Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പ്രതികരണം: കേരളത്തിന്റെ അടിയന്തര ശ്രദ്ധക്ക്: ജെ.എസ്.അടൂർ എഴുതുന്നു

കോവിഡ് പ്രതികരണം: കേരളത്തിന്റെ അടിയന്തര  ശ്രദ്ധക്ക്: ജെ.എസ്.അടൂർ എഴുതുന്നു

ജെ.എസ്.അടൂർ

 കേരള സർക്കാർ മാർച്ച് ആദ്യവാരം മുതൽ കോവിഡ് പ്രതിരോധത്തിൽ സജീവമാണ്. സർക്കാർ ഇതു വരെ ഏകോപനത്തോടും ജാഗ്രതയോടുമാണ് പ്രവർത്തിച്ചത്. അതിൽ പ്രധാനപങ്ക് വഹിച്ചത് കേരളത്തിലെ ആരോഗ്യ സംവിധാനവും പ്രവർത്തകരും, ദുരന്ത നിവാരണ വകുപ്പും റെവന്യൂ വകുപ്പും പിന്നെ പൊലീസ് വകുപ്പുമാണ്. അത്‌പോലെ പോലെ സിവിൽ സപ്ലെസ്, വൈദ്യുതി, വെള്ളം മുതലായ അവശ്യ സർവീസുകൾ. അതിൽ മന്ത്രിസഭയും മുഖ്യമന്ത്രിയും ഉത്തരവാദിത്തത്തോടെ അവരുടെ ജോലികൾ ചെയ്യുന്നു. എല്ലാവർക്കും അഭിവാദ്യങ്ങൾ.

കോവിഡ് പ്രതീകരണത്തിന്റ ആദ്യ ദിശയിൽ ആരോഗ്യ മന്ത്രി ശൈലജ ആയിരുന്നു പത്ര സമ്മേളനങ്ങൾ നടത്തിയത്. എന്നാൽ രണ്ടാമത്തെ ഘട്ടത്തിൽ മുഖ്യമന്ത്രി നേരിട്ട് നേതൃത്വം ഏറ്റെടുത്തു. അത് നല്ല കാര്യമാണ് എന്നാണ് എന്റെ അഭിപ്രായം. കാരണം കോവിഡ് ഇന്ന് ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല. കോവിഡ് മഹാമാരി ലോക്ഡൗണിലേക്ക് പോയപ്പോൾ അത് ഒരു സാമൂഹിക -സാമ്പത്തിക -രാഷ്ട്രീയ പ്രശ്‌നമാകുകയാണ്. കോവിഡ് കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ചരിത്രത്തിൽ സാമൂഹിക -സാമ്പത്തിക -രാഷ്ട്രീയ പ്രത്യാഘാതങ്ങളുള്ള മൾട്ടി ഡൈമെൻഷനൽ മഹാമാരി ദുരന്തമാണ്.

ഇങ്ങനെയുള്ള അവസ്ഥ ആധുനിക ചരിത്രത്തിൽ തന്നെ ആദ്യമാണ്. ലോകത്തു മുന്നൂറു കോടി ജനങ്ങൾ ലോക്ഡൗണിലാണ്. ഇത് എവിടം വരെപോകും എന്ന് പറയാനോ മുൻകൂട്ടി പ്രവൃത്തിക്കുവാനോ സാധിക്കില്ല അത്‌കൊണ്ട് തന്നെ ഒരു സംസ്ഥാനത്തെ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാനായ മുഖ്യ മന്ത്രിയുടെ നേതൃത്വ ഉത്തരവാദിത്തമാണ് ഏറ്റെടുത്തത്. കാരണം വിവിധ വകുപ്പുകളെ ഏകോപിക്കണ്ട ചുമതല മുഖ്യമന്ത്രിക്കാണ്. മാത്രമല്ല ഏത് യുദ്ധസമയത്തും വൻ ദുരന്ത സമയത്തും കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റമാണ് കാര്യക്ഷമമായി പ്രവർത്തിക്കുന്നത്.

24/7മോദിൽ നിരന്തരം ജാഗ്രത പുലർത്തുന്ന മുഖ്യമന്ത്രി ഈ കഴിഞ്ഞ രണ്ടാഴ്‌ച്ച കാണിച്ച നേതൃത്വ പാടവം വളരെ നല്ല നിലവാരത്തിലാണ്. അതിന് ഹൃദയംഗമായ അഭിന്ദനങ്ങൾ. അതു കൊണ്ട് കൂടിയാണ് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതത്.

ഈ അവസ്ഥയിൽ ' hope for the best and prepare for the worst ' എന്ന നയകാര്യ ഭരണ സംവിധാന സമീപനത്തിലെക്ക് സർക്കാർ പോകണം..

കാരണം കോവിഡ് സാമൂഹിക വ്യാപന അവസ്ത്ഥയിലേക്ക് പോകുകയാണ്. ഇപ്പൊഴുള്ളതിന്റെ പല മടങ്ങായി കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.

സർക്കാർ എന്ത് ചെയ്യണം?

1) അടുത്ത ഒരു വർഷത്തേക്കുള്ള ഒരു റിസ്‌ക് അസ്സെസ്സ്‌മെന്റ് ഉടനെ നടത്തുക. അത് ആരോഗ്യ സംവിധാനം, സാമൂഹിക പ്രശ്‌നങ്ങൾ, സാമ്പത്തിക പ്രത്യാഘാതം, ബഡ്ജറ്റ് -പബ്ലിക് ഫിനാൻസ് പ്രതി സന്ധികൾ, ഗവര്ണൻസ് പ്രശ്‌നങ്ങൾ, രാഷ്ട്രീയ എല്ലാം വിശ്ലേഷണം ചെയ്യേണ്ടതാണ്.

2) റിസ്‌ക് അസ്സമെന്റ്.. Higher probability, medium probability, low probability എന്ന് തരം തിരിച്ചു വിവിധ സിനേറിയോ മാപ്പിങ് നടത്തി അതിന് അനുസൃതമായി കണ്ടിജൻസി പ്ലാൻ നടത്തേണ്ടതാണ്.

3) അതിനായി മുഖ്യമന്ത്രി എത്രയും വേഗം ഒരു മന്ത്രിയെ ചുമതലപ്പെടുത്തി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപ നേതാവ്, പ്ലാനിങ് ബോഡ് അംഗങ്ങൾ വിവിധ വിദഗ്തരുടെ സമിതിയുണ്ടാക്കി ഓരു മാസത്തിനകം കണ്ടിജൻസി പ്ലാൻ തയ്യാറാക്കണം.

എന്റെ അഭിപ്രായത്തിൽ അങ്ങനെയുള്ള ഉപസമിതിയുടെ ചെയർപേഴ്സൺ കേരളത്തിലെ ധനകാര്യ മന്ത്രി ആയിരിക്കനം. കാരണം ഡോ. തോമസ് ഐസക്കിന് സാമ്പത്തിക ശാസ്ത്രത്തിലും പ്ലാനിങ്ങിലും പ്രാവീണമുള്ളയാളാണ്. ഏകോപിപ്പിക്കുവാൻ കാര്യ പ്രാപ്തിയുള്ള മന്ത്രിയാണ്

4) കൊറോണ വ്യാപനം മെയ് കഴിഞ്ഞും നിലനിന്നാൽ അത് ഇന്ത്യൻ ഇക്കോണമിയെ മാത്രമല്ല ബാധിക്കുന്നത് .

എണ്ണവില കുറെഞ്ഞു അത് ഗൾഫ് ഇക്കോണമിയെ വല്ലാതെ ബാധിക്കാൻ സാധ്യതയുണ്ട്. അതുപോലെ മിക്ക അന്തരാഷ്ട കമ്പിനികളും കണ്ടിജൻസി പ്ലാനിലേക്കു പോകുകയാണ്. അതിൽ പ്രധാന കാര്യം ചെലവ് ചുരുക്കുക എന്നതാണ്.

അത്‌കൊണ്ട് പലകമ്പിനികളും ആളുകളെ പറഞ്ഞു വിടാൻ സാധ്യത തള്ളികളയാൻ ആവില്ല. കേരളത്തിലേക്ക് ഗൾഫ് മേഖലയിൽ നിന്നും രാജ്യങ്ങളിൽ നിന്നും നിന്ന് ആളുകൾ ജൂലൈ -ഓഗസ്റ്റ് മാസം മുതൽ തിരിച്ചു വന്നാൽ അത് പ്രശ്‌നമാകാം. റെമിറ്റൻസ് കുറയാൻ സാധ്യതയുണ്ട്.

അത്‌പോലെ സംസ്ഥാനങ്ങളുടെയും കേന്ദ്ര സർക്കാരിന്റയും നികുതി വരുമാനം വല്ലാതെ കുറയും. മാർച്ച് മാസത്തിൽ കിട്ടേണ്ട നികുതി വളരെ കുറയും. നികുതി കുടിശ്ശിക കൂടും. അതുപോലെ ജൂൺ വരെകുറഞ്ഞാൽ പിന്നീട് മഴക്കാലത്ത് കൂടാൻ സാധ്യതഇല്ല.

റെവന്യൂ കുറയുകയും ചെലവ് കൂടുകയും ചെയ്താൽ ശമ്പളത്തിന് പോലും കാശുണ്ടാകയില്ല. അത്‌കൊണ്ട് സംസ്ഥാനങ്ങളും കേന്ദ്രവും എല്ലാകൂടി ഒരു ബഡ്ജറ്റ് റീ അഡ്ജസ്റ്റ്‌മെന്റ് പാക്കെജ് വേണ്ടി വരും. എഫ് ആർ ബി എം പരിധി മാറ്റേണ്ടി വരും.

ബാങ്കുകളുടെയും ട്രെഷറിയുടെയും ക്യാഷ് ഫ്‌ളോ പ്രശ്‌നവും ഗൗരമായി എടുക്കണം. ഡിപ്പോസിറ്റും വായ്പ അടവും കുറയുകയും പൈസ പിൻവലിക്കൽ കൂടുകയും ചെയ്യുമ്പോൾ ബാങ്കുകളുടെ ഹൃദയമായ ട്രെഷറി മോണിറ്ററിങ് നടത്തി മാനേജ് ചെയ്തില്ലെങ്കിൽ അത് ക്യാഷ് ഫ്‌ളോ പ്രശ്‌നമുണ്ടാക്കാൻ സാധ്യതയുണ്ട്.

5) ഇപ്പോൾ ലോകത്തിൽ 34 തിരഞ്ഞെടുപ്പുകൾ മാറ്റി വച്ചിരിക്കുകയാണ്. സൗത്തുകൊറിയ മാത്രമാണ് ഏപ്രിൽ 15 തിരഞ്ഞെടുപ്പമായി മുന്നോട്ട് പോകുന്നത്. കേരളത്തിൽ സെപ്റ്റംബറിൽ പഞ്ചായത്ത് തിരെഞ്ഞെടുപ്പ് നടക്കേണ്ടതാണ്. അതും ആലോചിക്കേണ്ടതാണ്.

6). കേരളത്തിൽ കൊറോണ പ്രതിരോധത്തിൽ മൂന്ന് വകുപ്പുകൾ ഓവർ സ്ട്രെച്ഡ് ആണ്. അതിൽ, ആരോഗ്യം പൊലീസ് വളരെധികം ഓവർസ്ട്രെച്ഡ് ആണ്. ഇത് ഒരുമാസത്തെക്ക് നടക്കുമെങ്കിലും. കൂടുതൽ സമയം കൊണ്ട് പോകാനാവില്ല. അതുകൊണ്ട് പല വകുപ്പുകളും പുന സംവിധാനവും പുനർ നിർണ്ണയുവും ചെയ്യേണ്ടി വരും.

7). കോവിഡ് പ്രതിരോധം ഒരു യുദ്ധ സമാന അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഭയവും അരക്ഷിത അവസ്ഥയും മാനസിക ആശങ്കളും കൂടുതലാണ്. അങ്ങനെയുള്ള മാനസിക അവസ്ഥയിൽ ജനങ്ങൾ ഉറപ്പിനും വിശ്വാസത്തിനും സർക്കാരിനെ കൂടുതൽ ആശ്രയിക്കും. അതുപോലെ ഒരു പരിധി കഴിഞ്ഞാൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ തെരുവിൽ ഇറങ്ങാനുള്ള സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെ പല രാജ്യങ്ങളിലും അഭൂതപൂർവമായി അധികാര കേന്ദ്രീകരണം നടക്കുകയാണ്. അലംഭാവം കാണിക്കുന്ന നേതാക്കളെ ജനങ്ങൾ വിമർശിക്കുന്നുണ്ട്. അത് രാഷ്ടീയ മാറ്റത്തിനു വഴി തെളിക്കും.

അതെ സമയം അധികാരം കേന്ദ്രീകരിച്ചു കാര്യക്ഷമമായി പ്രവർത്തിക്കുന്ന നേതാക്കളെ അവരുടെ അണികൾ വിഗ്രഹവൽക്കരിച്ചു മാക്‌സിമം ലീഡറാക്കാൻ സാധ്യതയുണ്ട്. അവരോട് ആരു വിയോയോജിച്ചാലും അവരെ രാജ്യദ്രോഹികളുമായി മുദ്രകുത്താനും സൈബർ ലിഞ്ചിങിനും സാധ്യത കൂടുതലുമാണ്.

പ്രതിസന്ധികാല രാഷ്ട്രീയം

വിമർശനങ്ങൾ ജനായത്ത ഭരണ സംവിധാനത്തിന്റെ നില നിൽപ്പിന് വളരെ പ്രധാനമാണ്. ഡിഗ്‌നിറ്റിയും ഡിസ്സെന്റും ഡെമോക്രസിയുടെ അന്തർസത്തയാണ്.

ഇങ്ങനെ അരക്ഷിതം തോന്നുന്ന അവസ്ഥയിൽ പൊലീസ് കൈയൂക്കിനെയും അക്രമത്തെയുമൊക്കെ വലിയ ഒരു വിഭാഗം മധ്യവർഗ്ഗവും മാധ്യമങ്ങളിൽ പലതും ന്യായീകരിക്കും.

ഒരു വിഭാഗം അടിയന്തര അവസ്ഥആവശ്യമാണ് എന്ന് വാദിക്കും. ഹങ്കറിയിൽ അതാണ് മിനിഞ്ഞാന്ന് സംഭവിച്ചത്.

ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ജനം ജാഗരൂകരായിക്കണം. ഒരു അടിയന്തര അവസ്ഥ മണക്കുന്നുണ്ട്. അതുപോലെ വിഗ്രഹിക്കവൽക്കരിക്കപെട്ട നേതാക്കൾ അധികാരം കേന്ദ്രീകരിച്ചു ജനങ്ങളെ വരുതിയിൽ നിർത്താൻ സാധ്യതയുണ്ട്.

പ്രതി സന്ധി കാലത്തുള്ള ഉത്തരവാദിത്തമുള്ള നേതാക്കൾ മുന്നിൽ നിന്ന് നയിക്കുമ്പോൾ തന്നെ കൂട്ടുത്തരവാദിത്തവും അത് പോലെ ഡെലിഗേഷനും പ്രധാനമാണ്.

പ്രതി സന്ധിസമയത്തു സമവായങ്ങൾ അത്യാവശ്യമാണ്. എല്ലാ സ്റ്റേക് ഹോൾഡേഴ്‌സിനെയും വിശ്വാസത്തിൽ എടുക്കണം. ഇൻക്ലൂസിവ് ഗവര്ണൻസാണ് ആവശ്യം. ചില രാജ്യങ്ങളിൽ പ്രതിപക്ഷത്തുള്ളവരെ മന്ത്രിയാക്കിട്ടുണ്ട്.

പ്രതി സന്ധികളിൽ ആവശ്യം ടീം വർക്കാണ്. പല കഴിവുകളും വൈദഗ്ദ്യവും കൂട്ടിയോജിപ്പിക്കുന്ന ഓർക്കസ്ട്ര ലീഡർഷിപ്പാണ് വേണ്ടത്. അല്ലാതെ സോളോ മ്യുസിക്ക് അല്ല

കോവിഡ് സാമൂഹിക -സമ്പത്തിക -രാഷ്ട്രീയ മാനങ്ങളുള്ള മഹാമാരി ദുരന്തമാണ്. പ്രകൃതി ദുരന്തത്തിൽ നിന്നും പൂർണമായി വിഭിന്നം.

ഇവിടെ വേണ്ടത് ഒരു മാരത്തോൺ സമീപനമാണ്. കാരണം ഇത് പെട്ടന്ന് തീരുന്ന സ്പ്രിന്റ് അല്ല.

എല്ലാം നന്നായി വരുമെന്നു പ്രത്യാശിക്കാം. ഇങ്ങനെയുള്ള അവസ്ഥയെ ജാതി, മത, പാർട്ടി ഭേതമെന്യേ, ഒരുമിച്ചു പ്രവർത്തിച്ചാൽ നമുക്ക് ഒരുമിച്ച് അതീജീവിക്കാം. അതിജീവിക്കണം.

ഭയം അല്ല വേണ്ടത്. ജാഗ്രതയും, ജനകീയ ഐക്യദാർഢ്യവും, സ്വതന്ത്ര്യ ബോധവും, കൂട്ട് ഉത്തരവാദിത്തവും പ്രത്യാശയുമാണ് വേണ്ടത്. നമ്മൾ അതിജീവിക്കും.

Crisis can bring the best in us or the worst in us. Choice is ours.
Let us work together with positive oslidarity to bring the best in us.Each of us are responsible for each other, in difficult times and happy times.

Let us hope for the best.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP