിച്ച് നിൽക്കും. മതത്തിന്റെ പ്രശ്‌നം വരുമ്പോൾ ജാതികൾ ഒരുമിക്കും, ജാതിയുടെ പ്രശ്‌നം വരുമ്പോൾ ഉപജാതികൾ കൂട്ടംകൂടും.

10) മനുഷ്യരാശി എത്തിച്ചേർന്ന വിശിഷ്ട തത്വങ്ങൾ കുത്തിനിറച്ച ഭരണഘടന വിശ്വാസികൾക്കും രാഷ്ട്രീയ-ഭരണകൂട ശക്തികൾക്കും പൊതിയാതേങ്ങയാണ്. വേറെ ഗത്യന്തരമില്ലാതെ വിധി നടപ്പിലാക്കാൻ ശ്രമിക്കുന്നു എന്ന് ഭരണകൂടം വിലപിക്കുന്നത് അതുകൊണ്ടാണ്. കോടതി ഭരണഘടനാദത്തമായ സമത്വം സ്ത്രീക്ക് ഉണ്ടെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുമ്പോൾ സമത്വം തേടിയെത്തുന്ന സ്ത്രീകളെ കൂവിയും തെറിവിളിച്ചും മർദ്ദിച്ചും തിരിച്ചടിക്കുന്ന സമൂഹമായി നാം മാറുകയാണ്. സമത്വം സംബന്ധിച്ച ഭരണഘടനാ തത്വങ്ങൾ ഇല്ലായിരുന്നുവെങ്കിൽ 'നീതിയുടെ ഹിമാലയം'എന്നൊക്കെ വിളിക്കുന്ന കോടതിയുടെ തീരുമാനം എന്തായിരിക്കും എന്നൂഹിക്കാം. സമൂഹത്തിന്റെ പൊതുബോധത്തിനും സ്വഭാവത്തിന് അപരിചിതമായ ഒരു ഭരണഘടനയെ അടിസ്ഥാനമാക്കി പ്രവർത്തിക്കേണ്ടി വരുന്നു എന്നതാണ് കോടതികൾ നേരിടുന്ന പ്രധാന വെല്ലുവിളി. ഭക്തിയിൽ യുക്തി പാടില്ലെന്ന് സുപ്രീംകോടതി ന്യായാധിപ വിയോജനക്കുറിപ്പെഴുതിയത് മറക്കാറായിട്ടില്ല.

(11) തെരുവുകളിൽ മതം തുള്ളുമ്പോൾ അസഹനീയമായി തോന്നുന്നുണ്ടോ? പരിഹരിക്കാൻ കുറുക്കുവഴികളൊന്നുമില്ല. മദ്യം നിരോധിച്ചിട്ട് കാര്യമില്ലെന്ന് പറയുന്നവർ ഇതും പരിശോധിക്കണം. വിശ്വാസത്തിന്റെ മസ്തിഷ്‌ക-രാസ പരിസരങ്ങൾ തിരിച്ചറിയണം. മദ്യപൻ കെട്ടിറങ്ങുമ്പോൾ വകതിരിവിലേക്ക് മടങ്ങിവരും. വിശ്വാസിയുടെ കാര്യമതല്ല. കൂടിയ ഇനം ലഹരിയാണത്. മല കയറുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന് പറഞ്ഞത് 'ഭക്തി മൂത്താണ് 'എന്ന് ഒരു സിനിമാനടൻ കുറ്റസമ്മതം നടത്തിയത് ഓർക്കുക. ഭക്തി അയുക്തിയും ആസക്തിയും ഹിംസയുമാണ്. മദ്യപർ ഒരിക്കലും സമൂഹത്തെ വിഭജിക്കുന്നില്ലെന്നും ജനത്തെ തമ്മിലടിപ്പിക്കുന്നില്ലെന്നും സഞ്ചാരസ്വാതന്ത്ര്യം തടയുന്നില്ലെന്നും കൂട്ടക്കൊലകൾക്ക് കാരണമാകുന്നില്ലെന്നും തിരിച്ചറിയണം. ലഹരി സംരക്ഷണത്തിനായി അന്യനെ ഉപദ്രപിക്കാനോ ലഹരിക്കാരുടെ എണ്ണം കൂട്ടാനോ അടുത്തതലമുറകളിലേക്ക് കൂടി പടർത്താനോ മദ്യപൻ ശ്രമിക്കില്ല. നേർവിപരീതമാണ് വിശ്വാസിയുടെ കാര്യം. പാരമ്പര്യരോഗമായി ലഹരി ഭാവിതലമുറയിലേക്ക് കടത്താനാണ് ഓരോ വിശ്വാസിയും ബന്ധപ്പെടുന്നത്.

12) മതതിമരത്തിൽ നിന്നും മോചനം വേണമെങ്കിൽ സമൂഹത്തിന് ചിന്താ സ്വാതന്ത്ര്യം നൽകണം, നിരന്തര വിദ്യാഭ്യാസവും ബോധവത്കരണവും നടക്കണം. തങ്ങൾ ചെയ്തുകൂട്ടുന്നതിന്റെ നാണക്കേടും മര്യാദകേടും സ്വയം തിരിച്ചറിയുന്ന ജനതയിൽ മാത്രമേ മാറ്റങ്ങൾ സാധ്യമാകൂ. പൊതുവിദ്യാഭ്യാസം എന്ന മതവിദ്യാഭ്യാസം അടിച്ചേൽപ്പിക്കുന്ന ഒരു സമൂഹത്തിൽ നിന്ന് ഇതിലേറെ പ്രതീക്ഷിക്കാനാവില്ല. മതാത്മകത മാനസികമായ അപഭ്രംശം തന്നെയാണ്. തൊണ്ണൂറ്റിയൊമ്പത് ശതമാനം കാര്യങ്ങളിലും പിന്തുടരുന്ന യുക്തിബോധവും യാഥാർത്ഥ്യബോധവുമാണ് മതവിശ്വാസി മതകാര്യങ്ങളിൽ മാത്രം കയ്യൊഴിയുന്നത്. പനി സഹനീയമായിരിക്കാം, ജ്വരം മാരകമാണ്. അന്ധവിശ്വാസത്തെ സംബന്ധിച്ചും ഇപ്പറഞ്ഞത് സാധുവാണ്.

(13) അന്ധവിശ്വാസത്തെ പിന്തുണയ്ക്കുന്ന നിരവധി മസ്തിഷ്‌ക്ക സവിശേഷതകൾ മനുഷ്യരിലുണ്ട്. അന്ധവിശ്വാസിയാകുക എന്നത് താരതമ്യേന എളുപ്പവുമാണ്. മനുഷ്യരാശിക്ക് നയാപൈസയുടെ ഗുണമില്ലാത്ത മതാന്ധത വിമർശനവിധേയമാക്കിയാൽ മാത്രമേ അതിനെ ദുർബലപ്പെടുത്താനാവൂ. പല സമൂഹങ്ങളും മുന്നേറിയത് അങ്ങനെയാണ്. മദ്യപാനികളെയും മനോരോഗികളെയും ചികിത്സിക്കണമെന്ന് ശഠിക്കുന്നവർ തന്നെ വിശ്വാസഭ്രാന്തിനെ മത്സരിച്ച് ആദരിക്കുന്നു. ഒരുപാട് രോഗികളുണ്ട് എന്നത് രോഗത്തിന്റെ മാഹാത്മ്യമായി കാണരുത്.

(14) ശബരിമലയിലെ സ്ത്രീപ്രവേശം വാസ്തവത്തിൽ ഒരു കപടവിഷയമാണ്. ഇന്ന് എതിർക്കുന്നു എന്നവകാശപ്പെടുന്നവർക്ക് തന്നെ ആത്യന്തികമായി നേട്ടം കൊണ്ടുവരുന്ന ഒന്ന്. പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള എത്രയോ സ്ത്രീകൾ കഴിഞ്ഞ സീസണിൽപോലും ശബരിമല സന്ദർശിച്ചിട്ടുണ്ടാവും. അത്തരം സ്‌കാനിങ് ഒന്നും അവിടെയില്ല. ആർത്തവകാലമുള്ള്ള സ്ത്രീകൾ പ്രവേശിച്ചാൽ ഏതോ ചൈതന്യം പോകും എന്നതൊക്കെ ലുട്ടാപ്പി കഥകളും മാഗ്നറ്റിക് ഫോഴ്‌സ്-റേഡിയേഷൻ-ക്വാണ്ടം കൊളാപ്‌സ് തുടങ്ങിയ കുക്കുടു വ്യാഖ്യാനങ്ങളും സാധാരണയുള്ള മതകോമഡികൾ മാത്രം. അന്ധവിശ്വാസങ്ങൾ പേറി നടുവ് പൊട്ടിയിരിക്കുന്ന ഒരു ജനതയുടെ മണ്ടയിൽ ഒരു അമ്മി കൂടി വെച്ചുകൊടുക്കുന്നതു പോലയേ ശബരിമലയിലെ സ്ത്രീപ്രവേശത്തെ കാണാനാവൂ. അതുകൊണ്ട് സ്ത്രീകൾക്കോ സമൂഹത്തിനോ ഗുണമില്ല. എല്ലാ ലിംഗത്തിൽപെട്ടവരും ശബരിമല പോലെയുള്ള അന്ധവിശ്വാസങ്ങൾ ഉപേക്ഷിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്.

(15) കോടതിവിധിയിൽ അടങ്ങിയിരിക്കുന്ന ലിംഗനീതിയുടെ രാഷ്ട്രീയം മാത്രമാണ് സ്വതന്ത്രചിന്തകർ പരിഗണിക്കുന്നത്. എല്ലാ ലിംഗത്തിൽപെട്ടവർക്കും ഒരുപോലെ നിർവഹണസാധ്യതയുള്ള കാര്യങ്ങൾ ചെയ്യാനും ചെയ്യാതിരിക്കാനും തുല്യമായ അവകാശാധികാരങ്ങൾ ഉണ്ടായിരിക്കണം. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഈ അവകാശം സംരക്ഷിക്കപ്പെടണം. രാജ്യം ഭരിക്കാനായാലും വിഷം കഴിക്കാനായാലും അതുണ്ടാവണം. അവകാശം ഉള്ളതെല്ലാം ചെയ്യണം എന്ന അർത്ഥം അവിടെയില്ല.

ലഹരിയോടുള്ള ആസക്തി ബലപ്രയോഗത്തിലൂടെ നീക്കംചെയ്യാനാവില്ല. അടിച്ചമർത്തിയോ പ്രീണപ്പിച്ചോ ഇല്ലാതാക്കാനും സാധ്യമല്ല. അതേസമയം, ലഹരിപ്രവർത്തനങ്ങളെ ഭരണകൂടത്തിന് തടയാനാവും. പഞ്ചാബിൽ ഗുർമീത് സിങ് എന്ന ആൾദൈവത്തിന്റെ അഞ്ചുലക്ഷം വരുന്ന ആരാധകർ കൊലവെറി ഭീഷണി ഉയർത്തിയ ശേഷം ആട്ടിൻകൂട്ടത്തെപോലെ കീഴടങ്ങിയത് അങ്ങനെയാണ്. വയലൻസ് ഉപയോഗിച്ച് കാര്യം നേടുന്നവർക്ക് മനസ്സിലാകുന്ന ഏക ഭാഷ അതുമാത്രമായിരിക്കും. ഭരണകൂടം നിഷ്‌ക്രിയമാകുന്നുവെന്ന് കണ്ടാൽ ഭക്തൻ പുലിയാകും. സമാനമായ മതവെറിക്ക് മുന്നിൽ കീഴടങ്ങിയാണ് 2008 ൽ 'മതമില്ലാത്ത ജീവൻ' എന്ന പാഠഭാഗം പിൻവലിക്കപ്പെട്ടത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപെട്ട് നടക്കുന്ന അക്രമസമരത്തിന് മുന്നിൽ കീഴടങ്ങാതിരിക്കുക എന്നത് ഭരണകൂടവും പൊതുസമൂഹവും ഒരുപോലെ ഏറ്റെടുക്കേണ്ട കർത്തവ്യമാണ്. ഇവിടെ പരാജയപ്പെട്ടാൽ നമ്മെ തേടിവരുന്നത് കൂടുതൽ പരാജയങ്ങളായിരിക്കും.

( എഴുത്തുകാരനും പ്രഭാഷകനും പ്രമുഖ സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP