രണ്ടുദിവസം എസ്‌ഐ പൊതുജനമധ്യത്തിൽ ഹീറോ ആവും; അതിന് ശേഷം പണി മേടിച്ച് വീട്ടിൽ ഇരിക്കേണ്ടി വരും; ചൊൽപ്പടിക്ക് നിൽക്കുന്നവരെ മാത്രമേ വച്ചുപൊറുപ്പിക്കുകയുള്ളു എന്നത് കമ്യൂണിസ്റ്റ് പാർട്ടി നിലപാടാണ്; സക്കീർ ഹുസൈനെ വെല്ലുവിളിച്ച അമൃത് രംഗൻ: അഖിൽ കോട്ടാത്തല എഴുതുന്നു
September 05, 2019 | 05:00 PM IST | Permalink

അഖിൽ കോട്ടാത്തല
കേരളത്തിൽ ജനാധിപത്യം ആണോ വലുത് ഉദ്യോഗസ്ഥാധിപത്യം ആണോ വലുത് എന്നാണ് ഇന്നത്തെ ചർച്ച. സംശയം വേണ്ട ജനാധിപത്യം തന്നെ. എന്ന് കരുതി ഏതെങ്കിലും ഉദ്യോഗസ്ഥരെ അനാവശ്യമായി അടിമയാക്കി കൊണ്ട് നടക്കുക എന്നതല്ല..
രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ ഭരണം വരുമ്പോൾ ഉദ്യോഗസ്ഥരെ തങ്ങളുടെ ചൊല്പടിക്ക് നിർത്തുക പതിവാണ്. എന്നാൽ തങ്ങളുടെ ചൊല്പടിക്ക് നിക്കുന്നവരെ മാത്രമേ വെച്ചു പൊറുപ്പിക്കുകയുള്ളൂ എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി നിലപാടാണ്. അങ്ങനെയാണ് അവർ പാർട്ടിയെ ശക്തിപ്പെടുത്തുന്നത്.
ഇന്നലത്തെ സക്കീർ ഹുസൈനും എസ് ഐ യും തമ്മിലുള്ള വിഷയം കേരളത്തിൽ ദിവസേന നടക്കുന്ന സാധാരണ സംഭവങ്ങളിൽ ഒന്ന് മാത്രമാണ്. രണ്ട് ദിവസം എസ്‌ഐ പൊതു മധ്യത്തിൽ ഹീറോ ആവുകയും അതിന് ശേഷം പണി മേടിച്ചു വീട്ടിൽ ഇരിക്കേണ്ടി വരുകയും ചെയ്യും എന്നതാണ് നടക്കാൻ സാധ്യത. പക്ഷെ ഇവിടെ രാഷ്ട്രീയ നേതാക്കൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ സക്കീർ ഹുസൈനെ പിന്തുണയ്ക്കുകയും പൊതു ജനം എസ്‌ഐയെ ഹീറോ ആക്കി തീർക്കുകയും ചെയ്യുന്നു എന്നതിൽ നിന്നും കാണാൻ കഴിയുന്നത് രണ്ട് കാര്യങ്ങൾ ആണ്.
നേതാക്കളുടെ POV(point of view)
1.നേതാക്കൾ ആയ ഞങ്ങൾ ഇനി മുതൽ സ്റ്റേഷനുൾപ്പെടെ മറ്റ് സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചു അല്പമൊന്ന് വിരട്ടി കാര്യം സാധിച്ചു കളയാം എന്ന് കരുതിയാൽ പണി പാളും. നാളെയിൽ സമൂഹ മാധ്യമങ്ങളിൽ കിടന്ന് ഭീഷണി നിരങ്ങും. അവസാനം ഉദ്യോഗസ്ഥൻ ജയിക്കുന്ന അവസ്ഥ ഉണ്ടാകും. അതുകൊണ്ട് മുളയിലേ ഇത് നുള്ളണം. ഒരുത്തനും സമൂഹ മാധ്യമങ്ങളിൽ കിടന്ന് ആക്ഷൻ ഹീറോ ചമയണ്ട. ഇവനെല്ലാം ഞങ്ങളുടെ ചൊല്പടിക്ക് നിന്ന് ജോലി ചെയ്താൽ മതി. അതുകൊണ്ട് നേതാക്കൾ ഒന്നടങ്കം സക്കീർ ഹുസൈന് പിന്തുണ കൊടുത്തു. എന്താണ് ഇവരുടെ ഐക്യം. കണ്ടാൽ കടിച്ചു കീറാൻ നടന്ന സന്ദീപ് വാര്യർക്കും വി ടി ബൽറാമിനും ഒരേ ന്യായം.
2.പൊതുജനം POV
നേതാക്കന്മാരെ പൊതു ജനം എത്രത്തോളം വെറുത്തു തുടങ്ങി എന്നതാണ് ജനാധിപത്യ രാജ്യത്തു ജനനേതാക്കന്മാരെ ഉദ്യോഗസ്ഥർ വിരട്ടുന്നത് കാണുമ്പോൾ, പൊതുജനം കോരി തരിക്കുന്നതും ഉദ്യോഗസ്ഥരെ ഹീറോ ആക്കി മാറ്റുന്നതും, അതിനി കേന്ദ്രമന്ത്രിയെ വിരട്ടിയാലും സാധാ ലോക്കൽ സെക്രട്ടറിയെ വിരട്ടിയാലും ഒരേ മനസുഖം. കാരണം ഇവറ്റകളുടെ കരണം അടിച്ചു പുകയ്ക്കാൻ സാധാരണക്കാർ ആഗ്രഹിച്ചു നടക്കുന്നു അവരുടെ ഉള്ളിലെ വികാരം പോസ്റ്റിട്ടെങ്കിലും അവർ പ്രകടിപ്പിക്കട്ടെന്നെ..
പക്ഷെ ഈ വിഷയത്തിൽ പ്രതികരിച്ച നേതാക്കളുടെ ഐക്യം കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് ഒരു സാദാ IPS ഓഫീസർ അപമര്യാദ ആയി പെരുമാറിയപ്പോൾ കണ്ടില്ല എന്നോർമ്മിപ്പിക്കുന്നു. സക്കീർ ഹുസൈൻ ആളൊരു ഗുണ്ടയാണ്. ക്രിമിനൽ മനോഭാവം ഉള്ളവൻ ആണ്..അയാളുടെ ഷോ കേവലം ഒരു എസ്‌ഐ യുടെ മുന്നിൽ തകർന്ന് പോയപ്പോൾ കോൺഗ്രസ്സ് ബിജെപി നേതാക്കളുടെ ദുഃഖം സഹിക്കാൻ പറ്റുന്നില്ല. രാജ്യത്തിനു ഗുണം വരുന്ന ഏതെങ്കിലും വിഷയത്തിൽ ഇവർ ഈ ഐക്യം കാണിക്കുമോ ഇല്ല സ്വന്തം നിലനിൽപ്പിനു വേണ്ടി നേതാക്കൾ ഒന്നിച്ചു.
ഇനി എസ്‌ഐ ഫോൺ ബോധപൂർവം റെക്കോര്ഡ് ചെയ്തതാവില്ല..നിലവിൽ എല്ലാ കോളുകളും ഓട്ടോമാറ്റിക് റെക്കോര്ഡ് ആവുന്ന ഫോണുകൾ ആണ് ഉള്ളത്. മാത്രമല്ല ഒരു എസ്‌ഐ അത്തരം ആപ്ലിക്കേഷൻ ഇല്ലെങ്കിൽ പോലും ഉപയോഗിക്കണം. പിന്നെ പുള്ളി എന്തുകൊണ്ട് അത് പുറത്ത് വിട്ടു...ഉത്തരം നിസാരം..ഒരാവേശത്തിൽ സക്കീർ ഹുസൈനെ വെല്ലുവിളിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും സക്കീർ ഹുസൈന്റെ മുൻ കാല ചെയ്തികളെയും കുറിച്ചു ആലോചിച്ചപ്പോൾ പാവം ഒരു മുൻകരുതൽ സ്വീകരിച്ചു. പണി എന്തായാലും വരും.
വരുമ്പോൾ നാല് പേർ അറിഞ്ഞു പണി മേടിച്ചു വീട്ടിൽ ഇരിക്കാം. പേരിനെങ്കിലും ആരെങ്കിലും വിളിച്ചോന്ന് ആശ്വസിപ്പിക്കുമല്ലോ. ഇല്ലെങ്കിൽ ആര് ശ്രദ്ധിക്കും ഈ ഉദ്യോഗസ്ഥനെ. അതുകൊണ്ട് രാഷ്ട്രീയം പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നെഞ്ചിൽ കുതിര കയറാൻ വേണ്ടി ഉള്ളതല്ല എന്ന് നേതാക്കൾ തിരിച്ചറിയണം. അതേ സമയം പൊതു ജനത്തിന്റെ നീതി നിഷേധിച്ചു കൊണ്ടും മനുഷ്യാവകാശ ലംഘനം നടത്തിയും അഴിമതി കാണിച്ചും ഏത് ഉദ്യോഗസ്ഥൻ പ്രവർത്ഥിച്ചാലും അടിച്ചവന്റെ അണപ്പല്ലു തെറിപ്പിക്കാനുള്ള ആർജവവും നേതാക്കൾക്കുണ്ടാവണം. അങ്ങനെ ഒരു നേതാവ് പൊലീസ് സ്റ്റേഷനിൽ ചെന്നാൽ കസേര നീട്ടിയിട്ട് എസ്‌ഐസ്വീകരിക്കും...