Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതിവിധിയനുസരിച്ച് ക്ഷേത്രദർശനം നടത്തിയാൽ മതവ്രണനിയമം ഉപയോഗിച്ച് ജയിലിൽ അടയ്ക്കും എന്ന അവസ്ഥ തമാശയായി തോന്നുന്നുണ്ടോ; അക്ഷാർത്ഥത്തിൽ പലരുടെയും കാര്യത്തിൽ ഇതാണ് സംഭവിച്ചിരിക്കുന്നത്; കുറ്റംമൂലം ലഭിക്കുന്ന ശിക്ഷയല്ല മറിച്ച് നിയമം ഏൽപ്പിക്കുന്ന ശിക്ഷയാണ് അവർ അനുഭവിക്കുന്നത്; മുറിപ്പെടുത്തുന്ന നിയമങ്ങൾ: സി രവിചന്ദ്രൻ എഴുതുന്നു

കോടതിവിധിയനുസരിച്ച് ക്ഷേത്രദർശനം നടത്തിയാൽ മതവ്രണനിയമം ഉപയോഗിച്ച് ജയിലിൽ അടയ്ക്കും എന്ന അവസ്ഥ തമാശയായി തോന്നുന്നുണ്ടോ; അക്ഷാർത്ഥത്തിൽ പലരുടെയും കാര്യത്തിൽ ഇതാണ് സംഭവിച്ചിരിക്കുന്നത്; കുറ്റംമൂലം ലഭിക്കുന്ന ശിക്ഷയല്ല മറിച്ച് നിയമം ഏൽപ്പിക്കുന്ന ശിക്ഷയാണ് അവർ അനുഭവിക്കുന്നത്; മുറിപ്പെടുത്തുന്ന നിയമങ്ങൾ: സി രവിചന്ദ്രൻ എഴുതുന്നു

സി.രവിചന്ദ്രൻ

 മുറിപ്പെടുത്തുന്ന നിയമങ്ങൾ

(1) സുപ്രീംകോടതി വിധിയുടെ ബലത്തിൽ ശബരിമലദർശനം നടത്താൻ തുനിഞ്ഞ പല യുവതികളെയും നിയമം എറിഞ്ഞുവീഴ്‌ത്തുന്നത് നാം കണ്ടു. കോടതിവിധിയനുസരിച്ച് ക്ഷേത്രദർശനം നടത്തിയാൽ മതവ്രണനിയമം ഉപയോഗിച്ച് ജയിലിൽ അടയ്ക്കും എന്ന അവസ്ഥ തമാശയായി തോന്നുന്നുണ്ടോ? പലരുടെയും കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ഇതാണ് സംഭവിച്ചിരിക്കുന്നത്. ശബരിമല ലഹള തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്കൊതുങ്ങിയപ്പോഴും മലപ്രവേശനത്തിന് ശ്രമിച്ച പലരും ഇപ്പോഴും ജാമ്യമില്ലാതെ ജയിലിലാണ്. ഇവരൊക്കെ എന്തെങ്കിലും കുറ്റം ചെയ്തവരല്ല, മറിച്ച് ചില അന്ധനിയമങ്ങളുടെ ഇരകളാണ്. കുറ്റംമൂലം ലഭിക്കുന്ന ശിക്ഷയല്ല മറിച്ച് നിയമം ഏൽപ്പിക്കുന്ന ശിക്ഷയാണ് അവർ അനുഭവിക്കുന്നത്!

(2) മതേതരത്വം വിഭാവനംചെയ്യുന്ന ഇന്ത്യൻ ഭരണഘടനയിൽ മതനിന്ദാ നിയമം(blasphemy law) ഇല്ല. അതിന് പരിഹാരമെന്നോളം ശിക്ഷാനിയമത്തിൽ നിരവധിയെണ്ണം കുത്തിനിറച്ചിട്ടുണ്ട്. IPC153 എ, 295 എ, 289, ഐ.റ്റി ആക്റ്റ് 66 എ എന്നിവയാണ് അവയിൽ പ്രധാനം. അവയിൽ 295 എ ആണ് കുപ്രസിദ്ധമായ വ്രണനിയമം! മതവികാരം(?) വ്രണപ്പെടുമ്പോഴാണ് ഈ വകുപ്പ് ആക്രമിക്കുന്നത്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ/കണ്ടുമനസ്സിലാക്കാൻ കഴിയുന്ന കുറ്റമായാണ് (cognizable offence) വിഭാവനം ചെയ്തിരിക്കുന്നത്. അതായത് ഒരാളുടെ മതവികാരം വ്രണപെട്ടത് നിയമത്തിന് തിരിച്ചറിയാൻ സാധിക്കുമെന്നർത്ഥം. വികാരം വ്രണപെട്ടയാൾ അറിയിച്ചാൽമതി. യഥാർത്ഥത്തിൽ ഇത്തരം മാനസികവ്യാപാരങ്ങൾ പുറത്തുള്ളവർക്ക് തിരിച്ചറിയാനോ കണ്ടുമനസ്സിലാക്കാനോ കഴിയാത്ത കുറ്റങ്ങളുടെ (non cognizable offence) പട്ടികയിൽ വരേണ്ടവയാണ്. വ്രണപ്പെട്ടെന്ന് അവകാശപ്പെട്ട് മുന്നിലെത്തുന്ന ഒരാളുടെ വ്രണം തിരിച്ചറിയാൻ പൊലീസ് പരാജയപ്പെട്ടാൽ കോഗ്‌നിസിബിൾ ഒഫൻസ് പോലും തിരിച്ചറിയാനാവാത്തവരെന്ന പഴി കേൾക്കേണ്ടിവരും.

(3) സ്വാഭാവികമായും, വാദി എന്തു പറയുന്നോ അതാണ് കേസ്! പൊലീസും അങ്ങനെ മനസ്സിലാക്കികൊള്ളണം. രാജാവ് നഗ്‌നനായിരിക്കാം, പക്ഷെ അയാളുടെ വേഷാഭൂഷാദികളെ പുകഴ്‌ത്താൻ പൊലീസ് ബാധ്യസ്ഥമാണ്. കുറ്റാരോപിത(ൻ) പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ല-കീഴടങ്ങുക, അകത്തുപോകുക. ഇവിടെ പൊലീസിനെ സംബന്ധിച്ചിടത്തോളം കുറ്റം തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുക എന്നതുമാത്രമാണ് പ്രധാനം. 295 എ ഒരു അന്ധനിയമമാണ്. അവിടെ യുക്തിക്കും തെളിവിനും പ്രാധാന്യമില്ല. തോന്നലുകളുടെയും അവകാശവാദങ്ങളുടെയും ലോകമാണത്. ഇന്നുവരെ 295 എ പ്രകാരം ആരെയും കോടതി ശിക്ഷിച്ചതായി കേട്ടിട്ടില്ല. പക്ഷെ ഒരുപാട് പേർ തടവിലാക്കപ്പെട്ടിട്ടുണ്ട്. കുറ്റാരോപിതനെ തടവിലാക്കി അപമാനിച്ച ശേഷം അവസാനം തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടിട്ടെന്തു കാര്യം? ഇവിടെ കുറ്റമല്ല ശിക്ഷ കൊണ്ടുവരുന്നത് മറിച്ച് നിയമം തന്നെയാണ്. അതേസമയം, വ്യാജപരാതി കൊടുക്കുന്നവരെ ശിക്ഷിക്കാനും വകുപ്പില്ല!

(4) ഇത്തരം കിരാത നിയമങ്ങൾക്കെതിരെയും അവയുടെ ദുരുപയോഗങ്ങൾക്കെതിരെയും ഒന്നും ചെയ്യാനാവില്ലേ? കോടതിയിൽ പരാതിപെട്ടുകൂടേ? കഴിഞ്ഞ കുറേ വർഷങ്ങളായി സ്ഥിരംകേൾക്കുന്ന ചോദ്യങ്ങളിലൊന്ന്. അസുഖകരമായ വസ്തുത ആദ്യംതന്നെ പറയട്ടെ, നമ്മുടെ പാർലമെന്റിനോ രാഷ്ട്രീയനേതാക്കൾക്കോ ഭരണാധികാരികൾക്കോ പ്രഭുവർഗ്ഗത്തിനോ ഇക്കാര്യത്തിൽ യാതൊരു താല്പര്യവുമില്ല. ഇത്തരത്തിലൊരു പ്രശ്നമുണ്ടായാൽ ഏതെങ്കിലും തരത്തിൽ ഊരിപ്പോകാൻ അവർക്കറിയാം. നിയമം എപ്പോഴും ആഞ്ഞടിക്കുന്നത് സാധാരണ ജനങ്ങൾക്കെതിരെയാണ്. തങ്ങൾക്ക് ഇത്രയധികം അമാതാധികാരവും പരിഗണനയും നൽകുന്ന ഒരു വകുപ്പ് നീങ്ങി പോകണമെന്ന് മതനേതാക്കൾ ആഗ്രഹിക്കില്ലല്ലോ. പിന്നെയാരാണ് ഇതിനെതിരെ ശബ്ദമുയർത്തുക? ഇന്ത്യൻ പീഡൽകോഡിലെ വെറുപ്പ് ഉളവാക്കുന്ന പ്രസ്താവങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ(hate speech provisions) ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് കഴിഞ്ഞകൊല്ലം ബിജെപി നേതാവ് സുബ്രമണ്യൻസ്വാമി സുപ്രീംകോടതിയിൽ ഒരു പെറ്റീഷൻ ഫയൽ ചെയ്തു എന്നൊരു വാർത്തയുണ്ടായിരുന്നു. 295 എ എന്തുകൊണ്ടും ആ പട്ടികയിൽ പെടേണ്ടതാണ്. പക്ഷെ അവിടെ കോടതിക്ക് പെട്ടെന്ന് പരിഹാരം കണ്ടെത്താനാവാത്ത ഒരു നിയമപരമായ ഒരു പ്രശ്നമുണ്ട്.

(5) 1957 ലെ റാംജിലാൽ മോദി കേസിലാണ് (Ramji Lal Modi v State of UP) 295 എ വകുപ്പിന്റെ നൈതികത ഏറ്റവും അവസാനമായി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. അന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഡിവിഷൻ ബഞ്ച് 295 എ വകുപ്പിന്റെ ഭരണഘടനാ സാധുത(constitutionality) സ്ഥിരീകരിക്കുകയുണ്ടായി. പ്രസ്തുത വിധി റദ്ദാക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് ഏഴ് അംഗങ്ങൾ ഉള്ള ഒരു സുപ്രീംകോടതി ഡിവിഷൻ ബഞ്ചിന്റെ എതിർ തീരുമാനം ഉണ്ടാവണം എന്നാണതിന്റെ അർത്ഥം. ഇതത്ര എളുപ്പമല്ല. ആദ്യമായി സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ചിന്റെ മുമ്പിൽ 295 എ റദ്ദാക്കപ്പെടാനും റാംജിലാൽ മോദി കേസിലെ വിധി മറികടക്കാനും വേണ്ടത്ര കാരണങ്ങളും തെളിവുകളും ഉണ്ടെന്ന് സ്ഥാപിച്ച് അനുകൂലവിധി നേടണം. അങ്ങനെ ബോധ്യപെട്ടാൽ പ്രസ്തുത രണ്ടംഗ ബഞ്ച് കേസ് അഞ്ച് അംഗങ്ങളുള്ള ഒരു സുപ്രീംകോടതി ഡിവിഷൻ ബഞ്ചിന് ഹർജി കൈമാറണം. അഞ്ച് അംഗ ബഞ്ചിനും ബോധ്യപ്പെട്ടാൽ കുറഞ്ഞത് ഏഴ് അംഗങ്ങളുള്ള ഒരു ഡിവിഷൻ ബഞ്ചിന്റെ പരിഗണനയ്ക്ക് വിടും. അവിടെ അനുകൂലമായ തീരുമാനം ഉണ്ടായാൽ 295 എ നീക്കം ചെയ്യപ്പെടും.

(6) എത്ര എളുപ്പം, അല്ലേ?! ഇന്ത്യൻ നിയമവ്യവസ്ഥയും കോടതികളും പ്രവർത്തിക്കുന്ന രീതി വെച്ചുനോക്കുമ്പോൾ ഏറെ സമയം വേണ്ടിവരുന്ന, ദുഷ്‌കരമായ നടപടിക്രമങ്ങൾക്ക് ശേഷംമാത്രമേ ഇവിടെ അനുകൂലഫലത്തിന് സാധ്യതയുള്ളൂ. ആർട്ടിക്കിൾ 19(2) അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്(Art 19(1)(a)) മേൽ പൊതുക്രമസമാധാന താല്പര്യപ്രകാരമുള്ള /പൊതുജനതാൽപര്യാർത്ഥമുള്ള('in the interests of public order'') യുക്തിസഹമായ നിയന്ത്രണം('reasonable restriction upon the freedom of speech') എന്ന വകുപ്പ് അനുസരിച്ചാണ് 1957 ൽ 295 എ ഭരണഘടനാപരമാണെന്ന് സുപ്രീംകോടതി വിധിച്ചത്. പൊതുജനതതാല്പര്യം, പൊതുക്രമസമാധാനം എന്നൊക്കെ പറഞ്ഞാൽ എത്രവേണമെങ്കിലും വലിച്ചുനീട്ടുകയോ വെള്ളംചേർക്കുകയോ ചെയ്യാവുന്ന അവ്യക്തമായ ഉപാധികളാണെന്ന് നമുക്കറിയാം. പൊതുക്രമസമാധാനം തകാരാറിലാക്കുന്ന ആഹ്വാനങ്ങളുടെ കാര്യം പറഞ്ഞ് കോടതി ന്യായീകരിച്ചെങ്കിലും 295 എ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് അത്തരം സാധ്യതകളൊന്നുമില്ലാത്ത 'വ്യക്തിഗത വ്രണപ്പെടലുകളുടെ'(personal hurt) പേരിലാണ്.

(7) 295 എ വ്രണപ്പെടൽ നിയമം ആണെങ്കിൽ 153 എ മതസ്പർദ്ധയുണ്ടാക്കുന്ന പ്രവർത്തികളും പ്രസ്താവനകളും തടയാൻ ലക്ഷ്യമിടുന്നു. 295 എയ്ക്ക് ശിക്ഷ പരമാവധി മൂന്നുവർഷം തടവാണ്. കേസ് രജിസ്റ്റർചെയ്താൽ പൊലീസ് അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. ജാമ്യം കോടതിയുടെ വിവേചനാധികാരമാണ്. കേസ് രജിസ്റ്റർ കക്ഷികൾക്കിടയിൽ പറഞ്ഞുതീർക്കാനുമാവില്ല( ie non-bailable and non-compoundable). സാധാരണഗതിയിൽ മൂന്ന് വർഷംവരെ ശിക്ഷ പറയുന്ന വകുപ്പുകളെല്ലാം ജാമ്യം ലഭിക്കുന്നവയാണ് എന്നോർക്കുക. എന്നാൽ രണ്ടു മതങ്ങളെ തമ്മിലടിപ്പിക്കുന്നതിനും വർഗ്ഗീയ ലഹളയ്ക്ക് ആഹ്വാനം ചെയ്യുന്നതിനും 153 എ പ്രകാരം ഇതിലും കുറഞ്ഞ ശിക്ഷയേ ഉള്ളൂ-പരമാവധി മൂന്ന് വർഷം. ജാമ്യം ലഭിക്കുകയുംചെയ്യും. വർഗ്ഗീയലഹളകളെക്കാളും മതസ്പർദ്ധകളെക്കാളും ഭീകരമാണ് 'മതവികാരം വ്രണപ്പെടൽ' എന്നു സാരം. താരതമ്യേന നിരുദ്രപകരമെന്ന് തോന്നിക്കുന്ന ഐ.പി.സി സെക്ഷൻ 289 ആണ് മൂന്നാമത്തെ വ്രണവകുപ്പ്. ഇതും മറ്റൊരാളുടെ മതവികാരത്തെ വ്രണപെടുത്തുന്നതിനുള്ള സമ്മാനമാണ്. പരമാവധി ഒരുവർഷം ശിക്ഷ, ജാമ്യംലഭിക്കും.

(8) 2000ൽ ഐ.റ്റി ആക്റ്റിലെ 66 എ കൂടി ഏർപ്പെടുത്തിയതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന ഏത് തരത്തിലുള്ള അധിക്ഷേപങ്ങളും വ്രണപെടുത്തലുകളും കുറ്റകരമായി. മഹാരാഷ്ട്രയിൽ ബാൽതാക്കറെയുടെ ശവഘോഷയാത്രയോട് അനുബന്ധിച്ച് മുംബൈനഗരം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചപ്പോൾ അത് സംബന്ധിച്ച് ഒരു ചിത്രം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത പെൺകുട്ടിക്കെതിരെയും പോസ്റ്റ് ലൈക്ക് ചെയ്ത കൂട്ടുകാരിക്കെതിരെയും ഐ.ററി 66 എ പ്രയോഗിച്ചപ്പോഴാണ് രാഷ്ട്രം ഈ കരിനിയമത്തിന്റെ ദുരുപയോഗ സാധ്യതകൾ തിരിച്ചറിഞ്ഞത്. സാമൂഹികമാധ്യമങ്ങളിലെ മതവിമർശനത്തിനെതിരെ മതവെറിയർ ഐ.റ്റി ആക്റ്റിലെ 66 എ വ്യാപകമായി ദുരുപയോഗം ചെയ്യാൻ തുടങ്ങി. 2015 ൽ സുപ്രീംകോടതി ഈ വകുപ്പ് റദ്ദാക്കി. ''തുറന്നതും വ്യക്തമായി നിർവചിക്കാത്തതും അവ്യക്തവുമാണ് ''(''open ended, undefined, and vague') ഈ വകുപ്പെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. അപ്പോൾപ്പിന്നെ 295 എ യുടെ കാര്യമോ എന്ന ചോദ്യം വീണ്ടും എഴുന്നേറ്റുനിൽക്കുന്നു.

(9) 1920 കളിൽ പഞ്ചാബിലെ ആര്യസമാജക്കാരും മുസ്ലീങ്ങളും തമ്മിലുണ്ടായ മതസ്പർദ്ധയാണ് 295 എയ്ക്ക് കാരണമായത്. അക്കാലത്ത് 153 എ മാത്രമാണ് നിലവിലുണ്ടായിരുന്നത്. ആര്യസമാജത്തിലെ ഭാരതീയ ഹിന്ദു ശുദ്ധി മഹാസഭാ മതംമാറിയവരെ തിരികെ ഹിന്ദുമതത്തിൽ എത്തിക്കാൻ ശ്രമിച്ചത് മറ്റ് മതവിഭാഗങ്ങളുടെ എതിർപ്പിന് കാരണമായി. പരസ്പരം നിന്ദിച്ചുകൊണ്ടുള്ള മതസാഹിത്യ പുസ്തകങ്ങൾ അക്കാലത്ത് ധാരാളമായി പ്രചരിപ്പിക്കപ്പെട്ടു. രാമായണത്തിലെ സീതയെ സ്വാഭാവദൂഷ്യമുള്ളവളായി ചിത്രീകരിച്ചുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട ചില ലഘുലേഖകൾക്ക് മറുപടിയായി മഹാശേ രാജ്പാൽ 'രംഗീല റസൂൽ' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് സംഘർഷം മൂർച്ഛിപ്പിച്ചു. പുസ്തകം രചിച്ചത് അറിയപ്പെടാത്ത ഒരു ആര്യസമാജാംഗം ആണെന്ന് കരുതപ്പെടുന്നു. മുഹമ്മദിന്റെ ലൈംഗികജീവിതമായിരുന്നു പുസ്തകത്തിന്റെ പ്രതിപാദ്യം. 153 എ പ്രകാരം പരാതി വന്നതോടെ രാജ്പാൽ അറസ്റ്റിലായി.

(10) പുസ്തകം രണ്ട് സമുദായങ്ങൾ തമ്മിലുള്ള സ്പർദ്ധയ്ക്ക് കാരണമാകുന്നില്ലെന്ന് തെളിഞ്ഞതിനാൽ അദ്ദേഹത്തെ കോടതി വെറുതെ വിട്ടു. എന്നാൽ മതസ്പർദ്ധയല്ല പ്രശ്നം മതവികാരം വ്രണപെട്ടതാണ് എന്ന വാദവുമായി മുസ്ലിം സംഘടനകൾ തെരുവിലിറങ്ങി, അക്രമാസക്തരായി. രംഗീല റസൂൽ നിരോധിക്കണമെന്നും രാജ്പാലിനെ ശിക്ഷിക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം. പ്രക്ഷോഭം മൂർച്ഛിക്കവെ ഇലം ഉദ്ദീൻ (Ilm-Ud-Din )എന്ന പത്തൊമ്പതുകാരൻ രാജ്പാൽ മഹേശയെ കൊലപ്പെടുത്തി. കൊലയാളിയെ പിന്നീട് തൂക്കികൊന്നു. 1927 ആയപ്പോഴേക്കും വർഗ്ഗീയ ലഹളകളുടെ വർദ്ധിച്ച സാധ്യത ഭയന്ന ബ്രിട്ടീഷുകാർ ശിക്ഷാനിയമത്തിൽ 295 എ എന്ന വ്രണനിയമം കൊണ്ടുവന്നു. വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും എന്ന് മുഹമ്മദലി ജിന്ന ഉൾപ്പടെ പലരും അന്നേ ചൂണ്ടിക്കട്ടിയിരുന്നു. സാമൂഹികപരിഷ്‌കരണവും മതനവീകരണവും ലക്ഷ്യമാക്കി മതവിമർശനം നടത്തുന്നവർക്കെതിരെ ഈ വകുപ്പ് ദുരുപയോഗം ചെയ്യും എന്ന വാദമുയർന്നപ്പോൾ 'മനഃപൂർവ്വവും വിഷലിപ്തവുമായ ലക്ഷ്യത്തോടെ' (''with deliberate and malicious intention'') എന്ന ഉപാധികൂടി 295 എ യിൽ എഴുതിച്ചേർത്തു. അനാചാരനിർമ്മാർജനം, ആൾദൈവങ്ങൾക്കെതിരെയുള്ള വിമർശനം, മെച്ചപെട്ട സാമൂഹിക വ്യവസ്ഥ കാംക്ഷിച്ചുകൊണ്ട് പുരോഗമനേച്ഛയോടെ നടത്തുന്ന മതവിമർശനം തുടങ്ങിയവയൊന്നും തത്വത്തിൽ ഈ വകുപ്പിന്റെ പരിധിയിൽ വരില്ല. പക്ഷെ മതവെറിയരും വ്രണിതാക്കളുമൊന്നും ഇത്തരം കാര്യങ്ങൾ പരിഗണിച്ച് കാണാറില്ല. അവർ വ്രണിതഹൃദയരായി പരാതിപ്പെടുകയും പൊലീസ് പ്രതിയെ ജയിലിൽ അടയ്ക്കുകയും ചെയ്യുന്നു.

(12) മതനിന്ദാനിയമങ്ങൾ മതസ്പർദ്ധ, സംഘർഷം, അക്രമം, ലഹള എന്നിവയൊക്കെ തടയുന്നതിന്റെ ഭാഗമായി കൊണ്ടുവന്നവയാണെന്നാണ് പൊതുമതം. എന്നാൽ വിശ്വാസിയുടെ വികാരം വ്രണപ്പെടുന്നു എന്ന അവകാശവാദം ഇതുമായി കൂട്ടിക്കെട്ടുന്നത് എങ്ങനെയാണ്? വികാരം വ്രണപ്പെട്ട വിശ്വാസിക്ക് എതിർമതക്കാരനെതിരെ നീങ്ങാൻ പ്രേരണയുണ്ടാവും എന്നൊക്കെ വാദിക്കാം. അങ്ങനെ സംഭവിക്കുമ്പോൾ മാത്രമല്ലേ അവിടെ ഈ നിയമം പ്രസക്തമാകുന്നുള്ളൂ? നമ്മുടെ സമൂഹത്തിലെ ഏറ്റവും പ്രബലമായ സാമൂഹ്യസ്ഥാപനമായ മതം എന്തുകൊണ്ടാവും ഇത്രമാത്രം ഇരവാദം ഉയർത്തുന്നത്? മിക്കപ്പോഴും ഈ വകുപ്പ് ഉപയോഗിക്കപ്പെടുന്നത് അവിശ്വാസികൾക്കെതിരെയാണ്. അവിശ്വാസികളെ കളിയാക്കുന്നതോ പരിഹസിക്കുന്നതോ നിയമപ്രകാരം കുറ്റകരമല്ല. അതൊക്കെ വിമർശനമാണ്. എന്നാൽ മതവിശ്വാസത്തിന്റെ കാര്യത്തിൽ നേരിയ വിമർശനംപോലും പാടില്ല. വിമർശനംവിട്ട് അധിക്ഷേപത്തിലേക്ക് നീങ്ങുന്നതാണ് പ്രശ്നം എന്നാവും ഇവിടെ ന്യായീകരണം വരിക. വ്യക്തിപരമായ അധിക്ഷേപം ആർക്കെതിരെ നടത്തിയാലും അത് കുറ്റകരമാണ്. പക്ഷെ അവിടെയൊന്നും 295 എ പോലൊരു അന്ധനിയമത്തിന് സാധുതയില്ല.

(13) അനീതി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് എളുപ്പത്തിൽ ചൂഷണം ചെയ്യാൻ കഴിയുന്ന നിയമ വ്യവസ്ഥകൾ നാഗരികസമൂഹത്തിന് ഭീഷണിയാണ്. 'തോന്നലുകളും വിഭ്രാന്തികളും'തെളിവുകളായി സ്വീകരിച്ച് ആരെയും തടവിലാക്കാമെന്ന അവസ്ഥ ഭീതിജനകമാണ്. ''ആർക്ക് വേണമെങ്കിലും എപ്പോൾവേണമെങ്കിലും കെണിയിലാക്കാം-നിങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല'' എന്ന നിലയിലുള്ള നിയമവ്യവസ്ഥകൾ ഏതൊരു പൗരന്റെയും മുകളിലും തൂങ്ങുന്ന വാൾത്തലയാണ്. എന്തുകൊണ്ട് നിങ്ങൾ തടവിലാക്കപ്പെട്ടു എന്ന് ചോദിച്ചാൽ അങ്ങനെ ചെയ്യണമെന്ന് മറ്റൊരാൾക്ക് തോന്നി, അന്വേഷണസംവിധാനവും നിയമവ്യവസ്ഥയും അതിന് കൂട്ടുനിന്നു എന്നതാണ് ഉത്തരമെങ്കിൽ അത്തരം സമൂഹങ്ങൾ പരിഷ്‌കൃതമല്ല.

(14) സാധാരണയായി ദുർബലരും അവശരുമായ ജനവിഭാഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് അന്ധനിയമങ്ങളും വാദംകേൾക്കാതെയുള്ള കുറ്റംചാർത്തലും ജാമ്യനിഷേധവുമൊക്കെ ഏർപ്പെടുത്തുന്നതെന്ന് പലരും പറഞ്ഞുപോകാറുണ്ട്. ഇതുവരെ പുരുഷാധിപത്യമായിരുന്നില്ലേ, ഇനി കുറെക്കാലം പുരുഷന്മാർ അനുഭവിക്കട്ടെ, ഇതുവരെ മേൽജാതിക്കാരുടെ ആധിപത്യമായിരുന്നില്ലേ-ഇനി കുറെക്കാലം അവർ അനുഭവിക്കട്ടെ എന്നൊക്കെയുള്ള ചെന്നായ് നീതി വാദം അന്ധനിയമങ്ങളുടെ നിർമ്മിതിക്ക് സാധൂകരണമായി എടുത്തു വീശുന്നത് കാണാം. ഈ നിസ്സാരഭാവമൊക്കെ അനീതിയുമായി ഹസ്തദാനം നടത്തേണ്ടവരുന്നത് വരെയേ ഉണ്ടാകൂ. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ഐ.പി.സി 356 എന്ന അന്ധനിയമവുമായി കെണിയൊരുക്കാൻ വെമ്പുന്ന ഒരാൾക്ക് മതവികാരം വ്രണപ്പെട്ട ഒരു ഭക്തൻ പരമമായ ഭീഷണിയായി അനുഭവപ്പെട്ടേക്കാം.-രണ്ടും ജാമ്യമില്ലാ വകുപ്പുകൾ!

(15) അതേസമയം, 153 ബി, 295 എ, 289 തുടങ്ങിയ കിരാതനിയമങ്ങളുടെ കാര്യത്തിൽ മേൽപ്പറഞ്ഞ ന്യായവൈകല്യംപോലും നിലനിൽക്കില്ല. അവ 'അശക്തർക്ക് വേണ്ടിയുള്ള ശക്തമായ നിയമം' എന്ന ഓമനപ്പേരിന് പോലും അർഹമല്ല. മതം നമ്മുടെ സമൂഹത്തിലെ ഏറ്റവും കരുത്തുറ്റ സ്ഥാപനമാണ്. എല്ലാവരും ഭയക്കുന്ന, തൊഴുത് മാറി നിൽക്കുന്ന, ഭൂരിപക്ഷപിന്തുണയുള്ള സ്ഥാപനം. നീതിന്യായവ്യവസ്ഥ മുതൽ രാഷ്ട്രീയം വരെ മതത്തിന് മുമ്പിൽ വിനീതവിധേയരാണ്. അങ്ങനെയൊരു സ്ഥാപനത്തിന് ആരുടെയും സംരക്ഷണം ആവശ്യമില്ല. മതത്തിൽ നിന്നുള്ള സംരക്ഷണം(protection from religion) കാലഘട്ടത്തിന്റെ ആവശ്യമായി മുഴച്ചുനിൽക്കുമ്പോഴാണ് ഇപ്പോഴും മതസംരക്ഷണവും വിശ്വാസസംരക്ഷണവും ലക്ഷ്യമിടുന്ന കിരാത നിയമങ്ങൾ ഇപ്പോഴും ആഘോഷിക്കപ്പെടുന്നത്.

(16) ഇന്ത്യൻ പീനൽകോഡും സി.ആർ.പി.സി യുമൊക്കെ എത്രയോ തവണ കാലികമായി പരിഷ്‌കരിക്കപ്പെട്ടു. പക്ഷെ അപ്പോഴും മതചില്ലകളിൽ തൊട്ടില്ല. മതത്തിന് ഇത്രയേറെ അനുകൂലമായ ഒരു നിയമം എത്ര അനീതിയായാലും നിലനിന്നേ പറ്റൂ എന്ന വാശി നമ്മുടെ ഭരാണാധികാരികളുടെയും നിയമനിർമ്മാണ സഭകളുടെയും നിസ്സഹായതയാണ് വ്യക്തമാക്കുന്നത്. 153 എ, 295 എ വകുപ്പുകൾ ഇന്നുവരെ ഒരു വർഗ്ഗീയ സംഘർഷം അലസിപ്പിച്ചതായോ മതലഹള ഇല്ലാതാക്കിയതായോ കണ്ടെത്താനാവില്ല. അവയൊക്കെ സമയാസമയം മുറപോലെ നടക്കുന്നുണ്ട്. സ്വയം കത്തിയണയുകയും ചെയ്യും. അതേസമയം ഈ അന്ധനിയമങ്ങളുടെ ഉപയോഗം മൂലം അനാവശ്യമായ മതസംഘർഷങ്ങൾ ഉരുവംകൊണ്ടതിന്റെ ഉദാഹരണങ്ങൾ കാണാനുമാവും.

(17) ഇത്ര മാരകമായുധം മതത്തിന്റെ കയ്യിൽ കിട്ടിയിട്ടും മതവിമർശകരെല്ലാം എങ്ങനെ അതിജീവിക്കുന്നു എന്നാരെങ്കിലും അതിശയപ്പെടുന്നുണ്ടോ? ഉണ്ടെങ്കിൽ അറിയുക, അതിന് കാരണം മതങ്ങളുടെ ദയയോ വിശ്വാസികളുടെ മാനവികബോധമോ അല്ല. മറിച്ച് ഓരോ മതവും ഈ വകുപ്പ് പ്രകാരം കുറ്റവാളികളാണ്. എല്ലാ മതങ്ങളും മതസാഹിത്യങ്ങളും പരമതനിന്ദയിലും പരമതനിഷേധത്തിലും അധിഷ്ഠിതമാണ്. ഒരു കൂട്ടരുടെ ചക്കരദൈവം മറ്റൊരു കൂട്ടർക്ക് തമാശയാണ്. സ്വാഭാവികമായും വ്രണപ്പെടാൻ തുടങ്ങിയാൽ മഹാഭൂരിപക്ഷവും വ്രണപ്രഭുക്കളായി ജീവിക്കേണ്ടിവരും. ഒരു മതത്തിന് മൃഗീയഭൂരിപക്ഷമുള്ള സമൂഹങ്ങളിൽ ഈ പ്രശ്നം ഉണ്ടാകുന്നുമില്ല. അവിടെ ഇത്തരം കിരാതനിയമങ്ങൾ പത്തിവിരിച്ചാടും. പാക്കിസ്ഥാനിൽ ആസിയാ ബീബി എന്ന അഞ്ചു കുട്ടികളുടെ മാതാവായ 48 കാരിയുടെ ജീവന് വേണ്ടി പൊതുസമൂഹം തെരുവിൽ അലറിവിളിച്ചതോർക്കുക. പരമോന്നതകോടതി നിരപരാധിയെന്ന് കണ്ട് വിട്ടയച്ച ഒരാൾക്കാണ് മതസമൂഹത്തിന്റെ പരമാധികാരത്തിന് മുമ്പിൽ ജീവന് വേണ്ടി യാചിച്ച് നിൽക്കേണ്ടിവരുന്നത്!

(18) മതംപോലൊരു കൂറ്റനെ പ്രീണിപ്പിക്കാനാവട്ടെ, സമൂഹത്തിലെ അശക്തവിഭാഗങ്ങളെ സംരക്ഷിക്കാനാവാട്ടെ, കണ്ണുംമൂക്കുമില്ലാത്ത നിയമങ്ങൾ ഏതൊരു ജനാധിപത്യ-മതേതര സമൂഹത്തിനും അപമാനകരമാണ്. സമത്വബോധവും നൈതികതയുമില്ലാത്ത സമൂഹങ്ങളിലാണ് അന്ധനിയമങ്ങൾ പൂത്തിറങ്ങുന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്, തുല്യരാകണം. നിയമത്തെ കെണി ആയി ഉപയോഗിക്കുന്നവർക്ക് സഹായകരമായി തീരുന്ന വ്യവസ്ഥകളും ഉപാധികളും നിയമവ്യവസ്ഥയിൽ കടന്നുകൂടുന്നത് നീതിനിഷേധമാണ്. ചില പ്രത്യേക സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഏർപ്പെടുത്തുന്ന വെളിവുരഹിത-തെളിവുരഹിത നിയമങ്ങൾ പിന്നീട് നീക്കം ചെയ്യാൻ എത്രമാത്രം ബുദ്ധിമുട്ടായിരിക്കും എന്നതിന്റെ തെളിവാണ് 295 എ.

(19) IT Act 66 A യുടെ റദ്ദാക്കലിൽ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്. നീതിയുടെ സുഗന്ധം എല്ലാ പൗരന്മാർക്കും ഒരുപോലെ ലഭ്യമാകുന്ന, ആയിരം കുറ്റവാളികൾ രക്ഷപെട്ടാൽപോലും ഒരു നിരപരാധിപോലും ശിക്ഷക്കപ്പെടരുതെന്ന തത്വം പുലരുന്ന നിയമവ്യവസ്ഥയാണ് പുലരേണ്ടത്. അത് മതവിശ്വാസിക്കോ അവിശ്വാസിക്കോ പുരുഷനോ സ്ത്രീക്കോ മേൽജാതിക്കോ കീഴ്ജാതിക്കോ വടക്കർക്കോ തെക്കർക്കോ അനർഹമായ ആനുകൂല്യങ്ങൾ നൽകുന്നതാകരുത്. നിയമത്തിന് മുമ്പിൽ എല്ലാവർക്കും തുല്യതയും മാന്യതയും ലഭിക്കുമ്പോഴേ പരിഷ്‌കൃത ജനാധിപത്യസമൂഹങ്ങൾ നിർമ്മിക്കപ്പെടുകയുള്ളൂ. നിയമങ്ങൾ അന്ധമാകരുത്, പക്ഷെ അവ അന്ധമായി നടപ്പിലാക്കപ്പെടണം. ചെയ്യുന്ന കുറ്റത്തിനും തെളിവിനും അനുസരണമായിരിക്കണം നിയമനടപടികൾ. നിയമം തന്നെ ശിക്ഷയായി മാറുന്ന അവസ്ഥ പ്രാകൃതമാണ്. നിയമംകൊണ്ട് മനുഷ്യർക്ക് പരിക്കേൽക്കുന്ന മനുഷ്യർ സമാശ്വസിപ്പിക്കലിന് അതീതരാണ്. നിയമം കുറ്റം നിർമ്മിക്കാനുള്ള ഉപാധിയല്ല. കുറ്റം നിർവചിക്കാനുള്ള ദൗത്യമാണ് അതേറ്റെടുക്കേണ്ടത്.

 (സി രവിചന്ദ്രൻ ഫേസ്‌ബുക്കിൽ എഴുതിയത്)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP