Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെൺകരുത്തിന്റെ തൻപോരിമ

പെൺകരുത്തിന്റെ തൻപോരിമ

ണധികാരത്തിന്റെ അഹങ്കാരം ആടിതിമർക്കുന്ന കളി സ്ഥലങ്ങളിലേയ്ക്ക് പെൺകരുത്തിന്റെ തൻപോരിമ ഉയർത്തിക്കാട്ടിക്കൊണ്ട് ആർക്കു മുമ്പിലും അടിയറവ് വയ്ക്കാനുള്ളതല്ല തങ്ങളുടെ ജീവിതവും കഴിവും എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് ക്രിക്കറ്റ് ജനിച്ച മണ്ണിൽ ഒരു ഐതിഹാസിക വിപ്ലവത്തിനു തുടക്കം കുറിച്ചിരിക്കുന്ന ഇന്ത്യൻ പെൺപുലികൾ. കർണ്ണം മല്ലേശ്വരി, മേരികോം, സൈന നേഹ്‌വാൾ, പി. വി. സിന്ധു, സാക്ഷി മല്ലിക്, പിന്നെ സെക്കന്റിന്റെ നൂറിലൊരംശത്തിനു മെഡൽ നഷ്ടപ്പെട്ട കേരളത്തിന്റെ സ്വന്തം പി. ടി. ഉഷ. എടുത്തു പറയുവാനും ഉയർത്തിപ്പിടിക്കുവാനും വിരലിൽ എണ്ണാവുന്ന നേട്ടങ്ങൾ മാത്രം അന്താരാഷ്ട്രതലത്തിൽ സ്വന്തമായുള്ള ഭാരതത്തിന്റെ പെൺമക്കൾ. എല്ലാവരും കഠിനാദ്ധ്വാനത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഉജ്ജ്വല മാതൃകകൾ. എന്നാൽ ടീം ഇനത്തിൽ നേടിയിട്ടുള്ള നേട്ടങ്ങൾ ഉയർത്തിക്കാണിക്കാൻ മാത്രം ഒന്നും തന്നെയില്ല.

പട്ടിണിയുടെയും പരിവട്ടത്തിന്റെയും മാന്ത്രിക ശക്തികളുടെയും പാമ്പു പിടുത്തക്കാരുടെയും നാടെന്ന് പേരെടുത്ത് പറഞ്ഞ് അപമാനിച്ചിരുന്ന കോളോണിയൽ ശക്തികളെ ഗ്രൗണ്ടിൽ കീഴടക്കാൻ കഴിയും എന്ന് കാണിക്കാൻ 'കപിലിന്റെ ചെകുത്താൻ' മാർക്ക് കഴിഞ്ഞു. എന്നാൽ പിന്നീടങ്ങോട്ട് തിരിച്ചടികളുടെയും കാലമായിരുന്നു. പ്രതിഭകളുടെ ധാരാളിത്തമുള്ള ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഒരു അവതാര പിറവി പോലെ ഉദയം കൊള്ളുകയായിരുന്നു സച്ചിൻ ടെൻഡുൽക്കർ. ഗ്രൗണ്ടിലേയ്ക്കും സ്വീകരണ മുറികളിലേയ്ക്കും ക്രിക്കറ്റ് എന്താണെന്ന് അറിയുക പോലുമില്ലാത്തവരെ ആകർഷിക്കുവാൻ ആ ഒരു നാമത്തിനും കഴിഞ്ഞു.

സച്ചിന്റെ കടന്നു വരവോടെ അടിച്ചാൽ തിരിച്ചടിക്കാൻ കഴിയുന്ന ഒരു സംഘമാണ് ഇന്ത്യയുടേതെന്ന് മറ്റുള്ളവർക്ക് മനസ്സിലായി. അവിടെ നിന്നങ്ങോട്ട് ഓരോ ഇന്ത്യാക്കാരന്റെയും മനസ്സിൽ അഭിമാനബോധത്തിന്റെ പ്രകാശം പരത്തിയ കളിയോർമ്മകൾക്കു തുടക്കമായി. അതോടൊപ്പം വിപ്ലവകരമായ പരിവർത്തനങ്ങൾക്കും. അപ്പോഴും ക്രിക്കറ്റിന്റെ പിന്നാമ്പുറങ്ങളിലെ അനാകർഷകമായ ഒരു നേരം പോക്കു മാത്രമായിരുന്നു ഇന്ത്യൻ വനിതാ ടീമിന്റെ കളി. എണ്ണിയാൽ തിട്ടപ്പെടുത്താത്ത അത്രയും ആൾക്കാർ എത്തിച്ചേരുന്ന പുരുഷ ടീമിന്റെ കളിയും സ്റ്റേഡിയത്തിന്റെ ഒറ്റ തിരിഞ്ഞ മൂലകളിൽ സംഘം ചേർന്നിരിക്കുന്ന എണ്ണിതിട്ടപ്പെടുത്താവുന്ന ആളുകൾ മാത്രം കാണാൻ എത്തുന്ന വനിതാ ടീമിന്റെ കളിയുമായി കാലം പോകുകയായിരുന്നു.

നാഷണൽ ചാനലുകൾ പോലും സമയം മാറ്റി വയ്ക്കാത്ത ഒരു സ്പോർട്സ് ഇനത്തിലേയക്കാണ് നിശ്ചയദാർഢ്യത്തിന്റെയും മനകരുത്തിന്റെയും പ്രതീകമായി എത്തിച്ചേർന്ന വനിതകൾ കളം നിറയുന്നത്.

സച്ചിൻ ടെൻഡുൽക്കർ ഇന്ത്യൻ ക്രിക്കറ്റിന് തുടക്കം കുറിച്ചതിനും പത്തു വർഷങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ടെൻഡുൽക്കറായ മിതാലിരാജിന്റെ അരങ്ങേറ്റം. തുടർന്നിങ്ങോട്ട് അന്താരാഷ്ട്ര ക്രിക്കറ്റിലെ നിരവധി റെക്കോർഡുകളാണ് ഈ വനിതാ താരം സ്വന്തം പേരിലാക്കിയിരിക്കുന്നത്. ഇന്ത്യൻ പുരുഷ താരങ്ങൾ കെനിയക്കെതിരെ സെഞ്ചുറി കുറിക്കുമ്പോൾ ന്യൂസ് പേപ്പറുകളുടെ ഫ്രണ്ടു പേജ് ന്യൂസാകുന്നു. വാർത്താ ചാനലുകൾ പ്രത്യേക പരിപാടികളുമായി രംഗത്തെത്തുന്നു. എന്നാൽ വനിതാ ടീമിന്റെ പ്രമുഖ ടീമുകൾക്കെതിരെയുള്ള വിജയം പോലും സ്പോർട്സ് പേജിലെ ഒറ്റക്കോളം വാർത്തായായി തീരുന്നു. തുടർച്ചയായി ഏഴു അർദ്ധ സെഞ്ചുറികളുമായി റെക്കോർഡ് തീർത്ത മിതാലി ഇന്ത്യൻ വനിതകളുടെ അഭിമാനത്തിന്റെ പ്രതീകമാണ്.

പാരമ്പര്യം തീർത്ത ചട്ടകൂടിനുള്ളിൽ ഒതുങ്ങി ജീവിക്കണം പെണ്ണ് എന്ന കാഴ്ചപ്പാടിനെ പുറംകാലുകൊണ്ട് ചവിട്ടി മെതിച്ച ഒരമ്മയുടെ സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്ന 'ഹർമൻ പ്രീത്' എന്ന പഞ്ചാബി പെൺകുട്ടിയുടെ സെമിഫൈനലിലെ 171 റൺസ് ഇന്ത്യ ലോകകപ്പ് നേടിയ കളിയിലെ കപിലിന്റെ ഇന്നിങ്‌സിന് ഒപ്പം വച്ച് ഓർമ്മിക്കാവുന്ന ഒരു ഇന്നിങ്‌സ്. ഒരു മുറിക്കുള്ളിൽ അടച്ചിടുന്നതിനു പകരം അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ അവരുടെ ഒപ്പം നിൽക്കൂ എന്നാണ് സതീന്ദർ കൗർ എന്ന അമ്മ ഇന്ത്യയിലെ എല്ലാ അമ്മമാരോടുമായി പറഞ്ഞത്. തങ്ങളെ ലീഗ് റൗണ്ടിൽ തോൽപ്പിച്ച ശക്തരായ ഓസ്‌ട്രേലിയയുമായുള്ള മത്സരം. ജയിച്ചാൽ ഫൈനൽ പരമാവധി റൺസ് വേണം. ഒന്നുകളെയെല്ലാം രണ്ടുകളാക്കാനുള്ള ശ്രമം. അതിനിടയിൽ പങ്കാളിയുടെ അലസത ഒട്ടും പൊറുക്കാനായില്ല ഹർമൻ പ്രീതിന് സെഞ്ചുറിയടിച്ചതു പോലും കരുതാതെ അലസത കാട്ടിയ 'ദീപ്തി ശർമ്മ' യ്ക്കു നേരെ ദേഷ്യപ്പെട്ടു.

അലസരമായ ഓട്ടത്തിലൂടെ ചാമ്പ്യൻസ് ട്രോഫിയിൽ പുരുഷ ടീം പങ്കാളിയെ പുറത്താക്കിയതുമായി നോക്കുമ്പോൾ തന്റെ രാജ്യത്തിനോടും കളിയോടുമുള്ള പൂർണ്ണ സമർപ്പണമായി മാത്രമേ ആ ദേഷ്യപ്പെടലിനെ കാണേണ്ടതുള്ളൂ. അതുകൊണ്ട് തന്നെയാണ് പ്രമുഖ ക്രക്കറ്റ് പണ്ഡിതരെല്ലാം ആ ഇന്നിങ്‌സിനെ അവിശ്വസീനയമെന്ന് വിശേഷിപ്പിച്ചത്.

ആ ഒരു പുഞ്ചിരികൊണ്ട് ഒരാൾക്ക് തന്റെ ദിവസത്തിനനെയും ജീവിതത്തിനെയും മാറ്റി മറിക്കാൻ കഴിയും. അതും പ്രത്യേകിച്ച് സ്ത്രീയോടാകുമ്പോൾ അതും ലോകും മുഴുവൻ ഉറ്റുനോക്കുന്ന ഒരു ഗെയിമാകുമ്പോൾ. വെറും 21 വയസ്സു മാത്രം പ്രായമുള്ള സ്മൃതി മന്ദാനയെന്ന സുന്ദരി ഇന്ത്യയുടെ മനസ്സിനെ തന്നെ കീഴടക്കിയിരിക്കുകയാണ്. ഇനിയും വരാനിരിക്കുന്ന നിരവധി പെൺകുട്ടികൾക്ക് പ്രചേദനമായി ലോകകപ്പിൽ സെഞ്ചുറി നേടി.

ഒരിക്കൽ കൂടി ഇന്ത്യ ലോർഡ്‌സിൽ ഒരു ഫൈനലിനായി ഇറങ്ങുന്നു. അതും ഇന്ത്യ ലോകത്തിനു മുമ്പിൽ ഇപ്പോഴും എപ്പോഴും തലയുർത്തി നിൽക്കുന്ന ഒരു വിജയ കഥകൾ പേറുന്ന ഗ്രൗണ്ടിലേക്ക്. ആരും പ്രതീക്ഷിക്കാതെ കറുത്ത കുതിരകളായി മാറിയ ഇന്ത്യൻ പുരുഷ ടീമിന്റെ വീറും വീര്യവും ഉറങ്ങി കിടക്കുന്ന മണ്ണ്. അവിടേയ്ക്കാണ് മിതാലി രാജിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഇന്ത്യൻ വനിതാ ടീം ക്രിക്കറ്റ് പിറന്ന മണ്ണിന്റെ ഉടമകൾക്കെതിരെ ഇറങ്ങുന്നത്. ലീഗ് റൗണ്ടിൽ തന്നെ പുറത്താവുന്ന ഘട്ടത്തിൽ നിന്നും ഇന്ത്യൻ സ്ത്രീത്വത്തിന്റെ നിശ്ചദാർഢ്യം ഉയർത്തിപ്പിടിച്ച് പുരുഷ ടീമിനെ നാണിപ്പിക്കുന്ന ബാറ്റിങ്, ഫീൽഡിങ്. ആക്രമണോത്സുകത എന്നിവയിലൂടെ ഫൈനലിലേയേക്ക് നടന്നു കയറിയിരിക്കുന്നത്.

എല്ലാത്തിനും അപ്പുറം ഇതൊരു കളിയാണ്. ഓരോ തനിക്കപ്പുറം ടീമിനും രാജ്യത്തിനും വേണ്ടി മാത്രം കളിക്കുന്നത്. ഇപ്പോൾ തന്നെ പോരാട്ട വീര്യം കൊണ്ട് ഒരു രാജ്യത്തിന്റെ മനസ്സാണ് കീഴടക്കിയിരിക്കുന്നത്. ആണുങ്ങൾക്ക് മാത്രമല്ല സ്ത്രീകൾക്കും ലോകം കീഴടക്കാൻ സ്ത്രീകളെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ നിങ്ങൾക്കായി. ഇനിയും വിജയം നേടാൻ ശ്രമിക്കൂ. ഒരു കപ്പിന്റെ വിജയത്തിനപ്പുറം നിങ്ങൾ നേടി കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP