Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യം സെക്കുലറായിരിക്കണം എന്ന് നിഷ്‌കർഷ ഉണ്ടായിരുന്നപ്പോഴും സെക്കുലർ രാഷ്ട്രമായി ഇന്ത്യയെ പ്രഖ്യാപിക്കുന്നതിനെ നെഹ്രു എതിർത്തിരുന്നു; 1976 ൽ ഇന്ദിരഗാന്ധിയാണ് ഈ വാക്ക് ഭരണഘടനയുടെ ആമുഖത്തിൽ എഴുതിച്ചേർത്തത്; സെക്കുലറിസത്തിന്റെ ശക്തിയും സൗന്ദര്യവും കൊടുംമതവാദികൾക്ക് പോലും ബോധ്യപെടുന്നു എന്നത് നിസ്സാര കാര്യമല്ല; സി രവിചന്ദ്രൻ എഴുതുന്നു

മറുനാടൻ മലയാളി ബ്യൂറോ

മതേതരം മനോഹരം

സി രവിചന്ദ്രൻ

Q: 1947 നവമ്പറിലെ കോൺഗ്രസ് വർക്കിങ് കമ്മറ്റി പ്രമേയം പാക്കിസ്ഥാനിൽ നിന്ന് തിരിച്ചുവരാനിടയുള്ള ഹിന്ദുക്കളെയും സിഖുകാരെയും സ്വീകരിക്കാൻ ഇന്ത്യയ്ക്ക് ബാധ്യതയുണ്ടെന്ന് പറഞ്ഞിട്ടില്ലേ? പാക്കിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും ഇന്ത്യ സ്വീകരിക്കുമെന്ന് ഗാന്ധിജി പറഞ്ഞിട്ടില്ലേ? മതം അടിസ്ഥാനത്തിൽ അല്ലേ രാജ്യം വിഭജിച്ചത്?

(1) ശരിയാണ്. വിഭജനം മതപരമായിരുന്നു. സ്വാഭാവികമായും മതാടിസ്ഥാനത്തിൽ വാസസ്ഥലം തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശം അംഗീകരിച്ചാൽ മാത്രമേ വിഭജനം പൂർത്തിയാകൂ. നൂറ്റാണ്ടുകളായി വേരുപിടിച്ച ജനതയെ അങ്ങോട്ടുമിങ്ങോട്ടും പറിച്ചുനടാൻ സമയം എടുക്കും. ആ പ്രക്രിയ പൂർത്തിയാകുന്നനുസരിച്ച് ഇരു രാജ്യങ്ങളിലും സ്വന്തം ഇച്ഛയ്ക്ക് വിരുദ്ധമായി കുടുങ്ങിപ്പോയവർക്ക് ഒരവസരം നൽകുക എന്നത് സാമാന്യ മര്യാദ മാത്രമാണ്. അമുസ്ലിം ജനങ്ങൾക്ക് ഇന്ത്യയിലേക്കും മുസ്ലിങ്ങൾക്ക് പാക്കിസ്ഥാനിലും ഇടം ഉണ്ടാവണം എന്നതാണ് വിഭജനവുമായി ബന്ധപെട്ട ഉരുത്തിരിഞ്ഞ രാഷ്ട്രീയ കരാർ. കോൺഗ്രസ്സ് വർക്കിങ് കമ്മറ്റിയും ഗാന്ധിജിയും പറഞ്ഞത് അത് തന്നെയാണ്. അന്ന് 'സെക്കുലർ 'ആശയങ്ങൾ പിന്തുടരും എന്ന കാര്യത്തിൽ ധാരണയുണ്ടായിരുന്നുവെങ്കിലും ഭരണഘടനയിൽ ഉൾചേർത്തിരുന്നില്ല. രാജ്യം സെക്കുലറായിരിക്കണം എന്ന് നിഷ്‌കർഷ ഉണ്ടായിരുന്നപ്പോഴും സെക്കുലർ രാഷ്ട്രമായി ഇന്ത്യയെ പ്രഖ്യാപിക്കുന്നതിനെ നെഹ്രു എതിർത്തു. പിൽക്കാലത്ത് 1976 ൽ മകളായ ഇന്ദിരഗാന്ധിയാണ് secular എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ എഴുതിച്ചേർത്തത്.


2) 1948 നവമ്പർ പതിനഞ്ചാം തീയതി പ്രഫ കെ.റ്റി ഷാ ഇന്ത്യൻ ഭരണഘടനാ അസബ്ലിയിൽ ഒരു പ്രമേയം അവസാനിപ്പിച്ചു: 'Sir, I beg to move, that in clause (1) of article 1, after the words 'shall be a' the words 'Secular, Federalist, Socialist' be included. The amended article or clause shall read as follows: 'India shall be a Secular, Federalist, Socialist, Union of States',' . സെക്കുലർ എന്ന വാക്ക് ഭരണഘടനയിൽ ഉൾപ്പെടുത്തണം എന്ന വാദപ്രതിവാദം ഭരണഘടന അസബ്ലിയിൽ നടന്നുവരികയായിരുന്നു. പ്രൊഫ ഷായുടെ പ്രമേയം ഇത്തരം ശ്രമങ്ങളിൽ അവസാനത്തേതായിരുന്നു. പ്രമേയം പാസ്സായില്ല. മിക്ക അംഗങ്ങളെയും സംബന്ധിച്ച് സെക്കുലറിസം എന്നത് ഒരു വൈദേശിക ആശയമായിരുന്നു. സെക്കുലർ ആകാതെ ആധുനികത കൈവരിക്കാനാവില്ലെന്ന് വിശ്വസിച്ചിരുന്ന വ്യക്തിയാണ് നെഹ്രു. പക്ഷെ നെഹ്രുവും നീക്കത്തെ അനുകൂലിച്ചില്ല. ഇന്ത്യൻ ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യലബ്ധിയും പിന്നിടൂണ്ടായ വിഭജനവുമൊക്കെ മതത്തിൽ കുഴഞ്ഞ സംഭവങ്ങളായിരുന്നു. ''ഇന്ത്യൻ സെക്കുലറിസം വേറെ സെക്കുലറിസമാണ് ''എന്നൊക്കെ ഇന്നും പലരും വാദിക്കുന്നതിന്റെ കാരണം സെക്കുലറിസവും ജനാധിപത്യവും അതിന്റെ ശരിയായ അർത്ഥത്തിൽ ഇന്ത്യയ്ക്ക് ഇന്നും അന്യമാണ് എന്നതുകൊണ്ടുതന്നെയാണ്. നമ്മുടെ രാഷ്ടീയം അന്നുമിന്നും മതപരമാണ്. മതപരമല്ലാത്തിടത്ത് ജാതിപരമോ വംശപരമോ ആണ്. We don't cast out votes but we vote our caste എന്നൊക്കെ പ്രാസമൊപ്പിച്ച് പറഞ്ഞു നടക്കുന്നതിൽ നാം തൃപ്തരാണ്.

(3) നെഹ്രുവും അബേദ്കറും ഇന്ത്യ സെക്കുലർ ആകണമെന്നതിനെ എതിർത്തതിന്റെ കാരണം വ്യത്യസ്തമാണ്. അംബേദ്കർ സ്വന്തം ജനതയ്ക്ക് പരിരക്ഷണ നടപടികൾ ആഗ്രഹിച്ചു. മാത്രമല്ല ഇന്ത്യൻ ജനതയുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിതക്രമം എങ്ങനെയാവണം എന്ന് രാജ്യം വളരുന്നതനുസരിച്ച് ഇന്ത്യൻ ജനത തന്നെ തീരുമാനിക്കുന്നതാണ് അഭികാമ്യമെന്നും അബേദ്കർ അഭിപ്രായപെട്ടു. എല്ലാം ആദ്യംതന്നെ ഭരണഘടനയിൽ എഴുതിവെക്കുന്നത് ശരിയായ ജനാധിപത്യരീതിയല്ല. ('what should be the policy of the State, how the Society should be organized in its social and economic side are matters which must be decided by the people themselves according to time and circumstances. It cannot be laid down in the Constitution itself because that is destroying democracy altogether.' þ BR Ambedkar)

(4) നെഹ്രുവാകട്ടെ വിഭജനത്തിന്റെ മുറിപ്പാടുമായി നിൽക്കുന്ന രാജ്യത്തിന് സെക്കുലർ ആയി പെരുമാറാൻ കഴിയില്ലെന്ന സത്യം മനസ്സിലാക്കിയിരുന്നു. മതാനുഷ്ഠാനത്തിനുള്ള അവകാശം സംരക്ഷിക്കുകയും മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭൂരിപക്ഷവും ന്യൂനപക്ഷവുമായി തിരിച്ച് അതനുസരിച്ച് പ്രത്യേക അവകാശാധികാരങ്ങൾ നൽകുകയും ചെയ്യുന്ന(ആർട്ടിക്കിൾ 25, 27,28, 29, 30) ഒരു ഭരണഘടനയ്ക്ക് എങ്ങനെ ശരിയായ അർത്ഥത്തിൽ സെക്കുലറാകാനാവും എന്ന ചോദ്യവും പ്രസക്തമായി. മതം അസ്ഥിയിൽ പിടിച്ച ഇന്ത്യക്കാർ സെക്കുലറിസം പോലൊരു ആശയം ഭരണനിർവഹണത്തിലും രാഷ്ട്രനിർമ്മിതിയിലും എങ്ങനെ നടപ്പിലാക്കാനാണ്? പത്ത് ലക്ഷം പേരാണ് വിഭജനത്തെ തുടർന്ന് കൊല്ലപെട്ടത്. ഒരു കോടി ആളുകൾ പറിച്ചു നടപ്പെട്ടു. ഇന്ത്യയിൽനിന്നു മുസ്ലിംങ്ങൾ പാക്കിസ്ഥാൻ പ്രദേശത്തേക്കും പാക്കിസ്ഥാനിൽ നിന്നും ഹിന്ദുക്കൾ ഇന്ത്യൻ പ്രദേശങ്ങളിലേക്കും യാത്ര ചെയ്തു. യാത്രാവേളയിൽ അവർ കൊള്ളയ്ക്കും കൊള്ളിവെപ്പിനും ഇരയായി. ഇന്ത്യയിൽ മുസ്ലിങ്ങളും പാക്കിസ്ഥാനിൽ ഹിന്ദുക്കളും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ആരാണ് കൂടുതൽ ചെയ്തത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇവിടെ സ്റ്റേറ്റ് എങ്ങനെയാണ് സെക്കുലർ ആയി പെരുമാറുക?


5) ഒന്നാമതായി, ദ്വിരാഷ്ട്ര സിദ്ധാന്തം ഉണ്ടാകുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണ്. അപ്പോൾ പലായനം ചെയ്യുന്ന മുസ്ലിങ്ങളെ സ്വീകരിക്കാൻ പാക്കിസ്ഥാനും ഹിന്ദുക്കളെ സ്വീകരിക്കാൻ ഇന്ത്യയ്ക്കും ബാധ്യതയുണ്ട്. പൗരത്വത്തിന് മതം അടിസ്ഥാനമാക്കാനാവില്ല എന്ന നിലപാട് സ്വീകരിച്ചാൽ വർഷങ്ങൾ നീളുന്ന ഈ പ്രക്രിയ തടസ്സപെടും. പാക്കിസ്ഥാനിലെ ഹിന്ദുക്കൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ സംരക്ഷണം നൽകണമെന്ന് ഗാന്ധിജി ഉൾപ്പടെയുള്ളവർ പറഞ്ഞത് രാഷ്ട്ര നിർമ്മാണത്തിന്റെ പ്രാരംഭ കാലഘട്ടത്തിലാണ്. അന്ന് ഇന്ത്യ ഭരണഘടനാപരമായി സെക്കുലർ അല്ല എന്നോർക്കണം. 1975 ജൂൺ 26 ന് ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്നുള്ള രണ്ട് വർഷം ഭരണഘടന ഭേദഗതികളുടെ പൂക്കാലമായിരുന്നു. തന്റെ ഭരണം ബലപെടുത്താനായിരുന്നു ഇന്ദിരയുടെ ശ്രമം. മുപ്പത്തിയെട്ടാം ഭരണഘടന ഭേദഗതി അടിയന്തരാവസ്ഥ സംബന്ധിച്ച ജൂഡീഷ്യൽ റിവ്യുവിനുള്ള സാധ്യത റദ്ദാക്കി. മുപ്പത്തിയൊമ്പതാം ഭേദഗതി പ്രധാനമന്ത്രിയുടെ ഓഫീസിനെ സുപ്രീംകോടതിക്ക് ചോദ്യംചെയ്യാനോ തിരുത്താനോ കഴിയില്ല എന്ന ചട്ടം കൊണ്ടുവന്നു. പാർലമെന്റ് രൂപീകരിക്കുന്ന ഒരു കമ്മറ്റിക്ക് മാത്രമേ അതിനുള്ള അവകാശമുള്ളു എന്നായി. നാൽപത്തിരണ്ടാം ഭേദഗതിയാകട്ടെ ഭരണഘടനയുടെ ആമുഖം ഉൾപ്പടെ തിരുത്തിയെഴുതി. സെക്കുലർ രാജ്യമാണെന്ന് എഴുതിച്ചേർത്തു. 'മിനി ഭരണഘടന' എന്നാണ് ഈ ഭേദഗതി അറിയപ്പെടുന്നത്. ഒരു ഭരണാധികാരി ഇത്രയധികം ഘടനാപരമായ ഭരണഘടനാപരമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്നത് ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു.

(6) ഇന്ന് പൗരത്വനിയമ ഭേദഗതി-2019 ൽ വിദേശ അഭയാർത്ഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ കൊണ്ടുവന്ന മതപരമായ മാനദണ്ഡം (religious discrimination) 1976 ന് മുമ്പുള്ള ഇന്ത്യയിൽ ഒരു പ്രശ്‌നമാകേണ്ട കാര്യമില്ല. പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമൊക്കെ പലായനം ചെയ്യുന്ന അമുസ്ലിങ്ങളെ സ്വകരിച്ച് പൗരത്വം നൽകുന്നത് ഒരു മനുഷ്യാവകാശ പ്രവർത്തിയായിട്ടാണ് കരുതപെട്ടിരുന്നത്. ഇന്ത്യ അങ്ങനെ ചെയ്യണമെന്നും പൊതുവിൽ കരുതപെട്ടിരുന്നു. എന്നാൽ രാജ്യം സെക്കുലർ ആയി മാറിയതോടെ ഇത്തരത്തിലുള്ള ഒരു വിവേചനം ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധവും വിവേചനപരവുമായി തീർന്നു. ഇതാണ് ഗാന്ധിജിയും നെഹ്രുവും ഇന്ത്യൻനാഷണൽ കോൺഗ്രസ്സുമൊക്കെ പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് വിഭജനത്തിന് ശേഷമുള്ള രാഷ്ട്രത്തിന്റെ ശൈശവദശയിൽ പലവുരു പറഞ്ഞിട്ടുള്ളത്. ഇന്ന് അതേ പാർട്ടിയുടെ പിൻതലമുറക്കാർക്ക് അതേ അഭിപ്രായം പറയാൻ സാധിക്കില്ല. അപ്പോൾ ചോദിക്കും 2003 ൽ ഡോ മന്മോഹൻ സിങ് ഡെപ്യുട്ടി പ്രധാനമന്ത്രിയായ എൽ.കെ അദ്വാനിയോട് ബംഗ്ലാദേശിലെ മതന്യൂനപക്ഷത്തിൽപെട്ട അഭയാർത്ഥികളെ സംരക്ഷിക്കണമെന്ന് പാർലമെന്റിൽ വെച്ച് അഭ്യർത്ഥിച്ചില്ലേ, ഇതേകാര്യം ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പിന്നീട് മന്മോഹൻസിങ് പ്രധാനമന്ത്രിയായപ്പോൾ കത്തെഴുതിയില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങൾ വരും. തീർച്ചയായും അവരത് ചെയ്തിട്ടുണ്ട്. ചെയ്തത് മനുഷ്യാവകാശപരമായി ശരിയുമാണ്. പക്ഷെ സാങ്കേതികമായി അല്ല. മതന്യൂനപക്ഷങ്ങളുടെ കാര്യം മാത്രമായി പറയാൻ പാടില്ലായിരുന്നു. സെക്കുലർ ആയ ഒരു രാജ്യത്തിന്റെ നയസമീപനങ്ങൾ അത്തരത്തിലാവുക സാധ്യമല്ല. 2019 ഡിസമ്പർ ആകുമ്പോൾ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ ഈ യാഥാർത്ഥ്യത്തോട് ഐക്യപെട്ടു എന്നതാണ് പൗരത്വഭേദഗതി ബില്ലിനോടുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. സെക്കുലറിസത്തിന്റെ ശക്തിയും സൗന്ദര്യവും കൊടുംമതവാദികൾക്ക് പോലും ബോധ്യപെടുന്നു എന്നത് നിസ്സാര കാര്യമല്ല. മതവാദം മനുഷ്യവിരുദ്ധം, മതേതരം മനോഹരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP